മാളികപ്പുറത്തെ ശനിദോഷ പരിഹാര പറകൊട്ടിപ്പാട്ടിന് ഭക്തകര്‍ക്കിടയില്‍ പ്രിയമേറുന്നു. ഭഗവാന്റെ കേശാദിപാദം പാടിപ്പുകഴ്ത്തിയാണ് അനുഷ്ഠാന വഴിപാടായ പറകൊട്ടിപ്പാട്ട് നടത്തുന്നത്.
ഐതിഹ്യങ്ങളില്‍ പറകൊട്ടിപ്പാട്ടിന്റെ ചരിത്രം പറയുന്നത് ഇങ്ങിനെയാണ്, പാലാഴി മഥനത്തിന് ശേഷം ശനിയുടെ ശാപം മഹാവിഷ്ണുവില്‍ പതിക്കുകയുണ്ടായി. അതില്‍ നിന്നും ഭഗവാനെ മോചിപ്പിക്കാന്‍ പരമശിവന്‍ മലവേലന്റെ വേഷത്തിലെത്തുകയും പാട്ട്പാടി ശനിദോഷം ഒഴിച്ചു എന്നതാണ് സങ്കല്‍പ്പം. പരമശിവന്റെ മലവേലന്‍ പിന്‍തമലുറക്കാര്‍ക്ക് പകര്‍ന്നു നല്‍കിയതാണ് പറകൊട്ടിപ്പാട്ടായി അനുവര്‍ത്തിച്ചു പോകുന്നത്.
മുന്നില്‍ വന്നിരിക്കുന്ന ഭക്തന്മാരെയൊക്കെയും ഭഗവാന്റെ പ്രതിരൂപമായി കാണുന്നു. പാരമ്പര്യമായി കിട്ടിയ ഈ അവസരം ഭഗവതിയുടെ തിരുസന്നിധിയില്‍ നിര്‍വഹിക്കുവാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പറകൊട്ട് പാട്ടുകാരനായ ആറന്മുള സ്വദേശി ടി എസ് പ്രസാദ് പറയുന്നു. കഴിഞ്ഞ 23 വര്‍ഷമായി പറകൊട്ടി പാട്ടുമായി പ്രസാദ് മാളികപ്പുറത്തുണ്ട് ഇദ്ദേഹത്തോടൊപ്പം പതിനാലോളം പാട്ടുകാരും സന്നിധിയില്‍ എത്തിയിട്ടുണ്ട്.