Image

ഇന്ത്യയിലേക്കു വരുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ് ഫോറം പൂരിപ്പിച്ചു നല്‍കണം

Published on 31 December, 2013
ഇന്ത്യയിലേക്കു വരുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ് ഫോറം പൂരിപ്പിച്ചു നല്‍കണം
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കു വരുന്ന സ്വദേശികളും വിദേശികളുമായ എല്ലാ യാത്രക്കാരും ഇന്നുമുതല്‍ വിശദമായ കസ്റ്റംസ് ഫോറം പൂരിപ്പിച്ചു നല്‍കണം. നികുതി വെട്ടിപ്പു തടയുന്നതിനും സ്വര്‍ണം പോലെയുള്ള അമൂല്യ വസ്തുക്കളുടെ മൂല്യനിര്‍ണയത്തിനും അധികൃതര്‍ക്ക് എളുപ്പം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ നിന്നു പുറത്തേക്കു പോകുന്നവര്‍ മാത്രം ഇനി ഇമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. തിരികെ വരുന്നവര്‍ക്കു ബാധകമല്ല.

ഇന്ത്യന്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുന്നതിലൂടെ നികുതി ബാധകമായ വസ്തുക്കളെപ്പറ്റിയും നിരോധിത വസ്തുക്കളെപ്പറ്റിയുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതു കൂടാതെ ഇമിഗ്രേഷന്‍ കാര്‍ഡ് വിവരങ്ങളും ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യമായാണ് യാത്രക്കാരില്‍ നിന്ന് ഇത്തരത്തില്‍ വിവരങ്ങള്‍ ആരായുന്നത്. പരിധിയില്‍ കവിഞ്ഞ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണബിസ്്കറ്റുകള്‍, 7500 രൂപയ്ക്കു മേലുള്ള ഇന്ത്യന്‍ കറന്‍സി വിവരം തുടങ്ങിയവ ഫോറത്തില്‍ അറിയിക്കണം. ഇതുകൂടാതെ ഇന്ത്യയിലെത്തുന്നതിന് ആറുദിവസം മുമ്പ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരം, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തണം.

സാറ്റലൈറ്റ് ഫോണ്‍, 5000 ഡോളറോ അതില്‍ക്കൂടുതലോ കറന്‍സി വിവരം, 10,000 ഡോളറോ അതില്‍ക്കൂടുതലോ തുകയുടെ വിദേശ വിനിമയ വിവരം, മാംസം, മാംസ ഉത്പന്നങ്ങള്‍, പാലുത്പന്നങ്ങള്‍, മീന്‍, കോഴി മാംസ ഉത്പന്നങ്ങള്‍, വിത്തുകള്‍, ചെടികള്‍, പഴവര്‍ഗങ്ങള്‍, പുഷ്പങ്ങള്‍ തുടങ്ങി മുമ്പു രേഖപ്പെടുത്തേണ്ടിയിരുന്ന വിവരങ്ങളെല്ലാം തുടര്‍ന്നും നല്‍കണം.

ചെറു ഹാന്‍ഡ് ബാഗുകളും ചെക്കു ചെയ്ത ബാഗുകളും വെവ്വേറെ രേഖപ്പെടുത്തുന്നതിനു പകരം ഇവയെപ്പറ്റിയുളള വിശദമായ വിവരങ്ങള്‍ അതതു കോളങ്ങളില്‍ രേഖപ്പെടുത്തണം.

ശ്രീനഗര്‍, അമൃത്‌സര്‍, ജയ്പുര്‍, ഡല്‍ഹി, അഹമ്മദാബാദ്, ഗോഹട്ടി, നാഗ്പുര്‍, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ഗോവ, ബാംഗളൂര്‍, ചെന്നൈ, കോഴിക്കോട്, കോയമ്പത്തൂര്‍, തൃശിനാപ്പള്ളി, കൊച്ചി, തിരുവനന്തപുരം, പോര്‍ട്ട്‌ബ്ലെയര്‍ തുടങ്ങി 19 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക