Image

യോഗ്യരായ സ്വദേശികളില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക്‌ ജോലി

Published on 24 October, 2011
യോഗ്യരായ സ്വദേശികളില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക്‌ ജോലി
അബൂദബി: വിദേശ രാജ്യങ്ങളില്‍നിന്ന്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ കര്‍ശന വ്യവസ്ഥകളടങ്ങുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജി.സി.സി തലത്തില്‍ നടപ്പാക്കും. ഒഴിവുള്ള തസ്‌തികകളില്‍ യോഗ്യരായ സ്വദേശികളെ ലഭ്യമാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇതിലേക്ക്‌ വിദേശികളെ റിക്രൂട്ട്‌ ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഇതിലുണ്ട്‌.

അബൂദബിയില്‍ കഴിഞ്ഞ ദിവസം നടന്ന ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ്‌ വിദേശികളുടെ റിക്രൂട്ടിങിന്‌ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നത്‌. ഇത്‌ ജി.സി.സി രാഷ്ട്രത്തലവന്‍മാരുടെ അടുത്ത ഉച്ചകോടിയില്‍ സമര്‍പിച്ച്‌ അംഗീകാരം വാങ്ങിയ ശേഷമാണ്‌ നടപ്പാക്കുക. മാര്‍ഗനിര്‍ദേശ രേഖ മന്ത്രിതല സമിതി ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിനാണ്‌ ആദ്യം സമര്‍പിക്കുക. സെക്രട്ടേറിയറ്റ്‌ ഇത്‌ പരിശോധിച്ച്‌ രാഷ്ട്രത്തലവന്‍മാരുടെ സുപ്രീം കൗണ്‍സില്‍ മുമ്പാകെ വെക്കും. സുപ്രീം കൗണ്‍സിലാണ്‌ അന്തിമ തീരുമാനമെടുക്കുക.

ആറ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെയും സ്വദേശികള്‍ക്ക്‌, പ്രത്യേകിച്ച്‌ യുവാക്കള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്‌ മാര്‍ഗനിര്‍ദേശ രേഖ തയാറാക്കിയത്‌. അംഗരാജ്യങ്ങള്‍ ഇത്‌ സംയുക്തമായി നടപ്പാക്കും. സ്വദേശികള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയും തൊഴില്‍ മേഖലയിലും റിക്രൂട്ടിങ്‌ സംബന്ധിച്ചും യോജിച്ച നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന്‌ യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‌! ഗൊബാഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്വദേശികളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്ന വിധത്തില്‍ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തും. മൂല്യവര്‍ധിതവും ഉയര്‍ന്ന തോതില്‍ നിര്‍മാണാത്മകവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യാ സന്തുലിതത്വവും സാമൂഹികസാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തേണ്ടത്‌ വളരെ അനിവാര്യമാണെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.

ജനസംഖ്യയിലെ സ്വദേശിവിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രശ്‌നമാണ്‌. ഇത്‌ സ്വദേശീ സംസ്‌കാരത്തെയും പൈതൃകത്തെയും ബാധിക്കുന്ന കാര്യമാണ്‌.

അവിദഗ്‌ധ തൊഴിലാളികള്‍ക്ക്‌ പകരം വിദേശത്തുനിന്ന്‌ വിദഗ്‌ധ തൊഴിലാളികളെ മാത്രം കൊണ്ടുവരുന്നതിന്‌ മുന്‍ഗണന നല്‍കും. ഇതിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ യോഗ്യതകള്‍ ഏകീകരിക്കാന്‍ തീരുമാനമുണ്ട്‌. വിദേശികളുടെ റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും വിവിധ സിമ്പോസിയങ്ങളില്‍ അവതരിപ്പിക്കാനും യു.എ.ഇ തൊഴില്‍ മന്ത്രി അധ്യക്ഷനായി സ്ഥിരം സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്‌.

സ്വദേശിവല്‍ക്കരണത്തിന്‌ ഓരോ രാജ്യവും സ്വീകരിച്ച നടപടികളും ഇതിനായി തയാറാക്കിയ പദ്ധതികളും അബൂദബിയില്‍ ചേര്‍ന്ന യോഗം വിശദമായി അവലോകനം ചെയ്‌തിരുന്നു.
യോഗ്യരായ സ്വദേശികളില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക്‌ ജോലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക