ഈയ്യിടെ ഞാന്‍ വായിച്ച ഒരു പുസ്തകത്തിന്റെ പേരാണ് 'ഹെഡ്‌സ് ഓര്‍ ടെയ്ല്‍സ്'. തലയോ വാലോ, അല്ലെങ്കില്‍ വിജയമോ പരാജയമോ? തല വിജയമായും വാല് പരാജയമായും കണക്കാക്കുന്നതാണ് നമ്മുടെ മാനസികാവസ്ഥ, അതേ അങ്ങനെയാണ് ലോകം ചിന്തിക്കുന്നതും.
ഈ പുസ്തകം വിജയത്തിന്റെയും അതിനുവേണ്ടി ചെയ്ത അദ്ധ്വാനത്തിന്റെയും പിന്നീടുണ്ടായ പരാജയത്തിന്റെയും അതിനെ തുടക്കത്തില്‍ അഭിമുഖീകരിച്ച നിരാകരണ രീതിയുടെയും കഥയാണ്. ഇവിടെ 'പരാജയം' എന്ന വാക്കല്ല ഉപയോഗിക്കേണ്ടതെന്ന് അറിയാം. രോഗം വന്നുഭവിക്കുന്നത് പരാജയമാണോ? ദുര്‍വിധിയെന്ന് തോന്നിക്കുന്ന സംഭവങ്ങളെ ആത്മീകശക്തികൊണ്ട് തരണം ചെയ്ത് നന്മായാക്കി മാറ്റിയതിന്റെ ബൃഹത്തായ ചര്‍ച്ചയാണ് 'തലയോ വാലോ' എന്ന ഈ ആത്മകഥ.
'ഹെഡ്‌സ് ഓര്‍ ടെയ്ല്‍സ്' വായിക്കാന്‍ കാരണമുണ്ട്. ഇതൊന്ന് വായിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടു. പലപ്പോഴും നല്ല കൃതികള്‍ അങ്ങനെയാണ് വായിക്കുക. അതിന് വന്‍ പരസ്യങ്ങളുടെ ആവശ്യമില്ല. ഒരിക്കല്‍ വായിച്ചവര്‍ മറ്റുള്ള സുഹൃത്തുക്കളോട് പറയുന്നു ഇതൊന്ന് വായിച്ചു നോക്കൂ എന്ന്. അതുതന്നെയാണ് ഈ ചെറുലോകത്തിന്റെ ഉദ്ദേശ്യവും.
ഇതിലെ കഥാനായകന്‍, ഗ്രന്ഥകര്‍ത്താവ് ജോസഫ് വറുഗീസ് എം.ഡി.യുമായി വളരെ വേഗം, എന്നാല്‍ അറിയപ്പെടാതെതന്നെ, ഒരു സൗഹാര്‍ദ്ദം സ്ഥാപിക്കാന്‍ എനിക്കു കഴിഞ്ഞു. അദ്ദേഹവും ജനിച്ചു വളര്‍ന്നത് മല്ലപ്പള്ളിയിലാണ്. ചാണകവും പശമണ്ണും കരിയും ഉപയോഗിച്ച് മെഴുകിയ തറയില്‍ക്കൂടി ഓടി നടന്നതും വല്യമ്മച്ചിമാര്‍ വളര്‍ത്തിയതും അദ്ദേഹത്തിനുമാത്രമല്ല എനിക്കും അതുപോലെ എത്രയോ മദ്ധ്യതിരുവിതാംകൂറുകാരുടെയും ജീവിതാനുഭവമായിരുന്നു. മല്ലപ്പള്ളിയും തിരുവല്ലയും പ്രശസ്തമായ എം.ജി.എം. ഹൈസ്‌കൂളും അവരുടെ ഫുട്‌ബോള്‍കളിയും വായിക്കുമ്പോള്‍ അതൊരു ഓര്‍മ്മപുതുക്കലായി.
സമര്‍ത്ഥരായ അനേകം ചെറുപ്പക്കാരെപ്പോലെ ജോസഫും വൈദ്യശാസ്ത്രരംഗത്ത് അസൂയാവഹമായ വിദ്യാഭ്യാസയോഗ്യതനേടി. ഗൃഹസ്ഥനായി, വിവിധ ഭൂഖണ്ഡങ്ങളില്‍ സേവനം ചെയ്തു, അവസാനം അമേരിക്കയിലുമെത്തി. ഇതൊന്നും അനായസമായി നേടിയതല്ല. ഒരോ പടി ചവുട്ടിക്കയറുമ്പോഴുമുള്ള വേദനകളും പിന്നീടുണ്ടായ വിജയത്തിന്റെ ആഹ്ലാദവും അദ്ദേഹം വായനക്കാരുമായി പങ്കുവെയ്ക്കുന്നു. ഇതെല്ലാം തലയും വാലുമുള്ള നാണയത്തിന്റെ തലയുയര്‍ത്തിപ്പിടിക്കാവുന്ന 'തല' ഭാഗം തന്നെ.
ജീവിതം നാടകീയമാണ്. പ്രശാന്തമായി, സ്വച്ഛമായി, ഒഴുകികൊണ്ടിരിക്കുന്ന നദിപൊടുന്നനെ ദിശമാറുന്നു. ഇവിടെ മണിമലയാറ് മല്ലപ്പള്ളിയുടെ കുന്നിലും പാറക്കെട്ടുകളിലും തട്ടി വഴിമാറുന്ന ഭൂമിശാസ്ത്രപരമായ, ഐതിഹാസപരമായ, സത്യവും പ്രസക്തമാണ്. കുത്തനെ കയറുന്ന, മലദൈവങ്ങളുടെ ആവാസസ്ഥാനമായ, കുന്നുകള്‍ മണിമലയാറിനോട് ദയകാണിച്ചില്ലെന്നോ? മല്ലപ്പള്ളിക്കാരനായ ജോസഫിന്റെ ജീവിതത്തിലും ഈ പാതമാറ്റം സംഭവിക്കുന്നു!
തുടര്‍ന്നുവരുന്ന അദ്ധ്യായങ്ങളില്‍ വൈദ്യശാസ്ത്രവും ദൈവശാസ്ത്രപരവുമായ നിരവധി ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. മെഡിക്കല്‍രംഗത്ത് സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ഏറെ. അതേസമയം ആ ശാസ്ത്രരംഗത്തെ അറിവ് വിനയായും തീരുന്നു. ഓരോ വിചാരണയും തുടര്‍ന്നുവരുന്ന മരുന്നും എന്തു പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കണക്കുകൂട്ടുകയും വ്യാകുലപ്പെടുകയും ചെയ്യുന്നത് മാനസികമായി എങ്ങനെ തടയാന്‍ കഴിയും?
ഒരു ഡോക്ടര്‍ എന്ന നിലയില്‍, അനേകം പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട കുടുംബത്തിലെ അംഗമെന്ന നിലയില്‍, വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയെന്ന നിലയില്‍ ലഭിച്ച പരിചരണങ്ങള്‍ക്ക് നന്ദി പറയാന്‍ ജോസഫ് ഒരിക്കലും മറന്നില്ല. പ്രത്യേകിച്ച് തന്റെ പ്രിയ കുടുംബത്തെ ഈ പുസ്തകത്തില്‍ ഉടനീളം ഓര്‍ക്കുന്നുമുണ്ട്.
പ്രാരാബ്ധങ്ങള്‍ കുറയുകയും പ്രവര്‍ത്തിരംഗത്ത് തിളങ്ങാന്‍ അവസരമുണ്ടാകുകയും ചെയ്യുന്ന സമയമാണ് അധികം പേര്‍ക്കും അമേരിക്കയിലെ ജീവിതത്തില്‍ അമ്പതുകളുടെ മദ്ധ്യത്തിലെത്തുമ്പോള്‍! മാത്രമല്ല ലോകത്തിന്റെ നന്മാകളെ ലോഭമില്ലാതെ ആസ്വദിക്കാന്‍ കിട്ടുന്ന അവസരവും. ഈ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് രോഗവും അപകടങ്ങളും വന്നുചേരുന്നത് എന്തുകൊണ്ട്? സുഗമമായി സഞ്ചരിച്ച വഴിയില്‍നിന്ന് പൊടുന്നനെയുള്ള ഗതിമാറ്റം മല്ലപ്പള്ളിയിലെ മണിമലയാറുപോലെതന്നെ! ഇവിടെ ഡോ. ജോസഫ് വറുഗീസും യുഗങ്ങളുടെ ചോദ്യം ചോദിക്കുന്നു.
അനേകം യോഗികളും ആചാര്യന്മാരും ചരിത്രപുരുഷന്മാരും ഉത്തരം കൊടുക്കാന്‍ ശ്രമിച്ച ചോദ്യംതന്നെ. മാതൃകാപരമായി ജീവിതം നയിച്ചിട്ട്, ഭൗതീകവും ആത്മീയവുമായി സംശുദ്ധജീവിതം നയിച്ചിട്ട്, മറ്റുള്ളവര്‍ക്ക് നന് ത്രം ചെയ്തിട്ട് എന്തേ അനവസരത്തില്‍ മാരകമായ രോഗങ്ങള്‍, ഇവിടെ കാന്‍സര്‍ എന്ന ഈ രോഗം? അതിന് ഒരേയൊരുത്തരമേയുള്ളൂ. മനുഷ്യന്റെ വഴിയല്ല ദൈവത്തിന്റേത്! അവസാനം 'എന്റെ കൃപ നിനക്കുമതി' എന്ന അനശ്വരമായ ബൈബിള്‍വാക്കുകളില്‍ അഭയംതേടുക മാത്രമാണ് മനുഷ്യന് കരണീയം.
അവസാനമായി അദ്ദേഹം ഒരിക്കല്‍ക്കൂടി തന്റെ ജന്മാനാട്ടിലേക്കു വന്നു, ഇനിയും മടങ്ങിവരികയില്ലെന്ന് അറിയാമായിരുന്നിട്ടും! തന്റെ ബാല്യം കഴിച്ചുകൂട്ടിയ വിദ്യാഭ്യാസത്തിന്റെ പടികള്‍ വജിയകരമായി ചവുട്ടിക്കയറി ആഹ്ലാദം തുളുമ്പിയ നിമിഷങ്ങളുടെ ഓര്‍മ്മകളുമായി, മണവാട്ടിയെ കൂട്ടിക്കൊണ്ടുവന്ന ദിവസത്തിന്റെ ഓര്‍മ്മയുമായി ഇന്ന് സ്വന്തമല്ലാത്ത 'സ്വന്തം' വീട് സന്ദര്‍ശിച്ച അനുഭവം വായിച്ചപ്പോള്‍ അത് എല്ലാ പ്രവാസിമലയാളിയുടെയും കഥപോലെ തോന്നി.
പിന്നീട് അമേരിക്കയില്‍ മടങ്ങിവന്നു. തന്റെ അറുപതാം പിറന്നാള്‍, അഭിമാനത്തോടെ ഷഷ്ടിപൂര്‍ത്തിയും ആഘോഷിച്ചു. അന്നത്തെ പ്രസംഗം വിടവാങ്ങലായി. പിടയിറങ്ങുന്നതിന്റെ തയ്യാറെടുപ്പ്, തനിക്ക് പറയാനുള്ളതു മുഴുവന്‍ പറഞ്ഞുവെന്ന സംതൃപ്തി!
ഇവിടെ 'ഹെഡ്‌സ് ഓര്‍ ടെയ്ല്‍സ്' എന്ന പുസ്തകം വായിക്കാന്‍ ഞാന്‍ വായനക്കാരോട് ശുപാര്‍ശ ചെയ്യുകയാണ്.
('ആംസോണില്‍'നിന്നോ 'ഇബേയില്‍' നിന്നോ വാങ്ങാവുന്ന ഈ പുസ്തകം വായിക്കുന്നത് എന്തുകൊണ്ടും ഒരു മുതല്‍ക്കൂട്ടായിരിക്കും, അനുഭവമായിരിക്കും, തീര്‍ച്ച!)