തിരുവനന്തപുരം: കിളിരൂര്‍ സ്ത്രീപീഡന കേസില്‍ വി.ഐ.പി.യുടെ പങ്കിന്
കുറ്റപത്രത്തില്‍ തെളിവില്ലെന്ന് സി.ബി.ഐ. കോടതി. അതുകൊണ്ടുതന്നെ കേസിലെ
വി.ഐ.പി.യുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തേണ്ട സാഹചര്യം
ഇപ്പോഴില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ രണ്ടാം സാക്ഷിയും
കൊല്ലപ്പെട്ട ശാരി എസ്. നായരുടെ അച്ഛനുമായ സുരേന്ദ്രന്റെ വിചാരണയ്ക്കിടെ
ഇടപെട്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കേസില്‍ ഏതങ്കിലും വി.ഐ.പി. ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരുവിധ
തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ല. ഇത്തരത്തിലുള്ള
സാക്ഷിമൊഴികളുമില്ല. അതുപോലെ ചികിത്സയുടെ കാര്യത്തിലും എന്തെങ്കിലും
ഗൂഢാലോചന നടന്നതായി സാക്ഷിമൊഴികള്‍ ഇല്ല. ഇതിനൊന്നും കുറ്റപത്രത്തില്‍
തെളിവുകള്‍ നിരത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് അന്വേഷണം
നടത്തേണ്ട ഒരു സാഹചര്യവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിസ്താരം തുടരുകയാണ്.
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് ശാരി എസ്. നായര്‍ എന്ന
പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ബലാത്സംഗം,
പണത്തിനുവേണ്ടി ആളെ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള
കുറ്റങ്ങള്‍ പ്രകാരമാണ് കേസ്.
കിളിരൂര്‍ സ്വദേശിനി ഓമനക്കുട്ടി, ആലപ്പുഴ
സ്വദേശിയും ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീണ്‍, എറണാകുളം
സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാ നായര്‍, നാട്ടകം സ്വദേശി ബിജു
എന്ന കൊച്ചുമോന്‍, തൃപ്പൂണിത്തുറ സ്വദേശി പ്രശാന്ത്, കണ്ണൂര്‍ സ്വദേശി
സോമനാഥന്‍ എന്നീ പ്രതികളാണ് വിചാരണ നേരിടുന്നത്. കേസില്‍ 78 സാക്ഷികളെയാണ്
വിസ്തരിക്കുന്നത്.