Image

ഹാലോവിന്‍ എന്ന അഖിലലോക പുണ്യവാളപ്പെരുന്നാള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 31 October, 2013
ഹാലോവിന്‍ എന്ന അഖിലലോക പുണ്യവാളപ്പെരുന്നാള്‍ (ജി. പുത്തന്‍കുരിശ്‌)
ഹാലോവീന്‌ അഖിലലോകപുണ്യവാളപ്പെരുനാളുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കു അവിശ്വസിനീയമായി തോന്നാം. എന്നാല്‍ അതാണ്‌ സത്യം. പശ്ചാത്യ ക്രൈസതവ ആചാരപ്രകാരം പുണ്യവാളപ്പെരുനാളിന്റെ തലേദിവസമായ ഒക്‌ടോബര്‍ മുപ്പത്തിയൊന്നിന്‌ സായാഹ്നത്തില്‍ മരിച്ചുപോയ പുണയത്‌മാക്കളുടേയും, രക്‌തസാക്ഷികളുടെ ആത്‌മാക്കളേയും, കൂടാതെ ഈ ഭൂമിയില്‍ നിന്നു മറ്റുവിധത്തിലും വേര്‍പെട്ടുപോയ ആത്‌മാക്കളുടേയും ഓര്‍മ്മക്കായി കൊണ്ടാടപ്പെടുന്ന ഉത്സവമാണ്‌ പരിശുദ്ധമെന്നര്‍ത്ഥമുള്ള ഹാലോവീന്‍. പല പണ്ഡിതന്മാരുടേയും അഭിപ്രായപ്രകാരം ഈ ആചാരത്തിന്‌ വടക്കന്‍ സ്‌പെയിനിലുള്ള കെല്‍റ്റിക്ക്‌ ക്രെസ്‌തവരുടെ കൊയ്‌ത്തുകാല വിരുന്നു സല്‍ക്കാരവുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ഈ ദിവസങ്ങളില്‍ പ്രച്ഛന്ന വേഷധാരികളായി, പ്രത്യേകിച്ച്‌ കുട്ടികള്‍, ഒന്നുകില്‍ പറ്റിക്കു അല്ലങ്കില്‍ ഉപചരിക്കുയെന്നര്‍ത്ഥമുള്ള ട്രിക്ക്‌ ഓര്‍ ട്രീറ്റുമായി വീടുകള്‍തോറും കയറി ഇറങ്ങി മിഠായിക്കായി കൈ നീട്ടുന്നു. മരിച്ചപോയ ആത്‌മാക്കളെ അനുകരിച്ചു ഭയാനകമായ ഭൂതപ്രേതങ്ങളുടെ വേഷങ്ങളാണ്‌ ഇവര്‍ മിക്കവാറും ധരിക്കുന്നത്‌. പല വീടുകളുടെയും മുന്‍ഭാഗം കുസൃതി നിറഞ്ഞതും ഭയാനകവുമായ അലങ്കരാങ്ങളാല്‍ നിറഞ്ഞു നില്‌ക്കുന്നു. ഈ അടുത്ത സമയത്ത്‌ അയല്‍വക്കത്തെ വീടിന്റെ മുന്നില്‍ തലയറ്റ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു മൃതശരീരം കണ്ട്‌ ഭയപ്പെട്ട്‌ ണയന്‍ വണ്‍ വണ്‍ വിളിച്ചു എന്നു പറയുമ്പോള്‍ ഈ മരിച്ചുപോയ പുണ്യാത്‌മാക്കള്‍ വരുത്തുന്ന വിന ചില്ലറയൊന്നുമല്ലെന്ന്‌ അനുമാനിക്കാനെയുള്ളു.

ഇന്നു നാം കാണുന്ന ഹാലോവീന്‍ ആഘോഷളുടെ വേരുകള്‍ വടക്കന്‍ സ്‌പെയിനിലെ വിഗ്രഹങ്ങളെ ആരാധിക്കുന്ന നാട്ടുകാരുടെ ആചാരങ്ങളിലും കെല്‍റ്റിക്ക്‌ ഭാഷ സംസാരിക്കുന്ന ക്രൈസ്‌തവരുടെ ആചാരങ്ങളിലും ആഴ്‌ന്നു കിടക്കുന്നു. ആധുനീക ഐറലന്‍ഡിലെ, സ്‌കോട്ട്‌ലന്‍ഡ്‌, മാന്‍, വെയില്‍സ്‌ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ മണ്‍മറഞ്ഞുപോയ ആത്‌മാക്കളെ അനുസ്‌മരിച്ച്‌ പ്രച്ഛന്നവേഷധാരികളായി വീടുകള്‍തോറും കയറി ഇറിങ്ങി ഗാനങ്ങള്‍ ആലപിക്കുകയും പ്രതിഫലമായി ആഹാരസാധനങ്ങള്‍ കൈപ്പറ്റുകയും ചെയ്‌ന്നു. ഈ പ്രവര്‍ത്തിയിലൂടെ ആ ഭവനത്തിന്‌ സൂര്യഭഗവാനായ മക്ക്‌ ഒള്ളായില്‍ നിന്നും സര്‍വ്വവിധ സൗഭാഗ്യങ്ങളും വന്നു ഭവിക്കുമെന്ന്‌ കരുതപ്പെടുകയും ചെയ്യുന്നു. നവംബര്‍മാസത്തിലെ തണുപ്പില്‍ സൂര്യദേവനായ മക്കുള്ളായുടെ ശക്‌തി ക്ഷയിക്കുകയും മരണദേവനായ സാംബിയന്റെ ശക്‌തിവര്‍ദ്ധിക്കുകയും ചെയ്യുന്നു.

പുണ്യവാളപ്പെരുന്നാളിന്റെ തലേദിവസം മരണദേവനായ സാംബിയന്‍ മരിച്ച ആത്‌മാക്കളേ കൂട്ടി ഊടാടാന്‍ ഇറങ്ങുന്നതായും ഐതിഹ്യങ്ങളുണ്ട്‌. മരിച്ച്‌ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വിശ്രമിക്കുന്ന ആത്‌മാക്കള്‍ക്കായി പ്രാര്‍ത്ഥന നടത്തുന്ന ക്രൈസ്‌തവ പാരമ്പര്യവുമായ ഹാലോ മാസുമായും ഹാലോവിന്‌ ബന്ധമുണ്ട്‌. മരിച്ച ആത്‌മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യം ഇന്ത്യയിലെ പല ക്രൈസ്‌തവരുടെ ഇടയിലും നിലനില്‌ക്കുന്നു

ഹാലോവീന്റെ ഭാഗമായി സാധാരണ കണ്ടുവരാറുള്ള ഒന്നാണ്‌ മത്തങ്ങ തുളച്ച്‌ കണ്ണുകളും വായുമൊക്കെ ഉണ്ടാക്കി അതിലെ മാംസളഭാഗം എടുത്തു കളഞ്ഞു അതില്‍ മെഴുകു തിരിയോ ലൈറ്റോ കത്തിച്ച്‌ ബീഭ്‌ത്സവും പൈശാചികവുമായ രുപം സൃഷ്‌ടിക്കുകയെന്നുള്ളത്‌. ഒരു സ്ഥലത്ത്‌ തന്നെ മത്തങ്ങകള്‍ കൊണ്ട്‌ ഭീകര രൂപങ്ങള്‍ സൃഷ്‌ടിച്ച്‌ ലോക റിക്കാര്‍ഡ്‌ സൃഷ്‌ടിച്ചയാളാണ്‌ ന്യൂഹാംഷയര്‍കാരനായ കീന്‍. അദ്ദേഹം മറ്റു പലരുമായി ചേര്‍ന്ന്‌ രോഗബാധിരരും മരണത്തോടു മല്ലടിക്കുന്നവരുമായ കുട്ടകള്‍ക്കുവേണ്ടി ഇത്‌ വളരെ വര്‍ഷങ്ങളോളം തുടര്‍ന്നു കൊണ്ടേയിരുന്നു. രണ്ടായിരത്തി അഞ്ച്‌ ഒക്‌ടോബര്‍ മുപ്പത്തിയൊന്നിന്‌ പെന്‍സല്‍വേനിയയിലുള്ള സ്‌കോട്ട്‌ കള്ളി ആയിരത്തി നാനൂറ്റ അറുപത്തി ഒന്‍പത്‌ പൗണ്ടുള്ള മത്തങ്ങയില്‍ രാക്ഷസരൂപം സൃഷ്‌ടിച്ച ലോക റിക്കാര്‍ഡ്‌ ഭേദിച്ചു. ഇത്‌ കൃഷി ചെയ്യത്‌ ലാറി ചെക്കോണ്‍ എന്ന കര്‍ഷകനാണ്‌.

നമ്മളിലെല്ലാം എവിടെയോ ഒരു ചെറുപ്പകാലം വിട്ടുപോകാതെ തങ്ങി നില്‌ക്കുന്നു. ഹാലോവിന്‍ രാത്രിയില്‍ നമ്മളുടെ വാതിലില്‍ മുട്ടി ഭൂതങ്ങളുടേയും പ്രേതങ്ങളുടേയും വസ്‌ത്രം ധരിച്ച്‌ ക്യാന്‍ഡിയ്‌ക്കായി യാചിക്കുന്ന ഭീകര രുപങ്ങള്‍ നമ്മെ ആ ചെറുപ്പകാലത്തിന്റെ ഇരുണ്ട വാഴിത്താരകളിലൂടെ നടത്തികൊണ്ടു പോകുമ്പോള്‍ രാത്രിയുടെ യാമങ്ങളില്‍ വെള്ള വസ്‌ത്രം ധരിച്ച്‌ ഒറ്റക്ക്‌ യാത്ര ചെയ്യുന്ന രക്‌ത ദാഹികളായ യക്ഷികളേയും ഭൂതങ്ങളേയും നിങ്ങള്‍ ഓര്‍ക്കുന്നെങ്കില്‍ തീര്‍ച്ചയായും ഭയചകിതമായ നിങ്ങളുടെ ബാല്യം നിങ്ങളെ വിട്ടില്ല എന്നത്‌ ഉറപ്പ്‌ തന്നെ.
ഹാലോവിന്‍ എന്ന അഖിലലോക പുണ്യവാളപ്പെരുന്നാള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക