Image

ഇന്ത്യ അഭിമാനം അടിയറ വയ്ക്കരുത് -മൊയ്തീന്‍ പുത്തന്‍‌ചിറ

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 26 December, 2013
ഇന്ത്യ അഭിമാനം അടിയറ വയ്ക്കരുത് -മൊയ്തീന്‍ പുത്തന്‍‌ചിറ
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖൊബ്രഗാഡെയെ അവരുടെ വീട്ടുവേലക്കാരിക്ക് പറഞ്ഞ ശമ്പളം കൊടുത്തില്ല എന്ന കാരണം പറഞ്ഞ് പെരുവഴിയിലിട്ട് അറസ്റ്റു ചെയ്ത അമേരിക്കന്‍ നടപടി അമേരിക്കയുടെ ധാര്‍ഷ്‌ഠ്യതയുടേയും അധിനിവേശത്തിന്റേയും മറ്റൊരു മുഖമാണ് കാണിച്ചു തന്നത്. 

ലോക പോലീസ് ചമഞ്ഞ് എവിടേയും കയറിച്ചെന്ന് ധാര്‍മ്മികതയും, അന്താരാഷ്‌ട്ര മര്യാദകളും ലംഘിക്കാന്‍ ഞങ്ങള്‍ മടിക്കില്ല എന്ന സന്ദേശവും ഈ പ്രവൃത്തികൊണ്ട് നല്‍കുന്നു. വിയറ്റ്നാം മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ കടന്നു കയറി അതിക്രമം കാട്ടിയവര്‍ ഒരിടത്തും വിജയിച്ചിട്ടില്ല എന്നതും അന്താരാഷ്‌ട്ര സമൂഹം എങ്ങനെയാണ് അമേരിക്കയെ നോക്കിക്കാണുന്നതെന്നതിനുള്ള തെളിവാണ്.

ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റു ചെയ്തത് ന്യായീകരിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അറ്റോര്‍ണി ജനറല്‍ പ്രീത് ബരാരേയും നടത്തിയ പത്രസമ്മേളനങ്ങളും നാം കേട്ടതാണ്. മാധ്യമങ്ങളില്‍‌കൂടി നിരവധി റിപ്പോര്‍ട്ടുകളും നാം വായിച്ചു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്നം ഇവിടത്തെ ഇന്ത്യന്‍ സമൂഹങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു എന്നതിലുപരി, വിഭിന്ന ചേരികളായി തിരിഞ്ഞു എന്നതും ശ്രദ്ധേയമാണ്. പലരും പലരേയും വ്യക്തിപരമായി അധിക്ഷേപിക്കാനും മറന്നില്ല. ദേവയാനിയുടെ അറസ്റ്റിനെച്ചൊല്ലി അങ്ങ് മുംബൈയിലെ അവരുടെ പിതാവ് ഉള്‍പ്പെട്ട ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമൊക്കെ ചികഞ്ഞെടുത്ത് പ്രചരിപ്പിക്കാനും മടിച്ചില്ല. നയതന്ത്ര പരിരക്ഷയുള്ള ഒരു ഇന്ത്യന്‍ ഐ.എഫ്.എസ്.കാരിയെ ഒരു കുറ്റവാളിയെപ്പോലെ അറസ്റ്റു ചെയ്ത് മറ്റു ക്രിമിനലുകളോടൊപ്പം ലോക്കപ്പില്‍ ഇട്ടതല്ല മുഖ്യ വിഷയം. അഴിമതികുടുംബത്തില്‍ നിന്നു വന്ന ദേവയാനിയെയും കുടുംബത്തേയും അടച്ചാക്ഷേപിക്കാനും, അവരെ തേജോവധം ചെയ്യാനും നിരവധി പേര്‍ രംഗത്തുവന്നു. സംഭവം അറിഞ്ഞയുടനെ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയവര്‍ പിറ്റേദിവസം മറുകണ്ടം ചാടുകയും, അവരെ മോശക്കാരിയായി ചിത്രീകരിക്കാനും തുടങ്ങിയതാണ് വിചിത്രമായത്. അവരെ ജയിലിലടക്കണം എന്നുവരെ പറയാനും ചിലര്‍ മടിച്ചില്ല. ഇന്ത്യയില്‍ അഴിമതി കാണിച്ചവള്‍ അമേരിക്കയിലും അതുപോലെ പ്രവര്‍ത്തിക്കാമെന്നു കരുതിക്കാണും എന്നും ചിലര്‍ പറയുന്നതു കേട്ടു. കൂടാതെ ഇന്ത്യയെക്കുറിച്ചും, ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ചും നികൃഷ്ടമായി സംസാരിക്കാനും, ഇന്ത്യക്കാരെ പുച്ഛമായി കാണാനും വളരെപ്പേര്‍ രംഗത്തു വന്നു. ചുരുക്കത്തില്‍ അമേരിക്കന്‍ പൗരത്വമെടുത്തവരും എടുക്കാത്ത ചിലരും മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഘട്ടം വരെയെത്തി. അവരുടെയെല്ലാം പ്രതികരണം കേട്ടപ്പോള്‍ അമേരിക്കയില്‍ വീട്ടുവേലക്കാരെല്ലാം സുഖസുഷുപ്തിയില്‍ ജീവിക്കുന്നവരാണെന്നു തോന്നിപ്പോകും. ലക്ഷക്കണക്കിന് വീട്ടുവേലക്കാരും, അടിമവേലക്കാരും ഇപ്പോഴും നിയമത്തിന്റെ കാരുണ്യം കാത്ത് അമേരിക്കയിലുണ്ടെന്ന കാര്യം പോലും ഇക്കൂട്ടര്‍ വിസ്മരിച്ചു.

"ഒന്നും കാണാതെ പട്ടര് വെള്ളത്തില്‍ ചാടുകയില്ല" എന്നു പറഞ്ഞതുപോലെ, ദേവയാനിയുടെ അറസ്റ്റിന്റെ പുറകില്‍ എന്തോ ദുരൂഹത മണക്കുന്നുണ്ടെന്ന് തുടക്കത്തിലേ എന്നെപ്പോലെയുള്ള ദോഷൈകദൃക്കുകള്‍ക്ക് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. കാരണം, വേലക്കാരി സംഗീത റിച്ചാര്‍ഡ് അമേരിക്കയിലെത്തി വെറും ആറു മാസം കഴിഞ്ഞപ്പോള്‍ "ചാടി" പോയതുമുതലുള്ള സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോഴാണ് മേല്പറഞ്ഞ ദുരൂഹതയുടെ നാറ്റം അനുഭവപ്പെടുക. നാം സാധാരണ പറയാറുണ്ട് ചിലര്‍ ചില കാര്യങ്ങളില്‍ ഇടപെട്ടാല്‍ അത് കൊളമാകും എന്ന്. അമേരിക്ക എവിടെയെല്ലാം പോയി "പ്രശ്നപരിഹാരത്തിന്" ശ്രമിച്ചിട്ടുണ്ടൊ അവിടെയെല്ലാം പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി കൊളമാക്കിയിട്ടേ തിരിച്ചു പോരൂ എന്ന ചരിത്രമാണുള്ളത്. 

ദേവയാനിയുടെ വീട്ടുവേലക്കാരിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും, അവരുടെ ഏജന്റുമാരും തയ്യാറാക്കിയ തിരക്കഥയുടെ അന്ത്യമായിരുന്നു അറസ്റ്റ്. ദേവയാനിയെ കുടുക്കുക വഴി അമേരിക്കക്ക് വഴങ്ങാത്ത ഇന്ത്യയുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മെനഞ്ഞെടുത്ത തന്ത്രമായിരുന്നു ഈ അറസ്റ്റ്. ഇന്ത്യയെ ലോകത്തിനു മുമ്പില്‍ നാറ്റിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നുമില്ല.  അതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

സംഗീത റിച്ചാര്‍ഡിന്റെ ഭര്‍തൃപിതാവും മാതാവും അമേരിക്കന്‍ എംബസ്സിയിലെ സ്റ്റാഫില്‍ ഉള്‍പ്പെട്ടവരാണ്. ദേവയാനിയുടെ വേലക്കാരിയായി സംഗീത നിയമിതയായതുമുതലുള്ള എല്ലാ കാര്യങ്ങളും ഭര്‍തൃപിതാവിനും മറ്റൊരു എംബസ്സിയിലെ ഡ്രൈവര്‍ ആയ ഭര്‍ത്താവിനും അറിയാമായിരുന്നു എന്നാണ് പറയുന്നത്. ദേവയാനി എംബസ്സിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വേലക്കാരിയുടെ ശമ്പളം 4500 ഡോളര്‍ എന്നല്ല, മറിച്ച് അത് ദേവയാനിയുടെ അടിസ്ഥാന ശമ്പളം തെറ്റായി വേലക്കാരിയുടെ ശമ്പള കോളത്തില്‍ എഴുതിയതെന്നാണ് ഇപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഉദ്ധരിച്ച് കേള്‍ക്കുന്നത്.  അതേക്കുറിച്ച് ദേവയാനിയുടെ അഭിഭാഷകന്‍ പറയുന്നത്: 

Devyani Khobragade's lawyer today said US authorities goofed up in the investigation and arrest of the Indian diplomat on charges of visa fraud as a federal agent made a "serious" mistake in reading the paperwork submitted regarding her domestic help's salary. Daniel Arshack, Ms Khobragade's lawyer, said Mark Smith, the Diplomatic Security Services agent handled the investigation and arrest of Ms Khobragade and drew up and swore to the accuracy of the formal complaint in the case.

Mr Smith "simply made an error in reading the DS-160 form which supported the visa application for the domestic worker, Sangeeta Richard," Mr Arshack told PTI.

"He erroneously and disastrously believed that the USD 4,500 per month salary entry on the form was Richard's expected salary when, in fact, it was clearly a reporting of the base salary to be earned by the employer, Khobragade, in the US," he said.

The lawyer said Ms Khobagrade's base salary figure of USD 4,500 per month was required and appropriately reported on the DS-160 form, which is the online non-immigrant visa application required to be submitted by those seeking US visas.

It was submitted so that US Embassy officials in New Delhi could determine that Ms Khobragade would be earning enough money to afford to pay Ms Richard the USD 1,560 per month (9.75$/hour for 40 hours a week) which had been agreed to according to the contract between two.  

ഇന്ത്യയല്ല, അമേരിക്കയാണ് വിസാ ഫ്രൊഡ് കാണിച്ചതെന്ന് തുടക്കം മുതല്‍ വിദേശകാര്യവകുപ്പു മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നതാണ്. സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും അമേരിക്കന്‍ എംബസിയാണ് എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും, അവരുടെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സിയായ കുവോനി ബിസിനസ് ട്രാവല്‍സ് വഴിയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ദേവയാനിയെ അറസ്റ്റു ചെയ്യുന്നതിനു രണ്ടു ദിവസം മുന്‍പ്, അതായത് ഡിസംബര്‍ 10-ന്, അവരെ ന്യുയോര്‍ക്കില്‍ എത്തിക്കുകയും ചെയ്തു. 

'വിക്റ്റിമിന്റെ' കുടുംബത്തെ ഇന്ത്യ ബുദ്ധിമുട്ടിക്കുന്നു എന്നും അവരെ സം‌രക്ഷിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്വമാണെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. ഇതെവിടത്തെ ന്യായം? ഇവിടെയാണ് സംശയം ഉടലെടുക്കുന്നത്. റിച്ചാര്‍ഡും മക്കളും ഇന്ത്യന്‍ പൗരന്മാരാണ്. ഇന്ത്യയിലെ എല്ലാ നിയമങ്ങള്‍ക്കും വിധേയരായി ജീവിക്കേണ്ടവര്‍. അവരെ ഇന്ത്യാ ഗവണ്മെന്റ് അറിയാതെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോരാന്‍ അമേരിക്കക്ക് എന്ത് അധികാരമാണുള്ളത്. അവര്‍ അമേരിക്കയില്‍ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ല. സംഗീത ഒരു ഡിപ്ലോമാറ്റിന്റെ വേലക്കാരിയാണ്. അതും ഇന്ത്യയുടെ ഔദ്യോഗിക പാസ്പോര്‍ട്ടില്‍ വന്നവര്‍. ദേവയാനി ഖൊബ്രാഗഡേയും സംഗീതയുമായുള്ള തൊഴില്‍ തര്‍ക്കത്തില്‍ ഡിപ്ലോമാറ്റിക് രീതിയില്‍, ജനീവ കണ്‍‌വന്‍ഷന്റെ നടപടിച്ചട്ടങ്ങളുടെ പരിധിക്കകത്തുനിന്ന്, കൈകാര്യം ചെയ്യുന്നതിനു പകരം അവരുടെ കുടുംബത്തെ മുഴുവന്‍ കൃത്രിമ വിസയും അമേരിക്കയുടെ ചിലവില്‍ ടിക്കറ്റുമെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്റെ കാരണമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. 

മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത, ഇതുപോലെ നയതന്ത്രപ്രതിനിധികളുടെ ജോലിക്കാരായി വരുന്നവരെ റിക്രൂട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. വിവിധ സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ച് മനുഷ്യക്കടത്തു നടത്തുന്നത് പിടിക്കപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ ഈ സംഘം ലക്ഷ്യമിട്ടിരിക്കുന്നത് ഇങ്ങനെയുള്ള നയതന്ത്ര വിസകളിലാണ്. ഒരാള്‍ക്ക് 20-25 ലക്ഷം രൂപവരെ ചിലവിട്ടാല്‍ യൂറോപ്പ്, അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് വേലക്കാരെ സംഘടിപ്പിച്ചുകൊടുക്കുന്ന മാഫിയകള്‍  പ്രവര്‍ത്തിക്കുന്നത് ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ്. യൂറോപ്പിലേക്കും, അമേരിക്കയിലേക്കും നേരായ മാര്‍ഗങ്ങളിലുടെ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ നിയമനം ലഭിച്ചവരുടെ പേരുവിവരങ്ങള്‍ ഈ സംഘങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരാണെന്നും, അവര്‍ക്കും കമ്മീഷന്റെ ഓഹരി ലഭിക്കുമെന്നുമാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കയുടെ ചാരന്മാര്‍ വിവിധ മന്ത്രാലയങ്ങളിലുണ്ടെന്ന് തീര്‍ച്ച. ലക്ഷങ്ങള്‍ വരുമാനമുള്ള തന്ത്രപരമായ ഈ ബിസിനസ്സില്‍ അറിഞ്ഞോ അറിയാതെയോ നയതന്ത്രപ്രതിനിധികള്‍ പെട്ടുപോകുന്നു. 

ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ നിരവധി ചാരസംഘടനകള്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഘലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവരാണ് പാക്കിസ്ഥാന്റെ ഐ.എസ്.ഐ.യും അമേരിക്കയുടെ സി.ഐ.എ.യും. ഇവര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. നയതന്ത്രകാര്യാലയങ്ങളിലും വിദേശകാര്യവകുപ്പിലുമൊക്കെ അവരുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനിലെ രണ്ടാം സെക്രട്ടറി മാധുരി ഗുപ്ത പാകിസ്ഥാനുവേണ്ടി  ചാരവൃത്തി നടത്തി 2010 ജൂലൈയില്‍ അറസ്റ്റിലായത് രാജ്യത്തിനാകെ നാണക്കേടു വരുത്തിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഡല്‍ഹി പൊലീസിന്റെ കസ്റഡിയിലായ ഈ അമ്പത്തിമൂന്നുകാരി ഇസ്ളാമാബാദ് ഹൈകമീഷനിലെ ഫയലുകള്‍ പാക് ചാര സംഘടനായ ഐഎസ്ഐയുടെ ഏജന്റിന് അടിക്കടി കൈമാറുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന മുഖ്യ അജന്‍ഡയുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ്ഐ. ഇവര്‍ക്ക് ഉന്നതയായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ കൂട്ടുനിന്നു എന്നത് ഇന്ത്യന്‍ വിദേശ വകുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നു. മാധുരി ഒറ്റയ്ക്കല്ലെന്നും ചാരപ്രവൃത്തിയില്‍ ഇന്ത്യന്‍ രഹസ്യ ഏജന്‍സിയായ 'റോ'യിലെയും കരസേനയിലെയും ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നുമാണ് പിന്നിടു പുറത്തുവന്ന വാര്‍ത്തകള്‍. പ്രധാനമന്ത്രി കാര്യാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ ഏജന്‍സിയായ 'റോ' യിലെ ഉദ്യോഗസ്ഥനില്‍നിന്നാണത്രെ മാധുരിക്ക് വിവരം ലഭിച്ചിരുന്നത്. 'റോ' യിലെ പല ഉദ്യോഗസ്ഥരും മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി ചാരവൃത്തി നടത്തിയ കേസുകള്‍ മുമ്പും വെളിവായിട്ടുണ്ട്.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ മുതിര്‍ന്ന റോ ഉദ്യോഗസ്ഥന്‍ രബീന്ദര്‍ സിംഗ് പിടിക്കപ്പെട്ടപ്പോള്‍ 2004-ല്‍ നേപ്പാള്‍ വഴി അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഭാര്യാസമേതം അമേരിക്കയിലേക്ക് രക്ഷപ്പെട്ട ഇയാളെ പിന്നീട് ന്യൂജെഴ്‌സിയില്‍ കണ്ടതായി പറയപ്പെടുന്നു. അമേരിക്ക അഭയം കൊടുത്ത ഇയാള്‍ സുരേന്ദര്‍ജീത് സിംഗ്എന്ന അപരനാമത്തില്‍  അമേരിക്കയിലെവിടെയോ സുരക്ഷിതനായി ജീവിക്കുന്നുണ്ട്. (http://en.wikipedia.org/wiki/Rabinder_Singh_(intelligence_officer) യാളെ തിരിച്ചുകിട്ടാനുള്ള ഇന്ത്യാ ഗവമെന്റിന്റെ ശ്രമങ്ങളെല്ലാം വിഫലമായി. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു നിയന്ത്രിക്കുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയറ്റില്‍ സിഐഎ ചാരനുണ്ടായിരുന്നുവെന്ന് 2006ല്‍ വെളിവായതാണ്. റോയുടെ മുന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ വി എന്‍ സിംഗ് എഴുതിയ 'ഇന്ത്യയുടെ വിദേശ രഹസ്യം' എന്ന വിവാദ പുസ്തകത്തില്‍ ഇവ പ്രതിപാതിച്ചിട്ടുണ്ട്.

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ഡപ്യൂട്ടേഷനില്‍ വരുന്ന നയതന്ത്രപ്രതിനിധികള്‍ കൂടെ കൊണ്ടുവരുന്ന വേലക്കാര്‍ പ്രതിനിധികള്‍ തിരിച്ചുപോകുമ്പോള്‍ കൂടെ പോകേണ്ടതാണ്. പക്ഷെ, ലക്ഷങ്ങള്‍ ചിലവാക്കിയ അവര്‍ തിരിച്ചുപോകാതിരിക്കാനും, അമേരിക്കയില്‍ സ്ഥിരതാമസത്തിനു സാഹചര്യമൊരുക്കാനുമാണ് സംഗീത റിച്ചാര്‍ഡ് ചെയ്തപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രഭു ദയാല്‍, ഇന്ത്യന്‍ സ്‌ഥാനപതിയായിരുന്ന മീരാ ശങ്കര്‍ എന്നിവരെല്ലാം വീട്ടുവേലക്കാരാല്‍ വഞ്ചിക്കപ്പെട്ടവരാണ്. ആനി കോലാത്ത് കേസ് പ്രമാദമാക്കിയ വത്സമ്മ എന്ന വീട്ടുവേലക്കാരിയും ഒരു നയതന്ത്ര പ്രതിനിധിയുടെ ജോലിക്കാരിയായിരുന്നു. അവരും 'ചാടി'പ്പോയി ഇപ്പോള്‍ അമേരിക്കക്കാരുടെ ചിലവില്‍ കഴിയുന്നുണ്ടാകും. ഒരുപക്ഷേ, മുംബൈയിലുള്ള അവരുടെ രണ്ടു മക്കള്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിച്ചിട്ടുണ്ടാകാം. ഇങ്ങനെ ചാടിപ്പോയവര്‍ക്ക് രണ്ടുവര്‍ഷം കഴിയുമ്പോള്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്നാണ് അറിവ്. നിയമപരമായി അമേരിക്കയിലെത്തി, മാന്യമായി ജോലി ചെയ്ത്, എല്ലാ നികുതികളും കൊടുക്കുന്നവര്‍ക്ക് അഞ്ചുകൊല്ലം കാത്തിരിക്കണം പൗരത്വം ലഭിക്കാനെന്നിരിക്കേയാണ് അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് നയമെന്ന് ഓര്‍ക്കണം. 

ഇന്ത്യന്‍ സ്‌ഥാനപതിയായിരുന്ന മീരാ ശങ്കര്‍ 2011ല്‍ സ്‌ഥാനമൊഴിയുന്നതിനു തൊട്ടുമുന്‍പ്‌ സ്‌ഥലംവിട്ട വീട്ടുജോലിക്കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലത്രേ. വാഷിങ്‌ടണിലെ എംബസിക്കു പുറമെ ന്യൂയോര്‍ക്ക്‌, സാന്‍ഫ്രാന്‍സിസ്‌കോ, ഹൂസ്‌റ്റണ്‍, അറ്റ്‌ലാന്റ, ഷിക്കാഗോ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെ പ്രതിനിധികളുടെ വീട്ടുവേലക്കാരായി വന്നവരില്‍ ഭൂരിഭാഗം പേരും ഒളിവില്‍ പോയി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ടി. വിസ എന്ന പേരില്‍ ഒരു കാറ്റഗറിയുണ്ടാക്കിയിട്ടുണ്ട് (ഹ്യുമന്‍ ട്രാഫിക്കിംഗ് അഥവാ അനധികൃതമായി മനുഷ്യക്കടത്തില്‍ പെട്ടുപോയവര്‍ക്ക് നല്‍കാന്‍ ഉണ്ടാക്കിയിരിക്കുന്ന വിസ.  ഇവിടെ ദേവയാനി ഖൊബ്രഗഡെയില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം മനുഷ്യക്കടത്തും അടിമപ്പണിയുമാണ്. ഈ വിസയുള്ളവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അമേരിക്കന്‍ പൗരത്വം കിട്ടുമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം അഞ്ഞൂറോളം വിസകള്‍ ഇങ്ങനെ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ വിസ അടിക്കാനോ ടിക്കറ്റിനോ ഒരു ചില്ലിക്കാശുപോലും ഏജന്റുമാര്‍ ചിലവാക്കുന്നില്ല. എല്ലാം അമേരിക്കയുടെ ചിലവില്‍. ഏജന്റുമാര്‍ക്ക് കിട്ടുന്ന തുകയെല്ലാം ലാഭം !! നയതന്ത്ര പ്രതിനിധികളുടെ വേലക്കാര്‍ 'മുങ്ങണമെന്നു' മാത്രം. ബാക്കി ബരാരെപ്പോലെയുള്ള അറ്റോര്‍ണിമാര്‍ നോക്കിക്കൊള്ളും.

ന്യൂയോര്‍ക്കിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രഭു ദയാലിന്റെ വീട്ടുജോലിക്കാരി സന്തോഷ് ഭരദ്വാജ് രണ്ടു വര്‍ഷം ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു. കൂടാതെ ആറു വര്‍ഷം മൗറീഷ്യസിലും വീട്ടുവേലക്കാരിയായി ജോലി ചെയ്തു. തിരിച്ച് ഡല്‍ഹിയിലെത്തിയ അവര്‍ പ്രഭു ദയാല്‍ ന്യൂയോര്‍ക്കില്‍ നിയമിതനായതിനുശേഷം അവരുടെ ഇഷ്ടത്തിനനുസരിച്ച് വീണ്ടും വേലക്കാരിയായി വരികയും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 'ചാടി' പോകുകയും പ്രഭു ദയാലിനെ പീഡനക്കേസില്‍ കുടുക്കുകയും ചെയ്തു. രണ്ടു വര്‍ഷം ഡല്‍ഹിയിലും ആറു വര്‍ഷം മൗറീഷ്യസിലും യാതൊരു പ്രശ്നവുമില്ലാതെ വീട്ടിലെ അംഗം പോലെ ജീവിച്ച വേലക്കാരിക്ക് ന്യൂയോര്‍ക്കിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും 'സൂക്കേട്' തുടങ്ങി. ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചാല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാം എന്ന വിശ്വാസമാണ് ഇക്കൂട്ടരെക്കൊണ്ട് അത് ചെയ്യിക്കുന്നത്. അതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മൗനാനുവാദവും നല്‍കുന്നു. പ്രഭു ദയാല്‍ അദ്ദേഹത്തിനു നേരിട്ട അനുഭവം വിവരിക്കുന്നതിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 


സുരക്ഷയുടെ കാരണം പറഞ്ഞ് മുന്‍ രാഷ്ട്രപതിയും ഭാരത രത്നവുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ കോട്ടും ഷൂസും അഴിച്ചു വാങ്ങിയതും, ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന്‍, യുപി വ്യവസായ മന്ത്രി അസം ഖാന്‍, കേരളത്തിന്‍റെ നോര്‍ക്ക മന്ത്രി എം.എം. ഹസന്‍ എന്നിവരെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞു വെച്ചതും, വിശ്രുത ചലച്ചിത്രതാരം കമല്‍ഹാസന്‍റെ പേര് കമാല്‍ ഹസന്‍ എന്നു തെറ്റായി വായിച്ചു മുസ്ലിം ആണെന്നു ധരിച്ചു തടഞ്ഞു വെച്ചതും,  മമ്മൂട്ടിയെ ന്യൂയോര്‍ക്കില്‍ തടഞ്ഞു വെച്ചതും, ഇന്ത്യന്‍ അംബാസഡര്‍ മീരാ ശങ്കറിനെ സാരിയുടുത്തതിന്റെ പേരില്‍ തടഞ്ഞുവെച്ചതും, പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, യുഎന്‍ പ്രതിനിധി ഹര്‍ദീപ് പുരി തുടങ്ങി എത്രയെത്ര ഉന്നതരെയാണ് അമേരിക്ക സുരക്ഷയുടെ പേരില്‍ വേട്ടയാടിയത്. 

അമേരിക്കയുടെ ഈ വഷളന്‍ പ്രവര്‍ത്തിക്കെതിരെ ശക്തമായ വിധത്തിലാണ് ഇന്ത്യ പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിന്‍വലിച്ചതുകൂടാതെ, ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതാക്കി. 2011ല്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ദേബാശിഷ് ബിശ്വാസിന്‍റെ മകള്‍ കൃത്തിക ബിശ്വാസിനെ അറസ്റ്റ് ചെയ്തപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നായിരുന്നു യുഎസിന്‍റെ വാദം. അശ്ലീല ഇ മെയ്ല്‍ അയച്ചുവെന്ന വ്യാജ കേസില്‍പ്പെടുത്തിയായിരുന്നു കൃത്തികയ്ക്കെതിരായ നടപടി. എന്നാല്‍, ഇതിനുശേഷവും ഇന്ത്യയില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ അനുഭവിച്ചിരുന്നു. ഈ ആനുകൂല്യമാണ് ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റോടെ ഇന്ത്യാ ഗവണ്മെന്റ് ഇല്ലാതാക്കിയത്. ഇതുപ്രകാരം ഏതെങ്കിലും അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഇന്ത്യയില്‍ വെച്ച് അറസ്റ്റു ചെയ്താല്‍ ദേവയാനിയെ എങ്ങനെ കൈകാര്യം ചെയ്തുവോ അതേ അളവില്‍ അവരേയും ഇന്ത്യക്ക് കൈകാര്യം ചെയ്യാം.  

ദേവയാനിയുടെ അറസ്റ്റിനെച്ചൊല്ലിയുള്ള നയതന്ത്ര യുദ്ധത്തിന്‍റെ തുടക്കത്തില്‍ യുഎസ് എംബസിയിലും അനുബന്ധ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ജോലി ചെയ്യുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും വിസ, ശമ്പളം തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് നിര്‍ദേശിച്ചിരുന്നു. അമേരിക്കന്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ അധ്യാപകരെക്കുറിച്ചും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഏതു നിമിഷവും ഇവര്‍ക്ക് പ്രത്യേക വിസ നല്‍കി അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന നിര്‍ബ്ബന്ധമാക്കുമെന്നും പറയുന്നു. 

ദേവയാനി ഖൊബ്രഗഡേയുടെ വേലക്കാരി ഒളിവില്‍ പോയ നിമിഷം മുതലുള്ള എല്ലാ വിവരങ്ങളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടും അവരെ ഒരു കുറ്റവാളിയെപ്പോലെ അറസ്റ്റു ചെയ്ത് ഇന്ത്യയെ അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഭാരതീയരോടു മാത്രമല്ല വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്കു മുകളിലും, വിവിധ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കു മുകളിലും പറക്കുന്ന ത്രിവര്‍ണ പതാകയേയും അവഹേളിക്കുന്നതിനു തുല്യമാകുകയില്ലേ ?
ഇന്ത്യ അഭിമാനം അടിയറ വയ്ക്കരുത് -മൊയ്തീന്‍ പുത്തന്‍‌ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക