കൊല്ലം തെല്മയുടെ "കടന്നു പോയവര്‍ ബാക്കി വച്ച ചോദ്യങ്ങള്‍" എന്ന ലേഖനത്തിന്റെ നല്ലവശങ്ങള്‍ അംഗീകരിച്ചുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ പറയട്ടെ.
ദൈവീകമായി, എഴുത്തെന്ന വരദാനം ലഭിച്ചിട്ടുള്ള ഒരെഴുത്തുകാരിയുടെ അനീതിയോടുള്ള ധാര്‍മ്മികരോഷം മനസ്സിലാക്കുന്നു. എന്നാല്‍ അത് തുറന്നെഴുതുന്നതിന് മുമ്പ് പുലര്‍ത്തേണ്ട ചില ധാര്‍മ്മിക ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചുകൂടി ഇവിടെ ചിന്തിക്കേണ്ടതുണ്ട്.
“ചിക്കാഗോയിലെ പ്രവീണിന്റെ മരണത്തില്‍ അവിടുത്തെ എല്ലാ സംഘടനകളും ചേര്‍ന്ന് ഒരു വീട്ടിലെ പ്രശ്നം പോലെ കാര്യം കൈകാര്യം ചെയ്തപ്പോള്‍ ന്യൂയോര്‍ക്കില്‍ എന്താണു സംഭവിച്ചത്?”
“ന്യൂയോര്‍ക്കിലെ നേതാക്കന്മാര്ക്ക് എന്തു പറ്റി?” ഈ പരാമര്‍ശത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍! ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ന്യൂയോര്‍ക്കിലെ നേതാക്കന്മാരില് ആരെങ്കിലുമായി ലേഖിക നേരിട്ടു സംസാരിച്ചിരുന്നുവോ ഈ സംഭവത്തെക്കുറിച്ച്?
എങ്കില്‍ എന്തായിരുന്നു അവരുടെ മറുപടി? എങ്ങനെയായിരുന്നു അവരുടെ സമീപനം? തൃപ്തികരമായ മറുപടി ലഭിച്ചുവോ? അതോ ഇക്കാര്യത്തിലുള്ള അവരുടെ ഉപേക്ഷ സൂചിപ്പിചിരുന്നുവോ? അതോ അവരുടെ നിസ്സംഗത അങ്ങനെ ഒരു തോന്നല്‍ ഉണ്ടാക്കുന്നതായിരുന്നോ?
മരിച്ച കുട്ടിയുടെ വീട്ടുകാരില്‍ നിന്നോ, ബന്ധിക്കളില്‍ നിന്നോ അങ്ങനെ ഒരു സൂചന( ആവശ്യനേരത്ത് സഹായത്തിന് ആരെയും കണ്ടില്ല.) ലഭിച്ചുവോ?
ഇതിനൊക്കെയും വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ട് എങ്കില്‍ ഈ ലേഖനം തികച്ചും ഉചിതമാണ്. അവസരോചിതമാണ്.
നേരെമറിച്ച് സ്വന്തം അഭിപ്രായം പറയുക മാത്രമാണ് ചെയ്തിരിക്കുന്നതെങ്കില്‍ ഈ ലേഖനം വളരെ നിരാശാജനകമാണ്.
ന്യൂയോര്‍ക്കില്‍ മാത്രമായി നേതാക്കന്മാര്ക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ടോ? എവിടെ ആയിരുന്നാലും അവര്‍ക്ക് ഒരേ സ്വഭാവം തന്നെ. ടെലികോണ്‍ഫറന്‍സ്, പത്രത്തിലെ ഫോട്ടോ അതൊക്കെ ആവതനുസരിച്ച് എല്ലാവരും ചെയ്യുന്നു.
ന്യൂയോര്‍ക്കിലുള്ള പല സംഘടനകളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത് അവരൊക്കെയും ഇപ്പറഞ്ഞ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും, എല്ലാ സഹായങ്ങളും ചെയ്യുകയും, മുന്നോട്ടു വേണ്ട കാര്യങ്ങളില്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു എന്നാണ്.
ലേഖിക പറഞ്ഞ അമ്മ മനസ്സിന്റെ വേവുന്ന നോവും നൊമ്പരവും നൂറുശതമാനവും അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ- നമ്മള് പരസ്പരം കുറ്റപ്പെടുത്തലുകള്‍ നിറുത്തുക. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം എന്നാലോചിച്ച് പ്രവര്‍ത്തിക്കുക. ലേഖക സൂചിപ്പിച്ച രീതിയില്‍ത്തന്നെ തളര്‍ന്ന കുടുംബങ്ങള്‍ക്ക് കരുത്തും സഹായവും നല്‍കുക.
ഏറ്റവും പ്രധാനമായി, ഇനി ഒരിക്കലും തിരിച്ചു വരാനാകാതെ എന്നെന്നേയ്ക്കുമായി നഷ്ടമായ മക്കളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഇളക്കി മറിക്കുവാന്‍ വീട്ടുകാര്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ അവരെ വെറുതെ വിടുക. അവരുടെ സ്വകാര്യതയെ മാനിക്കുക. അംഗീകരിക്കുക.
“റെനി ജോസിന് എന്തു സംഭവിച്ചു?” മൊയ്തിന് പുത്തന്‍ചിറ ഒരു ലേഖനം എഴുതിയിരുന്നു. വളരെ സത്യസന്ധവും വസ്തുനിഷ്ടവുമായ റിപ്പോര്‍ട്ട്.
മലയാളികളുടെ ഏകീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച്, നമുക്കിടയിലെ കുത്തിത്തിരിപ്പുകളെക്കുറിച്ച് ഒക്കെയും അദ്ദേഹം വ്യക്തമായെഴുതിയിരിക്കുന്നു.
ഇങ്ങനെയൊക്കെയുള്ള എഴുത്തുകള്‍ നമുക്ക് ഏകമനസ്സോടെ മുന്നോട്ടു പോകുവാന്‍, പ്രശ്നങ്ങള്‍ തരണം ചെയ്യുവാന്‍ പ്രചോദനം നല്കട്ടെ.
നിര്‍മ്മല ജോസഫ് തടം