മഴ ചന്നംപിന്നം പെയ്തു കൊണ്ടേയിരിക്കുന്നു. ഓരോ ഇലച്ചാര്‍ത്തും മഴയെ കോരി നിറച്ച് ഭൂമിയിലേയ്ക്ക് നിനവായി ചൊരിയുന്ന പകല്‍.
ഞങ്ങളുടെ മനസ്സുകളും പെയ്യുകയാണ് സങ്കടപ്പെരുമഴ, നിരാശപ്പെരുമഴ, വൈരാഗ്യപ്പെരുമഴ. ചിരി മാഞ്ഞ് കണ്ടില്ലാത്ത ചങ്ങാതിയുടെ മുഖത്ത് ദു:ഖത്തിന്റെ വേലിയേറ്റം. ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒരാള്‍ക്ക് നേരിട്ട ദുരേ്യാഗം ഒരു ക്ലാസ്സിന്റെ മുഴുവനായി മാറിയ അനുഭവത്തെക്കുറിച്ച്.
ക്ലാസ്സ് - കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിലെ പത്രപ്രവര്‍ത്തന ബിരുദാനന്തര ബിരുദ കോഴ്‌സിലെ 1984-86 ബാച്ച്. ചങ്ങാതി - ജി. വേണുഗോപാല്‍. സംഭവം - വേണു ആദ്യമായി സിനിമയില്‍ പാടിയ (പൂര്‍ണ്ണമായി പാടിയ പാട്ട്) കാസറ്റില്‍ വന്നത് ആഘോഷിച്ച് ആഹ്ലാദിച്ചിരിക്കുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നു - ''നിറക്കൂട്ട്'' - അതില്‍ വേണുവല്ല ആ പാട്ട് പാടിയിരിക്കുന്നത്. പ്രതീക്ഷകള്‍ തകര്‍ന്ന് ഞങ്ങള്‍ പെയ്‌തൊഴിയുകയായിരുന്നു, മഴയ്‌ക്കൊപ്പം.
വേണു ഞങ്ങളുടെ ക്ലാസ്സിന്റെ അഭിമാനമായിരുന്നു. അന്നേ പോപ്പുലറാണ്, സര്‍വ്വകലാശാലാ യുവജനോത്സവവേദികള്‍, സംഗീത സദസ്സുകള്‍. സിനിമയിലും കൂടി വേണു എത്തണമെന്നത് ഞങ്ങളുടെ പ്രാര്‍ത്ഥനയായിരുന്നു. ആ സ്വപ്നം പൊലിഞ്ഞതിന്റെ നൊമ്പര മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ വേണുവിനോട് പാട്ട് പാടാന്‍ പറഞ്ഞു. എപ്പോള്‍ പറഞ്ഞാലും വേണു ഞങ്ങള്‍ക്ക് വേണ്ടി പാടുമെന്ന് ഉറപ്പ്.
വേണു അന്ന് പതിവിലും സുന്ദരമായി പഴയ പാട്ടുകള്‍ പാടിക്കൊണ്ടേയിരുന്നു. ഞങ്ങള്‍ ദു:ഖം മറന്ന് പ്രഖ്യാപിച്ചു. ''ഉടനെ തന്നെ ഞങ്ങളുടെ ചങ്ങാതി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഉദിച്ചുയരുന്ന നക്ഷത്രമാവും. ഇത് സത്യം, സത്യം, സത്യം.''
നാക്ക് പൊന്നായി, വാക്ക് സത്യമായി. ഉടനെ തന്നെ ഞങ്ങളുടെ വേണുവിനെത്തേടി 'ഒന്നു മുതല്‍ പൂജ്യം വരെ' യെത്തി.
''പൊന്നും തിങ്കള്‍ പോറ്റും മാനേ'' എന്ന ഗാനത്തോടെ മലയാള ചലച്ചിത്രരംഗത്തേക്ക് എത്തിയ, വേണു എന്ന ജി. വേണുഗോപാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഗായകനായി മാറുന്ന കാഴ്ച, മനസ്സ് നിറഞ്ഞ് ഞങ്ങള്‍ കണ്ടു നിന്നു, കണ്ടു നില്‍ക്കുന്നു.
ജീവിതത്തില്‍ ആദ്യമായാണ് മിക്‌സഡ് ക്ലാസ്സില്‍ പഠിക്കുന്നത്. പെണ്‍പള്ളിക്കൂടവും വനിതാകോളേജും നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്ന് 22 ആണ്‍കുട്ടികളോടൊപ്പമുള്ള മൂന്ന് പെണ്‍കുട്ടികളിലൊരാളായി പത്രപ്രവര്‍ത്തനം പഠിക്കാനെത്തുമ്പോള്‍ ആകുലമായിരുന്നു മനസ്സ്. ആകെ പരിചിതമായ മുഖം യുവജനോത്സവ വേദികളിലെ താരമായ ജി. വേണുഗോപാലിന്റേതു മാത്രം. വേണുവിന്റെ അനിയത്തി രാധിക ചെറിയ ക്ലാസ്സിലേ ഉള്ള കൂട്ടുകാരിയാണ്. രാധികയും മനോഹരമായി പാടുമായിരുന്നു.കവിത, അക്ഷരശ്ലോകം, കാവ്യകേളി എന്നിവയ്‌ക്കൊക്കെ രാധിക മിടുക്കിയായിരുന്നു. മത്സരവേദികള്‍ ഒരുമിച്ച് പങ്കിട്ടും കൂട്ടുകൂടിയും നടക്കുമ്പോള്‍ രാധിക വാതോരാതെ ചേട്ടനെക്കുറിച്ച് പറയും, കേട്ട് കേട്ട് കൊച്ചുനാളിലേ വേണു പ്രിയപ്പെട്ട ചേട്ടനായി മാറിക്കഴിഞ്ഞിരുന്നു. പത്രപ്രവര്‍ത്തന (എം.ജെ.)ക്ലാസ്സില്‍ ബി.എ. കഴിഞ്ഞ് ഞാന്‍ നേരിട്ടെത്തുമ്പോള്‍ രാധികയുടെ ചേട്ടന്‍ എം.എ. കഴിഞ്ഞാണ് വന്നു ചേര്‍ന്നത്.
ആദ്യത്തെ ദിവസം ക്ലാസ്സില്‍ ഞങ്ങള്‍ക്ക് കിട്ടിയത് തൊട്ടടുത്തിരിക്കുന്നവരെ അഭിമുഖം ചെയ്യുന്നതിനുള്ള അസൈന്‍മെന്റ് ആയിരുന്നു. അന്യോന്യം തിരിച്ചറിയാന്‍ കിട്ടിയ നല്ല അവസരങ്ങളുടെ തുടക്കം. മറക്കാനാവാത്ത നിരവധി അനുഭവങ്ങളിലുടെ കടന്നു പോയ കാലം. ഇന്ദിരാ ഗാന്ധി യുടെ വധം, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്,ഭോപ്പാല്‍ ദുരന്തം. ഞങ്ങള്‍ അക്കാലത്ത് ഒരു ചുവര്‍ പത്രം ഇറക്കിയിരുന്നു.റിപ്പോര്‍ട്ടര്‍ എന്ന ആ ചുവര്‍ പത്രത്തില്‍ ഈ വാര്‍ത്തകള്‍ ഒക്കെ (ചിത്രങ്ങളും)കൊടുക്കാന്‍ എടുത്തിരുന്ന ശ്രമങ്ങള്‍. കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. ഇന്നും എം.ജെ. പഠനത്തിന്റെ ഓര്‍മ്മകള്‍ക്ക് യാതൊരു മങ്ങലുമില്ല, ആ സൗഹൃദങ്ങള്‍ ഇന്നും പുഷ്‌ക്കലമാണ്, എം.സി.ജെ അലുമ്‌നി ഫോറത്തിലൂടെ, എം.സി.ജെ ഗൂഗിള്‍ ഗ്രൂപ്പിലൂടെ, ടെലഫോണിലൂടെ, സമയം കിട്ടുമ്പോള്‍ നേരിട്ടു കണ്ടും. അന്ന് ഒപ്പം പഠിച്ചവരൊക്കെ ഇന്ന് മാധ്യമരംഗത്ത് വമ്പന്‍ കക്ഷികളായിത്തീര്‍ന്നിരിക്കുന്നു. ക്ലാസ്സിലെ ഏറ്റവും കാല്‍പ്പനികനും, മനോഹരമായ ഭാഷയും കൈയ്യക്ഷരവുമുള്ള ലീന്‍. ബി. ജെസ്മസ് യു.എ.ഇ.യില്‍ എന്‍.ടി.വി എന്ന സ്വന്തം ചാനല്‍ നടത്തുന്നു. ദേവന്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ ന്യൂസ് എഡിറ്റര്‍. ഹരി ഹോങ്‌കോങില്‍ പത്രാധിപര്‍, ശ്യാം ദുബായിലെ പത്രപ്രവര്‍ത്തകന്‍. ബിലീന മാതൃഭൂമിയില്‍ ന്യൂസ് എഡിറ്റര്‍. കോരുള വര്‍ഗ്ഗീസ് അമേരിക്കയില്‍. (കോരുള ഗൂഗിള്‍ ഗ്രൂപ്പിന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നുണ്ട്.) ജോസ് ജൂഡ് മാത്യു ദൂരദര്‍ശനില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്. വിനോദ് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍. ഡി. പ്രദീപ് കുമാര്‍ ആകാശവാണിയില്‍. ശ്രീകുമാര്‍ ദേശാഭിമാനിയില്‍..
ഞങ്ങളെക്കാള്‍ പ്രായം കൊണ്ട് മുതിര്‍ന്നവരായിരുന്നു എ.കെ. രാമചന്ദ്രനും, ബാലചന്ദ്രനും. എ.കെ. രാമചന്ദ്രന്‍ പി.എസ്.സി. അംഗമായി . കാലചക്രത്തിന്റെ ഭ്രമണത്തില്‍ ഒപ്പം പഠിച്ച റോയ്മാത്യു മരിച്ചുവെന്നത് നൊമ്പരമായി നില്‍ക്കുന്നു. ബിലീനയും പ്രദീപും ക്ലാസ്സില്‍ ആരംഭിച്ച സൗഹൃദവും പ്രണയവും ജീവിതത്തിലേക്കും സംക്രമിപ്പിച്ചു. അവരുടെ വിവാഹം നടന്നപ്പോള്‍ ആഹ്ലാദിച്ചത് ക്ലാസ്സ് മുഴുവനായിരുന്നു.
എം.ജെ. ക്ലാസ്സ് തുടങ്ങുമ്പോള്‍ ബൈജു ദൂരദര്‍ശന്‍ ഉദ്യോഗസ്ഥനായിക്കഴിഞ്ഞിരുന്നു. പോസ്റ്റ് ഗ്രാജേ്വഷന്‍ കഴിഞ്ഞാല്‍ വിവാഹം എന്ന വീട്ടുകാരുടെ വാക്കില്‍ വിശ്വസിച്ച് അല്‍പ്പം ഉഴപ്പിയൊക്കെ പഠിച്ച കാലം കൂടിയായിരുന്നു അത്. ഉടനെ വിവാഹിതയാകാന്‍ പോകുന്ന സഹപാഠിയോടുള്ള കുസൃതിയും ബഹുമാനവും കലര്‍ന്ന പെരുമാറ്റമായിരുന്നു മൊത്തത്തില്‍ ക്ലാസ്സിലുള്ളവര്‍ക്ക് എന്നോടുണ്ടായിരുന്നത്.
രാധികയുടെ ചേട്ടന്‍ എന്ന നിലയില്‍ നിന്ന് പ്രിയപ്പെട്ട സുഹൃത്തായി വേണു മാറിയത് പെട്ടെന്നായിരുന്നു.
കാമ്പസ്സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വേണു ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായതും ഞങ്ങളുടെ സൗഹൃദത്തിന്റെ ഇഴകളെ പെട്ടെന്ന് മുറുക്കിച്ചേര്‍ത്തു. ഓരോ ക്ലാസ്സിലും കയറിയിറങ്ങി നടന്ന് ഞങ്ങള്‍ സഹപാഠിക്കായി വോട്ട് തേടി. വേണുവിന്റെ തിരഞ്ഞെടുപ്പ് വിജയം ഞങ്ങളുടെ അഭിമാനപ്രശ്‌നമായിരുന്നു. അന്ന് ഞങ്ങളുടെ സീനിയര്‍ ബാച്ചില്‍ പത്രപ്രവര്‍ത്തനം പഠിച്ചിരുന്ന രഞ്ജി പണിക്കര്‍ (സംവിധായകന്‍) ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. വാശിയേറിയ മത്സരത്തിനൊടുവില്‍ വേണു വിജയിച്ചു. ഞങ്ങള്‍ അടിച്ച്‌പൊളിച്ച് ആഘോഷിച്ചു. ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ഒ.എന്‍.വി. സാറിനെ കൊണ്ട് വരാനും ചടങ്ങുകള്‍ സംഘടിപ്പിക്കാനുമൊക്കെ ഞങ്ങള്‍ വേണുവിനൊപ്പം ഓടി.
ഇപ്പോഴും ആ തിരഞ്ഞെടുപ്പ് ദിവസങ്ങളുടെ ചൂട് ഞങ്ങളുടെയൊക്കെ ഓര്‍മ്മകളെ സജീവമാക്കാറുണ്ട്. കണ്ടുമുട്ടുമ്പോള്‍ പങ്കുവയ്ക്കാന്‍ എത്രയെത്ര ഓര്‍മ്മകള്‍. അവസാന സെമസ്റ്റര്‍ പരീക്ഷ നടക്കുമ്പോള്‍ വരുന്നു ബന്ദ്. ഇന്നത്തെപ്പോലെ സര്‍വ്വകലാശാലാ പരീക്ഷകള്‍ ബന്ദ് മൂലം മാറ്റി വയ്ക്കുന്ന ഏര്‍പ്പാട് ഒന്നും അന്നില്ല. പരീക്ഷ എഴുതാന്‍ കാര്യവട്ടത്ത് എത്തിയിട്ടില്ലെങ്കില്‍ ഒരു വര്‍ഷം നഷ്ടം.
സ്വന്തമായി കാര്‍ എന്നത് 1986-ല്‍ ഇന്നത്തെപ്പോലെ അധികം പേര്‍ക്ക് കാണാവുന്ന ഒരു സ്വപ്നമായിരുന്നില്ല. വേണുവിന്റെ വീട്ടില്‍ ഒരു ഫിയറ്റുണ്ട്. ബന്ദ് ദിവസം കാര്യവട്ടം ക്യാമ്പസ്സ് വരെ വണ്ടിയോടിക്കാന്‍ തയ്യാറാണെന്ന് വേണു. പരീക്ഷയെഴുതുവാന്‍ ഏതു കഷ്ടപ്പാടും സഹിക്കാന്‍ ഞങ്ങളും തയ്യാര്‍. അന്ന് എത്രപേര്‍ ആ വണ്ടിയില്‍ കയറി പരീക്ഷ എഴുതാന്‍ പോയി എന്ന് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം. നിന്നും ഇരുന്നും തിക്കിഞെരുങ്ങി പരീക്ഷയ്ക്ക് പോയതും മടങ്ങി വരുമ്പോള്‍ ഫിയറ്റിന്റെ ഹാന്റ് ഗിയര്‍ ഊരി കൈയില്‍ വന്നതും ''തള്ള് തള്ള് തളള് തള്ള് പന്നാസ് വണ്ടീ' യെന്ന് പാടി വേണുവിനെ ശുണ്ഠി പിടിപ്പിക്കാന്‍ നോക്കിയപ്പോള്‍ വേണു ഒപ്പം കൂടി പാടിയതുമൊക്കെ ഇപ്പോഴും നിര്‍ത്താത്ത ചിരിയോടെയാണ് ഞങ്ങള്‍ ഓര്‍ക്കാറ്.
കുസൃതികളുടെ കാലമായിരുന്നു അത്. മിക്കപ്പോഴും ഇര ഞാനുമായിരുന്നു. വൈകുന്നേരങ്ങളില്‍ ക്ലാസ്സ് കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി വഴുതക്കാട്ടുള്ള വേണുവിന്റെ വീട്ടിലേക്ക് ചെല്ലും. അമ്മ (സരോജിനി ടീച്ചര്‍, വിമന്‍സ് കോളേജിലെ മ്യൂസിക് പ്രൊഫസറായിരുന്നതിനാല്‍ ടീച്ചറുമായും നല്ല സൗഹൃദമുണ്ടായിരുന്നു).
ടീച്ചര്‍ സ്‌നേഹത്തോടെ വൈകിട്ടത്തെ ചായയും പലഹാരങ്ങളും നല്‍കും. കുറേനേരം ബഹളം കൂട്ടി സന്ധ്യയാകാറാവുമ്പോള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വേണുവും ജോസുമൊക്കെക്കൂടി പറയും:
''ഇവിടെ ഒരു പതിവുണ്ട്. വന്നിട്ട് പോകുന്നവരുടെ ബാഗ് പരിശോധിച്ചേ വിടൂ. എല്ലാവരും ബാഗു കാണിക്കൂ. ഞങ്ങളുടേതും പരിശോധിക്കാം.''
എന്നിട്ട് ഗൗരവത്തില്‍ പരിശോധന നടത്തും. കൃത്യമായി എന്റെ ബാഗില്‍ നിന്ന് പഴമോ ബിസ്‌ക്കറ്റോ കണ്ടെടുക്കും. ഞാന്‍ പരിഭവിക്കുമ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ച് എന്റെ ചുറ്റും നടന്ന് കളിയാക്കല്‍ തുടരും. എന്റെ ബാഗിനുള്ളില്‍ പഴവും ബിസ്‌ക്കറ്റുമൊക്കെ ഒളിപ്പിച്ചത് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സ്ത്രീപുരുഷഭേദം കൂടാതെ സൗഹൃദങ്ങള്‍ സാധ്യമാകുമെന്ന് ഞാനറിഞ്ഞത് പത്രപവര്‍ത്തന ക്‌ളാസ്സില്‍ നിന്നാണ്. പത്രപ്രവര്‍ത്തനരംഗത്തും പിന്നീട് ഞാന്‍ ചേര്‍ന്ന പല ജോലികളിലും (പലതും സ്ത്രീകള്‍ അതുവരെ ചെയ്തിട്ടില്ലാത്തവ ആയിരുന്നു) പെണ്ണ് എന്ന ദൗര്‍ബല്യം എന്നെ പിന്നോട്ടു വലിക്കാതെ രക്ഷിച്ചതിനു പിന്നിലും വേണുവുള്‍പ്പെടെയുള്ള കൂട്ടുകാര്‍ നല്‍കിയ ആത്മവിശ്വാസം തുണക്കെത്തിയിരുന്നു.
പണ്ടൊരിക്കല്‍ വേണു എനിക്ക് ഒരു സമ്മാനം തന്നു. വിലപ്പെട്ട ഒരു സമ്മാനം. പഴയ മലയാളം ,ഹിന്ദി പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത് ഒരു ഓഡിയോ കാസറ്റ്. തലത് മുഹമ്മദും യേശുദാസുമൊക്കെ പാടിയ മെലഡികള്‍ ..
തുടര്‍ച്ചയായി 5 യുവജനോത്സവങ്ങളില്‍ വേണുവിന് സംഗീത മത്സരങ്ങള്‍ക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. 5 വര്‍ഷവും കലാപ്രതിഭയും ആയിരുന്നു. വേണു പാടുന്ന യുവജനോത്സവങ്ങള്‍ക്ക് ചെന്ന് ഒന്നാം നിരയിലിരുന്ന് പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വല്ലാത്ത ആവേശമായിരുന്നുവല്ലോ.
പണ്ടത്തെ ലളിത ഗാനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ വേണുവിനെ ഓര്‍മ്മ വരുന്നത് കൂട്ടുകാര്‍ക്ക് മാത്രമാവില്ല.
''യമുനേ സ്വരഗായികേ'',
''ഹരിത വനത്തിന്റെ കുളിര്‍ഛായയില്‍'',
''നിളാ നദിയുടെ നിര്‍മ്മല തീരം'' ഒക്കെ വേണുവിന്റെ യുവജനോത്സവ മാസ്റ്റര്‍ പീസുകളായിരുന്നു.
സംഗീത കുടുംബത്തില്‍ ജനിച്ച ഗായകനാണ് വേണു. വല്യമ്മമാരായ പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാ മണി, രാധാ മണിമാരായിരുന്നു പാട്ടില്‍ ഗുരുക്കന്‍മാര്‍. അമ്മ സംഗീതാദ്ധ്യാപിക. വേണുവിന്റെ ബന്ധുക്കളാണ് പ്രശസ്ത ഗായികമാരായ സുജാതയും രാധികാ തിലകും.
''ഒന്നു മുതല്‍ പൂജ്യം വരെ'' യ്ക്ക് മുമ്പ് ''ഓടരുതമ്മാവാ ആളറിയാം'' എന്ന സിനിമയില്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ 4 വരി പാടിയിട്ടുണ്ട് വേണു. '' ഒന്നാം രാഗം പാടി''(തൂവാനത്തുമ്പികള്‍) ''ചന്ദന മണിവാതില്‍ പാതി ചാരി''(മരിക്കുന്നില്ല ഞാന്‍) ''ഉണരുമീ ഗാനം''(മൂന്നാം പക്കം) ''പള്ളിത്തേരുണ്ടോ''(മഴവില്‍ക്കാവടി) ''ഏതോ വാര്‍മുകിലിന്‍ കിനാവിലെ''(പൂക്കാലം വരവായി) ''താനേ പൂവിട്ട മോഹം''(സസ്‌നേഹം) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിന്നീട് വേണു പാടി; ഇന്നും പാടുന്നു. റിയാലിറ്റി ഷോകള്‍, ഗാനമേളകള്‍, വിദേശ പരിപാടികള്‍ - അങ്ങനെ തിരക്കാണ് വേണുവിന്. സംസ്ഥാന ഗവണ്‍മെന്റിന്റേതുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍, ലോകമെങ്ങും ആരാധകര്‍. ഒരു സഹപാഠിയെക്കുറിച്ച് സന്തോഷിക്കാന്‍ ഇതിലേറെ എന്താണ് വേണ്ടത്.
മലയാളത്തിലെ പ്രശസ്ത കവിതകളുടെ ആലാപനം വേണുവിന് പ്രിയപ്പെട്ട കാര്യമാണ്. കാവ്യഗീതികള്‍, കാവ്യരാഗം തുടങ്ങിയ കവിതാ കാസറ്റുകള്‍ ഹിറ്റുകളായിക്കഴിഞ്ഞു. കവിത ചൊല്ലാന്‍ മാത്രമല്ല, വായിക്കാനും ആസ്വദിക്കാനും വേണുവിന് താല്പര്യമാണ്. പത്രപ്രവര്‍ത്തനം പഠിച്ച് കഴിഞ്ഞയുടനെ വേണുവിന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി കിട്ടി. ഏറെ വൈകാതെ ആകാശവാണിയിലും. എന്നാല്‍ സംഗീതത്തിന് സമര്‍പ്പണം ചെയ്യാന്‍ സ്ഥിര ജോലി ഉപേക്ഷിച്ച് വേണു മുഴുവന്‍ സമയ പാട്ടുകാരനായി മാറി.
വേണുവിന്റെ ഭാര്യ രശ്മി സംഗീത പ്രേമിയാണ്. മകന്‍ അരവിന്ദ് ബാംഗ്ലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പോസ്റ്റ് ഗ്രാജേ്വഷന്‍ പഠിക്കുകയാണ്. അരവിന്ദ് ഇതിനോടകം തന്നെ സംഗീതത്തിലുള്ള താല്‍പ്പര്യം തെളിയിച്ചു കഴിഞ്ഞു. കുസൃതിക്കുട്ടിയായ മകള്‍ അനുപല്ലവി അച്ഛന്റെ വഴിയിലാണോ എന്നിനിയും തീരുമാനിച്ചിട്ടില്ല. ഒരുപാട് സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും പാടിയതൊക്കെ ഹിറ്റായി . എങ്കിലും ചിലപ്പോള്‍ തോന്നുന്നുമുണ്ട് വേണു ഇതിലുമേറെ അര്‍ഹിക്കുന്നില്ലേ... വേണുവിന് പക്ഷേ വലിയ ചാഞ്ചാട്ടങ്ങളൊന്നുമില്ല. ജീവിതത്തെ വരുന്നതു പോലെയൊക്കെ സ്വീകരിക്കാനുള്ള മനസാന്നിദ്ധ്യമുണ്ട്. ഇതിന് പിന്നിലെ രഹസ്യം ധ്യാനവും യോഗവും ആത്മീയ പുസ്തകവായനയുമൊക്കെയാണ്.
എന്നിട്ട് ഗൗരവത്തില്‍ പരിശോധന നടത്തും. കൃത്യമായി എന്റെ ബാഗില്‍ നിന്ന് പഴമോ ബിസ്‌ക്കറ്റോ കണ്ടെടുക്കും. ഞാന്‍ പരിഭവിക്കുമ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ച് എന്റെ ചുറ്റും നടന്ന് കളിയാക്കല്‍ തുടരും. എന്റെ ബാഗിനുള്ളില്‍ പഴവും ബിസ്‌ക്കറ്റുമൊക്കെ ഒളിപ്പിച്ചത് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സ്ത്രീപുരുഷഭേദം കൂടാതെ സൗഹൃദങ്ങള്‍ സാധ്യമാകുമെന്ന് ഞാനറിഞ്ഞത് പത്രപവര്‍ത്തന ക്‌ളാസ്സില്‍ നിന്നാണ്. പത്രപ്രവര്‍ത്തനരംഗത്തും പിന്നീട് ഞാന്‍ ചേര്‍ന്ന പല ജോലികളിലും (പലതും സ്ത്രീകള്‍ അതുവരെ ചെയ്തിട്ടില്ലാത്തവ ആയിരുന്നു) പെണ്ണ് എന്ന ദൗര്‍ബല്യം എന്നെ പിന്നോട്ടു വലിക്കാതെ രക്ഷിച്ചതിനു പിന്നിലും വേണുവുള്‍പ്പെടെയുള്ള കൂട്ടുകാര്‍ നല്‍കിയ ആത്മവിശ്വാസം തുണക്കെത്തിയിരുന്നു.
പണ്ടൊരിക്കല്‍ വേണു എനിക്ക് ഒരു സമ്മാനം തന്നു. വിലപ്പെട്ട ഒരു സമ്മാനം. പഴയ മലയാളം ,ഹിന്ദി പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത് ഒരു ഓഡിയോ കാസറ്റ്. തലത് മുഹമ്മദും യേശുദാസുമൊക്കെ പാടിയ മെലഡികള്‍ ..
തുടര്‍ച്ചയായി 5 യുവജനോത്സവങ്ങളില്‍ വേണുവിന് സംഗീത മത്സരങ്ങള്‍ക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. 5 വര്‍ഷവും കലാപ്രതിഭയും ആയിരുന്നു. വേണു പാടുന്ന യുവജനോത്സവങ്ങള്‍ക്ക് ചെന്ന് ഒന്നാം നിരയിലിരുന്ന് പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വല്ലാത്ത ആവേശമായിരുന്നുവല്ലോ.
പണ്ടത്തെ ലളിത ഗാനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ വേണുവിനെ ഓര്‍മ്മ വരുന്നത് കൂട്ടുകാര്‍ക്ക് മാത്രമാവില്ല.
''യമുനേ സ്വരഗായികേ'',
''ഹരിത വനത്തിന്റെ കുളിര്‍ഛായയില്‍'',
''നിളാ നദിയുടെ നിര്‍മ്മല തീരം'' ഒക്കെ വേണുവിന്റെ യുവജനോത്സവ മാസ്റ്റര്‍ പീസുകളായിരുന്നു.
സംഗീത കുടുംബത്തില്‍ ജനിച്ച ഗായകനാണ് വേണു. വല്യമ്മമാരായ പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാ മണി, രാധാ മണിമാരായിരുന്നു പാട്ടില്‍ ഗുരുക്കന്‍മാര്‍. അമ്മ സംഗീതാദ്ധ്യാപിക. വേണുവിന്റെ ബന്ധുക്കളാണ് പ്രശസ്ത ഗായികമാരായ സുജാതയും രാധികാ തിലകും.
''ഒന്നു മുതല്‍ പൂജ്യം വരെ'' യ്ക്ക് മുമ്പ് ''ഓടരുതമ്മാവാ ആളറിയാം'' എന്ന സിനിമയില്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ 4 വരി പാടിയിട്ടുണ്ട് വേണു. '' ഒന്നാം രാഗം പാടി''(തൂവാനത്തുമ്പികള്‍) ''ചന്ദന മണിവാതില്‍ പാതി ചാരി''(മരിക്കുന്നില്ല ഞാന്‍) ''ഉണരുമീ ഗാനം''(മൂന്നാം പക്കം) ''പള്ളിത്തേരുണ്ടോ''(മഴവില്‍ക്കാവടി) ''ഏതോ വാര്‍മുകിലിന്‍ കിനാവിലെ''(പൂക്കാലം വരവായി) ''താനേ പൂവിട്ട മോഹം''(സസ്‌നേഹം) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിന്നീട് വേണു പാടി; ഇന്നും പാടുന്നു. റിയാലിറ്റി ഷോകള്‍, ഗാനമേളകള്‍, വിദേശ പരിപാടികള്‍ - അങ്ങനെ തിരക്കാണ് വേണുവിന്. സംസ്ഥാന ഗവണ്‍മെന്റിന്റേതുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍, ലോകമെങ്ങും ആരാധകര്‍. ഒരു സഹപാഠിയെക്കുറിച്ച് സന്തോഷിക്കാന്‍ ഇതിലേറെ എന്താണ് വേണ്ടത്.
മലയാളത്തിലെ പ്രശസ്ത കവിതകളുടെ ആലാപനം വേണുവിന് പ്രിയപ്പെട്ട കാര്യമാണ്. കാവ്യഗീതികള്‍, കാവ്യരാഗം തുടങ്ങിയ കവിതാ കാസറ്റുകള്‍ ഹിറ്റുകളായിക്കഴിഞ്ഞു. കവിത ചൊല്ലാന്‍ മാത്രമല്ല, വായിക്കാനും ആസ്വദിക്കാനും വേണുവിന് താല്പര്യമാണ്. പത്രപ്രവര്‍ത്തനം പഠിച്ച് കഴിഞ്ഞയുടനെ വേണുവിന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി കിട്ടി. ഏറെ വൈകാതെ ആകാശവാണിയിലും. എന്നാല്‍ സംഗീതത്തിന് സമര്‍പ്പണം ചെയ്യാന്‍ സ്ഥിര ജോലി ഉപേക്ഷിച്ച് വേണു മുഴുവന്‍ സമയ പാട്ടുകാരനായി മാറി.
വേണുവിന്റെ ഭാര്യ രശ്മി സംഗീത പ്രേമിയാണ്. മകന്‍ അരവിന്ദ് ബാംഗ്ലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പോസ്റ്റ് ഗ്രാജേ്വഷന്‍ പഠിക്കുകയാണ്. അരവിന്ദ് ഇതിനോടകം തന്നെ സംഗീതത്തിലുള്ള താല്‍പ്പര്യം തെളിയിച്ചു കഴിഞ്ഞു. കുസൃതിക്കുട്ടിയായ മകള്‍ അനുപല്ലവി അച്ഛന്റെ വഴിയിലാണോ എന്നിനിയും തീരുമാനിച്ചിട്ടില്ല. ഒരുപാട് സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും പാടിയതൊക്കെ ഹിറ്റായി . എങ്കിലും ചിലപ്പോള്‍ തോന്നുന്നുമുണ്ട് വേണു ഇതിലുമേറെ അര്‍ഹിക്കുന്നില്ലേ... വേണുവിന് പക്ഷേ വലിയ ചാഞ്ചാട്ടങ്ങളൊന്നുമില്ല. ജീവിതത്തെ വരുന്നതു പോലെയൊക്കെ സ്വീകരിക്കാനുള്ള മനസാന്നിദ്ധ്യമുണ്ട്. ഇതിന് പിന്നിലെ രഹസ്യം ധ്യാനവും യോഗവും ആത്മീയ പുസ്തകവായനയുമൊക്കെയാണ്.
''ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രണ്ട് മാസക്കാലം ഒരു കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടിയനുസരിച്ച് ജപ്പാനില്‍ പോകാന്‍ അവസരം കിട്ടി എനിക്ക്. പക്ഷേ മടങ്ങി വന്നപ്പോള്‍ പഠിത്തം ആകെ താറുമാറായി. അക്കൊല്ലം പരീക്ഷയെഴുതാന്‍ പറ്റിയില്ല. അങ്ങനെ മെഡിസിന് ചേരാനുള്ള ആഗ്രഹം നടക്കാതെയായി. നിരാശ ബാധിക്കാതിരിക്കാന്‍ ട്രാന്‍സിന്റന്റല്‍ മെഡിറ്റേഷന്‍, ആര്‍ട്ട് ഓഫ് ലിവിംഗ് ഒക്കെ ചെയ്തു. യോഗയും പഠിച്ചു. ആയിടക്കാണ് പോള്‍ ബ്രണ്ടന്റെ ''അറ്റ് ദി ഫീറ്റ് ഓഫ് ഗുരു'' വായിച്ചത്. ജീവിതത്തെയും അതേല്‍പ്പിക്കുന്ന തിരിച്ചടികളെയും സമചിത്തതയോടെ നേരിടാന്‍ ഇതൊക്കെ എന്നെ സഹായിച്ചിട്ടുണ്ട് എന്ന് ഇന്ന് തോന്നുന്നു. സിനിമയിലെ എന്റെ തുടക്കം എത്ര സങ്കടകരമായിരുന്നുവെന്ന് ബീനക്കറിയുന്നതല്ലേ. അവിടെ നിന്ന് ഇവിടെവരെ എത്തിയതിന് പിന്നില്‍ ആത്മവിശ്വാസവും ക്ഷമയും സഹനവും ഒക്കെ ധാരാളം ഉണ്ടായിരുന്നു.''
സ്വന്തം വീട്ടിലെ ഒരാള്‍ എന്ന തോന്നലാണ് വേണുവിനെക്കുറിച്ച് തോന്നാറുള്ളത്. എനിക്ക് മാത്രമല്ല വേണുവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാം തന്നെ. കോളേജില്‍ പഠിക്കുമ്പോള്‍ നാട്ടുമ്പുറത്തെ എന്റെ വീട്ടിലേക്ക് വിരുന്നെത്തുന്ന കൂട്ടുകാരില്‍ എന്റെ അമ്മയ്ക്ക് പ്രിയങ്കരന്‍ വേണുവായിരുന്നു. ഇന്നും അമ്മ ആ പ്രിയം സൂക്ഷിക്കുന്നുണ്ട്, വേണുവും. എന്റെ അമ്മയ്ക്ക് മാത്രമല്ല ഒരുപാട് അമ്മമാര്‍ക്ക് വേണു മകനാണ്. ഏത് വലിയ നേട്ടവും വേണുവിനെ വിനയാന്വിതനും സ്‌നേഹവാനുമാക്കുന്നതേയുള്ളൂ. ആത്മാര്‍ത്ഥമായ ഇടപെടലും സത്യസന്ധതയും വിനയവും സ്‌നേഹം നിറഞ്ഞ മനസ്സും പോസിറ്റീവായ കാഴ്ചപ്പാടും മനുഷ്യനെ സുന്ദരനും പ്രിയങ്കരനുമാക്കും - വേണു അതിനൊരു നല്ല ഉദാഹരണമാണ്.