ബാംഗ്ലൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ ലോകായുക്ത കോടതിയില്‍ കീഴടങ്ങിയ
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയെ
ഒക്ടോബര്‍ 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡി.വൈ.എസ്.പിയുടെ
നേതൃത്വത്തിലുള്ള പോലീസ് സംഘം യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിന്
വീട്ടിലെത്തിയെങ്കിലും കാണാതിരുന്നതിനെതുടര്‍ന്ന് തിരിച്ചുപോയിരുന്നു.
ഇതിനിടെയാണ് കുടുംബാംഗങ്ങളുമൊത്ത് യെദ്യൂരപ്പ കോടതിയിലെത്തിയത്. യെദ്യൂരപ്പ
മന്ത്രിസഭയില്‍ അംഗമായിരുന്ന എസ്.എന്‍ കൃഷ്ണയ്യ ഷെട്ടിയെയും അറസ്റ്റു
ചെയ്തിട്ടുണ്ട്.
പ്രത്യേക കോടതി മുമ്പാകെ യെദ്യൂരപ്പ നല്ല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജഡ്ജി എന്‍.കെ സുധീന്ദ്ര റാവു നേരത്തെ തള്ളിയിരുന്നു.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് കീഴടങ്ങല്‍. അഭിഭാഷകനായ
സിറാജിന് ബാഷ നല്കിയ പരാതിയില്‍ കഴിഞ്ഞ ആഗസ്ത് എട്ടിന് കോടതി
യെദ്യൂരപ്പയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇത് ചോദ്യംചെയ്ത് യെദ്യൂരപ്പ
ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് സമന്‍സ് അയച്ചത് സ്റ്റേ
ചെയ്തു. എന്നാല്‍ ഇതിനെതിരെ ബാഷ വീണ്ടും ഡിവിഷന് ബഞ്ചിനെ സമീപിച്ചു.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബഞ്ച് ഒക്ടോബര്‍ 14 വരെ
താത്കാലിക സ്റ്റേ മാത്രമാണ് നല്‍കിയത്.
സ്റ്റേ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും ഇന്ന് ലോകായുക്ത കോടതി മുമ്പാകെ
യെദ്യൂരപ്പ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന
യെദ്യൂരപ്പയുടെ മകനും മരുമകനും ലോകായുക്ത പ്രത്യേക കോടതി ജാമ്യം
അനുവദിച്ചു.
ഗെദ്ദനഹള്ളി, ദേവരാച്ചിക്കനഹള്ളി എന്നിവടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി
യെദ്യൂരപ്പയുടെ അടുത്ത ബന്ധുക്കള്‍ക്കായി പതിച്ചു നല്കിയതും ഉത്തരഹള്ളി,
ആഗ്ര ഗ്രാമങ്ങളിലും നടന്ന ഭൂമി കൈമാറ്റവുമാണ് കേസുകകള്‍ക്ക് ആധാരം.
കോടതിയില്‍ യെദ്യൂരപ്പ ഹാജരായിരുന്നില്ല. പുറംവേദനയായതിനാല്
ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.