നമുക്ക് കൃഷിയിടങ്ങളിലേക്ക് പോകാം. വിളകളെടുക്കാം.. ഓണം അവിടെയാണ്....മണ്ണറിഞ്ഞ് പണിയെടുക്കുക… സമൃദ്ധമായ ഓണസമ്മാനങ്ങള്‍ പ്രകൃതി നമുക്ക് തരട്ടെ…
പണത്തിന് പിന്നാലെ പോയി ലോകം ആഹാരവസ്തുക്കള്‍ക്കു വേണ്ടി കടിപിടി കൂട്ടുന്ന കാലം വിദൂരമല്ലെന്ന് ചിന്തിക്കുകയാണ് അക്ഷര സ്‌നേഹികളായ ചിലര്‍. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയരായവരും, മറഞ്ഞിരിക്കുന്ന ചിലരും ഈയുള്ളവന്റെ സ്‌നേഹഭാഷണത്തിനു മുന്‍പില്‍ മനസുതുറക്കുന്നു.
ഏബ്രഹാം തെക്കേമുറിയെ അറിയാത്തവരായി അമേരിക്കയില്‍ ആരുമുണ്ടാവില്ല. അദ്ദേഹം വാക്കുകള്‍ കൊണ്ട് തലോടിയവരും അതുകൊണ്ടു വേദനിച്ചവരും ഉണ്ടാകാം. ഒറ്റനോട്ടത്തില്‍ ക്രിസ്തുവിനെ നിഷേധിച്ച പി.ജെ.ആന്റണിയാണെന്ന് തോന്നും തെക്കേമുറിയെ കണ്ടാല്‍. പക്ഷേ സംസാരിച്ചുതുടങ്ങിയാല്‍ ഒരു ഒറ്റയാന്‍. കയ്യില്‍ പണമുള്ളവന്‍ ആരെയും വകവയ്ക്കില്ലെന്ന് തെക്കേമുറി പറയും. അതുകൊണ്ട് എഴുത്തുകാരന് അമേരിക്കയില്‍ കിട്ടുന്ന ചില ചക്കച്ചുള…
ഓണം ചെണ്ടകൊട്ടലല്ല…
പുലികളിയല്ല.
ചെണ്ടമേളമല്ല
ഓണസദ്യ അന്നദാനമോ? നേര്‍ച്ചച്ചോറോ..?
ചോറും കറികളും ഇന്ന് പലരും
സ്‌പോണ്‍സര്‍ ചെയ്യുന്നു. സ്‌പോണ്‍സര്‍മാര്‍ക്ക്
പൊന്നാടയും… പ്ലാക്കും… ഈ കീറത്തുണി
അരിവെപ്പുക്കാരനുവരെ കിട്ടുന്നു.
യാതൊരു ഉളുപ്പുമില്ലാതെ
അയാളും അതു വാങ്ങുന്നു.
“മാന്യമഹാമിത്രങ്ങളേ…” ദേശക്കാരെയെല്ലാം നോട്ടീസടിച്ച് വിളിച്ചുവരുത്തി ചോറും കറികളുമെല്ലാം ഒരു പ്ലേറ്റില്‍ കോരിവിളമ്പി നടത്തുന്ന സദ്യ ആര്‍ക്കു വേണം?
സാമ്പാറിനു പുറത്തു അവിയല്‍, അവിയലിനു പുറത്തു പുളിശ്ശേരി, പിന്നെ പരിപ്പുകറി. ഓണസദ്യ ഒരു കലയാണ്. ആഘോഷമല്ല. ഒരു പൈതൃകം. അമേരിക്കയിലെ ഓണം ഒക്‌ടോബര്‍ വരെ നീളും. എന്റെ അഭിപ്രായത്തില്‍ ചെറിയ കൂട്ടങ്ങളായി ഒരുദിവസം അമേരിക്കന്‍ മലയാളികള്‍ ഓണം ആഘോഷിക്കുക. അത് ഒരു വലിയ മനുഷ്യനോട് ചെയ്യുന്നത് വലിയ നീതിയായിരിക്കും. ഒരു മലയാളി ഒരു ഓണമുണ്ടാല്‍ പോരേ.
പീറ്റര്‍ നീണ്ടൂര്‍ കൃഷ്ണനെ അടുത്തറിയുന്നു. വാമനനെ ചതിയില്‍ ചവുട്ടിത്താഴ്ത്തിയ മഹാവിഷ്ണുവിന്റെ അവതാരമല്ലേ കൃഷ്ണന്‍ എന്നു ചോദിച്ചാല്‍ പീറ്റര്‍ നീണ്ടൂര്‍ പിണങ്ങും. ഇപ്പോള്‍ ഭഗവാന്‍ കൃഷ്ണനുമായി ചങ്ങാത്തത്തിലായ നീണ്ടൂര്‍ ഓണത്തെക്കുറിച്ച്…
മലയാളത്തെ തട്ടിയുണര്‍ത്തുന്ന ഓണത്തിന്റെ ഓര്‍മ്മകള്‍ സ്വദേശത്തും വിദേശത്തും പല പല രീതികളില്‍… അത്തംതൊട്ട് പത്ത് നാള്‍ പൂവിടല്‍. തിരുവോണം നാള്‍ മാവേലിക്ക് വരവേല്‍പ്പ്. മൃഷ്ടാന്ന ഭോജനം മാവേലിക്കും പ്രജകള്‍ക്കും. കാണം വിറ്റും ഓണമുണ്ണണം എന്ന വായ്‌മൊഴി ചര്‍ച്ചകള്‍. തലമുറകളായി ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും വയറുനിറച്ച് ആഹാരം തരപ്പെടുത്താന്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ ബുദ്ധി രാക്ഷസന്‍ എഴുതിവച്ച മിത്താണ് മാവേലിക്കഥയും, ഓണക്കഥയും എന്ന് ഇന്നത്തെ ബുദ്ധിജീവികളില്‍ ചിലര്‍.
എന്റെ കളിക്കൂട്ടുകാരി കുഞ്ഞുമ്മിണിക്ക്
തിരുവാതിരികളിയുടെ ആലസ്യത്തിലുറങ്ങുമ്പോള്‍
ഒരകന്ന ബന്ധു സമ്മാനിച്ചു… ജീവന്റെ തുടിപ്പ്..
തുടര്‍ വര്‍ഷങ്ങളില്‍
ആ ഉണ്ണിയുടെ കൈ പിടിച്ച്
അവള്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കും.
മറ്റൊരോണസമ്മാനവും തരാതെ…
നാടുവിട്ട ഉണ്ണീടച്ഛന്‍ ചിരിച്ചുവരുമെന്ന
പ്രതീക്ഷയില്‍…
എല്ലാ വര്‍ഷവും ഓണത്തപ്പന്‍ വരുന്നു
ബന്ധുക്കള്‍ വരുന്നു…
ഉണ്ണീടച്ഛന്‍ മാത്രം വരുന്നില്ല
എന്നെങ്കിലും വരും
മഹാബലിയായി…
അതോ വാമനനായോ…
പാഹിമാം..
ഓം വിഷ്ണു ഹരേ…!
ബെന്നി നെച്ചൂര്‍ എന്ന കവിയെ, സാംസ്‌കാരിക പ്രവര്‍ത്തകനെ ന്യൂജേഴ്‌സിയിലുള്ളവര്‍ക്ക് നല്ല പരിചയമാണ്. ഇനിയും അമേരിക്കന്‍ മലയാളികള്‍ കണ്ടെത്താത്ത കവി… മനുഷ്യസ്‌നേഹി… നെച്ചൂര്‍ ഓണം ഇത്തവണ ആഘോഷിക്കുന്നത് തന്റെ ജന്മ നാടായ നെച്ചൂര്‍ സ്ഥിതി ചെയ്യുന്ന പിറവത്തെ ഒരു കോളനിയിലാണ്.
ക്യാന്‍സറിന്റെ ദുരിതം പേറുന്ന… ഒരു നേരം നല്ല ഭക്ഷണം കഴിക്കാനില്ലാത്ത കുറച്ച് സാധാരണക്കാരോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ത്രില്‍ കാറിന്റെ ഡിക്കിയിലിരുന്ന് മദ്യം മോന്തുന്നവന് മനസിലാക്കില്ല. പല സ്ഥലത്ത് പല സമയത്ത് ഓണം ആഘോഷിക്കുന്നതിന്റെ പൊരുള്‍ പുരുഷന്‍മാര്‍ക്ക് അറിയുന്നതിനേക്കാള്‍ സ്ത്രീകള്‍ക്കറിയാം. കാരണം അവരാണല്ലോ ഇക്കൂട്ടരെ സഹിക്കുന്നത്. സ്വന്തം ഭര്‍ത്താവ് മറ്റുള്ളവരുടെ മുന്‍പില്‍ നിന്ന് ആടുന്നത് എത് സ്ത്രീയാ ഇഷ്ടപ്പെടുക. മറ്റുള്ളവര്‍ ആടുന്നത് ചിലര്‍ക്കും ഇഷ്ടം.
ഓണം സാധാരണക്കാരന്റേതാണ്. വിഭവ സമൃദ്ധമായ സദ്യയിലേക്ക് നോക്കുമ്പോള്‍ … കൂടെപ്പഠിച്ചവനെ... നാട്ടിലുള്ള പാവങ്ങളെ… ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരെ… രോഗിയെ….. എല്ലാ നഷ്ടപ്പെട്ടവരെ… ഒന്നോര്‍ക്കുന്നത് നന്നായിരിക്കും…
എണ്‍പത്തിയഞ്ച് ലക്ഷം മുടക്കി നാട്ടില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് വരുന്നു. തൊട്ടടുത്ത് സാധാരണക്കാരന്റെ കോളനിക്കടുത്ത്! അവന് ഉണ്ണാനുമില്ല ഉടുക്കാനുമില്ല. പായ്ക്കറ്റ് പായസത്തിന്റെ കവറുകള്‍ കാണാന്‍ മാത്രം സാധിക്കുന്ന അവന് രുചികരമായ ഭക്ഷണവും രോഗോഷ്ണശയ്യയില്‍ ഇത്തിരി കരുതലും. ഞാന്‍ ഇത്തവണ സമൃദ്ധമായി അവരോടൊപ്പം കൂടും….പാട്ടുപാടും…കവിത ചൊല്ലും. ഒപ്പം ഓണത്തപ്പനും ഉണ്ടാകും.
ജോസഫ് നമ്പിമഠം ആഗോള മലയാളി എഴുത്തുകാരുടെ പ്രതിനിധിയാണ്. കവിത, ലേഖനങ്ങള്‍… ഇവയൊക്കെ എഴുതുകള്‍ മുതല്‍ അമേരിക്കന്‍ മലയാളി വായിക്കാന്‍ തുടങ്ങിയരിക്കുന്നു. ഇന്നും എഴുത്തില്‍ സജീവം. ഓണത്തെക്കുറിച്ച് വര്‍ഷങ്ങളായി എഴുതുന്നു. കാലഗണനാക്രമത്തില്‍ മാറ്റം വന്നു തുടങ്ങിയപ്പോള്‍ ഓണത്തെക്കുറിച്ച് എഴുതിയ കവിതയുടെ തലക്കെട്ട്.
“എന്തെന്റെ മാവേലി…വന്നില്ല” എന്നായി. ഒരോ കാതം കഴിയുന്തോറും അപ്രത്യക്ഷമാകുന്ന സ്വപ്നങ്ങള്‍… നാട്ടുപാതകള്‍… പൂക്കള്‍… അങ്ങനെ എന്തെല്ലാം മലയാളിക്ക് നഷ്ടമാകുന്നു. ഓണമെന്നത് മഹത്തായ സങ്കല്പമാണ്… സത്യനിഷ്ഠ പാലിക്കാന്‍ സ്വജീവിതം പോലും ബലിയായി നല്‍കിയ മഹാബലി ചക്രവര്‍ത്തിയുടെ കാലം. ഇന്നത്തെ കേരളം കാണുമ്പോള്‍ ഒരു പ്രവാസി മലയാളി എന്ന നിലയില്‍ പറയട്ടെ അവിടുത്തെ ജീവിതം ഓണസങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്.
അതുകൊണ്ടാണ് ഇത്തവണ എന്തെന്റെ മാവേലി വന്നില്ല എന്ന കവിത എഴുതിയത്. അതാണ് ഈ വര്‍ഷത്തെ എന്റെ സന്ദേശം. ഇന്ന് മറുനാട്ടിലെ മലയാളികളുടെ മനസ്സിലും ജീവിതത്തിലുമാണ് ഓണം പച്ചപിടിച്ചു നില്‍ക്കുന്നത്. മാവേലിയെപ്പോലെ സ്വന്തം നാട്ടില്‍ നിന്നും ഓരോ കാരണങ്ങളാല്‍ പ്രവാസികളായവര്‍ ആണ് വിദേശമലയാളികള്‍. പിറന്നു വീണ നാട് എന്നും അവര്‍ക്ക് ഗൃഹാത്വരതയുടെ നൊമ്പരമാണ്. എന്നാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ചകള്‍, കിട്ടുന്ന അനുഭവങ്ങള്‍ ഒക്കെയും മനസു മടുപ്പിക്കുന്നതാണ്. ഇതാണ് സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം. ചുരുക്കിപ്പറഞ്ഞാല്‍ ഓണം എന്നും ഒരു സങ്കല്പം മാത്രമായി ഇരിക്കട്ടെ. മധുരമുള്ള ഒരു സങ്കല്പം. - എന്നല്ലേ പറയാറ്..
തമ്പി ആന്റണിയുടെ ഓണം ഇത്തവണ ഷൂട്ടിംഗ് സെറ്റില്‍ മോനായി എങ്ങനെ ആണ്‍കുട്ടിയായി എന്ന സിനിമാ ലൊക്കേഷനില്‍. കവി, എഴുത്തുകാരന്‍, മികച്ച സിനികളുടെ നിര്‍മ്മാതാവ്, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ തമ്പി ആന്റണി കവിയായി അിറയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഒരു നല്ല കലാകാരന്‍ നല്ലൊരു കവിയാകുമെന്ന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച അദ്ദേഹത്തിന്റെ സുമനസ്സിന്റെ പ്രത്യേകത ഒരു പക്ഷേ അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്ന പക്ഷത്താണ് ഞാന്‍.. മലയാളത്തില്‍ എപ്പോഴും നവ സിനിമയുടെ സുഗന്ധം പരത്തുന്ന തമ്പി ആന്റണി ഈ ഓണം ക്യാമറയ്ക്ക് മുമ്പില്‍ ആഘോഷിക്കുമെങ്കിലും, ദുരിതമനുഭവിക്കുന്നവന്റേയും, കഷ്ടപ്പെടുന്നവന്റേയും ഓണത്തിന്റെ മണം ഒന്നുവേറെയെന്ന് വിശ്വസിക്കുന്നു. കാതടപ്പിക്കുന്ന ആധുനികതയുടെ ശബ്ദകോലാഹലങ്ങളില്‍ നിന്നു മാറി പ്രകൃതിയെ അറിയുന്ന തുടി താളങ്ങളുടെ ഓണമാണഅ തന്റെ മനസ്സിലെന്ന് തുറന്ന് പറയുന്നു… ഓണം തറയില്‍ ഇലയിട്ട് ഇരുന്ന് ഉണ്ണുന്ന… വര്‍ഷത്തിലൊരിക്കല്‍ വിവിധ കറിക്കൂട്ടും മധുരവും കഴിക്കുന്നവന്റേതാണ്. അത് കാണാനാണ് മഹാബലി വരുന്നതും.
അഡ്വ. രതീദേവി ചിക്കാഗോ എങ്ങനെ അമേരിക്കയിലെത്തി എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഒരു പക്ഷേ അമേരിക്കയിലെത്തിയിരുന്നില്ലെങ്കില്‍ മണ്ണിന്റെ മണമുള്ള കേരളത്തിലെ സാധാരണക്കാരോടൊപ്പം, അവര്‍ക്കുവേണ്ടി… അവരുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് സജീവമായേനെ.. 'അടിമ വംശം' എന്ന ഒറ്റ രചനയിലൂടെ എഴുത്ത്, അനുഭവം എന്നിവയുടെ പുതിയ തലങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിയ രതീദേവിയുടെ ഓണത്തെയല്ല… അവരുടെ വാക്കുകളിലൂടെ ഓണത്തെ ഞാന്‍ ചികഞ്ഞെടുക്കുകയാണ് … ഇതാണ്…ഓണം.
ഒരിക്കല്‍ കുഷ്ഠരോഗം വന്ന അമ്മമാരെ പാര്‍പ്പിച്ചിരിക്കുന്ന ഒരു അഗതി മന്ദിരത്തില്‍ പോയി. അസുഖത്തിന്റെ തീക്ഷണതയില്‍ നില്‍ക്കുന്നവരായിരുന്നു ആ അമ്മമാര്‍. പക്ഷേ ഞാന് രതീദേവിയാണെന്നറിഞ്ഞപ്പോള്‍ അവരെന്നെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. ഞാന്‍ തിരിച്ച് അവരെയെല്ലാം കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമെല്ലാം ചെയ്തു. കണ്ടാല്‍ ഭീതി തോന്നുന്ന രൂപമായി മാറിയിരുന്നു മിക്കപേരും. നമുക്ക് സങ്കല്പിക്കാവു—തിലുമപ്പുറം ഭീകരം. പക്ഷേ അവരുടെ സ്‌നേഹത്തിനു മുന്നില്‍ ആ ഭീകരത മനസിനെ ബാധിച്ചില്ല. മനസ്സില്‍ സ്‌നേഹം മാത്രമേ തോന്നിയിട്ടുള്ളൂ അവരോട്. അതിലൊരമ്മ പറഞ്ഞു. ഞങ്ങള്‍ ദിവസവും മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മോക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാറുണ്ട് എന്ന്. അതെല്ലാം എന്നെ വല്ലാതെ സ്പര്‍ശിച്ചു. അതേ പോലെ അന്ന് ആ അമ്മമാര്‍ക്ക് ബൈബിള്‍ പഴയനിയമം വായിക്കാന്‍ അനുവാദമില്ലായിരുന്നും. മാര്‍പാപ്പ വിലക്കിയിരുന്നതാണ്. ഞാനവര്‍ക്ക് പഴയനിയമത്തിലെ ഒരു പ്രവാചകന്റെ കഥ വായിച്ച് കേള്‍പ്പിച്ചു. വായിച്ചിട്ട് ഒരു അമ്മയെ ജീര്‍ണ്ണിച്ച മാംസത്തിലാണ് കെട്ടിപ്പിടിച്ചത്. അതില്‍ എനിക്ക് തെല്ലും സങ്കോചം തോന്നിയില്ല.
ഞാന്‍ വക്കീലായി ജോലി ചെയ്യുന്ന കാലത്ത് ഒരു പറ്റം വേശ്യകളെ അറസ്റ്റ് ചെയ്ത പോലീസുകാരുടെയടുക്കല്‍ നിന്ന് അവരെ കൊണ്ടുവന്നു. മറ്റെങ്ങും പോകാന്‍ അവര്‍ക്കിടമില്ല. ഞാന്‍ അവര്‍ക്ക് താമസസ്ഥലമൊരുക്കി. അല്പംപോലും വിഷമമോ സങ്കോചമോ തോന്നിയിരുന്നില്ല ആ ഏറ്റെടുക്കലില്‍. രാഷ്ട്രീയത്തില്‍ നിന്നുമാവാം ഇടപെടലിന് ആര്‍ജ്ജവം ഉണ്ടായിട്ടുള്ളത്.
"ഓണം ഒരു ഏറ്റെടുക്കലാണ്". എന്ന എന്റെ കുറിപ്പോടെ…
അനില്‍ പെണ്ണുക്കര