Image

“അസ്തമിക്കരുത് ജനാധിപത്യം”, മറിച്ച് പുതിയൊരു ഉദയമാകണം, ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും…(മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 24 January, 2014
“അസ്തമിക്കരുത് ജനാധിപത്യം”, മറിച്ച് പുതിയൊരു ഉദയമാകണം, ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും…(മീട്ടു റഹ്മത്ത് കലാം)
“അസ്തമിക്കരുത് ജനാധിപത്യം”, മറിച്ച് പുതിയൊരു ഉദയമാകണം,
ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും
മീട്ടു റഹ്മത്ത് കലാം


1947 ആഗസ്റ്റ് 15-ന് നമ്മുടെ രാഷ്ട്രം സ്വതന്ത്ര ആയപ്പോള്‍ അവള്‍ക്ക് ലഭിച്ചത് ഒരിക്കല്‍ നിലച്ചുപോയ ഹൃദയത്തിന്റെ മിടിപ്പാണ്. 1950 ജനുവരി 26-ന് രാജ്യം റിപ്പബ്ലിക് ആയപ്പോള്‍ അഥവാ പരമാധികാരം നേടിയപ്പോള്‍ മാത്രമാണ് ഭാരതമാതാവിന് സ്വയം ചിന്തിക്കാന്‍ സ്വന്തമായൊരു മസ്തിഷ്‌കം കൈവന്നത്. ശരീരത്തെ തലച്ചോര്‍ എങ്ങനെ നിയന്ത്രിക്കുന്നുവോ അതുപോലെ ഭരണഘടന രൂപീകരിച്ച് നിയമങ്ങളുടെ പിന്‍ബലത്തോടെ രാജ്യത്തെ നിയന്ത്രണവിധേയമാക്കിയതിന്റെ അനുസ്മരണമാണ് റിപ്പബ്ലിക് ദിനാഘോഷം.

എന്നാല്‍ വൈദ്യശാസ്ത്രം “കോമാസ്റ്റേജ്” എന്ന് വിധി എഴുതാറുള്ള ഒരു ഘട്ടത്തിലൂടെയാണ് ഇടക്കാലത്ത് ഇന്ത്യ കടന്നുപോയത് . അഴിമതി, അരക്ഷിതാവസ്ഥ, തീവ്രവാദം , ദാരിദ്ര്യം തുടങ്ങി രാജ്യത്തെ നിര്‍ജ്ജീവമാക്കുന്ന അര്‍ബുദകോശങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയെ കാര്‍ന്നു തിന്നുമ്പോള്‍ സാധാരണക്കാരന്‍ എന്നും അങ്ങനെ തന്നെ തുടരുന്നു . അവന്റെ ശബ്ദമാകാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കും കഴിയില്ലെന്ന ബോധ്യം വോട്ട് ചെയ്യുക എന്ന മൗലീകാവകാശംപോലും നിഷേധിക്കാന്‍ താഴേത്തട്ടിലുള്ളവരുടെ മനസ്സിനെ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ രുചി ഒരിക്കല്‍ പോലും അനുഭവിക്കാന്‍ കഴിയാതെ ജനങ്ങള്‍ വലയുമ്പോള്‍ ജനാധിപത്യം തീവ്രപരിചരണ വിഭാഗത്തില്‍ ജീവന്‍ മരണപോരാട്ടം നടത്തുകയായിരുന്നു എന്നതില്‍ അതിശയോക്തി ഇല്ല. മസ്തിഷ്‌കമരണം സംഭവിച്ച ശേഷവും നേര്‍ത്ത ചലനങ്ങളില്‍ തുടങ്ങി തിരിച്ചുവരവുകള്‍ നടത്തിയ ഉദാഹരണങ്ങല്‍ മുന്‍നിര്‍ത്തി പ്രതീക്ഷയുടെ തിരിനാളം അണയാതെ നിന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പാര്‍ട്ടി വരുന്നു എന്ന വിളംബരം കൃത്യസമയത്തായിരുന്നു. ചാമ്പലായി പോയേക്കാവുന്ന ഒരുപിടി സ്വപ്നങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞതാണ്  ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യതയ്ക്ക് കാരണം.

മാറ്റങ്ങളുടെ തുടക്കം എന്നും , യുവാക്കളില്‍ നിന്നാണ്. ഗാന്ധിജിയും  , നെഹ്രുവുമൊക്കെ മാറ്റത്തിനായുള്ള ചുവടുകള്‍ അവരുടെ യൗവ്വനകാലത്ത് പോലും തീര്‍ത്തും രാഷ്ട്രീയ അവബോധം ഇല്ലാത്ത തലമുറയല്ല ഇന്നത്തേത് എന്നത് ശുഭ സൂചനയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ആണെങ്കിലും തന്നാല്‍ കഴിയും വിധം ചുറ്റും നടക്കുന്നതൊക്കെ ചോദ്യം ചെയ്യാന്‍ ഇന്നത്തെ യുവാക്കള്‍ സമയം കണ്ടെത്തുന്നുണ്ട് . ഒരു തലമുറ വിഭാവനം ചെയ്യുന്നതിനുവേണ്ടി അടുത്ത തലമുറ പ്രവര്‍ത്തിക്കുകയും അവരുടെ പിന്‍ഗാമികള്‍ അത് സാക്ഷാത്കരിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെ നടന്നിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതി കൂടാതെ അതിനെ പ്രാബല്യത്തില്‍ വരുത്തുകയും ഏറ്റവും വലിയ ശക്തിയായി മാറുകയും ചെയ്ത രാജ്യം എന്നുകൂടി ഇന്ത്യ അിറയപ്പെടുമായിരുന്നു.

മതനിരപേക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ച ജനാധിപത്യവിശ്വാസം ഇന്ത്യയില്‍ ഒരിക്കലും നിലനിന്നിട്ടില്ലെന്നു തന്നെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകു. വിഭജനം എന്ന പേരില്‍ ഒരു ഭാഗം വെട്ടിമാറ്റപ്പെട്ടപ്പോഴും മതേതരത്വം എന്ന ആശയത്തില്‍ ഇന്ത്യ നിലയുറച്ചെങ്കിലും ന്യൂനപക്ഷങ്ങളുടെ വക്താവായിക്കണ്ട് ഗോഡ്‌സേ രാഷ്ട്രപിതാവിനെ വെടിവെച്ചു വീഴ്ത്തിയത് മുതലിങ്ങോട്ട് എത്രയേത്ര ഉദാഹരണങ്ങള്‍ …. സിക്കുകാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അംഗരക്ഷകനായ സത്വന്ത്‌സിങ്ങിന്റെ തോക്കിന് ഇന്ത്യകണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രി (ഇന്ദിരാഗാന്ധി) ഇരയായതും വിരല്‍ചൂണ്ടുന്നത് മതഭ്രാന്തിലേയ്ക്ക് തന്നെ . അതിന്റെ മറ്റൊരു വകഭേദമാണ് കാശ്മീര്‍ പോലുള്ള സ്ഥനങ്ങളിലെ തീവ്രവാദം എന്തിന്റെയും അടിസ്ഥാനപ്രശ്‌നം മതങ്ങളുടെ നന്മ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മതവിശ്വാസികളാണ്. രാഷ്ട്രീയവും ഭരണം തന്നെയും തിരിക്കാന്‍ കഴിവുള്ള മതസംഘടനകള്‍ ജനാധിപത്യത്തിന്റെ പരാജയമാണ് . ഇതര മതങ്ങളേയും കൈകോര്‍ത്ത് പിടിപ്പിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വം എന്ന് വാക്കില്‍ ഭ്രൂണാവസ്ഥയില്‍ തുടരുന്നത്. അതിന് ജീവന്‍ നല്‍കേണ്ടത് ജനങ്ങളുടെ പ്രതിബദ്ധതയാണ്.

പരിസ്ഥിതിയുടെയും മതത്തിന്റെയും സ്ത്രീ സുരക്ഷയുടെയും തുടങ്ങി പാലിക്കപ്പെട്ടാല്‍ ഇത്രയും നല്ല നിയമങ്ങള്‍ മറ്റൊരു രാജ്യത്തും ഇല്ല. നമ്മളെക്കാള്‍ ഏറെക്കഴിഞ്ഞ് റിപ്പബ്ലിക്കായ സിങ്കപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. രാജ്യവും ജനങ്ങളും സൂചിയും നൂലും പോലെ പ്രവര്‍ത്തിച്ചതിന്റെ അനന്തരഫലമാണ് അവരുടെ വികസനം. മാനവശേഷിയിലും വിഭവശേഷിയിലും വികസിത രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നലല്ലാത്ത നമ്മുടെ രാജ്യം വികസ്വര രാജ്യമായി തുടരുന്നതില്‍ ഓരോ വ്യക്തിയ്ക്കും ഉത്തരവാദിത്തമുണ്ട് പെട്രോള്‍ വില വര്‍ദ്ധനവിലും സ്ത്രീപീഡനങ്ങളില്‍ പ്രതിഷേധിക്കാനും മാത്രമല്ല ജനങ്ങള്‍ അണിനിരക്കേണ്ടത്. വികസനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് ചെറുതല്ല. വിദ്യാഭ്യാസം എന്നത് നിരക്ഷരതാനിവാരണമല്ല. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്ന തരത്തില്‍ മനസ്സിനെ പരുവപ്പെടുത്താന്‍ കഴിഞ്ഞാലേ അതിന് പ്രയോജനമുള്ളൂ.ആരോഗ്യരംഗത്തും കാര്യമായ മാറ്റം അനിവാര്യമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട് പോയപ്പോള്‍ നടത്തേണ്ടിവന്നതുപോലെയുളള അഴിച്ചുപണി നാനാതുറകളിലും ആവശ്യമാണ്.

ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതും, പ്രൗഢഗംഭീരമായ പരേഡും, ദേശീയ ഗാനാലാപനവും സ്വാതന്ത്ര്യം നേടിത്തന്ന രക്തസാക്ഷികളെ സ്മരിക്കലും മാത്രമായി ഒതുങ്ങാനുള്ളതല്ല-റിപ്പബ്ലിക് ദിനാഘോഷം . ജനാധിപത്യത്തിന്റെ സത്ത ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുകയും ഒരു ചെറുവിരലിന്റെ ചലനം താന്‍ ഉണ്ടാക്കിയാലും അതിന് മാറ്റത്തിന്റെ വിത്താകാനുള്ള ശക്തി ഉണ്ടെന്ന തിരിച്ചറിവ് ഉടലെടുക്കുകയും വേണം. ഭരണചക്രം തിരിയുന്നതില്‍ താനും പങ്കാളിയാണെന്ന തോന്നല്‍ പൊതുജനത്തിന് ഉണ്ടാകണം. സ്വതന്ത്രരാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തിന്റെയും,ജനാധിപത്യത്തിന്റെയും  രുചി അിറയാതെ ഒരു പൗരന്റെയും ജീവിതം അവസാനിക്കരുത്. ഇന്ത്യയില്‍ ജനിക്കാന്‍ കഴിഞ്ഞത് പുണ്യമായി കാണുന്ന തരത്തില്‍ ഒരു മാറ്റം വരണം. ഭരണത്തിന്റെ ചക്രവാള സീമയിലേയ്ക്ക് നോക്കുമ്പോള്‍ കാണുന്നതൊരിക്കലും ജനാധിപത്യത്തിന്റെ അസ്തമയമാകരുത്. പുതിയൊരു ഉദയമാകണം ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും…



“അസ്തമിക്കരുത് ജനാധിപത്യം”, മറിച്ച് പുതിയൊരു ഉദയമാകണം, ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും…(മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
കൃഷ്ണ 2014-01-26 04:14:41
Great.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക