Image

ദിവാസ്വപ്നം- (കവിത: ജോസ് ഓച്ചാലില്‍)

ജോസ് ഓച്ചാലില്‍ Published on 05 December, 2013
ദിവാസ്വപ്നം- (കവിത: ജോസ് ഓച്ചാലില്‍)
പട്ടിന്റെ തട്ടമിട്ട് പാറിപ്പറന്ന് വരും
പഞ്ചവര്‍ണ്ണക്കിളി പെണ്ണാളെ നിന്റെ
പുന്നാരകവിളത്ത് വിരിയുന്നപുഞ്ചിരി
പൂമൊട്ട് ഞാനൊന്ന് എടുത്തോട്ടേ

ചേലെഞ്ചും മിഴിരണ്ടില്‍ മിന്നിത്തിളങ്ങും
പ്രേമത്തിന്‍പാലാഴി കണ്ടെന്‍കരളിന്റെ
മണിവീണ പ്രേമഗീതങ്ങള്‍ പാടുന്നു
മനസാകെ കുളിര്‍മഴ പൊഴിയുന്നു

ചിറകുള്ള കുതിരകള്‍ തെളിക്കുന്നതേരില്‍
കടലേഴും കടന്നൊരു സുല്‍ത്താനായ്
കരളേ നിന്നരികത്ത് അണയുവാന്‍
കാത്ത്കാത്തിരിക്കുമൊരു വേഴാമ്പല്‍ഞാന്‍

കഠിനമാം ചൂടിന്റെ പൊരിമണല്‍ക്കാട്ടില്‍
കഴിയുമെന്‍ കുളരല്ലേ നിന്‍ ഓര്‍മ്മകള്‍
കരിമിഴിയാളേ നിന്‍ മണിമാറിലൊരുചെറു
കരിവണ്ടായ് ഞാന്‍മെല്ലേപറന്നിറങ്ങിടട്ടെ

മധുരമായ് പാടൂ മധുരമൊഴിയാളേ നീ
മയങ്ങട്ടേ ഞാനാസ്വരരാഗ സാഗരത്തില്‍
മനസിന്റെ വേദന മറക്കുവാന്‍ വേറൊരു
മാര്‍ഗവും തെളിയുന്നില്ലെന്‍ മാനസത്തില്‍

സമയത്തിന്‍ മണിനാദം ഉച്ചത്തിലുയരവേ
സ്വയം ഞാനുണര്‍ത്തുപോയെന്‍സ്വപ്നവും
സുവര്‍ണ്ണ നിമിഷങ്ങള്‍ നഷ്ടമായെങ്കിലും
സംതൃപ്തി കളിയാടുന്നുണ്ടെന്നിലിപ്പോഴും



ദിവാസ്വപ്നം- (കവിത: ജോസ് ഓച്ചാലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക