Image

മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി -കെ.എം.രാധ

Published on 06 December, 2013
മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി  -കെ.എം.രാധ
  കോഴിക്കോട് നഗരത്തില്‍ നിന്ന് ഏതാണ്ട് 3 കി. മീറ്റര്‍ അകലെ മാങ്കാവ്, ഗോവിന്ദപുരം, കൊമ്മേരി പ്രദേശങ്ങള്‍ക്ക് നടുവിലാണ് സാമൂതിരിരാജവംശത്തിന്റെ ശക്തിദേവത തിരുവളയനാട്ടമ്മയുടെ ദിവ്യപരിവേഷം വിളയാടുന്ന ശ്രീ വളയനാട് ദേവീക്ഷേത്രം. കിഴക്കുവശത്ത് അമ്പലകുളത്തിനരികെ കിഴക്കേമഠമാണ് എന്റെ ജന്മഗൃഹം. ഐതിഹ്യങ്ങളും, സങ്കല്പങ്ങളും മിത്തുകളും സമൃദ്ധമായി സംയോജിപ്പിക്കപ്പെട്ട വളയനാട്ട് കാവിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. കാശ്മീര്‍ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്ന കൗളാചാരസമ്പ്രദായത്തിലുള്ള മധ്യമ പൂജയാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്.
                             വൈവിധ്യമാര്‍ന്ന പൂജാവിധികളും, ഗുരുതിയും, ശാക്തേയ പൂജയും ദേവിയ്ക്ക് സമര്‍പ്പിക്കുന്നത് മൂസത്മാരാണ്. 1984 വരെ ഈ ക്ഷേത്രത്തില്‍ ദേവീപ്രീതിയ്ക്കായി കോഴിയറവ് നടത്തിയിരുന്നു. മാലകെട്ടുക, ബലിക്കല്ല് വൃത്തിയാക്കുക, പൂജാസാമഗ്രികള്‍ തേച്ച് മിനുക്കുക തുടങ്ങിയ അകം ജോലികളില്‍ മുഴുകുന്നത് അമ്പലവാസികളാണ്. 
         കഴകപണിയെടുത്ത് ഉപജീവനം കണ്ടെത്തുന്ന അമ്പലവാസി കൂട്ടുകുടുംബത്തില്‍ 30 വര്‍ഷം, 25 അംഗങ്ങള്‍ക്കൊപ്പം ജീവിച്ചു. ഓര്‍മയുടെ മഞ്ചാടികുരുക്കള്‍ ഉള്ളം കൈയിലെടുത്ത് മിഴികളില്‍ ചേര്‍ത്തു വെയ്ക്കുന്നു.
       മുത്തശ്ശി നിരവധിപാത്രങ്ങളില്‍ അല്പാല്പം ചോറും കറികളും വിളമ്പുമ്പോള്‍, പഴുത്തചക്ക പലകഷണങ്ങളായി മുന്‍പില്‍ വെക്കുമ്പോള്‍ വല്യമ്മയുടെ, അമ്മയുടെ, ചെറിയമ്മയുടെ, അമ്മാവന്മാരുടെ, മക്കളുടെ കുഞ്ഞുമുഖങ്ങളില്‍ പടരുന്ന കറുപ്പ് ഈ നിമിഷം തൊട്ടറിയുന്നു.    പെരുംമഴയത്ത് വീടിന് തൊട്ടുമുന്‍പില്‍ ഒരു കാണും കിനാവായി മയങ്ങുന്ന ആമ്പല്‍കുളത്തില്‍ നിന്ന് കരയിലേക്കെടുത്തു ചാടുന്ന വരാലുകള്‍ക്കൊപ്പം കുറെ പേരറിയാമത്‌സ്യങ്ങള്‍ അവയെ പിടിച്ച് കുട്ടകളില്‍ ശേഖരിക്കുന്ന അമ്മാവന്മാര്‍.
 അമ്പലത്തില്‍ അത്താഴപൂജയ്ക്കുശേഷം ഉരുളിയില്‍ ഉണക്കലരി ചോറിനൊപ്പം ഇടയ്‌ക്കെങ്കിലും തലവേര്‍പെട്ട കോഴിയുമായി വരുന്ന വല്ല്യച്ഛനും മക്കളും. ഭഗവതിയ്ക്ക് പൂജിച്ച കള്ള് സേവിക്കുന്നത് കൂടാതെ നന്നായി മിനുങ്ങി വരുന്ന ഉറ്റവരുടെ മദ്യപാനമഹോത്‌സവം ഗൃഹാന്തരീക്ഷം മലിനപ്പെടുത്തി.
     ലഹരിയില്‍ മുങ്ങിതുടിയ്ക്കുമ്പോള്‍ മാത്രം വീരശൂരപരാക്രമികളായി അവതരിക്കുന്നവരോട് കുഞ്ഞിക്കണ്ണുകളില്‍ വേദനയും അമര്‍ഷവും പടര്‍ത്തി പക തീര്‍ത്തു. ചഷകത്തിലെ വീര്യം അകത്തു ചെല്ലുന്നതോടെ ബലവാന്മാരായി തീര്‍ന്നവരെല്ലാം ഒത്തൊരുമയോടെ ഉമ്മറത്തെ ഉറച്ച കരിവീട്ടിതൂണുകളില്‍ തല്ലുക, ഇടിക്കുക, തൊഴിക്കുക, പൊട്ടിച്ചിരിക്കുക, അലറുക  തുടങ്ങിയ ക്രൂര വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
 ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ഞാന്‍ മദ്യപരുടെ നിത്യശത്രുവായി മാറി.
     എന്നാല്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത സദാചാരക്കാരും ദൈവഭക്തരുമായ രണ്ടുപേര്‍ തറവാട്ടിലുണ്ട്. കൃഷ്ണമ്മാവനും (അമ്മയുടെ അനുജന്‍), വാസുമ്മാവനും (മുത്തശ്ശിയുടെ അനുജത്തിയുടെ മകന്‍) തമിഴ്‌നാട്ടിലെ ശ്രീരംഗത്ത് ബന്ധു നടത്തുന്ന ഹോട്ടല്‍ പണിയില്‍ സന്തോഷം കണ്ടെത്തുന്നവര്‍.
      വല്ലപ്പോഴും നാട്ടിലെത്തുന്ന കൃഷ്ണമ്മാവന്‍ ഞങ്ങള്‍ക്ക് ധാരാളം കഥകള്‍ പറഞ്ഞുതരും  നല്ല തങ്ക, പുള്ളിമാന്‍. വര്‍ഷങ്ങള്‍ക്കുശേഷം എന്നിലെ കൗമാരക്കാരി വായനയുടെ നിറപ്പകിട്ട് അന്വേഷിച്ചലഞ്ഞ് കണ്ടെത്തിയ അതിയശം 'പുള്ളിമാന്‍' എസ്.കെ. പൊറ്റെക്കാടിന്റെ രചനയാണെന്ന്!
     മരുമക്കത്തായ സമ്പ്രദായം നിലവിലുളള കാലം. മുത്തശ്ശിയുടെ മക്കളും പേരമക്കളടങ്ങുന്ന വാനരപടയ്ക്ക് കുറെ ഓഹരികള്‍! ശ്രീദേവി ചെറിയമ്മയ്ക്കും വാസുമ്മാവനും വെറും രണ്ടോഹരി. ഇക്കാര്യത്തില്‍ ജേഷ്ഠത്തിയും അനുജത്തിയും തമ്മില്‍ വാക്തര്‍ക്കം രൂക്ഷമാകാറുണ്ട്. ഒടുവില്‍, മുത്തശ്ശി, അനിയത്തിക്ക് കീഴടങ്ങി ഭാഗം വെച്ചു.

അങ്ങനെ, വാസുമ്മാവനും അമ്മയും കിഴക്കേ മഠത്തിലെ കിണറ്റിനരികെ, ഒരു കൊച്ചു വീട് വെച്ച് മാറിതാമസിച്ചു. വാസുമ്മാവന്‍ വിവാഹിതനായതോടെ ശ്രിരംഗത്തെ ഹോട്ടല്‍ പണിനിര്‍ത്തി നാട്ടിലെ ഫര്‍ണിച്ചര്‍ കമ്പനിയില്‍ തൊഴിലാളിയായി. മുത്തശ്ശിയും മക്കളും മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹറു, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി പ്രേമികളും, വാസുമ്മാവനും അമ്മയും ഇ.എം.എസ്., എ.കെ.ജി അനുകൂലികളുമായിരുന്നു. മെയ്ദിനപ്രകടനത്തില്‍ പങ്കെടുക്കാറുള്ള വാസുമ്മാവന്‍ സ്വാതന്ത്ര്യദിനത്തില്‍ വീടിന് പുറത്തിറങ്ങില്ല. മക്കളും! അന്ന്, ഞങ്ങള്‍ കുട്ടികളെല്ലാവരും വെളുത്തവസ്ത്രമണിഞ്ഞ് പള്ളിക്കൂടത്തിലെത്താറുണ്ട്.

     ഒരു ദിവസം സന്ധ്യയ്ക്ക് വാസുമ്മാവന്റെ വീട്ടില്‍ നിന്ന്ഉച്ചത്തില്‍ നിലവിളി കേട്ടു. ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോള്‍ കണ്ടകാഴ്ച വാസുമ്മാവന്‍ പാത്രങ്ങളെടുത്ത് വലിച്ചെറിയുന്നു. ഉറക്കെചിരിക്കുന്നു. പൊട്ടിക്കരയുന്നു. ഉച്ചത്തില്‍ എന്തൊക്കേയോ വിളിച്ചു കൂവുന്നു. പെട്ടെന്ന്, അച്ഛനും അമ്മാവന്മാരും കുട്ടികളോട് കിഴക്കേമഠത്തില്‍ പോയി വാതിലടച്ചിരിയ്ക്കാന്‍ പറഞ്ഞു. വാസുമ്മാവനെ അവരെല്ലാംകൂടി പിടിച്ചുകെട്ടി കട്ടിലിനോട് ബന്ധിച്ചു. ദീനരോദനങ്ങള്‍, അട്ടഹാസങ്ങള്‍, അര്‍ത്ഥമില്ലാത്ത വാക്കുകള്‍  സമനില തെറ്റിയ വാസുമ്മാവനില്‍ നിന്നുതിരുന്ന ഇടിമുഴക്കങ്ങള്‍ കേട്ട് രാവിന്റെ ഏതോ നിമിഷാര്‍ദ്ധത്തില്‍ എന്റെ മിഴികളടഞ്ഞു.

    പിറ്റേന്ന് വാസുമ്മാവനെ കുതിരവട്ടത്തെ മാനസികാ രോഗ്യാശുപത്രിയിലെത്തിച്ചു. ഒരാഴ്ചത്തെ ഷോക്ക് ചികിത്സയ്ക്കുശേഷം മടങ്ങിവന്ന വാസുമ്മാവന്‍ മൗനിയായി. വാസുമ്മാവന് ഇനിയും ഭ്രാന്തുണ്ടാകരുതേയെന്ന് ഞങ്ങള്‍ ശ്രീവളയനാട്ടമ്മയോട് ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു.
        തറവാട്ടിലുള്ള മുതിര്‍ന്നവര്‍ രോഗത്തിന്റെ കാര്യകാരണങ്ങള്‍ ചുഴിഞ്ഞറിഞ്ഞു. ധനാഢ്യന്‍ ഹോട്ടല്‍ മുതലാളി ബന്ധു, വാസുമ്മാവനെ കഠിനമായി ജോലികളെടുപ്പിക്കുകയും, അകാരണമായി കണക്കറ്റ് പ്രഹരിക്കുകയും, തലയ്ക്കടിക്കുകയും ചെയ്തിരുന്നുവത്രെ. സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിന് വേദനയും യാതനയും അനുഭവിച്ച വാസുമ്മാവന്‍ ഞങ്ങള്‍ക്കിടയില്‍ പാവം ഹീറോ ആയി മാറി. കുറെ നാളുകള്‍ക്കുശേഷം, വാസുമ്മാവന്‍ പഴയപടി ജോലിയ്ക്ക് പോയിതുടങ്ങി.
       വീടിന്റെ കിഴക്കേ അതിരില്‍ അഞ്ചാള്‍ വണ്ണത്തില്‍ വലിയൊരു മാവുണ്ട്. കുട്ടികള്‍ ഉച്ചചൂടിന്റെ തീഷ്ണതയകറ്റാന്‍, മാവിന്‍ചുവട്ടില്‍, ചിരട്ടയില്‍ ചോറും കറികളും വെച്ച് കളിക്കുകയായിരുന്നു. പെട്ടെന്ന്, ഞങ്ങള്‍ക്കിടയിലേക്ക് ആരോ ഒരു വാര്‍ത്തയുമായി ഓടിവന്നു. അതാ വാസുമ്മാവന്‍ പേയിളകിവരുന്നു! വടിയെടുത്ത് കലിതുള്ളും കോമരമായി ചീറിയടുക്കുന്ന കുറിയമനുഷ്യനെ കണ്ട് കുട്ടികള്‍ ഭീതിയോടെ ചിതറിയോടി. ഒന്‍പത് വയസ്സിനേക്കാള്‍ പൊലിമയുള്ള ശരീരപ്രകൃതിയെങ്കിലും, ഞാനും വേഗത്തില്‍ തൊട്ടടുത്ത തടിച്ച മാവിന്‍മറയത്ത് ഒളിച്ചു നിന്നു.
   'വാസ്വോ.... നീയ് കുട്ട്യോളെ പേടിപ്പിക്കല്ലേ......വ്ട്യാരും ഇല്ലേ.... ഇവനെ തടുത്ത് നിര്‍ത്താന്‍......!''
അകലെനിന്നെവിടുന്നോ ഊര്‍ന്നുവീഴുന്ന മുത്തശ്ശിയുടെ ശബ്ദം എന്റെ ശ്വാസമിടിപ്പില്‍ അമര്‍ന്നുപോയി.
       ചുറ്റും വെയില്‍ തിളക്കങ്ങള്‍. ആശ്വാസം! വാസുമ്മാവന്‍ വഴിമാറി പോയിട്ടുവേണം ഇവിടെനിന്ന് രക്ഷപ്പെടാന്‍.. ശ്വാസമടക്കി പിടിച്ച് വയസ്സന്‍ മാവിനോട് ഒട്ടിനിന്നു. ദേഹമാകെ കുഴയുന്നു. ഞൊടിയിടയില്‍, നിറയെ നീലപ്പൂക്കള്‍ വിരിഞ്ഞ എന്റെ കുഞ്ഞുടുപ്പിന്‍ തുമ്പില്‍ രണ്ട് വിരലുകള്‍. ഞാന്‍, വിറയലോടെ നോക്കി.
    മുന്‍പില്‍ വാസുമ്മാവന്‍! കലങ്ങിയ കണ്ണുകളില്‍ രൗദ്രഭാവത്തിന്‍  പെരുങ്കടല്‍ ആര്‍ത്തിരമ്പുന്നു.! വലതുകൈയില്‍ ഉയര്‍ത്തിപ്പിടിച്ച വടി.! ഈ നിമിഷം അടി എന്റെ തലയ്ക്ക് വീഴും. തൊണ്ടയില്‍ കരച്ചില്‍ കുടുങ്ങി നിന്നു. നിമിഷങ്ങള്‍ കൊഴിയുന്നു. ചുറ്റും ചരാചരങ്ങള്‍ കറങ്ങുന്നു. കാഴ്ച മങ്ങുന്നു. ഒറ്റമുണ്ടുടുത്ത വാസുമ്മാവന്റെ നെഞ്ചില്‍, നെറ്റിയില്‍ വിയര്‍പ്പ് അനേകം കൈവഴികള്‍ തേടുന്നു. കണ്ണില്‍ ഭാവങ്ങള്‍ മാറി മാറി വരുന്നു.
     പെട്ടെന്ന്, വാസുമ്മാവന്‍ വടി നിലത്തിട്ട് വീട്ടുപടിക്കലേക്ക് നടന്നു. ഉടന്‍, സര്‍വശക്തിയുമെടുത്ത് കുതിച്ച് ഞാന്‍ ഉമ്മറത്തെ പാതിതുറന്ന വാതിലിലൂടെ ഇടനാഴികയിലെത്തി.
അവിടെ..... കുട്ടികളെല്ലാം കോണിചുവട്ടില്‍, ഇരുട്ടില്‍ പതുങ്ങിയിരിക്കുന്നു. കാവലാളായി മുത്തശ്ശിയും! എന്നെകണ്ടതും മുത്തശ്ശി 'പൊന്നുമോളേ' വിളിയോടെ, കെട്ടിപ്പിടിച്ച് കരഞ്ഞു...

    കഥയെഴുത്തിന്റെ സൗമ്യസാന്നിധ്യം തഴുകിയപ്പോള്‍, കിഴക്കേ മഠത്തിന്റെ ഉള്‍ജീവിതത്തെപ്പറ്റി ഒരു കഥയെഴുതി 'കരുമാടിയുടെ കഥ'. പ്രൊ. എം. കൃഷ്ണന്‍നായരുടെ പ്രശംസ ഏറ്റുവാങ്ങിയ രചന

മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി  -കെ.എം.രാധ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക