എഡിസണ്‍, ന്യൂജേഴ്‌സി: യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് സമാപന സമ്മേളനത്തിലും
തുടര്‍ന്ന് കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫിലും അധ്യക്ഷതവഹിച്ച ഫോമാ പ്രസിഡന്റ് ജോര്‍ജ്
മാത്യു ബികോം പാസായി ഇവിടെ വന്ന് രണ്ടു ഡോളര്‍ 74 സെന്റിന് ജോലിചെയ്‌ത കാര്യം
അനുസ്‌മരിച്ചു.
എഴുപതുകളിലായിരുന്നു അത്. പക്ഷെ വിട്ടുകൊടുക്കാന്‍ താന്‍
തയാറല്ലായിരുന്നു. തുടര്‍ന്ന് പഠിച്ച് സി.പി.എ ആയി. മിക്കവര്‍ക്കും ഇത്തരം
അനുഭവങ്ങളൊക്കെ ഉള്ളവരായിരിക്കും
ഫോമയില്‍ മാറ്റങ്ങള്‍ വരുത്താമെന്ന
വിശ്വാസത്തോടെയാണ് താന്‍ സ്ഥാനമേറ്റത്. അത്തരമൊരു മാറ്റത്തിന്റെ
പ്രതീകമാണ് ഈ സമ്മിറ്റ്. യുവതലമുറ അവരുടെ കഴിവുകള്‍ തെളിയിച്ചു. അതുപോലെ
യുവതലമുറയ്‌ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി. ഭാവിയിലെ
മാറ്റങ്ങളുടെ സൂചനയാണിത്.
ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായി
സഹകരിച്ച് രജിസ്‌ട്രേഡ് നേഴ്‌സുമാര്‍ക്ക ഡിഗ്രി നേഴ്‌സുമാരാകാനുള്ള
പ്രോഗ്രാമില്‍ ഇതുവരെ 1200 പേര്‍ ചേര്‍ന്നു. ഫോമയുമായുള്ള സഹകരണം മൂലം പതിനഞ്ച്
ശതമാനം ഫീസിളവ് ഓരോരുത്തര്‍ക്കും ലഭിക്കുന്നു. ഇത് ഫോമയുടെ വലിയ
നേട്ടങ്ങളിലൊന്നായി.
ഒ.സി.ഐ, പാസ്‌പോര്‍ട്ട് വിഷയങ്ങളിലും ഫോമ ജനങ്ങളുടെ
ആവശ്യങ്ങള്‍ക്കൊപ്പമുണ്ട്.
യുവതലമുറ സ്വന്തം സ്വപ്‌നങ്ങള്‍
സാക്ഷാത്‌കരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ
കാലത്തില്ലാതിരുന്ന അവസരങ്ങളാണ് ഇന്നെത്തെ തലമുറയ്‌ക്ക് കൈവന്നിരിക്കുന്നത്.
അത് ഉപയോഗപ്പെടുത്തണം. ഉയര്‍ച്ചക്കുള്ള ദാഹം വേണം. ഇടയ്‌ക്ക് വിഡ്‌ഢിത്തം
കാട്ടിയെന്നാലും പിന്‍മാറരുത്. ജിബി തോമസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഫറന്‍സിന്
ചുക്കാന്‍ പിടിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.
ഫോമാ ജനറല്‍ സെക്രട്ടറി
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ്, ഫോമാ വൈസ്
പ്രസിഡന്റ് ക്യാപ്‌റ്റന്‍ രാജു, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, ജോയിന്റ്
സെക്രട്ടറി റെനി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ
രൂപരേഖ ഗ്ലാഡ്‌സണ്‍ വിവരിച്ചു. ഇത്തരമൊരു സമ്മിറ്റ് ഒരുക്കാനായതില്‍ സംതൃപ്‌തി
പ്രകടിപ്പിക്കുകയും ചെയ്‌തു.
നമ്മുടെ പരാജയങ്ങള്‍ക്ക് നൂറു കാരണങ്ങള്‍
നമുക്ക് കണ്ടെത്താനാകുമെന്നു ന്യൂജേഴ്‌സി അസംബ്ലിമെന്‍ പാട്രിക് ഷീഹന്‍ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് വിജയം വരിച്ചതിന് ഉത്തമ ഉദാഹരണമാണ്
പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ചെറുപ്പകാലത്ത് ഒരു ആഫ്രിക്കന്‍- അമേരിക്കന്‍
പ്രസിഡന്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. കടുത്ത പ്രതിസന്ധികളെ
നേരിട്ടാണ് അദ്ദേഹം പ്രസിഡന്റുപദത്തിലെത്തിയത്.
എല്ലാവരും ഇലക്ഷനു
നില്‍ക്കണമെന്നല്ല. എന്നാല്‍ പ്രാദേശിക തലത്തിലുള്ള ബോര്‍ഡുകളിലും കമ്മിറ്റികളിലും
ഒക്കെ പ്രവര്‍ത്തിക്കാന്‍ മടിക്കരുത്. അത്തരം കമ്മിറ്റികളിലേക്ക് ആളുകളെ
കിട്ടുന്നില്ലെന്നാണ് മേയര്‍മാര്‍ പറയുന്നത്. രാഷ്‌ട്രീയാധികാരമുണ്ടെങ്കില്‍
ആളുകള്‍ നിങ്ങളെ തേടിവരും. വ്യക്തികള്‍ക്കു മാത്രമല്ല സമൂഹത്തിനും ഇതു ബാധകമാണ്.
ഓരോ വോട്ടും വിധിനിര്‍ണ്ണയിക്കുന്നതാണെന്നും അതിനാല്‍ വോട്ടുകള്‍
ചെയ്യാതിരിക്കരുതെന്ന് അസംബ്ലി വുമണ്‍ നാന്‍സി പിങ്കിം
പറഞ്ഞു. കഴിഞ്ഞ
ഇലക്ഷനില്‍ പണത്തിന്റെ സ്വാധീനം നാം കണ്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയയും, റോബോ
കോളുമൊക്കെ ജനങ്ങളെ സ്വാധീനിക്കുന്നു. പ്രിന്റ് മീഡിയയുടെ സ്വാധീനവും കുറഞ്ഞതായി
കണ്ടു.
വ്യത്യസ്‌തമായ കാര്യങ്ങള്‍ ചെയ്യുന്നവരാണ് നോബല്‍ സമ്മാനവും മറ്റും
നേടുന്നതെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പി. സോമസുന്ദരന്‍
ചൂണ്ടിക്കാട്ടി. എല്ലാവരും ചെയ്യുന്നതുമാത്രം ചെയ്‌താല്‍ ഉന്നത നേട്ടങ്ങള്‍
കൈവരിക്കാനാവില്ല. കഠിനാധ്വാനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
എന്നാല്‍ ആരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ അതുകൊണ്ടൊന്നും ഒരു ഗുണവും
ഉണ്ടാവുകയുമില്ല. യോഗ എപ്പോഴും നല്ലതാണ്.
രാഷ്‌ട്രീയ രംഗത്ത് മതിയായ
നേട്ടം നാം കൈവരിച്ചോ എന്നതിനെപ്പറ്റി അസംബ്ലിമെന്‍ ഉപേന്ദ്ര ചിവുക്കുള സംസാരിച്ചു.
രാഷ്‌ട്രീയാധികാരമില്ലെങ്കില്‍ പലവിധ ദോഷങ്ങളുമുണ്ടാകും. ഉഗാണ്ടയില്‍ അതു നാം
കണ്ടതാണ്.
എനിജീയറിംഗില്‍ ഉപരിപഠനത്തിന് 1974-ല്‍ വന്ന താന്‍
രാഷ്‌ട്രീയത്തെപ്പറ്റി ആലോചിച്ചിരുന്നുപോലുമില്ല. എന്നാല്‍ എണ്‍പതുകളിലെ `ഡോട്ട്
ബസ്റ്റര്‍' പ്രസ്ഥാനം തന്നെ രാഷ്‌ട്രീയത്തില്‍ തത്‌പരനാക്കി. ഇന്ത്യക്കാര്‍ മുന്‍കൈ
എടുത്താണ് ന്യൂജേഴ്‌സിയിലെ ഹെയ്‌റ്റ് ക്രൈം നിയമം പാസാക്കിയത്. പിന്നീടത്
ദേശീയതലത്തില്‍ വന്നു.
ബോര്‍ഡുകളിലും കമ്മിറ്റികളിലും തുടങ്ങിയ താന്‍
പിന്നെ ഫ്രാങ്ക്‌ളിന്‍ കൗണ്‍സില്‍ അംഗവും ചെയറുമായി. 2001-ല്‍ അസംബ്ലിയിലേക്ക്
വിജയിച്ചു. ചെവി കോള എന്നോര്‍ത്താല്‍ തന്റെ പേരായി എന്നാണ് ആദ്യകാലങ്ങളില്‍
വോട്ടര്‍മാരോട് പറഞ്ഞത്.
താന്‍ അര്‍ഹനാണോ എന്നും
നോക്കേണ്ടതുണ്ട്. എന്‍ജീയറിംഗ് ബിരുദങ്ങളും, പുസ്‌തകരചയിതാവും എന്ന നിലയില്‍
താന്‍ കഴിവുള്ളയാള്‍ തന്നെയാണെന്നു തനിക്കറിയാമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി
പ്രവര്‍ത്തിക്കാമെന്ന ഉറപ്പുണ്ടായിരുന്നു. അതു ജനങ്ങളും വിശ്വാസത്തിലെടുത്തു. 9/11
ആക്രമണം കഴിഞ്ഞുള്ള ഇലക്ഷന്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ജനങ്ങള്‍
ഇമിഗ്രന്റ്‌സിനെ സംശയത്തോടെ നോക്കുന്ന കാലം. എന്നാല്‍ തനിക്ക്
ആശങ്കയൊന്നുമില്ലായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. 66 ശതമാനം
വോട്ടുനേടി വിജയിച്ചു.
നിറവും ഭാഷയും മതവുമൊക്കെ നമുക്ക് പ്രശ്‌നമാകാം.
എന്നാല്‍ അവയെ ഒക്കെ അതിജീവിക്കാന്‍ നമുക്കാകും- അദ്ദേഹം പറഞ്ഞു. ഫിലാഡല്‍ഫിയയില്‍
നിന്ന് ഡാളസിലേക്ക് താമസം മാറ്റുന്ന ഡോ. എം.വി പിള്ളയെ പ്രസിഡന്റ് ജോര്‍ജ്
മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു.
സമ്മിറ്റിന്റെ മുഖ്യസംഘാടകന്‍ ജിബി
തോമസിനേയും പൊന്നാട അണിയിച്ചു. യുവതലമുറയുടെ ശബ്‌ദമാണ് സമ്മിറ്റില്‍
മുഴങ്ങിയതെന്നും അവര്‍ തങ്ങളുടെ ഗുണഗണങ്ങള്‍ വ്യക്തമാക്കിയെന്നും ജിബി തോമസ്
പറഞ്ഞു.
തുടര്‍ന്ന് കിക്ക്‌ഓഫില്‍ ഒട്ടേറെ പേര്‍ രജിസ്‌ട്രേഷനും തുകയും
ഏര്‍പിച്ചു. ഗിരീഷ് നായര്‍, ഡോ. കൃഷ്‌ണകിഷോര്‍ എന്നിവരായിരുന്നു എം.സിമാര്‍. see also:
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല