ഇതുവരെയും രാജിവെക്കാതെ പിടിച്ചു നില്‍ക്കാന്‍ തന്റെ രാഷ്‌ട്രീയ ഇമേജ്
ഉമ്മന്‍ചാണ്ടിയെ സഹായിച്ചിരുന്നുവെങ്കില്‍ ഇനിയത് പറ്റുമെന്ന് കരുതാന്‍ വയ്യ.
മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി നയിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും
ഹൈക്കോടതി വിമര്‍ശിച്ചതിലൂടെ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്
ഉമ്മന്‍ചാണ്ടി.
പ്രധാനമായും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന
ഇടപെടലുകളാണ് ഇപ്പോള്‍ കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അതിലൊന്ന്
ബാംഗ്ലൂരിലെ മലയാളി വ്യവസായി മുഖ്യമന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍
മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം എന്ന ഉത്തരവാണ്. തുടര്‍ന്ന് സോളാര്‍
കേസിന്റെ അന്വേഷണം സുതാര്യമല്ലെന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് ഹൈക്കോടതി
നടത്തിയിരിക്കുന്നത്. ഇതിലൊന്ന് സരിതാ നായരില്‍ നിന്നും മൊഴിയെടുക്കാന്‍
അവസരമൊരുക്കാത്തത് സംശയകരമാണ് എന്നതാണ്. ഒപ്പം പോലീസിന്റെ നടപടി
നാണക്കേടുണ്ടാക്കി എന്നും കോടതി നീരിക്ഷിക്കുന്നു. അതായത് ഈ തട്ടിപ്പ് കേസില്‍
കേസന്വേഷണം നേരേ ചൊവ്വേയല്ല പോകുന്നത് എന്ന് കോടതി ഏതാണ്ട് വ്യക്തമായി തന്നെ
പറഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ
മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസും, പ്രൈവറ്റ്
സെക്രട്ടറിയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഡെല്‍ജിത്തും തന്റെ
കൈയ്യില്‍ നിന്നും ഒരു കോടി രൂപ തട്ടിയെന്നാണ് ബാംഗ്ലൂര്‍ വ്യവസായി എം.കെ
കുരുവിളയുടെ പരാതി. സോളാര്‍ പവര്‍ പ്രോജക്‌ട് തരപ്പെടുത്തി തരാമെന്ന്
പറഞ്ഞായിരുന്നുവത്രേ കുരുവിളയുടെ കൈയ്യില്‍ നിന്നും ഈ പണം തട്ടിയെടുത്തത്.
എന്നാല്‍ കുരുവിള പരാതി ഉന്നയിച്ചതിനു ശേഷം കുരുവിളയെ തട്ടിപ്പുകേസില്‍ അറസ്റ്റു
ചെയ്യുകയായിരുന്നു പോലീസ്. എന്നാല്‍ കുരുവിളയുടെ പേരില്‍ ഫയല്‍ ചെയ്‌തിരിക്കുന്ന
നാല് തട്ടിപ്പുകേസുകളും വ്യജമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതേ എം.കെ കുരുവിള തട്ടിപ്പുകാരനാണെന്ന രീതിയില്‍ പത്രസമ്മേളനം തടത്തുകയും
ചെയ്‌തിട്ടുണ്ട് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ എം.കെ
കുരുവിളയെ തട്ടിപ്പുകാരനായി ചിത്രീകരിച്ച് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം
നടന്നുവോ എന്ന് ഇവിടെ ന്യയമായും സംശയിക്കാം. ഇങ്ങനെ നോക്കുമ്പോള്‍ എം.കെ
കുരുവിളയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന് തന്നെയാണ് വെളിപ്പെടുന്നത്. കേസിന്റെ
തുടര്‍ അന്വേഷണ പരിധിയില്‍ ഇനി ഉമ്മന്‍ചാണ്ടി കൂടി വരണമെന്ന കോടതി ഉത്തരവ്
കൂടിയാകുമ്പോള്‍ രാജിവെക്കുക എന്നത് തന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് മുമ്പിലുള്ള ഏക
രാഷ്‌ട്രീയ പോംവഴി.
ഇപ്പോഴത്തെ കോടതിയുടെ പരാമര്‍ശങ്ങളെയും പ്രതീപക്ഷം
ഉയര്‍ത്തുന്ന രാജി ആവിശ്യങ്ങളെയും ഇനിയും രാഷ്‌ട്രീയമായി പ്രതിരോധിക്കാന്‍
ഉമ്മന്‍ചാണ്ടിക്ക് കഴിയുമെന്ന് തോന്നുന്നതുമില്ല. എന്തെന്നാല്‍ സര്‍ക്കാരിന്റെ
തലവനായ ഉമ്മന്‍ചാണ്ടി തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്ന സവിശേഷമായ രാഷ്‌ട്രീയ
സാഹചര്യമാണ് ഇപ്പോള്‍ യുഡിഎഫിലുള്ളത്. `എ' ഗ്രൂപ്പിന്റെ മാത്രം പിന്തുണയാണ്
ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്നത്. രമേശ് ചെന്നിത്തലയും കെ.മുരളീധരനും
ഉള്‍പ്പെടുന്ന വിശാല `ഐ' വിഭാഗം മുഖ്യമന്ത്രിയെ സഹായിക്കാന്‍ എവിടെയുമില്ല.
ഹൈക്കോടതി പരാമര്‍ശം വന്നപ്പോഴും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ പിന്തുണക്കാന്‍
രമേശ് ചെന്നിത്തല എത്തിയില്ല എന്നത് ശ്രദ്ധേയം. കെ.മുരളീധരനാവട്ടെ മുമ്പ്
കരുണാകരന്‍ ഇതിലും നിസാര കാര്യങ്ങള്‍ക്ക് രാജിവെച്ചിരുന്നുവെന്ന് പറഞ്ഞു കൊണ്ട്
ഉമ്മന്‍ചാണ്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നു.
കേരളാ
കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പുതിയ രാഷ്‌ട്രീയ നിലപാടുകളാണ് ഇപ്പോള്‍ ഏറ്റവും
കൂടുതലായി ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്നത്. സോളാര്‍
വിവാദം തുടങ്ങിയപ്പോള്‍മുതല്‍ ഓരോ ഘട്ടത്തിലും സോളാര്‍ കേസിനെ സജീവമാക്കി
നിര്‍ത്തുന്നത് സര്‍ക്കാര്‍ ചിഫ് വിപ്പ് കൂടിയായ പി.സി ജോര്‍ജ്ജാണ്. ഈ കേസില്‍
പൊതുജനം അറിയാന്‍ ആഗ്രഹിക്കുന്നതും, പോലീസ് അന്വേഷിക്കുന്നതുമായ എല്ലാ രഹസ്യങ്ങളും
ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ പി.സി ജോര്‍ജ്ജിന് അറിവുള്ളതാണ് എന്നു തന്നെ
മനസിലാക്കണം. അതുകൊണ്ടാണ് കേസ് അന്വേഷണം ഒരു തരത്തിലും വഴിതെറ്റാന്‍
അനുവദിക്കാതെ, ഒതുങ്ങിപ്പോകാന്‍ സമ്മതിക്കാതെ ഓരോ സമയവും സജീവമാക്കി നിര്‍ത്താന്‍
ജോര്‍ജ്ജിന് കഴിയുന്നത്. പലപ്പോഴും പ്രതിപക്ഷം നിര്‍വഹിക്കേണ്ടുന്ന
കര്‍ത്തവ്യമാണ് പി.സി ജോര്‍ജ്ജ് ഈ വിഷയത്തില്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച്
നടത്തുന്നത്. മാധ്യമങ്ങള്‍ സോളാര്‍ വിവാദത്തില്‍ വാര്‍ത്തകളും പുതിയ വിവാദ
സാധ്യതകളും ചോര്‍ത്തി നല്‍കുന്ന പി.സി ജോര്‍ജ്ജ് തന്നെയെന്ന് ഏറെക്കുറെ പരസ്യമായ
രഹസ്യമായിരിക്കുന്നു.
`ആഭ്യന്തര മന്ത്രിയെ തുറന്ന് വിമര്‍ശിച്ചത്,
ശാലുമേനോനെ അറസ്റ്റ് ചെയ്യാതിരുന്നപ്പോള്‍ അവരെ അറസ്റ്റ് ചെയ്യാന്‍
ആവിശ്യപ്പെട്ടത്, ശാലുവും തിരുവഞ്ചൂരും തമ്മില്‍ കണ്ടുമുട്ടിയതിന്
തെളിവുകളുണ്ടെന്ന് പറഞ്ഞത്, മുഖ്യമന്ത്രിയുടെ ഓഫീസിന് സോളാര്‍ തട്ടിപ്പില്‍
വ്യക്തമായ പങ്കുണ്ടെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ക്ക് മുമ്പില്‍
അവതരിപ്പിച്ച്, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്ന്
വരെ പറഞ്ഞത്' പി.സി ജോര്‍ജ്ജ് തന്ന. ഈ ഗവണ്‍മെന്റ് തുടങ്ങിയ കാലം മുതല്‍
മുഖ്യമന്ത്രിയുടെ വലം കൈയ്യായി നിന്നിരുന്ന പി.സി ജോര്‍ജ്ജ് എന്തുകൊണ്ട് ഇങ്ങനെ
പെരുമാറുന്നു എന്ന് ഉമ്മന്‍ചാണ്ടി പോലും അത്ഭുതപ്പെടുന്നുണ്ടാവും. ഒന്നുറപ്പാണ്
യുഡിഎഫ് പാളയത്തില്‍ ഇതുവരെയും പുറത്തറിയാത്ത എന്തോ അടിയൊഴുക്കുകള്‍
നടന്നിരിക്കുന്നു. അതിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടിയെ നേരിട്ട് തന്നെ
പ്രതിരോധത്തിലാക്കിക്കൊണ്ട് പി.സി ജോര്‍ജ്ജ് സോളാര്‍ വിവാദം
പൊലിപ്പിച്ചെടുത്തത്. ഉമ്മന്‍ചാണ്ടിക്ക് താന്‍ എതിരല്ല എന്ന് പൊതുവില്‍
തോന്നിപ്പിക്കുകയും എന്നാല്‍ ഉമ്മന്‍ചാണ്ടിയെ തളര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണ്
പി.സി ജോര്‍ജ്ജ് ഇപ്പോള്‍ പ്രയോഗിക്കുന്നത്.
രണ്ടുംകല്‌പിച്ചുള്ള പി.സി
ജോര്‍ജ്ജിന്റെ സമാന്തര സഞ്ചാരം കെ.എം മാണി അറിയാതെയാണെന്ന് കരുതാന്‍ വയ്യ.
പൊതുവില്‍ സ്വതന്ത്രനായി പോകുന്ന വ്യക്തിയെന്ന ഖ്യാതി പി.സി ജോര്‍ജ്ജിനുണ്ടെങ്കിലും
ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.എം മാണിയില്‍ നിന്നും മാറി നിന്നുകൊണ്ടൊരു രാഷ്‌ട്രീയ
അസ്‌തിത്ത്വം പി.സി ജോര്‍ജ്ജിനില്ല. അതുകൊണ്ടു തന്നെ സോളാര്‍ കേസില്‍ സര്‍ക്കാരിനെ
പ്രതിരോധത്തിലാക്കുന്ന ജോര്‍ജ്ജിന്റെ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ
ചിലരെങ്കിലും കൂടി അറിഞ്ഞു കൊണ്ടുള്ളതാവണം. ദിവസങ്ങള്‍ക്ക് മുമ്പ് കെ.എം മാണിയും
ഇടതുപക്ഷവും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിരുന്നു എന്നത്
ചേര്‍ത്തു വായിക്കുമ്പോള്‍ മുന്നണി രാഷ്‌ട്രീയത്തില്‍ പുതിയ കളികള്‍
ആരംഭിച്ചുവോയെന്ന് സംശയിക്കാവുന്നതുമാണ്.
കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്ലിം
ലീഗും ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലായി സജീവമായി
എത്തുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. കോണ്‍ഗ്രസുമായി ഇടക്കാലത്തുണ്ടായ അഭിപ്രായ
വിത്യാസങ്ങള്‍ ലീഗിനെ അല്‌പം നിശബ്‌ദമാക്കി നിര്‍ത്തുന്നു എന്നാണ്
മനസിലാക്കേണ്ടത്. ചുരുക്കത്തില്‍ യുഡിഎഫ് എന്ന മുന്നണി സംവിധാനത്തിലും
കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കുള്ളിലും ഉമ്മന്‍ചാണ്ടി എന്ന രാഷ്‌ട്രീയ നേതാവും
ഭരണത്തലവനും ഏകനായിരിക്കുന്നു. അതുകൊണ്ടാണ് കോടതിയുടെ വിമര്‍ശനത്തെ
പൊതുജനമധ്യത്തില്‍ രാഷ്‌ട്രീയമായി പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാതെ
പോകുന്നത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ക്ഷോഭം പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക്
എന്നും നയപരമായി ഇടപെട്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ ശരീരഭാഷ മാറിയിരിക്കുന്നു എന്നത്
തന്നെ അദ്ദേഹം ഒറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ഉമ്മന്‍ചാണ്ടിയേക്കാള്‍ രാഷ്‌ട്രീയഭാവി അനിശ്ചിതത്വത്തില്‍
പെട്ടിരിക്കുന്നത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് തന്നെയാണ്.
തിരുവഞ്ചൂരിനെ പിന്തുണയ്‌ക്കാന്‍ അദ്ദേഹം ഇതുവരെ നിലകൊണ്ടിരുന്ന ഗ്രൂപ്പ്
പോലുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം. ഇടക്ക് സൂപ്പര്‍
മുഖ്യമന്ത്രിയാവാന്‍ വേണ്ടി തിരുവഞ്ചൂര്‍ ശ്രമിച്ചു എന്ന ആരോപണമാണ് കോണ്‍ഗ്രസില്‍
ഗ്രൂപ്പ് വിത്യാസമില്ലാതെ തിരുവഞ്ചൂരിന് നേരെ ഉയരുന്നത്. ഘടക കക്ഷികള്‍ക്കും
അദ്ദേഹം അനഭിമിതനായിരിക്കുന്നു. പോലീസ് അന്വേഷണം സുതാര്യമല്ലെന്ന ഹൈക്കോടതി
വിമര്‍ശനം കൂടിയാകുമ്പോള്‍ തിരുവഞ്ചൂരിനും കസേരയില്‍ തുടരുക ഒരിക്കലും
എളുപ്പമാകുന്നില്ല.
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്
രാജിവെക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. പി.സി ജോര്‍ജ്ജ്
രാജിവെക്കുകയാണെങ്കില്‍ അത് ഒരു സമര്‍ദ്ദ രാഷ്‌ട്രീയ തന്ത്രമായി തന്നെ
കണക്കാക്കേണ്ടി വരും. ഒരു ചീഫ് വിപ്പ് സ്ഥാനം പോയതുകൊണ്ട് ജോര്‍ജ്ജിന് ഒന്നും
സംഭവിക്കാനില്ല. പക്ഷെ സര്‍ക്കാരുമായും കോണ്‍ഗ്രസ് പാര്‍ട്ടിയുമായിട്ടുമുള്ള
അഭിപ്രായ വിത്യാസങ്ങളുടെ പേരില്‍ ഘടകകക്ഷിയിലെ പ്രമുഖനായ പി.സി ജോര്‍ജ്ജ്
രാജിവെച്ചാല്‍ അത് എല്ലാവരെയും ഒരുപോലെ സമര്‍ദ്ദത്തിലാക്കും. സര്‍ക്കാരിന്റെ
രാജിക്കായുള്ള പ്രതിപക്ഷ സമരങ്ങളുടെ സമര്‍ദ്ദം അത് വര്‍ദ്ധിപ്പിക്കും. കുറഞ്ഞത്
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഉമ്മന്‍ചാണ്ടിയും രാജിവെക്കേണ്ടുന്ന അവസ്ഥയിലേക്കാവും
പിസി ജോര്‍ജ്ജിന്റെ പുതിയ നയപരിപാടികള്‍ ചെന്നെത്തുക. ചീഫ് വിപ്പ് സ്ഥാനം കൂടി
ഒഴിയുന്ന പി.സി ജോര്‍ജ്ജ് ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായി സോളാര്‍ കേസില്‍
ഇടപെടുമെന്നതും ഉറപ്പ്. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ മേല്‍ കുരുക്കുകള്‍ മുറുകി
തുടങ്ങിയിരിക്കുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. അത് സര്‍ക്കാരിനെ തന്നെ
താഴെയിറക്കുന്ന സാഹചര്യത്തിലേക്ക് ചെന്നെത്തുമോ എന്ന് വരും ദിവസങ്ങള്‍
വ്യക്തമാകും.