മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ നിഘണ്ടു ആയ വേദശബ്ദരത്‌നാകരം (ഭാഷാ, ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 1997; മൂന്നാം പതിപ്പ് 2013) ഗബ്രിയേല്‍ എന്ന ശബ്ദം ഇങ്ങനെ നിര്‍വചിക്കുന്നു. മാലാഖയുടെയും, അതുകൊണ്ട് മനുഷ്യന്റെയും അതുവഴി ഒരു കൃമിയുടെയും പേരാണ് ഗബ്രിയേല്‍.
കൃമിയുടെ പേര് കൃത്യമായി പറഞ്ഞാല്‍, ഗബ്രിയേലി എന്നാണ്. ഗബ്രിയേലിയെ ലോകത്തിന് പരിചയപ്പെടുത്തിയ ഫാദര്‍ ഗബ്രിയേല്‍ എന്ന മനുഷ്യനോടുള്ള ആദരവാണ് കൃമിക്ക് ഈ പേര് ലഭിക്കാന്‍ കാരണം. ഗബ്രിയേലച്ചന് ഇന്ന് നൂറ് വയസ്സ് തികയുന്നു.
ഏകദേശം അറുപത് വര്‍ഷം മുമ്പാണ് സൂചിത സംഭവം. ഗബ്രിയേല്‍ എന്ന കര്‍മലിത്താ സന്യാസി തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു അന്ന്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധ്യാപകനായിരുന്ന കാലത്തെക്കുറിച്ച് ഇന്ന് നാം അറിയുന്നത് പോലെ ഉള്ള സമ്പ്രദായങ്ങളാണ് ഗബ്രിയേലച്ചനും പാലിച്ചുവന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കുറേക്കൂടെ പ്രായവും അറിവും ഉള്ള ഒരു സൂപ്പര്‍ വിദ്യാര്‍ഥി. വിദ്യാര്‍ഥികള്‍ക്ക് ജ്യേഷ്ഠനും വഴികാട്ടിയും. പഠനത്തില്‍ പാതി പ്രകൃതിനിരീക്ഷണത്തിന് മാറ്റിവെച്ച ഗുരു. വിദ്യാര്‍ഥികളുമായി കറങ്ങിനടക്കും വാരാന്ത്യങ്ങളില്‍. ആ പാദസഞ്ചലനത്തിനിടയില്‍ കാണുന്ന പാമ്പിനെയും പട്ടിയെയും കുറിച്ച് നടക്കുന്നതിനിടെ തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കും. രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തു തന്റെ ശിഷ്യന്മാരെ ഓരോന്ന് പഠിപ്പിച്ചതിന്റെ ഒരു ഭതേവരപ്പതിപ്പ്'.
അങ്ങനെ ഒരു നാള്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലേക്ക് നടന്നു ഗുരുവും ശിഷ്യന്മാരും. ആ രാത്രിയില്‍ ഒരു പലകക്കഷണം കിട്ടി. പുറത്ത് പൂപ്പല്‍. പൂപ്പലിനിടയില്‍ ഒരു ദ്വാരം. ഗബ്രിയേലിലെ ശാസ്ത്രജ്ഞന്‍ ഉത്സാഹഭരിതനായി. ദ്വാരം വഴി പരതിയപ്പോള്‍ മരപ്പലകക്കുള്ളില്‍ പുഴുക്കള്‍.
കൊച്ചി തുറമുഖത്ത് ചരക്ക് ഇറക്കിയശേഷം പമ്പകടന്ന ഏതോ കപ്പലില്‍നിന്ന് അടര്‍ന്ന് വീണ് കരയ്ക്കടിഞ്ഞതാണ് തടിക്കഷണം എന്ന് ഊഹിച്ചു. അന്നത്തെ യാത്ര അതോടെ തീര്‍ന്നു. ഇത്തരം പുഴുക്കളെ താന്‍ മുമ്പ് കണ്ടിട്ടില്ല. ഇനി അതറിഞ്ഞിട്ട് കാര്യം. രാത്രികള്‍ പകലുകളായി. പാതിരകളില്‍ എണ്ണ എരിഞ്ഞു തീര്‍ന്നു. ഭൂതക്കണ്ണാടിയും പുസ്തകങ്ങളും സഹായിച്ചില്ല. ഇത്തരം പുഴുക്കളെക്കുറിച്ച് ആരും പ്രതിപാദിച്ചിട്ടില്ല.
മദിരാശിയില്‍ ഗവേഷണം നടത്തിയിരുന്ന പഴയ സഹപാഠി ബാലകൃഷ്ണന്‍ നായരെ അച്ചന് ഓര്‍മ വന്നു. ബാലകൃഷ്ണന്‍ നായരുമായി പ്രശ്‌നം പങ്കുവെച്ചു. തടിക്കഷണത്തിന്റെയും തുരപ്പന്‍ പുഴുവിന്റെയും ഒരു ഭാഗം മദിരാശിയില്‍ എത്തിച്ചു.
അതുവരെ ശാസ്ത്രലോകത്തിന്റെ പടിയോലകളില്‍ തെളിയാതിരുന്ന ഒരു ജീവിയാണ് ഗബ്രിയേലച്ചന്റെ ദൃഷ്ടിയില്‍ പെട്ടത് എന്ന് മദ്രാസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടത്തെി. ബാങ്കിയ എന്ന ഇനത്തില്‍ പെട്ടത്. കടലിലെ ഉപ്പുരസത്തില്‍ തിമിര്‍ക്കുന്നത്. കപ്പലുണ്ടായ കാലം മുതല്‍ കപ്പലിന്റെ തടി തുരന്ന് പുരയും ഊട്ടുപുരയും തീര്‍ക്കുന്നത്. ശാസ്ത്രലോകം പുതിയ പുഴുവിന് പേരിട്ടു. ബാങ്കിയ ഗബ്രിയേലി.
അങ്ങനെയാണ് മാലാഖയുടെ പേര് കൃമിയുടെ പേരില്‍ എത്തിച്ചേര്‍ന്നത്. അക്കാലത്ത് തേവര കോളജ് ഉഴപ്പന്മാരുടെ ഉത്സവപ്പറമ്പായിരുന്നു. ആലുവ യു.സി കോളജിലെ അച്ചടക്കമോ എറണാകുളം മഹാരാജാസിലെ ആഢ്യപ്രഭുത്തമോ ഒന്നും അല്ല തേവരക്കോളജിനെ അടയാളപ്പെടുത്തിയത്. അന്നും അവിടത്തെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് ചരിത്രം കുറിച്ചു. ഇന്റര്‍മീഡിയറ്റിന് ബയോളജി അടങ്ങിയ സെക്കന്റ് ഗ്രൂപ് എടുക്കുന്ന എമ്പത് പേരില്‍ ഏതാണ്ട് എല്ലാവര്‍ക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശം. ഒരു വര്‍ഷം 79 പേര്‍ക്കും കിട്ടി! ഗബ്രിയേലച്ചന്‍ തന്റെ വിഷയം പഠിപ്പിക്കുക മാത്രം അല്ല ചെയ്തത്. ആ വിഷയത്തില്‍ പ്രാഗല്ഭ്യം ഉള്ളവര്‍ ക്‌ളേശകരമായി കണ്ട മറ്റ് വിഷയങ്ങളില്‍ ഇംഗഌഷ്, ഫിസിക്‌സ്, കെമിസ്ട്രി അവര്‍ക്ക് ട്യൂഷന്‍ ഏര്‍പ്പാട് ചെയ്തു. തേവര കോളജില്‍ സെക്കന്റ് ഗ്രൂപ് കിട്ടിയാല്‍ ഏത് ഉഴപ്പനെയും ഗബ്രിയേലച്ചന്‍ നേരെയാക്കും എന്ന ഖ്യാതി മധ്യ കേരളത്തില്‍ പരന്നു.
തൃശൂരിനടുത്ത് മണലൂര്‍ ആണ് ഗബ്രിയേലച്ചന്റെ നാട്. ഗബ്രിയേല്‍ എന്ന പേര് സന്യാസം സ്വീകരിച്ചപ്പോള്‍ കൂടെ കിട്ടിയതാണ്. പൂര്‍വാശ്രമത്തില്‍ ആന്റണി ആയിരുന്നുവെന്ന് നാം വായിക്കുന്നു.
തേവരയിലെ പ്രശസ്തി നാല്‍പതാം വയസ്സില്‍ ജന്മദേശത്തിനടുത്ത് ഇരിങ്ങാലക്കുടയില്‍ പുതുതായി തുടങ്ങിയ കോളജിലെ പ്രിന്‍സിപ്പലാക്കി. വസൂരിപ്പുരകളും ജാതിതിരിച്ചുള്ള ചുടലപ്പറമ്പുകളും ആക്രമിക്കുന്ന ചെന്നായകളും ഓരിയിടുന്ന കുറുക്കന്മാരും നിര്‍വചിച്ച മങ്ങാടിക്കുന്നില്‍ നാട്ടുകാര്‍ വാങ്ങിക്കൊടുത്ത പത്തമ്പത് ഏക്കര്‍ സ്ഥലം ഇന്ന് ്രൈകസ്റ്റ് കോളജിന്റെ പേരില്‍ അറിയപ്പെടുന്നു.
്രൈ
കസ്റ്റ് കോളജ് മാത്രം അല്ല. തൃശൂരിലെ അമല കാന്‍സര്‍ സെന്ററും അത് വളര്‍ന്ന് രൂപപ്പെട്ട അമല മെഡിക്കല്‍ കോളജും ഉള്‍പ്പെടെ ഈ പരിവ്രാജകന്‍ സാക്ഷാത്കരിച്ച പ്രസ്ഥാനങ്ങളും രൂപകല്‍പന ചെയ്ത കാമ്പസുകളും പണിതുയര്‍ത്തിയ കെട്ടിടങ്ങളും ഏറെയാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനം ഒരു അധ്യാപകന്‍ എന്ന നിലയിലും ഒരു മനുഷ്യന്‍ പന്ന നിലയിലും നാം തിരിച്ചറിയുന്ന ഗബ്രിയേലച്ചനാണ്. അധ്യാപകന്റെ ഒരു ഭാവം നേരത്തെ പറഞ്ഞു. ഒപ്പം ചേര്‍ത്തു പറയേണ്ട ഒരു സംഗതി നേരത്തേ മറന്നുപോയത് കുറിക്കട്ടെ. തിമിംഗലം എന്നാല്‍ എന്ത് എന്ന് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാനായി തേവര കോളജില്‍ കുഴി തോണ്ടി കുളം കുത്തി തിമിംഗലത്തെ വളര്‍ത്താനാവുകയില്ല എന്ന് തിരിച്ചറിഞ്ഞ ഈ ഗുരു കേന്ദ്രത്തിലെ ഫിഷറീസ് വകുപ്പ് വഴി ഒരു തിമിംഗലത്തിന്റെ അസ്ഥിപഞ്ജരം സമ്പാദിച്ച് റെയില്‍വേ ഗാര്‍ഡിന്റെ സഹായത്തോടെ പ്രത്യേക പഌറ്റ് ഫോം ഉണ്ടാക്കി അമ്പതടി നീളമുള്ള ആ സാധനം എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കി തേവരയിലത്തെിച്ചു.
അത് ഗുരു. അതിലേറെയാണ് മാനുഷ ഭാവം. ഗബ്രിയേലച്ചന്റെ കാപ്പിപ്പൊടി നിറത്തിലുള്ള സന്യാസ വസ്ത്രത്തിനകത്ത് അതിനെക്കാളൊക്കെ വലിയ ഹൃദയം ഉണ്ടായിരുന്നു. തിരുവനന്തപുരത്തൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഉണ്ട്: അടിസ്ഥാനശാസ്ത്രങ്ങളിലും ഒരളവ് വരെ പ്രയുക്ത ശാസ്ത്രത്തിലും ഗവേഷണം നടക്കുന്ന അവിടെ ഒരു ഡയറക്ടര്‍ ( അതോ ഡിപ്പിടി ഇഞ്ചാര്‍ജോ) ആയി ഒരു തൃശൂര്‍ക്കാരന്‍ ഉണ്ടായിരുന്നു. പേര് രാഘവന്‍ (എന്നാണോര്‍മ).അദ്ദേഹം ഉടുതുണിക്ക് മറുതുണിയില്ലാത്ത ദാരിദ്ര്യം അനുഭവിച്ചപ്പോള്‍ ഗബ്രിയേലച്ചന്റെ കണ്ണില്‍പെട്ടതാണ്. അതുപോലെ അനേകര്‍. പഠിപ്പില്‍ മിടുക്കുള്ളവര്‍ മാത്രമല്ല. കളിയില്‍ മിടുക്കുള്ളവരെയും ഈ ഗുരു കണ്ടത്തെി. പ്രോത്സാഹിപ്പിച്ചു.
ഗവേഷണം തപസ്യയാക്കിയ ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസത്തില്‍ ഗുരുവിന്റെ പങ്ക് തിരിച്ചറിഞ്ഞ് സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും ആയി അവരെ നേര്‍വഴി നടത്തിയ അധ്യാപകന്‍, സര്‍വസംഗപരിത്യാഗിയായ ഒരു പരിവ്രാജകന്‍, മാനവസേവയാണ് മാധവസേവ എന്ന് കണ്ടത്തെി ജീവിതം കൊണ്ട് അത് തെളിയിച്ച ഒരു ഈശ്വരവിശ്വാസി. ഗബ്രിയേലച്ചന്‍ ഇതൊക്കെയാണ്. ഇതിലേറെയുമാണ്.
സുകുമാര്‍ അഴീക്കോടിനെ കാണാന്‍ പോയപ്പോള്‍ അതേ വളപ്പില്‍ വിശ്രമജീവിതം നയിക്കുന്ന ഈ സ്ഥാപക പിതാവിനെയും കണ്ട് നമസ്‌കരിച്ചതൊഴിച്ചാല്‍ ഈ മഹാത്മാവിനെ അടുത്തറിയാന്‍ എനിക്ക് സന്ദര്‍ഭം ഉണ്ടായിട്ടില്ല. എങ്കിലും ഗബ്രിയേലിയിലും തിമിംഗലത്തിലും തുടങ്ങിയ വീരാരാധന ആ ജീവിതത്തെ അകലെനിന്ന് പഠിക്കാന്‍ പ്രേരണയായി. ആ ജീവിതം തന്നെ ഒരു സദ്‌പ്രേരണയാണ്: വിജ്ഞാന ദാഹികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും. ഇന്ന് 11.12.2013. നൂറ് വര്‍ഷം മുമ്പ് ഗബ്രിയേലച്ചന്‍ ജനിച്ച തീയതിയും അത് തന്നെ. 11.12.1913. നൂറ് തികക്കുന്ന ഈ ശതാവധാനിക്ക് അനന്തര തലമുറയുടെ വിനീതപ്രണാമം.