രണ്ടു സഭകളുടെയും ദൗത്യം ഒന്നുതന്നെ: സെന്റ് മാര്‍ത്താസിലെ ചരിത്ര സംഗമം (എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ: ഭാഗം-2: കുര്യന്‍ പാമ്പാടി)
EXCLUSIVE INTERVIEW -2Published on 04 October, 2013
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ കാതോലിക്കാബാവയും ഫ്രാന്‍സിസ്
മാര്‍പാപ്പയും തമ്മില്‍ വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്‌ചയുടെ
പ്രാധാന്യത്തെക്കുറിച്ചു ബാവായുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം
ഭാഗം.
കര്‍ദിനാളായിട്ടും ബ്യൂനോസ് ഐറിസിലെ ഒലിവോസ് എന്ന
ഗ്രാമപ്രാന്തത്തില്‍ ചെറിയൊരു ഭവനത്തില്‍ താമസിക്കുകയും സ്വയം ഭക്ഷണം
പാകപ്പെടുത്തുകയും ബസില്‍ സഞ്ചരിക്കുകയും ചെയ്‌ത ആളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
ആകമാന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിട്ടും, പതിമൂന്നാം നൂറ്റാണ്ടില്‍ 24-ാം
വയസ്സില്‍ എല്ലാ സമ്പത്തും ഉപേക്ഷിച്ച് ദരിദ്രനാരായണനായി ജീവിതം നയിച്ച
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരാണു മാര്‍പാപ്പ സ്വയം തെരഞ്ഞെടുത്തത്. ആ
പേരുള്ള ചരിത്രത്തില്‍ ആദ്യത്തെ പാപ്പയാണ് അദ്ദേഹം. പാപ്പമാരില്‍ 266-ാമന്‍.
മലങ്കരസഭയ്‌ക്കാകട്ടെ ഒരു പൗലോസ് കാതോലിക്കാ ബാവയാകുന്നത് ഒരു നൂറ്റാണ്ടിനു ശേഷം
ആദ്യം.
``അദ്ദേഹം എളിമയുടെ പര്യായമാണ്. ഞാനുമായി പത്തു മിനിറ്റ്
സ്വകാര്യചര്‍ച്ചയാണു നിശ്ചയിച്ചിരുന്നത്. രണ്ടു കൂട്ടര്‍ക്കും
ദ്വിഭാഷിയുണ്ടായിരുന്നു എന്നെ സഹായിച്ചത് ഫാ. ഡോ. കെ.എം. ജോര്‍ജ്. എന്തുവേണ്ടി,
പത്തു മിനിറ്റ് സംസാരം 45 മിനിറ്റ് നീണ്ടുനിന്നു. സഭകള്‍ തമ്മില്‍
അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഒന്നിച്ചു നീങ്ങാന്‍ കഴിയുന്ന പല
മേഖലകളിലും ഒന്നിച്ചു നീങ്ങാമെന്ന് മാര്‍പാപ്പ പറഞ്ഞു. ഞാന്‍ അതിനോടു
പരിപൂര്‍ണമായി യോജിച്ചു. മാര്‍പാപ്പയുടെ പ്രസംഗത്തില്‍, `മാര്‍ത്തോമ്മാ ശ്ലീഹാ
സ്ഥാപിച്ച സഭയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്' എന്ന്
എടുത്തുപറഞ്ഞതു ശ്രദ്ധേയമായി.
``ഞങ്ങള്‍ ഒന്നിച്ചു ഉച്ചഭക്ഷണം കഴിച്ചു.
പിറ്റേന്ന് വിയന്നായിലേക്കു പോകാനായി ഞാന്‍ വെളുപ്പിനു റെഡിയായി. അഞ്ചരയായപ്പോള്‍
അദ്ദേഹമുണ്ട് സുസ്‌മേരവദനനായി ഗ്രൗണ്ട്‌ഫ്‌ളോറില്‍ എന്നെ യാത്രയയ്‌ക്കാന്‍
എത്തിയിരിക്കുന്നു! എഴുപത്തേഴിന്റെ യൗവനം, ആ വിനയം, എളിയവരില്‍ എളിയവനാണെന്ന
മനോഭാവം, ദരിദ്രരോടുള്ള സഹാനുഭൂതി... അതൊന്നും എനിക്ക് ഒരിക്കലും
മറക്കാനാവില്ല.
പൗരസ്‌ത്യ സഭകേളാടുള്ള പുതിയ മാര്‍പാപ്പയുടെ സമീപനം
ശ്രദ്ധേയമാണ്. ബ്യൂനോസ് ഐറിസില്‍ ആയിരിക്കുമ്പോള്‍ അവിടത്തെ റഷ്യന്‍
ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ അദ്ദേഹം കൂടെക്കൂടെ കുര്‍ബാനയ്‌ക്കു
പോകാറുണ്ടായിരുന്നു. സ്ഥാനാരോഹണച്ചടങ്ങില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍
പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യു നൂറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി പങ്കെടുത്തു (ഈ
പാത്രിയര്‍ക്കീസ് കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്). ആദ്യത്തെ
പെസഹാവ്യാഴാഴ്‌ച ജയില്‍പ്പുള്ളികളുടെയും വനിതകളുടെയും - അവരിലൊരാള്‍
സെര്‍ബിയയില്‍നിന്നുള്ള ഒരു മുസ്ലിം സ്‌ത്രീയായിരുന്നു - കാല്‍ കഴുകി ചരിത്രം
സൃഷ്‌ടിച്ച അദ്ദേഹം സ്ഥാനാരോഹണച്ചടങ്ങിന് സ്വര്‍ണവര്‍ണാങ്കിതമായ
കിന്നരിത്തൊപ്പിയും ഉടയാടകളും ചുവന്ന പാദുകവുമെല്ലാം പാടേ ഉപേക്ഷിച്ചയാളാണ്.
ലളിതമായ വെളുത്ത തൊപ്പിയാണ് അദ്ദേഹം സ്ഥിരം ധരിക്കാറുള്ളത്. അങ്ങനെ
വ്യത്യസ്‌തതകളുടെ ഒരു രാജകുമാരനാണ് പുതിയ പാപ്പാ എന്ന് ജര്‍മന്‍ ദൈവശാസ്‌ത്ര
പണ്‌ഡിതനായ ഹാന്‍സ് കുങ് `നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടറി`ല്‍ എഴുതിയ The
Paradox of Pope Francis എന്ന ലേഖനത്തില്‍ (മെയ് 21) പറയുന്നു.
കത്തോലിക്കാ
സഭയ്‌ക്കുള്ളതുപോലെ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കും പൊതുവായ പ്രശ്‌നങ്ങളുണ്ട്.
വൈദികരുടെ വിവാഹം, സ്‌ത്രീ പ്രാതിനിധ്യം, യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍,
പ്രകൃതിയോടുള്ള സമീപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. സ്വവര്‍ഗാനുരാഗം, ബാലപീഡനം
തുടങ്ങിയവ ആഗോള കത്തോലിക്കാസഭയെ പിടിച്ചുലയ്‌ക്കുന്ന പ്രശ്‌നങ്ങളാണ്. ഇവയോടെല്ലാം
കരുതലോടെ സമീപിക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ പക്ഷം. പണത്തോടുള്ള അമിതാവേശം
രാഷ്‌ട്രങ്ങളെയും ലോകത്തെയും നാശത്തിലേക്കു നയിക്കുമെന്ന് പാപ്പാ മുന്നറിയിപ്പു
നല്‍കിയത് ഈയടുത്ത ദിവസമാണ്. വിപ്ലവകാരിയാണെങ്കിലും ഇത്തരം പ്രശ്‌നങ്ങളെ
സംയമനത്തോടെ സമീപിക്കണമെന്ന ആശയക്കാരനാണ് പുതിയ മാര്‍പാപ്പയെന്ന് പ്രശസ്‌ത
ജസ്വിറ്റ് പത്രാധിപര്‍ ഫാ. അന്റോണിയോ സ്‌പറാഡോ എസ്.ജെ. `Big heart open to God'
എന്ന് La Civilta Catholika എന്ന ജസ്വിറ്റ് പ്രസിദ്ധീകരണത്തിനുവേണ്ടി നടത്തിയ
അഭിമുഖസംഭാഷണത്തില്‍ വിലയിരുത്തുന്നു.
സഭയില്‍ സ്‌ത്രീജനങ്ങള്‍ക്കു കൂടുതല്‍
പങ്കു നല്‌കുന്നതിനെക്കുറിച്ച് ഇനിയും പഠിക്കണമെന്നാണ് പുതിയ പാപ്പായുടെ
നിലപാട്. പൗരസ്‌ത്യസഭകളില്‍ ഇടവകാടിസ്ഥാനത്തില്‍ സ്‌ത്രീകളെ കമ്മിറ്റികളിലേക്കു
തെരഞ്ഞെടുക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അനുമതി നല്‍കിയിട്ടുണ്ട്.
പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ് സഭകളായ കോപ്‌റ്റിക്, അര്‍മീനിയന്‍, സിറിയന്‍,
എത്യോപ്യന്‍, എറിട്രിയന്‍ സഭകളൊന്നും ഇത്രത്തോളം ഉയര്‍ന്നിട്ടില്ല.
കത്തോലിക്കാ സഭയും പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള
ചര്‍ച്ചകള്‍ക്കായി കോട്ടയത്ത് ഒരാഗോള സമ്മേളനം ജനുവരിയില്‍ നടക്കുന്നുണ്ട്. 30
സഭാ പ്രതിനിധികള്‍ പങ്കെടുക്കും. മലങ്കരസഭയാണ് അതിന് ആതിഥ്യം വഹിക്കുന്നതെന്ന്
അതിന്റെ സംഘടനാ ചുമതലകളില്‍ വ്യാപൃതനായ ഫാ. ഡോ. കെ.എം. ജോര്‍ജ് ഈ ലേഖകനോടു പറഞ്ഞു.
അതിനുമുമ്പ് കൊറിയയിലെ ബുസാനില്‍ നടക്കുന്ന സഭകളുടെ ലോക കൗണ്‍സിലിന്റെ പത്താം
അസംബ്ലിക്കുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
റോമിലെ പൊന്തിഫിക്കല്‍
അന്തോണിയാനം യൂണിവേഴ്‌സിറ്റിയില്‍ സഭാചരിത്രം പഠിപ്പിക്കുന്ന പണ്‌ഡിതനും
ഗ്രന്ഥകാരനുമായ ഫാ. ഡോ. ബനഡിക്‌റ്റ് വടക്കേക്കരയ്‌ക്കൊപ്പം ബസിലിക്കയും
അതിനുള്ളിലെ സ്‌പൈറല്‍ ഗോവണി വഴി ടെറസിലെ അപ്പോസ്‌തലന്മാരുടെ പ്രതിമകളും കണ്ടതു ഈ
ലേഖകന്‍ ഓര്‍ത്തുപോകുന്നു. പിറ്റേന്ന് ബസിലിക്കയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍
മാര്‍പാപ്പയെ തൊട്ടടുത്തു കണ്ടു. ഒടുവില്‍, പോപ്പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍
കല്‍ക്കട്ടയില്‍ മദര്‍ തെരേസയെ കണ്ടതും തുടര്‍ന്ന് കോട്ടയത്ത് അദ്ദേഹം നടത്തിയ
ചരിത്രപ്രധാനമായ നാമകരണച്ചടങ്ങുകളും ഓര്‍മിക്കട്ടെ. രണ്ടും റിപ്പോര്‍ട്ട്
ചെയ്യാനുള്ള ചരിത്രനിയോഗവും എനിക്കു കൈവന്നു.
രണ്ടായിരം വര്‍ഷം പഴക്കമുള്ള
രണ്ടു സഭകളുടെ മേലധ്യക്ഷന്മാര്‍ ആദ്യമായി കൂടിക്കണ്ടിട്ട് 50 വര്‍ഷമേ ആയിട്ടുള്ളൂ.
Better late than never. മാറ്റങ്ങള്‍ വരുന്നതിന്റെ ലക്ഷണങ്ങള്‍
കണ്ടുതുടങ്ങിയിട്ടുണ്ട്. വത്തിക്കാന്‍ ഭരണക്രമം പൊളിച്ചടുക്കാനായി പുതിയ പാപ്പാ
സ്റ്റേറ്റ് സെക്രട്ടറിയെ മാറ്റുകയാണ്. ഒരു എട്ടംഗ ഉപദേശകസമിതി
രൂപീകരിച്ചുകഴിഞ്ഞു. അതിലൊരാള്‍ ഇന്ത്യയിലെ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ ഗ്രേഷ്യസ് ആണു
താനും.
ചരിത്രത്തിലാദ്യമായി ഒരു ജസ്വിറ്റ് മാര്‍പാപ്പ ആയതില്‍ കേരളത്തിലെ
ഇരുനൂറിലേറെ വരുന്ന ജസ്വീറ്റുകളും (പ്രൊവിന്‍ഷ്യാള്‍ കോട്ടയംകാരനായ ജോസഫ്
കല്ലേപ്പള്ളില്‍) വിശുദ്ധ ഫ്രാന്‍സീസിന്റെ പേര് സ്വീകരിച്ച പാപ്പയെപ്പറ്റി
കേരളത്തിലെ മുന്നൂറോളം വരുന്ന കപ്പൂച്ചിന്‍ സംഭാംഗങ്ങളും (മൂന്ന്
പ്രോവിന്‍സുകള്‍, ഫാ. റാഫി പാലിയേക്കര പ്രസിഡന്റ്) അഭിമാനം കൊള്ളുന്നു, ഒപ്പം
കൂടുതല്‍ വിനയാന്വിതരാകുന്നു.
ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ
സ്‌ത്രീജനങ്ങളുടെ ഒരു വലിയ സംഗമം ദേവലോകത്ത് അരങ്ങേറിയത് ഈയടുത്ത ദിവസമാണ്.
സ്‌ത്രീശക്തീകരണം ലക്ഷ്യമാക്കി `പെണ്‍മയുടെ നന്മ' എന്നൊരു പരിപാടി ബാവാ ഉദ്‌ഘാടനം
ചെയ്‌തു. വനിതാവിഭാഗം അധ്യക്ഷ പ്രൊഫ. മേരി മാത്യു, വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി
ജയിംസ് എന്നിവരുടെ സാന്നിധ്യത്തില്‍ മികച്ച സന്നദ്ധസേവനത്തിനുള്ള സഭയുടെ ആദ്യത്തെ
പുരസ്‌കാരം കുന്ദംകുളത്തുനിന്നുള്ള ഉമാ പ്രേമനു സമ്മാനിക്കുകയും
ചെയ്‌തു.
ഓര്‍ത്തഡോക്‌സ് സഭയില്‍ 20 ലക്ഷം വിശ്വാസികളേയുള്ളൂ. പക്ഷേ,
അതിന്റെ സ്വാധീനം ചക്രവാളത്തിനപ്പുറത്തേക്കു വളര്‍ന്നിട്ടുണ്ട്. സഭയുടെ
പ്രതിനിധിസഭയില്‍ നാലായിരത്തില്‍പ്പരം പേരുണ്ട്. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ
ഭൂഖണ്‌ഡങ്ങളില്‍നിന്നും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല