Image

മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 05 July, 2013
മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠം
“കൂമന്‍കാവില്‍ ബസ്സുചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്…
രവി പെട്ടിതുറന്നു സാധനങ്ങള്‍ ഒരുക്കിവെയ്ക്കാന്‍ വട്ടംകൂട്ടി. ജനാലപ്പടിയിലെ കൂറകളെ പായിച്ച് അവിടെ പത്രം വിരിച്ചുവെടുപ്പാക്കി. ഭഗവത്ഗീത, പ്രിന്‍സ് തിരുവകുളം, റില്‍ക്കെ, മുട്ടത്തുവര്‍ക്കി, ബോദലേര്‍, അങങനെ കയ്യിരിപ്പുണ്ടായിരുന്ന ഏതാനും പുസ്തകങ്ങള്‍ അതിന്മേല്‍ അടുക്കിവെച്ചു.”

1969 ല്‍ പ്രസിദ്ധീകരിച്ച ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ വഴിയമ്പലം തേടി എന്ന ആദ്യ അദ്ധ്യായത്തിലെ ചില വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ഒ.വി.വിജയന്‍ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ മുട്ടത്തു വര്‍ക്കി സാഹിത്യലോകത്ത് അറിയപ്പെടുന്ന ഒരു നോവലിസ്റ്റ് ആയി മാറിക്കഴിഞ്ഞിരുന്നു.

1953-ല്‍ ആദ്യനോവലായ ഇണപ്രാവുകള്‍, 1955 ല്‍ പാടാത്തപൈങ്കിളി, 1956ല്‍ മൈലാടുംകുന്ന്, 1958 ല്‍ പട്ടുതൂവാല, 1961 ല്‍ മികച്ച ബാലസാഹിത്യകൃതിയായ ഒരുകുടയും കുഞ്ഞുപെങ്ങളും(1967ല്‍ ഈ പുസ്തകം ആറാംക്ലാസ്സിലെ പാഠപുസ്തകമായിരുന്നു). 1966 ല്‍ കരകാണാക്കടല്‍, ഇങ്ങനെ പ്രസിദ്ധമായ മുട്ടത്തുവര്‍ക്കി നോവലുകള്‍ വായനാ ലോകത്തും, ജനപ്രിയതയിലും, സിനിമാ ലോകത്തും കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.

മുട്ടത്തു വര്‍ക്കി ഒരു നോവലിസ്റ്റ് ആയിട്ടല്ല സാഹിത്യലോകത്തു കന്നിക്കാല്‍ വച്ചത് എന്നത് അധികമാരും അറിയാത്ത മറ്റൊരു സത്യം. ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് വര്‍ക്കിയുടെ ആദ്യകൃതി. ആ കൃതിക്ക് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യ നിരൂപകനും നോവല്‍ സാഹിത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന മലയാള ഭാഷയിലെ ആദ്യകൃതിയായ “നോവല്‍ സാഹിത്യം” എന്ന കൃതിയുടെ കര്‍ത്താവുമായ എം.പി.പോള്‍ ആയിരുന്നു. എം.പി. പോള്‍ തന്നെയാണ് മുട്ടത്തുവര്‍ക്കിയെ ഗദ്യസാഹിത്യത്തിലേക്ക് തിരിച്ചുവിട്ടത്.

എന്തുകൊണ്ട് എം.പി. പോള്‍ മുട്ടത്തുവര്‍ക്കിയെ കവിതയിലൂടെ മുന്നോട്ടു പോകാതെ ഗദ്യസാഹിത്യത്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു? കവിത തുളുമ്പുന്ന വര്‍ക്കിയുടെ നോവലുകളിലെ ഗദ്യത്തിന്റെ ശൈലി കാണുമ്പോള്‍ അടിസ്ഥാനപരമായി മുട്ടത്തുവര്‍ക്കി ഒരു കവി ഹൃദയത്തിന്റെ ഉടമയാണെന്ന് കാണാന്‍ പ്രയാസമില്ല. നോവല്‍ സാഹിത്യത്തിന്റെ പ്രമാണഗ്രന്ഥമെഴുതിയ എം.പി.പോള്‍ വര്‍ക്കിയിലെ നോവലിസ്റ്റിനെ കണ്ടെത്തിയിരിക്കാം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ വര്‍ക്കി സ്വന്തം തട്ടകം തിരിച്ചറിഞ്ഞതാകാം. മാത്രമല്ല കവിത കുത്തിക്കുറിച്ചു കൊണ്ടങ്ങിരുന്നാല്‍ അത്താഴമൂണിനിന്നെത്തു ചെയ്യും? എന്ന് പ്രാരബ്ധക്കാരനായ ആ നാട്ടിന്‍ പുറത്തുകാരന്‍ ചിന്തിച്ചതുമാകാം. ഏതുവിധമായാലും നോവലിലേക്കുള്ള ചുവടുവെയ്പ്പ് പിഴച്ചില്ലെന്നു മാത്രമല്ല ആ സരോവരത്തില്‍ അദ്ദേഹം മുങ്ങികുളിക്കുക തന്നെ ചെയ്തു.

എന്നാല്‍ മുട്ടത്തുവര്‍ക്കി വെറും ഒരു നോവലിസ്റ്റ് മാത്രമായിരുന്നോ? ജനപ്രിയ നോവലിസിറ്റ്, പൈങ്കിളി സാഹിത്യകാരന്‍ എന്‌ന പേരുകളിലൊക്കെ ഒതുക്കിനിര്‍ത്താന്‍ ശ്രമിച്ചവര്‍ മുട്ടത്തുവര്‍ക്കിയുടെ യഥാര്‍ത്ഥ സാഹിത്യസംഭാവനകളെ മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. 1984 ല്‍ പ്രസിദ്ധീകരിച്ച സ്‌നേഹിച്ച പെണ്ണ് എന്ന നോവലിലെ ലിസ്റ്റു പ്രകാരം എഴുപത്തഞ്ച് നോവലുകള്‍ മുട്ടത്തുവര്‍ക്കി എഴുതിയിട്ടുണ്ട്. നോവലുകളുടെ എണ്ണം ഇതിലും കൂടതല്‍ ആകാനാണ് സാധ്യത.

പത്തു നാടകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കെ.പി.എ.സി. എന്ന ഇടതുപക്ഷ നാടക പ്രസ്ഥാനത്തിനു ബദലായി മദ്ധ്യതിരുവിതാംകൂറില്‍ രൂപം കൊണ്ട എ.സി.എ.സി(ആന്റി കമ്മ്യൂണിസ്റ്റ് ആര്‍ട്‌സ് ക്ലബ്ബ്) എന്ന നാടകസംഘത്തിനുവേണ്ടി എഴുതിയ നാടകങ്ങളും ഇതില്‍ ഉള്‍പ്പെടും. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരായി നടത്തിയ വിമോചന സമരകാലത്ത് മുട്ടത്തുവര്‍ക്കി എഴുതിയ 'ഞങ്ങള്‍ വരുന്നു' എന്ന നാടകം വഹിച്ച പങ്ക് പഠനം അര്‍ഹിക്കുന്നതാണഅ. ഒട്ടകവും സൂചിക്കുഴയും, കൂട്ടുകിണര്‍, പുതിയ മണ്ണ്, മാറ്റൊലി സമരഭൂമി, വലിയ മുക്കുവന്‍, ബംഗ്ലാദേശ്, ഫാദര്‍ ഡാമിയന്‍, ഞങ്ങള്‍ വരുന്നു, വിളക്കും കൊടുങ്കാറ്റും എന്നിവയാണ് വര്‍ക്കി എഴുതിയ നാടകങ്ങള്‍. നോവല്‍ രചനയുടെ ബാഹുല്ല്യത്തിനിടയില്‍ നാടകരചന ചുരുങ്ങിപ്പോയത് സ്വാഭാവികം.

പതിനഞ്ചു ചെറുകഥാ സമാഹാരങ്ങള്‍ വര്‍ക്കിയുടേതായി ഉണ്ട്. ഒരു കവിതാ സമാഹാരം, ഒരു സ്‌ക്രീന്‍ പ്ലേ(മലയാളത്തില്‍ അച്ചടിക്കപ്പെട്ട രണ്ടാമത്തെ തിരക്കഥയാണിത്. ആദ്യത്തേത് എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ്), ഒരു ഗദ്യകവിതാ സമാഹാരം, മൂന്ന് ജീവചരിത്രഗ്രന്ഥങ്ങള്‍, ദീപികയിലെ പത്രാധിപ സമിതിയംഗമായി പ്രവര്‍ത്തിച്ച നീണ്ട ഇരുപത്താറു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'നേരും നേരമ്പോക്കും' എന്ന നര്‍മ്മ പംക്തി, (ജിന്‍ എന്ന തൂലികാനാമത്തിലാണ് ഇതെഴുതിയിരുന്നത്) ഇതൊന്നും കൂടാതെ പന്ത്രണ്ടു വിവര്‍ത്തനങ്ങളും വര്‍ക്കിയുടെ സാഹിത്യ സംഭാവനകളില്‍ ഉള്‍പ്പെടുന്നു. അക്ബര്‍, ഡോക്ടര്‍ ഷിവാഗോ, പടിഞ്ഞാറന്‍ കഥകള്‍, രണ്ട് അമേരിക്കന്‍ നാടകങ്ങള്‍, അണുയുഗം പിറന്നു, ആന്‍ഡോവിലെ പാലം, ബെര്‍ണര്‍ദേയുടെ പാട്ട് തുടങ്ങിയവയാണ് വിവര്‍ത്തനങ്ങള്‍.

മുട്ടത്തുവര്‍ക്കിയുടെ മുപ്പത്തൊന്നും നോവലുകള്‍. സിനിമയാക്കിയിട്ടുണ്ട്. ഇത്രയും നോവലുകള്‍ സിനിമയാക്കിയ വേറെ ഏതൊരെഴുത്തുകാരന്‍ ഭൂമിമലയാളത്തിലുണ്ട്? ലോകസാഹിത്യത്തില്‍ തന്നെ കാണുമോ എന്ന് സംശയം.

എന്നിട്ടു മെന്തേ വര്‍ക്കി തഴയപ്പെട്ടു? അല്ലെങ്കില്‍ അര്‍ഹമായ സ്ഥാനം മലയാള സാഹിത്യത്തില്‍ ലഭിക്കാതെ പോയി? ഇതിന് ഞാന്‍ കാണുന്ന കാരണങ്ങള്‍ പ്രധാനമായും മൂന്നാണ്. ഒന്ന്, മുട്ടത്തുവര്‍ക്കി ഇടതുപക്ഷ സഹചാരി ആയിരുന്നില്ല. രണ്ട്, വര്‍ക്കിയുടെ നോവലുകളിലെ നായികാനായകന്മാര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു, മദ്ധ്യ തിരുവിതാംകൂറിലെ ക്രിസ്തീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ഭൂമിക. മൂന്ന്, വര്‍ക്കി ഇസങ്ങളുടെ പ്രചാരകന്‍ ആയിരുന്നില്ല. ഇസങ്ങളുടെ പ്രചാരകരും ചട്ടുകങ്ങളുമായി വര്‍ത്തിച്ച സോഷ്യലിസററു റിയലിസ്റ്റു പ്രസ്ഥാനങ്ങളോടും കടം കൊണ്ട ദാര്‍ശനികതയോടും കൂറുകാണിക്കാതെ സ്വന്തമായ ഒരു തട്ടകത്തില്‍ ഉറച്ചു നിന്നു. ഇതു ശരിയായി മനസ്സിലാകണമെങ്കില്‍ മലയാളനോവല്‍ സാഹിത്യം കടന്നുപോയെ വഴികളും, മുട്ടത്തുവര്‍ക്കി ജീവിക്കുകയും എഴുതുകയും ചെയ്തു കാലഘട്ടവും, സാഹിത്യ പ്രസ്ഥാനങ്ങളെയും എഴുത്തുകാരെയും, വര്‍ക്കിയുടെ സാഹിത്യശൈലിയേയും പറ്റി മനസ്സിലാക്കണം.
(തുടരും)
മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -ജോസഫ് നമ്പിമഠം
Join WhatsApp News
Jolly George 2013-07-06 14:04:33
മുട്ടത്തു വര്ക്കിയുടെ കൃതികൾ എനിക്ക് ആനംദ്ധം തരുന്നതായിരുന്നു.  അതിലെല്ലാം അദ്ധേഹം മനുഷ്യന്റെ ജീവിതം മനോഹരമായി വരച്ചു കാട്ടി.  എല്ലാവരില്നിന്നും  വ്യത്യസ്തനായി അദ്ധേഹം  ഉയര്ന്നു നിന്നു,  മലയാളികള്ക്കെല്ലാം എന്നും ആസ്വദിക്കാൻ ഒരു വലിയ സാഹിത്യ പൂന്തോട്ടം ഒരുക്കി  അദ്ദേഹം ഇന്നും ജീവിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക