ഓര്‍മ്മകളുടെ ഭൂപടം
നീണ്ട ഇടവേളയ്‌ക്കുശേഷം ഒരു സഹപാഠി ഫോണില്‍ വിളിച്ചു.
`ഞാനും ഇവിടെ എത്തി. നിനക്ക് സുഖമല്ലേ?'
`നിനക്കും സുഖമല്ലേ?- ഞാന്‍ അവനോട്
ചോദിച്ചു.
പ്രവാസികളായ ഞങ്ങളുടെ ഇടയില്‍ നാട്ടുവിശേഷങ്ങളുടെ ചെണ്ടമേളം.
ലേഡീസ് ഹാളും ഗ്രേറ്റ് ഹാളും കടന്ന്, വാചമരച്ചുവട്ടിലൂടെ നടന്ന്
ഞങ്ങള്‍ പഴയ കാമ്പസ് കയറിയിറങ്ങി. അവന്‍ കാമ്പസിന്റെ മതില്‍ ചാരി നിന്ന്
സംസാരിച്ചപ്പോള്‍ ഞാന്‍ സയന്‍സ് ക്ലാസിലിരുന്ന് കേട്ടു.
ജൂണിയര്‍
ക്ലാസില്‍ പഠിച്ചിരുന്ന രണ്ടു കുട്ടികള്‍ തമ്മില്‍ വിവാഹിതരായെന്നും പെണ്‍കുട്ടി
താമസിയാതെ മരിച്ചുവെന്നും കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.
`ജയക്ക്
ലുക്കീമിയ ആയിരുന്നു'
നിമിഷനേരത്തെ ജീവിതത്തിനുശേഷം, തീരത്തിന്റെ ഒരു
കഷ്‌ണവുമായി മറഞ്ഞ തിരയായി അവളെന്റെയുള്ളില്‍ നിന്നു. വിധി മുന്‍കൂറായി മനസിന്റെ
ജാലകത്തിലൂടെ കണ്ടാല്‍ നാമെല്ലാം ജീവിക്കാന്‍ മടിക്കില്ലേ?
`ഈയിടെ നടന്ന
തീവണ്ടി സ്‌ഫോടനത്തില്‍ എന്റെ സുഹൃത്തുണ്ടായിരുന്നു. അത്യാസന്നനിലയിലായ അയാള്‍
പിന്നീട് മരിച്ചു. നിനക്കറിയില്ലേ ജോര്‍ജിനെ? അവന്‍ ചോദിച്ചു.
`ഞാനറിഞ്ഞു.'
`അയാള്‍ക്കു നിന്നോടു സ്‌നേഹമായിരുന്നു.
ആരാധനയായിരുന്നു'
ഓര്‍മ്മകള്‍ ചികഞ്ഞെടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
`പ്രണയമായിരുന്നില്ലല്ലോ?'
എന്റെ ശബ്‌ദത്തിന് പരിഹാസച്ചുവ. അന്ന് എന്റെ
പിന്നാലെ കൂടിയിരുന്ന രണ്ടാം നിഴലിന് എന്നും ഒരേ നീളമായിരുന്നു.
`നിനക്ക്
അയാളോട് അല്‍പമെങ്കിലും സ്‌നേഹം തോന്നിയിട്ടില്ലേ?' അവന്‍ ചോദിച്ചു.
`ഇല്ല. എനിക്കയാളോട് വെറുപ്പായിരുന്നു. കാണുന്നതുതന്നെ
ദേഷ്യമായിരുന്നു.'
മറുപടി കൊടുക്കുവാന്‍ എനിക്ക് ചിന്തിക്കേണ്ടിവന്നില്ല.
`നീ അല്‍പം ദയയോടെ സംസാരിക്കൂ. അയാളുടെ ആത്മാവിന് വിങ്ങലുണ്ടാകുന്ന
വാക്കുകള്‍ നീ പറയുന്നു.'
അവന്റെ ശബ്‌ദത്തിലെ വ്യസനവും ശാസനയും ഞാനറിഞ്ഞു.
എനിക്കു കരച്ചില്‍ വന്നു. ഞാന്‍ പുറത്തേക്ക് നോക്കി. എല്ലായിടത്തും ഇരുട്ടു
പടര്‍ന്നിരുന്നു. ഞാന്‍ ഇരുട്ടില്‍ ഒറ്റയ്‌ക്കായി. മരിച്ചുവെന്ന കാരണത്താല്‍
ഒരാളെക്കുറിച്ചുള്ള തോന്നലുകള്‍ ഇല്ലാതാവുമോ? ആത്മാവ് എന്നൊന്നുണ്ടോ? എങ്കില്‍
അവയ്‌ക്ക് വികാരങ്ങള്‍ ഉണ്ടോ?
യുഗാന്തരങ്ങളായി മനുഷ്യന്‍ ഉത്തരം തേടുന്ന
ചോദ്യങ്ങള്‍. ഞാന്‍ അസ്വസ്ഥയായി. ഞാന്‍ ഞാനല്ലാതെയായി.
അകലെയെവിടെയോ ഒരു
പൊട്ടിത്തറെയുടെ ശബ്‌ദം. ചുടലപ്പറമ്പിലെന്നപോല്‍ ഉയരുന്ന തീനാളങ്ങള്‍. കരിയുന്ന
സ്വപ്‌നങ്ങള്‍. `അമ്മേ'-`ഈശ്വരാ' വായുവില്‍ മാറ്റൊലിക്കൊള്ളുന്ന മനുഷ്യ
ശബ്‌ദങ്ങള്‍. ശബ്‌ദങ്ങള്‍ക്ക് പല മുഖങ്ങള്‍. അവയില്‍ ഒന്നുമാത്രം ഞാന്‍
തിരിച്ചറിഞ്ഞു.
എന്റെ ചേതന മരിച്ചു. ഞാനെന്ന ഭാവത്തിന്റെ പുലകുളി കണ്ടു.
`നിന്റെ ഫോണ്‍നമ്പര്‍ തരൂ. ഞാന്‍ പിന്നീട് വിളിക്കാം.' എന്റെ ശബ്‌ദം
തളര്‍ന്നിരുന്നു.
നമ്പര്‍ എഴുതിയെടുത്ത് ഫോണ്‍ താഴെ വെയ്‌ക്കുമ്പോള്‍
അവന്റെ മുറിഞ്ഞുപോയ ശബ്‌ദം. `സുമീ...നിനക്കെന്തുപറ്റി?'
ഓര്‍മ്മകളുടെ
മുളപൊട്ടുന്നു. എനിക്ക് ഒറ്റയ്‌ക്കിരുന്ന് കുറച്ചു സമയം കരയണം. ചിതറിപ്പോയ
മാപ്പില്‍ അന്നു രാത്രി മുഴുവന്‍ ഞാനെന്റെ നാടിനെ തിരഞ്ഞു.