മഴക്കാറു മാഞ്ഞു, മാനം തെളിഞ്ഞു. ഉച്ചവെയിലത്തു കോട്ടയത്ത് 34 ഡിഗ്രി ചൂട്,
എന്നിരുന്നാലും സി.എം.എസ് കോളേജിന്റെ രണ്ടു നൂറ്റാണ്ടെത്തിയ അങ്കണത്തില്‍ നിന്നു
വൈകുന്നേരം ഈ ഗാനം ഉതിരുമ്പോള്‍ ഒരു വര്‍ഷപഞ്ചമി പോലെ അതു തിങ്ങിനിറഞ്ഞ
കേള്‍വിക്കാരെ കുളിരണിയിച്ചു. ``ഹര്‍ഷബാഷ്‌പം തൂകി വര്‍ഷപഞ്ചമി വന്നു, ഇന്ദുമുഖി
ഇന്നു രാവില്‍ എന്തു ചെയ് വു നീ...''
പി ഭാസ്‌കരന്‍ `മുത്തശ്ശി' എന്ന
ചിത്രത്തിനുവേണ്ടി രചിച്ച് വി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന് ജയചന്ദ്രന്‍
പാടിയ അനശ്വരഗാനത്തിന്റെ രണ്ടാംവരിയില്‍ പറയുന്നതുപോലെ ഓപ്പണ്‍ എയറിലെ
സദസ്സിനുമുകളില്‍ ഇന്ദുമുഖി ഉദിച്ചുയര്‍ന്നു. കണ്ണൂര്‍കാരനായ പ്രശസ്‌ത ഗായകന്‍
വി.റ്റി മുരളിയുടെ (അദ്ദേഹം മ്യൂസിക് ക്രിട്ടിക് കൂടിയാണ്. ബൈപ്പാസ് ആ സ്വരത്തെ
ബാധിച്ചിട്ടേയില്ല) സ്വരത്തില്‍ അത് വീണ്ടു അലയടിച്ചുയര്‍ന്നപ്പോള്‍
ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് പ്രണാമം അര്‍പ്പിക്കാന്‍ ഇതില്‍കൂടുതല്‍
എന്തുവേണമെന്ന് തോന്നി.
മലയാള സിനിമാസംഗീതത്തെ അതുല്യ പ്രതിഭകള്‍ക്കു
അനശ്വരഗാനങ്ങള്‍കൊണ്ട് ആദരമര്‍പ്പിക്കുന്നതിനായി മുരളി, ലീലാമ്മ ജോസഫ്,
ജി.ശ്രീറാം, ആലീസ് ഉണ്ണികൃഷ്‌ണന്‍, സി.എസ്. അനുരൂപ, തോമസ് ജോര്‍ജ്ജ്, അരുണ്‍
സക്കറിയ, ഫെലിക്‌സ് ദേവസ്യ, സാജു ജോസ് തുടങ്ങിയവര്‍ നാലു സായാഹ്നങ്ങളില്‍
ഒത്തുചേരാന്‍ വേദിയൊരുക്കിയതായിരുന്നു രാകേന്ദു. ചലച്ചിത്ര അക്കാദമിയും സി.എം.എസ്
കോളേജും സി.കെ ജീവന്‍ ട്രസ്റ്റും സംഘാടകരായി. മഞ്ഞമുളകള്‍കൊണ്ട് മനോഹരമാക്കിയ വേദി
പ്രശസ്‌ത ആര്‍ട്ടിസ്റ്റ് സുജാതന്റെ (അക്കാദമി അവാര്‍ഡു കിട്ടിയ കലാകാരന്‍)
ഭാവനയില്‍ വിരിഞ്ഞത്.
കെ.പി ഉദയഭാനു, പി.ബി ശ്രീനിവാസന്‍, ടി.എം.
സൗന്ദരരാജന്‍, മന്നാഡേ, കെ.രാഘവന്‍, വി. ദക്ഷിണാമൂര്‍ത്തി, അഭയദേവ്
എന്നിവര്‍ക്കായിരുന്നു പ്രണാമം. മലയാളസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍
പാട്ടിന്റെ പാലാഴി കടഞ്ഞ ഒരു പ്രസംഗം കൊണ്ട് രാകേന്ദുവിന് തുടക്കം കുറിച്ചു. `ഒരു
വടക്കന്‍ വീരഗാഥ'യിലെ ``ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ'' തുടങ്ങി
നിരവധി ഗാനങ്ങള്‍ എഴുതിയ ജയകുമാര്‍ പ്രസംഗത്തിനു പാട്ടിനെക്കാള്‍ സുഗന്ധം
ഉണ്ടാകുമെന്നു ഒരിക്കല്‍കൂടി തെളിയിച്ചു.
നാദം, രാഗം, താളം, ലയം എന്നിങ്ങനെ
നാലായി തിരിച്ച രാകേന്ദു ന്റെ തുടക്കം തന്നെ സുന്ദരമായിരുന്നു. പ്രഗത്ഭരായ രണ്ടു
മെഡിക്കല്‍ ഡോക്‌ടര്‍മാരുടെ അപൂര്‍വ്വ രാഗസമന്വയം-വയലിനില്‍ കാര്‍ഡിയോളജിസ്റ്റ്
വി.എല്‍. ജയപ്രകാശും തബലയില്‍ ബി. ഇക്‌ബാലും-ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ
പാടിപ്പതഞ്ഞിട്ടും മതിവരാത്ത നാല് ഗാനങ്ങള്‍ അവതരിപ്പിച്ചു.
`വീണ്ടും
പ്രഭാത'ത്തില്‍ പി ലീല പാടിയ ``ഊഞ്ഞാലാഊഞ്ഞാലാ'', `സ്‌ത്രീ'യില്‍ ലീല തന്നെ പാടിയ
``ഇന്നലെ നീയൊരു സുന്ദര രാഗമായ'്'', `ഭാര്യമാര്‍ സൂക്ഷിക്കുക'യില്‍ യേശുദാസ്
പാടിയ ``ചന്ദ്രികയിലലിയും ചന്ദ്രകാന്തം'', `ഉദയ'ത്തില്‍ യേശുദാസ് പാടിയ ``എന്‍
മന്ദഹാസം'' എന്നിവയുടെ വാദ്യോത്സവം.
പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍, ഡോ.
മനോജ് കുറൂര്‍, സാജന്‍ പീറ്റര്‍ ഐ.എ.എസ്, ഡോ.പി.എസ്. രാധാകൃഷ്‌ണന്‍ എന്നിവരുടെ
അനുസ്‌മരണങ്ങള്‍ സംഗീതലോകത്തെ സാര്‍വ്വഭൗമന്മാരായിരുന്നു. മണ്‍മറഞ്ഞുപോയ
പ്രതിഭാധനരെ ഒരിക്കല്‍കൂടി ഓര്‍മ്മയുടെ തേരിലേറ്റി കൊണ്ടുവന്നു.
ചന്ദ്രികാര്‍ച്ചിത രാത്രിയുടെ ആദ്യയാമത്തില്‍, പറവൂര്‍ ജോര്‍ജ്ജിന്റെ
`ദിവ്യബലി' നാടകത്തിനുവേണ്ടി, കെ.ജെ ജോയി സംഗീതം നല്‍കി കെ.ജെ. യേശുദാസ് പാടിയ
``കരിവളയിട്ട കൈകളില്‍'', എന്ന ഗാനത്തിന്റെ രചയിതാവ് എംഎസ്. വാസുദേവനെ (73)
മന്ത്രി തിരുവഞ്ചൂര്‍ പൊന്നാട അണിയിച്ചതായിരുന്നു ഏറ്റവും ഹൃദ്യമായ ചടങ്ങ്. 1980
കളിലെ ഈ ഗാനങ്ങള്‍ എച്ച്.എം.വി. റിക്കാര്‍ഡ് ആക്കിയപ്പോള്‍ വാസുദേവന്റെ പേരും
കൊടുത്തിരുന്നു. പക്ഷേ അത് ഗൂഗിളില്‍വന്നപ്പോള്‍ പേരില്ല. കലാകാരനായ നാട്ടകം ഹരി
മുന്‍കൈയെടുത്തു പേര് പുനഃസ്ഥാപിച്ചുവന്നത് മറ്റൊരു രഹസ്യം.
എങ്കിലും
`രാകേന്ദു'വില്‍ ആ പോരായ്‌മ നികത്തി `ആത്മ'യുടെ കലാകാരന്മാര്‍ പാട്ടിന്റെ
രംഗാവിഷ്‌കാരം അരങ്ങേറ്റി. താന്‍സന്റെ പാട്ടിനൊപ്പിച്ച് നായികാനായകന്മാര്‍
നൃത്തമാടി. കാഴ്‌ചക്കാരുടെ മനസ്സില്‍ ഒരു ഗതകാല ലോകത്തിന്റെ മനോഹരമായ
പുനരാവിഷ്‌കാരം.
``ഒരു കാലത്ത് നാടിന്റെ പ്രണയാഭിലാഷങ്ങള്‍ നെഞ്ചിലെറ്റിയ
ഗാനം'' എന്നാണ് ``കരിവളയിട്ട കൈകളെ'' പ്രശസ്‌ത എഴുത്തുകാരി ഗീതാ ബക്ഷി
പരിചയപ്പെടുത്തിയത്.
ട്രസ്റ്റ് അദ്ധ്യക്ഷന്‍ ഡിജോ കാപ്പനും സുഹൃത്ത്
ഉഴവൂര്‍ വിജയനും സെക്രട്ടറി കുര്യന്‍ കെ.തോമസും പതിനഞ്ചുവര്‍ഷം മുമ്പ്
ഇന്ത്യന്‍കോഫി ഹൗസിലെ സൗഹൃദത്തില്‍ രൂപമെടുത്ത സമിതി, സി.കെ.ജീവന്‍
കടന്നുപോയപ്പോള്‍ സ്‌മാരകട്രസ്റ്റായി മാറ്റുകയായിരുന്നുവെന്ന് അനുസ്‌മരിച്ചു.
മികച്ച സിനിമയ്‌ക്ക് ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ സംവിധായകന്‍ രാജീവ്
വിജയരാഘവനും (സര്‍ഗ്ഗം) മികച്ച ഛായാഗ്രഹണത്തിന് പുരസ്‌കാരം നേടിയ വേണുവുമൊക്കെ ഈ
കൂട്ടായ്‌മയില്‍ അംഗങ്ങളായിരുന്നു. ``സി.കെ.ജീവന്‍ എഴുതിതന്ന പ്രസംഗം പഠിച്ചാണ്
ഞാന്‍ പ്രസംഗകനായത്- മോന്‍സ് ജോസഫ് എം.എല്‍.എ ഏറ്റുപറഞ്ഞു.
മുന്‍
എം.പിയും ഇപ്പോള്‍ നിയമസഭാംഗവുമായ സുരേഷ്‌കുറുപ്പ് സര്‍വ്വകലാശാല യൂണിയന്‍
സെക്രട്ടറിയായിരുന്ന കാലത്ത് ആവിഷ്‌കരിച്ച യുവജനോത്സവത്തിലെ (84-85) ആദ്യതവണ
മികച്ച മെയില്‍വോയിസിനു ഒന്നാം സമ്മാനം നേടിയത് കോട്ടയത്തുകാരനായ അമ്പിളിയാണ്
(അഭയദേവിന്റെ പുത്രന്‍ അരവിന്ദന്റെ മകന്‍) മികച്ച ഫീമെയില്‍ വോയ്‌സ് സമ്മാനം
നേടിയത് ചിത്രയും.
അഭയദേവിന്റെ 101-ാം ജന്മവാര്‍ഷികമാണ് 2014.
``ഇതുപോലൊരു ബഹുമുഖപ്രതിഭയെ നൂറ്റാണ്ടിലൊരിക്കലേ കണ്ടുമുട്ടൂ''- മികച്ച
സിനിമാഗ്രന്ഥത്തിന് ദേശീയപുരസ്‌കാരം നേടിയ ഡോ.പി.എസ്.രാധാകൃഷ്‌ണന്‍
അനുസ്‌മരിച്ചു. പ്രശസ്‌ത ഗാനരചയിതാവ് പെരുമ്പുഴ ഗോപാലകൃഷ്‌ണന്‍
ചലച്ചിത്രഗാനങ്ങളുടെ ആരോഹണാവരോഹണങ്ങള്‍ സൂചിപ്പിച്ച് ആശംസാപ്രസംഗം
ചെയ്‌തു.
``ഇതൊരു തുടക്കംമാത്രം. അടുത്തവര്‍ഷം വീണ്ടും കാണാം'', `ആത്മ'യുടെ
ആത്മാവായ താന്‍സന്‍ ഭരതവാക്യം പാടി: ''പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ''
(അഭയദേവ്, ദക്ഷിണാമൂര്‍ത്തി, പി.സുശീല, ചിത്രം `സീത'). ഉറങ്ങാം. പക്ഷെ 2015-ല്‍
വീണ്ടും ഉണര്‍ത്താന്‍ ഒരാളുണ്ട്- എം.ജി യൂണിവേഴ്‌സിറ്റി പബ്ലിക്കേഷന്‍സ്
ഡയറക്‌ടര്‍ പദവിയില്‍ നിന്ന് മാര്‍ച്ച് 31-ന് വിടപറയുന്ന ട്രസ്റ്റ് സെക്രട്ടറി
കുര്യന്‍ കെ. തോമസ്. വെല്‍ ഡണ്‍ സര്‍, ഗുഡ് ബൈ സര്‍, കം എഗെയ്‌ന്‍!.