Image

രൂപ-ഭാവവൈവിദ്ധ്യങ്ങളുടെ സംഗമം (നിരൂപണം: ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ മൂന്നു കവിതകള്‍ -സുധീര്‍ പണിക്കവീട്ടില്‍)

Published on 03 September, 2013
രൂപ-ഭാവവൈവിദ്ധ്യങ്ങളുടെ സംഗമം (നിരൂപണം: ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ മൂന്നു കവിതകള്‍ -സുധീര്‍ പണിക്കവീട്ടില്‍)
വായനക്കാരന്‍ വിസ്‌മയത്തോടെ എന്തെങ്കിലും കണ്ടെത്തുന്ന ഒരു സവിശേഷത ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ കവിതകളിലുണ്ട്‌. ഓരോ വരികളും ഒരു പുതിയ ലോകത്തേക്ക്‌ നമ്മെ ആകര്‍ഷിക്കുന്നു. ആലങ്കാരിക പ്രയോഗങ്ങളാല്‍ സമൃദ്ധമാണ്‌ ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപമകളേക്കാള്‍ രൂപകാലങ്കാരങ്ങള്‍ക്ക്‌ വായനക്കാരില്‍ സ്വാധീനവും അനുഭൂതിയും ഉളവാക്കാന്‍ കഴിയും.രൂപകാലങ്കാരങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കവികളെ സൈദ്ധാന്തിക കവികള്‍ എന്ന്‌ വിളിച്ചിരുന്നു. കാരണം അത്തരം കവികള്‍ അവരുടെ അറിവുകള്‍ പകരുന്നത്‌ ശൈലികളിലൂടെയാണു്‌.കേട്ടാല്‍ ഉടനെ മനസ്സിലേക്ക്‌ ഓടി വരുന്ന വിധത്തിലുള്ള ഉപമകള്‍ അവര്‍ ഉപയോഗിക്കുന്നില്ല.ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ മൂന്നു കവിതകളെപ്പറ്റിയാണ്‌്‌ ഇവിടെ പ്രതിപാദിക്കുന്നത്‌. ഈ മൂന്നു കവിതകളും അവയുടെ രൂപത്തില്‍, ഭാവത്തില്‍ വൈവിദ്ധ്യം പുലര്‍ത്തുന്നു. ആദി പാപത്തിന്റെ സൂചന തരുന്ന `ഗന്ധങ്ങള്‍ക്ക്‌ ഒരു മുഖവുരയില്‍' ശക്‌തമായ ബിംബങ്ങളുടെ ( imagery) ഒരു നിരയുണ്ട്‌. നിറങ്ങള്‍ക്ക്‌ മണമുണ്ടെന്ന ഒരു പ്രസ്‌താവന അതിലുണ്ട്‌. അത്‌ മസ്‌തിഷ്‌ക്കത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തിയാണ്‌. ഇതിനെ Synesthesia എന്ന്‌ ഇംഗ്ലീഷില്‍ പറയുന്നു. അതേപോലെ കശ്‌മലന്‍ എന്ന കവിതയിലെ ഉള്ളടക്കത്തെ ക്രിസ്‌തീയ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നുണ്ട്‌. ജീവന്റെ അധികാരം ഈശ്വരനില്‍ പൂര്‍ണ്ണമായി ഇല്ലയെന്നു ശങ്കിക്കുന്ന മനുഷ്യരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കയാണിതില്‍. യന്ത്രങ്ങളെകൊണ്ട്‌ ശ്വസിപ്പിച്ച്‌ നില നിര്‍ത്തുന്ന ജീവന്‍ ജീവനാണോ? എന്താണ്‌ ജീവന്‍ എന്ന ഒരു ചോദ്യത്തിന്റെ നേര്‍ത്ത ശബ്‌ദവും ഈ കവിതയില്‍ കേള്‍ക്കാം. വാക്കുകള്‍ അര്‍ത്ഥവാളാകുമ്പോള്‍ എന്ന കവിതയും പുതുമ നിറഞ്ഞതാണു. ഇതില്‍ വാക്കുകളെ എങ്ങനെയൊക്കെ `അറുത്ത്‌' അര്‍ത്ഥങ്ങള്‍ക്ക്‌ മാറ്റമുണ്ടാക്കാം എന്ന്‌ കാണിക്കുന്നു. അത്‌കൊണ്ട്‌ വാക്കുകള്‍ അര്‍ത്ഥ വാളല്ല വാസ്‌തവത്തില്‍ `അറക്കവാളാകുകയാണു' ഓരോ കവിതകളെക്കുറിച്ചുള്ള ഈ ലേഖകന്റെ നിഗമനങ്ങള്‍ വായിക്കുക.

ഗന്ധങ്ങള്‍ക്കൊരു മുഖവുര:

(പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.., Ph.D.)

ആദിയില്‍
ഗന്ധകത്തിനു മുമ്പേ
ഗന്ധം സൃഷ്ടിക്കപ്പെട്ടു -
ആദിദമ്പതികള്‍
നഗ്‌നരായ്‌ പരസ്‌പരം
നാട്യമില്ലാതോടിച്ചത്‌
ആപ്പിളിന്‍റെ മണത്തെയോ?
എസ്‌ട്രോജന്‍ ടെസ്‌റ്റോസ്‌റ്റെറോണ്‍
വികാരവിയര്‍പ്പിന്‍ ശൂരതയില്‍
ഉന്മാദരസശ്ശൂരിനെയോ?
പകര്‍പ്പവകാശ ഗവേഷകര്‍ക്കു
ചോദ്യോത്തര പദപ്രശ്‌നം.
പ്രിയപ്രിയങ്ങള്‍ക്കു പിന്നംമുന്നം
ഇടതൂര്‍ന്ന മണസഞ്ചയം.

നിറമൊരു ഗന്ധം.
കറുപ്പൊരു കരിംമണം.
വെളുപ്പൊരു വെളുംമണം.

വിമാനയാത്രേ
രാഷ്ട്രത്തിനു വാട -
ചില ചെറുമണം
ചില ചീയല്‍നാറ്റം.

നാറ്റിക്കുകയെന്നത്‌
ഭാഷയിലൊരു
ശൈലിയായത്‌
വൈകിയത്രെ!

അതിനുമുമ്പും
വിസര്‍ജ്ജ്യം വിതറി
വ്യക്തികള്‍ക്കു
നാറ്റപ്രഭു ബിരുദം
ദാനംചെയ്‌തു.

യുഗസംക്രമത്തില്‍
രാസമുനീന്ദ്രര്‍
നാറുന്ന തന്മാത്രകള്‍
ദ്രവ്യവാഹിനിക്കുഴലില്‍
നിറച്ചുതെളിച്ചതും ...
ഓര്‍മ്മയില്‍
മുല്ലപ്പൂ ഗന്ധഹേതു
കുംഭപൂജയ്‌ക്കായ്‌
ശിരസ്സിലേറ്റി
സന്തുലന നൃത്തമാടാന്‍
ചര്‍മ്മവാദ്യ നടയ്‌ക്കു
കാതോര്‍ത്തു നില്‍ക്കും
ചിയര്‍ലീഡര്‍ കന്യകയുടെ
ആന്ദോളന രസമൂര്‍ച്ഛയ്‌ക്കു
കണ്ണോര്‍ത്തതും ...

ഒരു ബൈബിള്‍ വചനം പോലെയാണ്‌ ഈ കവിത ആരംഭിക്കുന്നത്‌. `ആദിയില്‍ ഗന്ധകത്തിനു മുമ്പേ ഗന്ധം സൃഷ്‌ടിക്കപ്പെട്ടു.` പാപം ഭൂമിയിലേക്ക്‌ വന്നതിന്റെ ഒരു സൂചന ഇതില്‍ നിന്നും കിട്ടുന്നു. ഗന്ധകത്തെക്കുറിച്ച്‌്‌ ഓര്‍ക്കുമ്പോള്‍ കെട്ടമുട്ടയുടെ ദുര്‍ഗ്ഗന്ധവുമായി അതിനെ മനുഷ്യര്‍ ബന്ധിപ്പിക്കുന്നു. എന്നാല്‍ ശുദ്ധമായ ഗന്ധകത്തിനു ഗന്ധമില്ലെന്നതാണ്‌ വാസ്‌തവം. അത്‌ മറ്റൊന്നുമായി കൂടിചേരുമ്പോള്‍ അസഹനീയമായ ഗന്ധം വരുന്നു. ഇവിടെ തിന്മയുടെ പ്രതീകമായി ഗന്ധകത്തെ കാണുമ്പോള്‍ അതിനു മുമ്പ്‌ ഗന്ധം സൃഷ്‌ടിക്കപ്പെട്ടു എന്നു കവി പറയുന്നു. രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്നും ഉരുത്തിരിയുന്നു. അതായ്‌ത്‌ ശുദ്ധമായ ഒന്നിനും ഗന്ധമില്ല. എന്നാല്‍ അതിന്റെ ഘടനയനുസരിച്ച്‌ അതിലുണ്ടാകുന്ന ചില രാസമാറ്റങ്ങള്‍ ആ പരിശുദ്ധതയെ മലിനമാക്കുന്നു,മറ്റുള്ളതിന്‌ അതിനെ ഗന്ധമുള്ളതാക്കാന്‍ കഴിയുന്നു.കാരണം ഗന്ധം മുമ്പേ സ്രുഷ്‌ടിക്കപ്പെട്ടിരിക്കുന്നു. മുന്‍കരുതലുകള്‍ ഇല്ലാതിരുന്നാല്‍ എന്തും മറ്റൊന്നായി ചേര്‍ന്ന്‌ വേറൊരുഗന്ധം പുറപ്പെടുവിക്കും. ഇതിലെ വൈരുദ്ധ്യം ചില ഗന്ധങ്ങള്‍ പരസ്‌പരം ആകര്‍ഷിക്കയും കൂടിചേരുകയും ചെയ്യുന്നു എന്നതാണ്‌. അത്‌ പ്രക്രുതിയുടെ ആവശ്യമാണെങ്കിലും അവ വിലക്കപ്പെട്ടിരിക്കുന്നു..ആദി പിതാവും ആദി മാതാവും നിഷ്‌ക്കളങ്കരായിരുന്നു. എന്നാല്‍ അവരില്‍ പാപം മറഞ്ഞിരുന്നു എന്ന ഒരു ധ്വനിയുള്ളതായി വരുന്നുണ്ട്‌. അത്‌കൊണ്ടാണു്‌ അവര്‍ നിസ്സഹായരായി പഴം തിന്നത്‌ അല്ലെങ്കില്‍ അവരുടെ രാസഗന്ധങ്ങള്‍ അവരെ ഒന്നാക്കിയത്‌.

വിലക്കപ്പെട്ട മരത്തില്‍ ഫലങ്ങള്‍ വിളഞ്ഞപ്പോള്‍ അത്‌ ഒരു ഗന്ധം പുറപ്പെടുവിച്ചു കാണും. പഴങ്ങളുടെ ഗന്ധം നാവിലെ രസഗ്രന്ഥികളെ ത്രസിപ്പിക്കുമ്പോള്‍ അത്‌ തിന്നാനുള്ള ആശ വരുന്നത്‌ സ്വാഭാവികം. ആദവും ഹവ്വയും കൊതിപ്പിക്കുന്ന ആപ്പിളിന്റെ മണത്തിനു പുറകെയല്ല പോയത്‌ എന്ന്‌ കവി ശങ്കിക്കുന്നു. കവിതയുടെ ആസ്വാദന ഭംഗി ഇവിടെയാണു്‌.അവര്‍ നഗ്നരായിരുന്നു.പരസ്‌പരം നഗ്നത കണ്ട്‌കൊണ്ടിരുന്നവര്‍ക്ക്‌ അതുമൂലം ലജ്‌ജയില്ലായിരുന്നു. അവര്‍ കുട്ടികളായിരുന്നിരിക്കണം. എന്നാല്‍ ആപ്പിളിന്റെ മണം വന്നനാള്‍ അവരും പൂത്തുതളിര്‍ത്തുവെന്ന്‌ ഈ വരികള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നു. `എസ്‌റ്റ്രോജന്‍, ടെസ്‌റ്റസ്‌റ്റെറോണ്‍ വികാരവിയര്‍പ്പിന്‍ ശൂരതയില്‍ ഉന്മാദശ്ശൂരിനേയോ....സ്ര്‌തീ പുരുഷന്മാര്‍ക്ക്‌ പ്രായപൂര്‍ത്തിവരുമ്പോള്‍ അവരിലെ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു,.ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നാന്‍ പോയത്‌ കനിയുടെ രുചിയറിയാനുള്ള ആകാംക്ഷകൊണ്ടാണോ അതോ തമ്മില്‍ തമ്മില്‍ പ്രായംനിറക്കുന്ന വികാരത്തിന്റെ ഗന്ധം അവരെ പ്രേരിപ്പിക്കുന്നത്‌കൊണ്ടാണോ?ഇത്‌ കവിയുടെ യുക്‌തിയുക്‌തമായ ചോദ്യം.

കേട്ടതെല്ലാം വിശ്വസിക്കുകയും അതെപ്പടി പകര്‍ത്തുകയും ചെയ്യുന്നവരോടുള്ള ഒരു ചോദ്യമായി ഇതിനെ കണക്കാക്കാം. സ്വന്തം ഗന്ധത്തിന്റെ പ്രേരണയും ശക്‌തിയും മനസ്സിലാക്കാതെ പാപം പാമ്പിനെ പോലെ ഇഴഞ്ഞ്‌ വരുന്നു എന്ന്‌ പറഞ്ഞ്‌ ഒരു പാപ-പുണ്യ നീതിയെപ്പറ്റി സ്‌ഥാപിക്കാനാണു മനുഷ്യര്‍ക്ക്‌ താല്‍പ്പര്യം. വാസ്‌തവത്തില്‍ ശുദ്ധമായ ഗന്ധകത്തിനെപോലെ ശൈശവ -ബാല-കൗമാര കാലം വരെ മനുഷ്യരും നിഷക്കളങ്കരായിരിക്കുന്നു. യൗവ്വനം അവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ ചെകുത്താന്‍ ഉത്തരവാദിയല്ല .കാരണം ഗന്ധം ആദ്യമേ സ്രുഷ്‌ടിക്കപ്പെട്ടിരുന്നു.ഗന്ധകത്തിന്റെ ഗന്ധത്തെ പിശാക്ലിന്റെ സാന്നിദ്ധ്യമായി പഴമക്കാര്‍ കരുതിയിരുന്നത്‌ വെറും അന്ധവിിശ്വാസത്തിന്റെ പേരിലാണു.കാരണം ശരീരത്തില്‍ നിന്നും വായു വഹിച്ചുകൊണ്ട്‌പോകുന്ന ഒരു രാസദ്രവ്യമുണ്ട്‌ അതിന്റെഗന്ധം മറ്റുള്ളവരില്‍ ഒരു വികാരവേലിയേറ്റം നടത്തുന്നു. ഇതിനെ ഇംഗ്ലീഷില്‍ ഫെറൊമോണ്‍ (pheromone )എന്ന്‌ പറയുന്നു. കവിയുടെ അഭിപ്രായത്തില്‍ ആദാമും ഹവ്വയും വിലക്കപ്പെട്ട കനി തിന്നാന്‍ ഓടിയത്‌ വാസ്‌തവത്തില്‍ അവരില്‍ തന്നെ കാലം വിളയിപ്പിക്ല ഒരു പഴം (ഹോര്‍മോണുകള്‍) ചെലുത്തിയ സ്വാധീനം കൊണ്ടാണ്‌. .മനുഷ്യമസ്‌തിഷ്‌ക്കം വ്യത്യസ്‌ത നിറങ്ങള്‍ക്കും ഓരോ മണം നിര്‍ണ്ണയിച്ചിട്ടുണ്ട്‌.അത്‌കൊണ്ടായിരിക്കാം ഭാഷയില്‍ പര്യായപദങ്ങള്‍ ഉണ്ടായത്‌.അങ്ങനെ വാക്കുകള്‍ക്ക്‌ ഗന്ധം വന്നു.`നാറ്റിക്കുക' എന്ന ശൈലിയുണ്ടായതും കവി കണ്ടെത്തുന്നുണ്ട്‌.നേരത്തെ ശരീരത്തിലെ ഗന്ധങ്ങളെ കുറിച്ച്‌ പറഞ്ഞ കവി ചീത്ത വാക്കുകള്‍ ഉപയോഗിച്ച്‌്‌ വേറൊരാളെ `നാറ്റിക്കുന്ന' പ്രക്രിയയെപറ്റി പറയുന്നു. ഒരേവീട്ടില്‍ കഴിയുന്ന ഒപ്പം ഋതുമതികളായ രണ്ടു സ്‌ത്രീകള്‍ ഒരേപോലെ പെരുമാറുമെന്ന്‌ ശാസ്ര്‌തം പറയുന്നു.അവരില്‍ നിന്നും പുറപ്പെടുന്ന ഒരേ ഗന്ധത്തിന്റെ ശക്‌തിയാകാം അവരെ രമ്യതയില്‍ നിറുത്തുന്നത്‌.വാക്കുകള്‍കൊണ്ട്‌ മറ്റുള്ളവരെ നാറ്റിക്കുന്നവരുടെ പ്രത്യേകത അവര്‍ പുറപ്പെടുവിക്കുന്ന നാറ്റഗന്ധം അതേ അഭിരുചിയുള്ളവര്‍ വഹിച്ചുകൊണ്ട്‌ നടക്കുന്നു എന്നതാണു. എന്നാല്‍ പ്രക്രുതിദത്തമായ ഗന്ധങ്ങള്‍ ഓരോ ഉദേശ്യത്തോടെ ഊറികൂടുകയും അതിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു.എന്നാല്‍നാറ്റപ്രഭു എന്ന്‌ കവി വിശേഷിപ്പിക്കുന്ന മനുഷ്യന്‍ വിതറുന്ന നാറ്റം ഒരു വ്യക്‌തിയെ അല്ലെങ്കില്‍ ഒരു സമൂഹത്തെ നശിപ്പിക്കാന്‍ പര്യാപതമാണെന്ന്‌ സൂചന തരുന്നു.

കവിത അവസാനിപ്പിച്ചിരിക്കുന്നതിലും ഒരു പുതുമയുണ്ട്‌.വിവാഹത്തിനു തടസ്സങ്ങള്‍ കാണുന്നു എന്ന ഒരു പ്രവചനം കന്യകമാരെ പരിഭ്രമിപ്പിക്കുന്നു.അതിനു പ്രതിവിധിയായിട്ട്‌ നിര്‍ദ്ദേശിക്കപ്പെട്ട ഒരു അനുഷ്‌ഠാനമാണു്‌ കുംഭപൂജ.പൂജാവിധിപ്രകാരം ഒരു കുടം തലയില്‍ വച്ച്‌ കന്യകമാര്‍ നടത്തുന്ന ഒരു കര്‍മ്മം.അവര്‍ക്ക്‌ ഉത്സാഹവും ഉന്മേഷവും പകരാന്‍ മുന്നില്‍ ആര്‍പ്പു വിളിച്ച്‌ നില്‍ക്കുന്ന മറ്റ്‌ കന്യകമാര്‍ അവരുടെ സ്വന്തം വിവാഹദിനമോര്‍ത്ത്‌ ആ രതിസുഖനിര്‍വ്രുതി നുണയുന്നതു കവി `കണ്ണോര്‍ക്കുന്നു'. ഒരു രംഗം നമ്മള്‍ മനസ്സില്‍ കാണുന്നു. പക്ഷെ കവി കണ്ണോര്‍ക്കുകയാണു.മുമ്പ്‌ കണ്ട ഒരു രംഗത്തിലേക്ക്‌ കണ്ണും മനസ്സും ചെല്ലുന്ന ഒരവസ്‌ഥ. കാരണം പരിചയമുള്ള ഗന്ധങ്ങള്‍ അവിടെയും ഉയരുന്നു. ഇവരും കൂട്ടുകാരനെ (ആദാമിനെ) അന്വേഷിക്കുന്നു.ചുവട്‌ തെറ്റിക്കാതെ ന്രുത്തമാടുന്ന കന്യകമാരുടെ `ചര്‍മ്മവാദ്യ നടയ്‌ക്കു' കാതോര്‍ത്ത്‌ നില്‍ക്കുന്ന എന്ന പ്രയോഗം പ്രാധാന്യമര്‍ഹിക്കുന്നു. കവിതയുടെ ആദ്യ ഭാഗങ്ങളില്‍ നിറമൊരു ഗന്ധം എന്ന വിവരണത്തോട്‌ പ്രസ്‌തുത വരികള്‍ ചേര്‍ന്നു നില്‍ക്കുന്നു. കാരണം വ്യത്യസ്‌ത വികാരങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ അതിന്റെ പ്രതികരണം തൊലിയേയും ബാധിക്കുന്നു. വിവര്‍ണ്ണമാകല്‍, ശോണിമ പരക്കല്‍, കോരിതരിക്കല്‍ തുടങ്ങിയ അനുഭവങ്ങള്‍ തൊലിക്കും ശരീരത്തിനും വ്യതാസമുണ്ടാക്കുന്നുണ്ട്‌. അപ്പോഴെല്ലാം ശരീരം ഓരോ ഗന്ധങ്ങള്‍ ഉത്ഭവിപ്പിക്കുന്നു. വിവാഹത്തിന്റെ മുടക്ക്‌ മാറ്റാന്‍ അനുഷ്‌ഠിക്കുന്ന നൃത്തങ്ങളില്‍ കന്യാചര്‍മ്മങ്ങള്‍ ആവേശം കൊള്ളുമായിരിക്കാം. മുന്നില്‍ ആര്‍പ്പ്‌ വിളിച്ച്‌ നില്‍ക്കുന്ന കന്യകമാരില്‍ അത്തരം ചിന്തകളുണ്ടാകം അതു കൊണ്ടായിരിക്കും അവര്‍ കണ്ണോര്‍ത്തത്‌. വാദ്യങ്ങളുടെ ശബ്‌ദമല്ല മറിച്ച്‌ ആ രംഗം അവര്‍ ഭാവനയില്‍ കാണുകയാണ്‌. വളരെ കയ്യടക്കത്തോടെ കവി ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്‌.

കശ്‌മലന്‍

(പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.., Ph.D.)

അന്ത്യശ്വാസ കോട്ടുവായുവില്‍
അമ്മിഞ്ഞ മണമുള്ളമ്മ മുരളവേ
മസ്‌തിഷ്‌ക്കാഘാത തലപ്പെരുപ്പില്‍
താടികോട്ടി ഹൃദയം ത്രസിക്കെ
വലം തലച്ചോറാമര്‍ദ്ധഗോളം
ഇടംപക്ഷപാത മരവിപ്പാകെ
കാറുകോരി വൈദ്യുതീനാളം
പ്രാണവായൂയന്ത്രമണയ്‌ക്കെ
വായുമുട്ടി മിടിപ്പിന്‍ താളം
അവതാള ചൊല്‍ക്കെട്ടാകെ:

പാപമോചനക്കടം തീര്‍ക്കാന്‍
നെഞ്ചില്‍ കൈയിടിച്ചോര്‍മ്മയില്‍
നെഞ്ചോടുച്ചേര്‍ത്തു തലോടാതെ
മുഷ്ടിയാല്‍ കഠിനമര്‍ദ്ദനത്തില്‍
പ്രാണക്കിളിയെ കൂട്ടില്‍ മടക്കേ
കൂട്ടാരുടെ സംഘഗാനശ്ശീലില്‍
നാട്ടാര്‍ ഈരടിച്ചിട്ട പെരുക്കും:
സ്വന്തമമ്മയെ കണ്ണീരിലാഴ്‌ത്താന്‍
പുനര്‍ജന്മപത്രം ചില്ലിട്ടുച്ചാര്‍ത്തി
തൂണില്‍ തറയ്‌ക്കും കശ്‌മലന്‍!


മാതാവിന്റെ വാത്സല്യങ്ങള്‍ മനസ്സിലാക്കുന്ന മകന്‍ അവര്‍ക്കായി അനുഷ്‌ഠിക്കുന്ന പ്രവര്‍ത്തി വാസ്‌തവത്തില്‍ അവര്‍ക്ക്‌ എങ്ങനെ ഗുണകരമാകുന്നില്ലെന്ന സത്യത്തിന്റെ പൊരുള്‍ നിവര്‍ത്തപ്പെടുന്നീ കവിതയില്‍. കശ്‌മലന്‍ എന്ന വാക്കിന്റെ അര്‍ത്ഥം നിന്ദ്യന്‍, പാപി എന്നൊക്കെയാണു. ദയാവധത്തിന്റെ ഒരു പശ്‌ചാത്തലവും ഈ കവിതക്കുണ്ട്‌.രോഗക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ അതില്‍ നിന്നും വിടുവിക്കാന്‍ ദയാവധം ഉപയോഗിക്കാമെന്നുള്ള കാര്യത്തില്‍ മനുഷ്യര്‍ തമ്മില്‍ തര്‍ക്കമുണ്ട്‌. കാരണം ജീവന്‍ തരാനും തിരിച്ചെടുക്കാനും ദൈവത്തിനു മാത്രമേ അവകാശമുള്ളുവെന്ന്‌ വിശ്വാസം തന്നെ..ജീവന്‍ നിലനിര്‍ത്താന്‍ മനുഷ്യന്‍ മരുന്നുകളും, യന്ത്രങ്ങളും ഉപയോഗിക്കുമ്പോള്‍ ദയാവധം നടപ്പാക്കാന്‍ മനുഷ്യര്‍ കാണിക്കുന്ന വൈഷമ്യത്തിനു നേരെ കവി കൈചൂണ്ടുന്നുണ്ട്‌.അതാണിതിലെ വ്യംഗോക്‌തി. (irony). ജീവന്‍ നിലനിര്‍ത്താനുള്ള ഒരു ആസ്‌പത്രി ഉപകരണത്തിന്റെ സഹായത്താല്‍ ശ്വാസോഛാസം നടത്തിയിരുന്ന അമ്മയുടെ സ്‌നേഹമണത്തിനരികെ കരുതലോടെ ഇരുന്ന പുത്രന്‍ പെട്ടെന്ന്‌ വൈദ്യുതി പോയപ്പോള്‍ നിന്നു പോയ യന്ത്രത്തിനു പകരമായി ക്രുത്രിമ ശ്വാസോച്ഛ്വാസം അമ്മക്ക്‌ നല്‍കുന്നു.മാറില്‍ മര്‍ദ്ദിച്ചും അമ്മയുടെ ജീവനെ പിടിച്ചു നിര്‍ത്താന്‍ അയാല്‍ പെടാപ്പാട്‌ പെട്ടു. ഈ മാറത്തടിയെ കാത്തോലിക്ക വിശ്വാസികളുടെ കുമ്പസാര പ്രാര്‍ഥനയോടെ കവി ഉപമിക്കുന്നത്‌ കവിതക്ക്‌ ശക്‌തി കൂട്ടുന്നു. തെറ്റ്‌ ചെയ്‌തവര്‍ അതില്‍ വ്യസനം രേഖപ്പെടുത്തി `എന്റെ പിഴ' എന്ന്‌ മൂന്നു പ്രാവശ്യം ഉരുവിടുന്നുണ്ടീ പ്രാര്‍ത്ഥനയില്‍.കൂടാതെ പ്രാര്‍ത്ഥനയില്‍ എന്റെ പിഴ എന്ന ഭാഗം വരുമ്പോള്‍ അവര്‍ നെഞ്ചില്‍ ഇടിക്കുന്നു. ഈ വാക്ക്‌ മൂന്നു പ്രാവശ്യം പറയുന്നത്‌കൊണ്ട്‌ മൂന്നു പ്രാവശ്യം നെഞ്ചില്‍ ഇടിക്കുന്നുണ്ട്‌. പിഴക്ക്‌ മാപ്പപേക്ഷിക്കുന്നവര്‍ വിശുദ്ധമാതാവിനോടും അപേക്ഷിക്കുന്നുണ്ട്‌. ഇവിടെ ഈ മകന്‍ അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതിനുപയോഗിക്കുന്ന മാര്‍ഗ്ഗം എന്റെ പിഴ എന്ന പ്രാര്‍ത്ഥനയുടെ പ്രതീകമാണ്‌. ലൂക്കിന്റെ വചനങ്ങളില്‍ പറയുന്നത്‌ ഃ പരിശുദ്ധാത്മാവ്‌ ഒരു പ്രാവിന്റെ രൂപത്തില്‍ ശരീരത്തിലേക്ക്‌ പറന്നിറങ്ങിയെന്നാണു. പരിശുദ്ധാത്മാവിനെ പ്രാവിനോട്‌ ബൈബിളില്‍ ഉപമിക്ലിരിക്കുന്നു.

അമ്മയുടെ പ്രാണക്കിളിയെ മകന്‍ അവരുടെ നെഞ്ചിന്‍ കൂടിലേക്ക്‌ മടക്കി എന്ന്‌ കവി പറയുന്നു. ചൈതന്യമറ്റ ശരീരത്തില്‍ ആത്മാവിനു ഒന്നും ചെയ്യാന്‍ കഴിയുന്നിക്ല.ല്‌പജീവശ്ശവം പോലെ അമ്മയെ പുനര്‍ജീവിപ്പിക്കുന്നത്‌ അവരുടെ പടം ചില്ലിട്ട്‌ വക്കുന്ന പോലെ എന്ന്‌ ആലങ്കാരിക പ്രയോഗവും വായനക്കാരുടെ ചിന്തകളെ ഉണര്‍ത്താന്‍ പര്യാപ്‌തമാണു.കിളി തന്നെ പറന്ന്‌ വരികയല്ല. അത്‌ കൊണ്ട്‌ തന്നെ വിശുദ്ധി നഷ്‌ടപ്പെട്ടിരിക്കുന്നു. നെഞ്ച്‌കൂട്ടില്‍ മൂന്നു പ്രാവശ്യം ഇടിക്കുന്നത്‌കൊണ്ടും എന്റെ പിഴ എന്നു മൂന്നു പ്രാവശ്യം പറയുന്നതുകൊണ്ടും ആത്മീയമായ ഉണര്‍വുണ്ടായില്ലെങ്കില്‍ ചത്ത തിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന തത്വം കവി സമര്‍ത്ഥിക്കയാണു. അമ്മയെ എപ്പോഴും ദേവതയുടെ രൂപത്തില്‍ കാണുന്നത്‌കൊണ്ട്‌ അത്‌ വിശുദ്ധമാതാവിന്റെ പ്രതീകമാണു. മകന്‍ അമ്മയുടെ നെഞ്ചില്‍ മര്‍ദ്ദിച്ച്‌ ക്രുത്രിമ ശ്വാസോച്ഛ്വാസം നടത്തി അവരെ ഒരു പടം പോലെ വച്ച്‌പൂജിക്കുന്നു.


വാക്കുകള്‍ അര്‍ത്ഥവാളാകുമ്പോള്‍ ...

(പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.., Ph.D.)

ഠലാുഹല ടമഴൃമറമ എമാശഹശമ
തിരുക്കുടുംബപ്പള്ളി
തിരുശേഷിപ്പായ്‌
പുത്രദാന ബോണ്‍സായ്‌
ഗോഥിക്‌ ശില്‍പ്പസൌന്ദര്യം
ഗോപുരങ്ങളായ്‌
വാന നീലനിഴല്‍ തടയും
വിശുദ്ധ കുടുംബമാം
മൈനര്‍ ബസിലിക്കയുടെ
വിലാസം വീണ്ടും നോക്കി:
ബാര്‍സിലോണ, കേറ്റെലോണിയ, സ്‌പെയിന്‍-

ഉറക്കച്ചടവുത്തീര്‍ന്ന
വേനല്‍ പ്രഭാതച്ചാ(ച്ഛാ)യ
പിറുപ്പിറുത്തു:

(1) ബാര്‍സിലോണാ -
നിന്നെ തടയുന്നത്‌ സിലോണ്‍:
ദന്തവിഹാരം മറന്ന്‌ മടങ്ങുക
ദന്തഗോപുരം പൂകുക.

(2) കേറ്റെലോണിയ -
പൂച്ച വീട്ടില്‍ ഒറ്റയ്‌ക്കാണ്‌
അവള്‍
കാലിടയിലിഴഞ്ഞ്‌
കുതിച്ചുച്ചാടി
കഴുത്തില്‍ കരംചുറ്റി
ചുണ്ടുകള്‍ക്കു
ദാഹിക്കുകയാണ്‌.

(3) സ്‌പെയിന്‍ -
കാളപ്പോരിനെ മറക്കുക
രക്തദാഹത്തിന്‍റെ
കോന്ത്രപ്പല്ലുകള്‍
കഴുത്തില്‍ ആഴ്‌ത്താന്‍
ദാഹിക്കുന്ന ദുര്‍ഗ്ഗയേയും!


ഈ കവിതയെപ്പറ്റി ചിന്തിക്കുമ്പോള്‍ നോവ വെബ്‌സ്‌റ്റരുടെ വരി ഓര്‍മ്മ വരുന്നു. അദ്ദേഹം പറഞ്ഞു: വായനയുടെ അടിത്തറയും എഴുത്തിന്റെ ഏറ്റവും ഉല്‍ക്രുഷ്‌ടമായ ആഭരണവുമാണ്‌്‌ അക്ഷരമാലയെന്ന്‌.. അക്ഷരമാല അടുക്കി വച്ച്‌ നമ്മള്‍ വാക്കുകള്‍ ഉണ്ടാക്കുന്നു.ഈ കവിതയിലെ ഇതിവ്രുത്തം ഈ ഉദ്ധരണിയുമായി ചേര്‍ത്ത്‌ വായിക്കുമ്പോള്‍ അനുവാചക മനസ്സില്‍ വിസ്‌മയങ്ങളുടെ കുമിളകള്‍ തെളിഞ്ഞ്‌വന്ന്‌ വര്‍ണ്ണങ്ങള്‍ വിതറുമെന്ന്‌ അനുമാനിക്കാം.ശക്‌തമായ ബിംബാവലികൊണ്ട്‌ അനവധി ആശയങ്ങള്‍ ഈ കവിത ഉള്‍കൊള്ളുന്നു. കാതോലിക്ക തിരുസഭയുടെ ചട്ടങ്ങള്‍ അനുസരിച്ച്‌ വലുതെന്നും ചെറുതെന്നും വേര്‍തിരിച്ചിട്ടുള്ള ദേവാലയങ്ങളില്‍ ചെറിയ ഒരു ദേവാലയത്തിന്റെ വിലാസം കവിയുടെ ഭാവനകളെ എങ്ങനെയൊക്കെ ആകര്‍ഷിക്കുന്നു എന്ന്‌ ഈ കവിതയില്‍ കാണാം. തിരുകുടുംബപള്ളി എന്ന കവി വീശേഷിപ്പിച്ചിരിക്കുന്ന ഈ ദേവാലയം സ്‌ഥിതി ചെയ്യുന്നത്‌ സ്‌പെയിനിലാണ്‌. അക്ഷരങ്ങളെകൊണ്ട്‌ വാക്കുകള്‍ തീര്‍ക്കുന്നപോലെ ഗോഥിക്‌ സൗന്ദര്യം പ്രകടമാക്കുന്ന വിധത്തില്‍ രൂപ കല്‍പ്പന ചെയ്‌ത്‌കൊണ്ട്‌ പണിതുയര്‍ത്തീയ ഈ പള്ളിയുടെ പണി പൂര്‍ത്തിയായിട്ടില്ല. ശേഷിച്ച പണിയുമായ്‌ നില്‍ക്കുന്ന ആ പുണ്യക്ഷേത്രത്തെ `പുത്രദാന ബോണ്‍സായ്‌' എന്നാണു കവി വിളിക്കുന്നത്‌.വേരുകളേയും ചില്ലകളേയും വെട്ടിയൊതുക്കി ഒരു വലിയ മരത്തിന്റെ പൂര്‍ണ്ണമായ വളര്‍ച്ച മുരടിപ്പിച്ച്‌ മരം മുഴുവനായാല്‍ പ്രത്യക്ഷപ്പെടുന്ന പോലെ, വലുപ്പത്തില്‍ കുറിയതാക്കി നിറുത്തുന്നതിനെ ബോണ്‍സായ്‌ എന്ന്‌ പറയുന്നു.ഒരു മരത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഹേതുവായ വേരും ചില്ലകളും വെട്ടിയൊതുക്കി അതിനെ ഒരു ബോണ്‍സായിയാക്കി കാണികളില്‍ കൗതുകമുണ്ടാക്കുന്ന പോലെ വാക്കുകളെ വാളു കൊണ്ട്‌ അറുത്ത്‌ വ്യത്യാസം വരുത്തുന്ന ഒരു രീതി ഈ കവിതയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ബോണ്‍സായ്‌ വ്രുക്ഷങ്ങള്‍ അവയുടെ മൂല രൂപങ്ങള്‍ പ്രകടിപ്പിക്കയും കായ്‌കനികള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രക്രുതിദത്തമായ ഗുണങ്ങളില്‍ നിന്നും വ്യത്യസ്‌തമാകുന്നു. വാക്കുകള്‍ അര്‍ഥവാളാകുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഈ കവിതയിലെ ബിംബമായി ഈ പള്ളിയെ തന്നെ തിരഞ്ഞെടുത്തത്‌ അതാണ്‌ കാരണം ഇതിന്റെ ആക്രുതിയില്‍ പ്രക്രുതിയില്‍ മാറ്റങ്ങള്‍ വരുത്തി അക്ഷരങ്ങള്‍ അടുക്കുന്ന പോലെ ഗോഥിക്ക്‌ ശില്‍പ്പനിര്‍വ്വഹണം തുടര്‍ന്നാല്‍ ഈ ദേവാലയത്തിനും മാറ്റങ്ങള്‍ വരും.അക്ഷരങ്ങളുടെ ക്രമം തെറ്റിച്ചാല്‍ അല്ലെങ്കില്‍ അത്‌ മുഴുമിപ്പിക്കാതിരുന്നാല്‍ അര്‍ത്ഥങ്ങള്‍ക്ക്‌ വ്യത്യാസം വരുന്നത്‌ നമ്മുടെ ശ്രദ്ധയിലേക്ക്‌ കവി കൊണ്ട്‌ വരുന്നു; വിഞ്‌ജാനത്തിന്റെ ശകലങ്ങള്‍ വിതറികൊണ്ട്‌.

ഉറക്കച്ചടവ്‌ത്തീര്‍ന്ന, വേനല്‍ പ്രഭാതച്ചാ(ച്‌ഛാ)യ. ഈ വരികളില്‍ ചായ എന്നും ച്‌ഛായ എന്നുമുള്ള രണ്ട്‌ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്‌. അതില്‍ പിറുപിറുക്കുന്നത്‌ ച്‌ഛായയാണെന്ന്‌ ഊഹിക്കാം.കാരണം ആ ച്‌ഛായ ഉണ്ടാകുന്നത്‌ പ്രകാശത്തെ അതിന്റെ മുന്നിലുള്ള ഒരു വസ്‌തു തടയുന്നത്‌കൊണ്ടാണു.സ്വാഭാവികമായും വെളിച്ചം കിട്ടാത്തതിലുള്ള അമര്‍ഷത്തില്‍ അത്‌ പിറുപിറുത്ത്‌കൊണ്ടിരിക്കും. ഒരു ചായ പ്രകാശം വരുമ്പോള്‍ ഉണ്ടാക്കപ്പെടുന്നു. മറ്റേത്‌ പ്രകാശം തടയുമ്പോള്‍ ഉണ്ടാകുന്നു.അങ്ങനെ ഒരു വിവരമറിയിച്ചുകൊണ്ട്‌ കവി തിരുകുടുംമ്പ പള്ളിയുടെ വിലാസം നമുക്ക്‌ പറഞ്ഞ്‌ തരുന്നു..അതാണു്‌, ബാര്‍സിലൊണ, കേറ്റെലോണിയ, സ്‌പെയിന്‍.

ബാര്‍സിലോണ എന്ന വാക്കിനെ രണ്ടാക്കി `നിന്നെ തടയുന്നത്‌ സിലോണ്‍'' എന്നാക്കിയിട്ടുണ്ട്‌. സിംഹള എന്ന വാക്കില്‍ നിന്നാണു സിലോണ്‍ ഉണ്ടായത്‌. സിംഹം എന്ന വാക്കിന്റെ ഇംഗ്ലഷാണു ലയണ്‍. വാസ്‌തവത്തില്‍ സിംഹത്തിന്റെ ചോര എന്നാണു സിംഹള എന്ന വാക്കിനര്‍ത്ഥം. ദന്തവിഹാരം മറന്ന്‌ മടങ്ങാന്‍ സാധിക്കാത്തത്‌ മൃഗീയമായ വികാരങ്ങള്‍ ഉള്‍കൊള്ളുന്നത്‌കൊണ്ടാണു്‌.അതാണു നിന്നെ തടയുന്നത്‌ സിലോണ്‍ എന്ന്‌ അറിയിക്കുന്നത്‌.ദന്തവിഹാരമെന്നു ഉദ്ദേശിക്കുന്നത്‌ ഒരു പക്ഷെ സാത്താന്റെ ആരാധാനാലയത്തെയായിരിക്കാം. വെളിപ്പാട്‌ പുസ്‌തകം 9:11 നോക്കുക അതില്‍ ഇതെപ്പറ്റി പറയുന്നുണ്ട്‌. അത്‌ മറന്ന്‌ മടങ്ങുക എന്ന്‌ പറയുന്ന കവി അടുത്ത വരികളില്‍ ഒരു പരിഹാസം നിറയ്‌ക്കുന്നു. പോയി ദന്ത ഗോപുരത്തില്‍ ഇരിക്കാന്‍. അതായ്‌ത്‌ ഈശരനെ മനുഷ്യന്‍ ശരിയായ രൂപത്തില്‍ കാണുന്നില്ല എന്ന ധ്വനി. അതിഗംഭീരമായ ആഡംബരത്തോടെ പണി കഴിക്കുന്ന പള്ളികള്‍ ദന്തഗോപുരങ്ങള്‍ക്ക്‌ സമം എന്ന്‌ കവി ചോദിക്കുന്നു, കേറ്റലോണിയ എന്ന വാക്കിനെ `പൂച്ച വീട്ടില്‍ ഒറ്റക്കാണ്‌.അവള്‍ ചുണ്ടുകള്‍ക്ക്‌ ദാഹിക്കുകയാണ്‌ എന്ന്‌ കവി ഉല്‍പ്രേക്ഷിക്കുന്നു.ദൈവത്തെ വലിയ ഒരു കൊട്ടാരത്തില്‍ ബന്ധിപ്പിച്ചിടുന്ന മനുഷ്യനെ ഓര്‍ത്ത്‌ ദൈവം സങ്കടപ്പെടുന്നതിനെയാണു ഇതര്‍ത്ഥമാക്കുന്നത്‌. മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി പാവം പൂച്ചയെ വീട്ടില്‍ അടച്ചിട്ട്‌ അവന്‍ അവന്റെ കാര്യങ്ങള്‍ നോക്കി നടക്കുന്നു. മനുഷ്യര്‍ദൈവത്തെ അറിയുന്നില്ല. അവന്‍ ദൈവത്തിനു വലിയ കൊട്ടാരങ്ങള്‍ കെട്ടി അതിനകത്താക്കി പുറമെ അലയുന്നു.

സ്‌പെയിനിനെ കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക അവിടത്തെ കാളപോരിനെയാണ്‌. കവി പറയുന്നു കാളപോരിനെ മറക്കുക, രക്‌തദാഹിയായ ദുര്‍ഗ്ഗയേയും.നിറങ്ങള്‍ കാണിച്ച്‌ വിറളിപ്പിടിപ്പിച്ചും കുന്തങ്ങള്‍ കൊണ്ട്‌ കുത്തിയും കാളയെ പരിഭ്രമിപ്പിച്ചോടിക്കുന്ന മനുഷ്യനെ ചിലപ്പോള്‍ കാള തന്റെ കൊമ്പില്‍ കോര്‍ത്ത്‌ കാലപുരിക്കയക്കാറുണ്ട്‌. കാണികളെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന ഈ കാഴ്‌ച ദു:ഖവും ദുരന്തവുമാണു ഒടുവില്‍ കൊണ്ട്‌ വരുന്നത്‌. ഇത്‌ ഒരു തരം വീരാരാധനയാണ്‌. പോരിന്റെ അന്ത്യത്തില്‍ പാവം കാളയെ വാളുകൊണ്ട്‌ കൊല്ലുന്ന ദയനീയ രംഗത്തില്‍ ജനം ആ കൊല്ലുന്നവനെ ആര്‍പ്പ്‌ വിളിച്ച്‌ ആരാധിക്കുന്നു. തെറ്റായ ആരാധനകളെ വിമര്‍ശിക്കയാണു കവി. അതെപോലെ കോന്ത്രപ്പല്ലുകള്‍ കഴുത്തിലാഴ്‌ത്തുന്നത്‌ യക്ഷികളാണു. കവി ദുര്‍ഗ്ഗ എന്ന്‌ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു പക്ഷെ തീരെ കനിവില്ലാതെ ദുര്‍ഗ്ഗയും രക്‌തദാഹിയായി നടന്നിരുന്നത്‌കൊണ്ടായിരിക്കും. ദാരുക വധത്തിനു ശേഷം ദുര്‍ഗ്ഗ രക്‌തദാഹിയായി.ദേവവ്രുന്ദങ്ങള്‍ ഭയപ്പാടോടെ ശിവനെ വിവരമറിയിച്ചു. ശിവന്‍ അത്‌ തടയാന്‍ സുന്ദരനായ ഒരു പുരുഷനായി വഴിയില്‍ കിടന്നു. ദുര്‍ഗ്ഗ രക്‌തദാഹിയാകുമ്പോള്‍ കാളിയാകുന്നു. അങ്ങനെ കാളി രക്‌തദാഹിയായി നടക്കുമ്പോള്‍ അറിയാതെ വഴിയില്‍ കിടക്കുന്ന പുരുഷനെ ചുവുട്ടി പരിഭ്രമത്താല്‍, ലജ്‌ജയാല്‍ സ്വന്തം നാവ്‌ കടിച്ചു. അതിനുശേഷം കാളിയാകാതിരിക്കാനുള്ള നിയന്ത്രണം കിട്ടി.

അമിതമായ ആവേശത്താല്‍, ആരാധനയാല്‍ മനുഷ്യര്‍ എന്തെല്ലാം തെറ്റുകള്‍ ചെയ്യുന്നു. ചില കഥകളിലൂടെ ചില പ്രയോഗങ്ങളിലൂടെ കവി അത്‌ വായനക്കാരെ ഉത്‌ബോധിപ്പിക്കുന്നു.ഈ കവിതയുടെ പ്രത്യേകത കവി ഉപയോഗിച്ചിരിക്കുന്ന ഒരു പ്രത്യേക സങ്കേതമാണു.അതായ്‌ത്‌ പദവിശ്ശേഷണം എന്ന ഒരു സമ്പ്രദായം.പദങ്ങളെ വിശ്ശേഷിച്ച്‌ എങ്ങനെ വിഭിന്നമായ അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാമെന്ന ഒരു പരീക്ഷണം.

കവിത രചനയില്‍ കവികള്‍ പല പരീക്ഷണങ്ങളും നടത്തിയിരുന്നു. അക്ഷരാധിഷ്‌ഠിതകവിത അഥവാ മൂര്‍ത്തകവിത എന്ന ഒരു രീതിയുണ്ടായിരുന്നു. അപ്പോളിനേയുടെ മഴ പെയ്യുന്നു എന്ന കവിതയുടെ വരികള്‍ താളുകളില്‍ പ്രത്യക്ഷപ്പെടുന്നത്‌ മഴ പെയ്യുമ്പോലെയാണു. ഒരു പക്ഷെ ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ ഈ കവിതയെ `പദവിേേശ്ശഷണാധിഷ്‌ഠിത കവിത' എന്ന്‌ വിളിക്കാം. അക്ഷരങ്ങളെ ഭാവനയുടെ വാളുപയോഗിച്ച്‌്‌ വിശ്ശേഷിപ്പിച്ച്‌ അതിലൂടെ വ്യതസ്‌ത അര്‍ഥങ്ങള്‍ കണ്ടുപിടിക്കുകയെന്ന പരീക്ഷണം കവി ഇതില്‍ നടത്തിയിരിക്കുന്നു.

വായനക്കാരെ അറിവിന്റെ ഒരു മായലോകത്തിലേക്ക്‌ ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ കവിതകള്‍ കൊണ്ടുപോകുന്നു. കവിക്ക്‌ അഭിനന്ദനങ്ങള്‍ !

ശുഭം
രൂപ-ഭാവവൈവിദ്ധ്യങ്ങളുടെ സംഗമം (നിരൂപണം: ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ മൂന്നു കവിതകള്‍ -സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക