Image

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പായും ലളിത ജീവിതവും

ജോസഫ് പടന്നമാക്കല്‍ Published on 05 May, 2014
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പായും ലളിത ജീവിതവും
വത്തിക്കാനില്‍ പത്രോസിന്റെ ബസലീക്കായില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമികളായ മാര്‍പ്പാപ്പാമാര്‍ ജോണ്‍ ഇരുപത്തിമൂന്നാമനേയും ജോണ്‍ പോള്‍ രണ്ടാമനേയും സഭയുടെ വിശുദ്ധരായി പ്രഖ്യാപിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പായെപ്പോലെ ജോണ്‍ ഇരുപത്തിമൂന്നാമനും ജനങ്ങളുടെ മാര്‍പ്പാപ്പായായിരുന്നു. ജോണും ലളിതമായ ജിവിതമായിരുന്നു നയിച്ചിരുന്നത്. 'ഫ്രാന്‍സീസ് മാര്‍പ്പാപ്പ'യായ ബര്‍ഗോളിയുടെ വിശ്വാസം അര്‍ജന്റീനായിലെ ഒരു സാധു ഗ്രാമത്തില്‍നിന്ന് പൊട്ടിമുളച്ചെങ്കില്‍ 'ജോണ്‍ ഇരുപത്തിമൂന്നാമന്‍' മാര്‍പ്പാപ്പയായ റോങ്കല്ലിയുടെ വിശ്വാസം വളര്‍ന്നത് വടക്കേ ഇറ്റലിയിലെ ഒരു സാധു കര്‍ഷകകുടുംബത്തില്‍ നിന്നായിരുന്നു. വിദൂരങ്ങളായ ഭൂഖണ്ഡങ്ങള്‍ കടന്ന്, വ്യത്യസ്തങ്ങളായ സംസ്‌ക്കാരങ്ങളുള്ള രാജ്യങ്ങളില്‍നിന്ന് ഒരേ ചിന്താഗതിയോടെ രണ്ടു ബുദ്ധിജീവികളെ സഭയ്ക്ക് ലഭിച്ചതും ദൈവകൃപ തന്നെയാണ്. ജോണിനെ ചരിത്രത്തിലെ നല്ലവനായ മാര്‍പ്പായായി കാണുന്നു. അതേ പ്രതിഫലനമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയും. ജോണിനെപ്പോലെ ആരെക്കണ്ടാലും ഫ്രാന്‍സീസും സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഹസ്ത ദാനം നല്കുന്നു. രണ്ടുപേരുടെയും കൂട്ടുകാര്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ള സാധാരണക്കാരും. 'എന്റെ ജനം സാധുക്കളാണ്, ഞാന്‍ അവരില്‍ ഒരുവനെന്ന് ബെര്‍ഗോളി പറഞ്ഞപ്പോള്‍ ഇറ്റലിയിലെ പാവപ്പെട്ട കര്‍ഷകരുടെയിടയില്‍ വളര്‍ന്ന കഥയും റോങ്കല്ലി പറയുമായിരുന്നു. ലളിതമായ കുടുംബപശ്ചാത്തലത്തില്‍ വളര്‍ന്ന ജോണ്‍ മാര്‍പ്പാപ്പയെപ്പോലെ സാധുക്കളോടൊപ്പം വളര്‍ന്ന ഫ്രാന്‍സീസും അഭിമാനിയാണ്. ക്രിസ്തുവിന്റെ പ്രേഷിത ചൈതന്യത്തില്‍ ആവേശഭരിതനായി ജോണിനെപ്പോലെ കുഞ്ഞുങ്ങളെ താലോലിച്ചുകൊണ്ട് ഫ്രാന്‌സീസും ഉമ്മ വെയ്ക്കുന്നു.

പത്രോസിന്റെ സിംഹാസനത്തില്‍ അഞ്ചു വര്‍ഷം മാത്രമിരുന്ന് സഭയെ നയിച്ച 'അഞ്ചെല്ലോ റോങ്കല്ലിയെന്ന' ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പാ കോടാനുകോടി ജനങ്ങളുടെ പ്രിയപ്പെട്ട മാര്‍പ്പാപ്പയായിരുന്നു. ആ മഹാനെ െ്രെകസ്തവരും അെ്രെകസ്തവരും ഒന്നുപോലെ ആദരിച്ചിരുന്നു. ജോണ്‍ ഇരുപത്തി മൂന്നാമന്റെ ജീവിതകഥ അനുകരണീയമായ ഒരു സത്യ ക്രിസ്ത്യാനിയുടെതാണ്. 1958 ഒക്ടോബര്‍ ഇരുപത്തിയെട്ടാം തിയതി സെന്റ്. പീറ്റേഴ്‌സ് ബസ്സലീക്കായില്‍ തടിച്ചു കൂടിയ ജനത്തോടായി അദ്ദേഹം പറഞ്ഞു, 'നിങ്ങളെന്നെ ജോണെന്ന് വിളിക്കൂ, 77 വയസുള്ള വൃദ്ധനായ ഞാന്‍ ഒരിക്കല്‍ ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു.' ഈ കൃഷിപുത്രന്‍ താല്ക്കാലിക മാര്‍പ്പാപ്പയെന്നും ജനം വിചാരിച്ചു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിളിച്ചുകൂട്ടിയ മഹത്വത്തില്‍ സര്‍വ്വ ലോകത്തെയും വിസ്മയിപ്പിച്ചുകൊണ്ട് മഹാനായ മാര്‍പ്പാപ്പായായി അദ്ദേഹത്തെ ചരിത്രം ആദരിക്കുന്നു. അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന സുനഹദോസ് ആ മഹാന്റെ മരണത്തിനും സാക്ഷിയായിരുന്നു. അകത്തോലിക്കര്‍ക്കും അെ്രെകസ്തവര്‍ക്കും ഒരുപോലെ വാതില്‍ തുറന്നുകൊടുത്തുകൊണ്ട് സഭയെ നൂതന ചിന്താഗതികളില്‍ ഉയര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദൗര്‍ഭാഗ്യവശാല്‍ പിന്നീടുവന്ന യാഥാസ്ഥിതികരായ മാര്‍പ്പാപ്പാമാര്‍ സഭയെ ഇരുന്നൂറുകൊല്ലം കൂടി പുറകോട്ടാക്കിയെന്നതും ദുഖകരമായ ഒരു ചരിത്ര സത്യമാണ്.

മലമുകളില്‍നിന്ന് വ്യത്യസ്ത നദികളിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന ശ്രോതസുകളെ വേര്‍പെടുത്തുന്ന മാര്‍ഗരേഖയായി രണ്ടാം വത്തിക്കാന്‍ സുനഹദോസിനെ അറിയപ്പെടുന്നു. ലാറ്റിന്‍ കുര്‍ബാനകളെ അതാതു ദേശങ്ങളിലെ ഭാഷകളിലാക്കി തര്‍ജിമ ചെയ്ത് അചാരാനുഷ്ടാനങ്ങളുടെ ഭാഗമാക്കി. പ്രാര്‍ത്ഥനകളെയും കുര്‍ബാനയേയും ഹൃദയങ്ങളുടെ ഭാഷയായി അദ്ദേഹം ഗൌനിച്ചിരുന്നു. സര്‍വ്വലോക രാജ്യങ്ങളിലെ ജനവികാരങ്ങളെ മാനിച്ച് ശ്ലൈഹികകാലത്തെപ്പോലെ ക്രിസ്ത്യന്‍ ഐക്യം പുനസ്ഥാപിക്കുകയെന്നതും സുനഹദോസിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. മറ്റുള്ള മതങ്ങളുമായി സൗഹാര്‍ദ്ദബന്ധം പുനസ്ഥാപിച്ച് സര്‍വ്വലോക മൈത്രിയുണ്ടാക്കുവാനും സുനഹദോസിന്റെ അജണ്ടായിലുണ്ടായിരുന്നു. ക്രിസ്തുനാഥന്റെ മരണത്തില്‍ കാരണക്കാരെന്ന് പഴിചാരി നൂറ്റാണ്ടുകളായി യഹൂദരും ക്രിസ്ത്യാനികളും തമ്മിലുണ്ടായിരുന്ന വിള്ളലുകള്‍ ഇല്ലാതാക്കിക്കൊണ്ട് യഹൂദ ജനതയ്ക്ക് ക്രിസ്തുവിന്റെ മരണത്തില്‍ പങ്കില്ലെന്നും സുനഹദോസ് പ്രഖ്യാപിച്ചു.

1958 ഒക്‌റ്റോബര്‍ ഇരുപതാം തിയതി റോങ്കല്ലിയെ മാര്‍പ്പാപ്പായായി കര്‍ദ്ദിനാള്‍ സംഘം തെരഞ്ഞെടുക്കുമ്പോള്‍ ഈ എഴുപത്തിയാറുകാരനെ ഒരു താല്ക്കാലിക മാര്‍പ്പാപ്പായായി മാത്രമേ ജനം കരുതിയുള്ളൂ. മറ്റൊരു മാര്‍പാപ്പയെ വിവേകപൂര്‍വ്വം തെരഞ്ഞെടുക്കാനുള്ള സമയ പരിധിക്കായും അന്ന് ജോണ്‍ മാര്‍പ്പാപ്പയെ വിലയിരുത്തി. എന്നാല്‍, പരസ്പര വിരുദ്ധമായി വിചാരങ്ങള്‍ക്കുമപ്പുറം ചരിത്രം മഹാനായ ഒരു മാര്‍പ്പാപ്പയെ കണ്ടെത്തി. ക്രിസ്തുവിന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ ജോണെന്ന നാമം അദ്ദേഹമന്നു സ്വീകരിച്ചു. മാത്രവുമല്ല ജോണ്‍ എന്ന പേരുകാരായ മാര്‍പാപ്പാമാര്‍ ചുരുങ്ങിയ കാലങ്ങളേ സഭയെ ഭരിച്ചിരുന്നുള്ളൂ.

പതിമൂന്നു മക്കളുള്ള ഒരു കുടുംബത്തില്‍ മൂന്നാമനായി അഞ്ചെല്ലോ റോങ്കല്ലി 1881 നവമ്പര്‍ 25 തിയതി വടക്കേ ഇറ്റലിയിലുള്ള സോട്ടോ ഇല്‍ മോണ്ടെ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ജിയോവന്നി ബാറ്റിസ്റ്റ റോങ്കല്ലിയും മാതാവ് മരിയന്ന ജൂലിയാ മസ്സോല്ലായുമായിരുന്നു. പാരമ്പര്യമനുസരിച്ച് അദ്ദേഹത്തിന്റെത് ഉന്നതകുല കുടുംബമായിരുന്നു. ക്ഷയിച്ചുപോയ പ്രഭു കുടുംബത്തിലെ കഷ്ടപ്പെടുന്ന ദരിദ്രനായിട്ടായിരുന്നു റോങ്കല്ലി വളര്‍ന്നത്. അദ്ദേഹത്തിന്റെ കുടുംബം കൃഷിയില്‍ നിന്നായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പന്ത്രണ്ടാം വയസ്സില്‍ ബെര്‍ഗാമോയില്‍ രൂപതാ വക സെമിനാരിയില്‍ പഠനം ആരംഭിച്ചു. അവിടെ സാമൂഹിക കാഴ്ചപ്പാടുള്ള ഇറ്റാലിയന്‍ നേതാക്കന്മാരുടെ ആശയങ്ങളെ ചിന്തിക്കാനും പഠിക്കാനും തുടങ്ങി. റോമിലുള്ള സെമിനാരിയില്‍ സ്‌കോളര്‍ഷിപ്പ് സഹിതം പഠനമാരംഭിച്ചു. ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തി പട്ടാളസേവനത്തിനായി പോവേണ്ടി വന്നു. ഒരു വര്‍ഷം അവിടെ സേവനം ചെയ്തു. വീണ്ടും സെമിനാരിയില്‍ മടങ്ങി വന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറെററ്ബിരുദത്തിന് പഠനം ആരംഭിച്ചു.

1904 ആഗസ്റ്റ് പത്താം തിയതി കര്‍ഷക പുത്രനായ റോങ്കല്ലി വൈദിക പട്ടമേറ്റു. ബെര്‍ഗാമൊയില്‍ അന്ന് പുതിയതായി വന്ന ബിഷപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. അദ്ദേഹവുമൊത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങളും ക്ഷേമങ്ങളും മനസിലാക്കി പ്രവര്‍ത്തിച്ചു. കൂടാതെ അദ്ദേഹം രൂപതാവക സെമിനാരിയിലും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വീണ്ടും പട്ടാളത്തിലേക്ക് വിളിച്ചു. അവിടെ മെഡിക്കല്‍ ചാപ്ലയിനായി സേവനം ചെയ്തു. യുദ്ധത്തിനുശേഷം അദ്ദേഹത്തെ സെമിനാരിയുടെ ആദ്ധ്യാത്മിക ഡിറക്റ്ററായി നിയമിച്ചു. 1921 ല്‍ ബനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ റോമിലേക്ക് വിളിച്ച് വേദപ്രചാര വിശ്വാസസമൂഹങ്ങളുടെ ഡിറക്റ്ററായി ചുമതലകള്‍ കൊടുത്തു.

റോങ്കല്ലി 1925ല്‍ ബള്‍ഗേറിയായില്‍ ആര്‍ച്ച് ബിഷപ്പായിട്ട് അഭിഷിക്തനായി. അവിടെ തലസ്ഥാന നഗരമായ സോഫിയായില്‍ പൌരസ്ത്യറീത്ത് സഭകളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. 1934ല്‍ ടര്‍ക്കിയിലും ഗ്രീസിലും സേവനം ചെയ്തു. അക്കാലത്ത് കെമാല്‍ അതാതുര്‍ക്ക് എന്ന ഭരണാധികാരി ക്രിസ്ത്യന്‍ സഭകളോട് ശത്രുത പുലര്‍ത്തുന്ന കാലവും. ഇസ്റ്റാംബുളില്‍ നയതന്ത്രങ്ങളില്‍ക്കൂടി അദ്ദേഹത്തിന് ദേശീയ നേതാക്കന്മാരുമായി മത സൌഹാര്‍ദ്ദം പുലര്‍ത്താനും സാധിച്ചു. അന്നവിടെ ആര്‍ച്ച് ബിഷപ്പായ റോങ്കല്ലി ടര്‍ക്കിഷ് ഭാഷയില്‍ ആരാധന ക്രമം നടപ്പിലാക്കി. കൂടാതെ ടര്‍ക്കിയുടെ പ്രസിദ്ധനായ രാഷ്ട്രതന്ത്രജ്ഞനായും അറിയപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭകളുമായി മൈത്രിയുമുണ്ടാക്കി. 1939 ല്‍ ഓര്‍ത്തോഡോക്‌സ് സഭകളുടെ അധിപന്‍ ബഞ്ചമിന്‍ പാത്രിയാക്കീസുമായി സൗഹാര്‍ദ്ദ ബന്ധം സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹം ഇസ്റ്റാം ബുളിലായിരുന്നു. യഹൂദരെ നാസികളുടെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അവരെ ഒളി സങ്കേതങ്ങളില്‍ പാര്‍പ്പിച്ചും മരണക്കുടുക്കില്‍നിന്ന് രക്ഷപ്പെടുത്തിയും സഹായിച്ചിരുന്നു. നാസികളുടെ അധീനതയിലായിരുന്ന ഗ്രീസില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ ഫലമൊന്നും ലഭിച്ചില്ല. 1944ല്‍ അദ്ദേഹത്തിന് 64 വയസുള്ളപ്പോള്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ പാരീസില്‍ അംബാസഡര്‍ പദവിയുള്ള നുണ്‍ഷിയോയായി നിയമിച്ചു. അവിടെ യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിച്ചും ശുശ്രൂഷിച്ചും കര്‍മ്മരംഗങ്ങളില്‍ മുമ്പില്‍ തന്നെയുണ്ടായിരുന്നു. അതിനായി പട്ടണങ്ങള്‍തോറും നീണ്ട യാത്രകളും നടത്തിയിരുന്നു.

എഴുപത്തിരണ്ടാം വയസ്സില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളായി വാഴിച്ചു. വെനീസിലെ 'പാട്രിയാ' എന്ന നിലയില്‍ ബൃഹത്തായ ഒരു രൂപതയുടെ ഭരണാധികാര ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ജനങ്ങളുടെ പ്രിയങ്കരനായ കര്‍ദ്ദിനാളുമായിരുന്നു. ഇടവകകള്‍ കൂടെ കൂടെ സന്ദര്‍ശിക്കുകയും സാധാരണക്കാരുമായി ഇടപെടുകയും തൊഴിലാളികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ ഉത്സിതനായി മനസ് നിറയെ സന്തോഷിച്ചിരുന്നു. പുതിയ ഇടവകകള്‍ സ്ഥാപിക്കുന്നതിനൊപ്പം ദരിദ്രരും കഷ്ടപ്പെടുന്നവരുമായ ജനതകളുമായി സാമൂഹിക ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിരുന്നു. അവരുടെ ദുഃഖങ്ങളില്‍ എന്നുമദ്ദേഹം പങ്കുചേര്‍ന്നിരുന്നു.

1958 ല്‍ പന്ത്രണ്ടാം പീയൂസ് മരിച്ചപ്പോള്‍ അദ്ദേഹത്തെ മാര്‍പ്പാപ്പായായി തെരഞ്ഞെടുത്തു. എഴുപത്തിയേഴുകാരനായ ഈ വയോവൃദ്ധന്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ചരിത്രത്തിലെ വിഖ്യാതനായ മാര്‍പ്പാപ്പയായി അറിയപ്പെടാന്‍ തുടങ്ങി. മാറ്റത്തിന്റെതായ സഭയുടെ നവോത്വാന ചൈതന്യം അദ്ദേഹത്തില്‍ക്കൂടി ആഞ്ഞടിച്ചുകൊണ്ടിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നും കര്‍ദ്ദിനാള്‍മാരെ വാഴിച്ച്, വിപുലീകരിച്ച് ഇറ്റലിക്കാരുടെ കുത്തകയായിരുന്ന കര്‍ദ്ദിനാള്‍ കോളേജിനെ ആഗോള നിലവാരമുള്ളതാക്കി. രണ്ടാം വത്തിക്കാന്‍ സുനഹദോസ് വിളിച്ചുകൂട്ടി കാനോന്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു. സഭയുടെ തത്ത്വങ്ങള്‍ക്കും പഠനങ്ങള്‍ക്കും നവമായ ഒരു ജീവിതം പകര്‍ന്നു കൊടുത്തു. പിരിഞ്ഞു പോയ ക്രിസ്ത്യന്‍ സമൂഹങ്ങളെ ഒന്നാക്കി യേശുവിന്റെ ചൈതന്യം ഉത്തേജിപ്പിക്കുകയെന്നത് പരമമായ ലക്ഷ്യമായിരുന്നു. മാര്‍പാപ്പായെ മാത്രം അനുസരിച്ചുകൊണ്ടുള്ള സഭയല്ലാതെ തുറന്ന ചര്‍ച്ചകളായിരുന്നു വത്തിക്കാന്‍ കൌണ്‍സിലില്‍ മുഴങ്ങി കേട്ടിരുന്നത്. പ്രോട്ടസ്റ്റന്റ് സഭയിലെ നേതാക്കന്മാരും നിരീക്ഷകരായി ഉണ്ടായിരുന്നു.

സഭയിലെ യാഥാസ്ഥിതികരായ കര്‍ദ്ദിനാള്‍മാര്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പായുടെ നീക്കങ്ങളെ ശക്തിയായി എതിര്‍ക്കുന്നുമുണ്ടായിരുന്നു. സഭയെ നവീകരിക്കാനുള്ള മാര്‍പ്പാപ്പായുടെ മനോവിശാലതയില്‍ ഭീതിയോടെ യാഥാസ്ഥിതികനായ 'കര്‍ദ്ദിനാള്‍ ഒട്ടവാനി ' മാര്‍പാപ്പായോട് പറഞ്ഞു, 'പാപ്പാ, പ്രൊട്ടസ്റ്റന്റു വിഭാഗക്കാര്‍ മതനിന്ദകരാണ്. അവരോടുള്ള ഒത്തുതീര്‍പ്പുകള്‍ സഭയ്ക്ക് ഉപദ്രവം ചെയ്യും.' സ്‌നേഹാദരവകളോടെ മാര്‍പ്പാപ്പാ ഒട്ടവാനിയെ നോക്കി മറുപടി പറഞ്ഞു, ' ഇല്ല മകനേ അവര്‍ മതനിന്ദകരെന്നു മാത്രം പറയരുത്, ദൈവത്തിലൊന്നായ നമ്മില്‍നിന്ന് പിരിഞ്ഞുപോയ സഹോദരങ്ങളാണവര്‍. ഒട്ടവാനി വീണ്ടും പറഞ്ഞു, 'അല്ല പാപ്പാ, അവര്‍ പിശാചുക്കളുടെ സമൂഹമാണ്. വിഷമായ സര്‍പ്പങ്ങളാണ്'. മാര്‍പ്പാപ്പാ ഒട്ടവാനിയോടായി , 'പ്രിയപ്പെട്ടവനേ അങ്ങനെ പറയരുത്, അവര്‍ പിരിഞ്ഞു പോയ മാലാഖമാരെന്നു പറയൂ' !

ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പ്പാപ്പ റോമിലെ ബിഷപ്പെന്നതിലുപരി രൂപതയെ പരിപാലിക്കുന്നതിനൊപ്പം ഹോസ്പിറ്റിലുകളും ജയിലുകളും സ്‌കൂളുകളും സന്ദര്‍ശിക്കുവാനും സമയം കണ്ടെത്തിയിരുന്നു. റോമിലെ റെജീന ജയിലില്‍ മാര്‍പ്പാപ്പാ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വസിക്കുന്നവരോട് പറഞ്ഞു, 'നിങ്ങള്‍ക്ക് എന്റെ പക്കല്‍ വരാന്‍ കഴിയില്ല, അതുകൊണ്ട് ഞാന്‍ നിങ്ങളുടെ സമീപം വരുന്നു'

രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആരംഭിച്ചത് 1962 ഒക്ടോബര്‍ പതിനൊന്നാം തിയതിയായിരുന്നു. മാര്‍പ്പാപ്പയുടെ പൂനിലാവത്തുള്ള അന്നത്തെ രാത്രിയിലെ 'ചന്ദ്രനിലെ പ്രഭാഷണം' (വേല ടലൃാീി ീി വേല ാീീി) എന്ന പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍!സിലിന്റെ ആദ്യദിനം സെന്റ്. പീറ്റേഴ്‌സ് ബസലീക്കായില്‍ ജനം തിങ്ങിക്കൂടിയിരുന്ന വേളയില്‍ ചന്ദ്രപ്രഭയെ നോക്കി മാര്‍പ്പാപ്പയന്ന് പ്രഭാഷണമാരംഭിച്ചു. പ്രസംഗം ലളിതവും കാവ്യാത്മകവും മാധുര്യമേറിയതുമായിരുന്നു. െ്രെകസ്തവ മൂല്യങ്ങളെ ഒന്നായി കാണുവാനുള്ള സന്ദേശമായിരുന്നു പ്രസംഗത്തില്‍ മുഴങ്ങി കേട്ടത്. വിശ്വാസികളും അവിശ്വാസികളും തിങ്ങിക്കൂടിയിരുന്ന വേളയില്‍ ചന്ദ്രനെ നോക്കിക്കൊണ്ടായിരുന്നു അവരെയന്ന് ജോണ്‍ മാര്‍പ്പാപ്പാ അഭിവാദ്യം ചെയ്തത്.

'പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഞാനിന്ന് നിങ്ങളുടെ ശബ്ദം ശ്രവിക്കുന്നു. എന്റേത് ഒരു നാവില്‍നിന്നു വരുന്ന ഒരു ശബ്ദം മാത്രം. എന്നാല്‍ ഈ ശബ്ദം ലോകത്തിന്റെ ശബ്ദമായി ചുരുങ്ങിയിരിക്കുന്നു. ലോകമാകമാനമുള്ള ജനത്തെ ഇവിടെയിന്നു പ്രതിനിധികരിച്ചിരിക്കുന്നതും കാണാം. പൂനിലാവുള്ള ഇന്നത്തെ രാത്രിയില്‍ എന്റെ നിഴലുകള്‍ക്കൊപ്പം ആകാശത്തിലെ ചന്ദ്രന്‍പോലും ഇന്നത്തെ നമ്മുടെ പരിപാടികള്‍ കാണാന്‍ മുമ്പോട്ടു കുതിക്കുന്നുവെന്നും പറയാന്‍ കഴിയും. നാനൂറു വര്‍ഷം ചരിത്രമുള്ള സെന്റ് പീറ്റര്‍ ബസ്ലിക്കാപോലും അചിന്തനമായ ഒരു മുഹൂര്‍ത്തത്തിന് മുമ്പോരുകാലത്തും ഇങ്ങനെ സാക്ഷിയായിട്ടില്ല. ഞാനെന്ന വ്യക്തി ഇവിടെ ഒന്നുമല്ല. സംസാരിക്കുന്നത് നിങ്ങളുടെ സഹോദരനാണ്. ദൈവത്തിന്റെ കൃപയാല്‍ ഞാനൊരു പുരോഹിതനായി. പൌരാഹിത്യവും ദൈവത്തിന്റെ കൃപയും ഞാനും നിങ്ങളുമെന്ന സാഹോദര്യബന്ധവും ഒന്നായികണ്ട് സായംസന്ധ്യയുടെ ഇന്നത്തെ മുഖമുദ്രയായി ഭവിക്കട്ടെയെന്നും ആശംസിക്കുന്നു. നമ്മിലുള്ള മനസിലെ പൂജാദികളോടെ അവിടുത്തെ മഹത്വം വാഴ്ത്തപ്പെടട്ടെ. സമസ്ത ലോകത്തിന്റെ അടിയുറച്ച സാഹോദര്യത്തില്‍ ഞാനെന്നും വിശ്വസിച്ചിരുന്നു. ആകാശത്തിനു മുമ്പില്‍, നമുക്കു ചുറ്റുമായ പ്രപഞ്ചത്തിനു മുമ്പില്‍ ദൈവസ്‌നേഹത്തെയും വിശ്വാസത്തെയും സഹോദര്യ സ്‌നേഹത്തെയും പരോപകാര മനസിനെയും വിലമതിക്കാം. പ്രതീക്ഷകളാണ് നമ്മെ മുമ്പൊട്ട് നയിക്കുന്നത്. ഭവനങ്ങളിലേക്ക് മടങ്ങിപ്പോവുമ്പോള്‍ നിങ്ങളുടെ ഓമനിക്കുന്ന കുഞ്ഞുങ്ങളെ കാണില്ലേ !. നിങ്ങളുടെ പാപ്പായും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയൂ. നിങ്ങള്‍ ഒരു പക്ഷെ ഉണങ്ങാത്ത കണ്ണുനീര്‍ അവരില്‍ കണ്ടേക്കാം. ദുഖത്തിലും ദുരിതത്തിലും പാപ്പായായ ഞാനും അവരോടൊപ്പമുണ്ടെന്നു പറയൂ! പൊഴിഞ്ഞുപോയ കാലങ്ങളെ വിസ്മരിച്ച് സത്യത്തിന്റെ മേല്‍ക്കൂരയില്‍ പണിയുന്ന ഞാനുള്‍പ്പെട്ട നമ്മുടെ സഭ ഇനിമേല്‍ എന്റെയും നിങ്ങളുടെതുമായിരിക്കും. വിശ്വസിക്കുന്നവരുടെ മദ്ധ്യേ ഞാന്‍ പാപ്പായും ഉണ്ടായിരിക്കും. ഈ സുനഹദോസിന്റെ ലക്ഷ്യവും വേദനിക്കുന്നവരുടെ കഴിഞ്ഞകാല മുറിവുകളെ ഉണക്കാന്‍കൂടിയുമാണ്'

ജോണ്‍ ഇരുപത്തി മൂന്നാമന്റെ മനസ്സ് മിക്കപ്പോഴും ഒരു തത്ത്വ ചിന്തകനെപ്പോലെയായിരുന്നു. അദ്ദേഹം പറയുമായിരുന്നു, 'പണ്ഡിതനോ പാമരനോ, കുബേരനോ ആരാണെങ്കിലും സമാധാനമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്ത്? ഒരപ്പന് മക്കളെ ലഭിക്കുക സുഗമമാണ്. എന്നാല്‍ മാതൃകാപരമായ ഒരപ്പനെ മക്കള്‍ക്ക് ലഭിക്കുക ദുഷ്‌ക്കരവുമാണ്. മനുഷ്യനെന്ന് പറയുന്നത് വീഞ്ഞിനു തുല്ല്യം. പഴകുംതോറും അതിന്റെ വീര്യം കൂടി ഉത്തമ വീഞ്ഞാകും. കുറെ മനുഷ്യര്‍ വിന്നാഗിരിയായി മാറുന്നു. പഴകിയ വീഞ്ഞുപോലെയാണ് പഴക്കം ചെന്ന മനുഷ്യരും. അതില്‍ നന്മയുടെ സത്ത കണ്ടെത്തണം. ചെറിയവനെന്നുള്ള എന്റെ വിചാരങ്ങളും ഒന്നുമല്ലാത്തവനെന്ന തോന്നലും എന്നെ നന്മകളുടെ കൂടപിറപ്പുകളാക്കിയിരുന്നു'. മാര്‍പ്പാപ്പാ ഒരു ഫലിതപ്രിയനുമായിരുന്നു. 'രാത്രി കാലങ്ങളില്‍ കൂടെ കൂടെ അര്‍ദ്ധ ബോധാവസ്ഥയില്‍ ഞാനുണരാറുണ്ട്. സഭയുടെ സുപ്രധാനമായ നീറുന്ന പ്രശ്‌നങ്ങള്‍ മാര്‍പ്പായോട് പറയണമെന്നും ചിന്തിക്കും. സുപ്രഭാതത്തില്‍ ഉണരുമ്പോള്‍ ഞാന്‍ തന്നെ മാര്‍പ്പാപ്പയെന്ന് തിരിച്ചറിയുന്നു.' ' ഒരിക്കല്‍ ഒരു കുട്ടിയോടു പറഞ്ഞൂ, 'മോനെ ആര്‍ക്കും മാര്‍പ്പാപ്പായാകാന്‍ കഴിയും. ഞാനതിനൊരു തെളിവാണ്.' തന്റെ മരണത്തെപ്പറ്റിയും കൂടെ കൂടെ അദ്ദേഹം പറയുമായിരുന്നു. 'എന്റെ വഴികളിലെ യാത്ര അവസാനിക്കാറായി. സഞ്ചരിച്ചിരുന്ന പാത ഇനി മുമ്പോട്ടില്ല. എങ്കിലും നോക്കൂ, ഞാനിപ്പോള്‍ നില്ക്കുന്നത് വാരികൂട്ടിയിരിക്കുന്ന ഒരു കച്ചികൂമ്പാരത്തിന്റെ മുകളിലാണ്. അടുത്തടുത്തു വരുന്ന എന്റെ മരണം പടിപടിയായി പിന്തുടരാന്‍ എനിക്ക് കഴിയുന്നു. എന്റെയവസാനം മൃദുലമായി നീങ്ങുകയും ചെയ്യുന്നു.'

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന ചക്രവര്‍ത്തി രാജഗോപാലാചാരി ജോണ്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച വേളയില്‍ 'മഹാനായ ഗാന്ധിജിയുടെ നാട്ടില്‍നിന്നും വരുന്ന അങ്ങേയ്ക്ക് സ്വാഗതം' എന്നു പറഞ്ഞായിരുന്നു മാര്‍പ്പാപ്പ അദ്ദേഹത്തിന് ഹസ്തദാനം നല്കിയത്. 'മരിച്ചുപോയ എന്റെ പിതാവിനെ കണ്ട പ്രതീതിയായിരുന്നു മാര്‍പ്പാപ്പയുമായി അന്നത്തെ കൂടികാഴ്ചയെന്ന്' രാജഗോപാലാചാരി മരിക്കുവോളം പറയുമായിരുന്നു. !

1963 ജൂണ്‍ മൂന്നാം തിയതി, എണ്‍പത്തിയൊന്നാം വയസ്സില്‍ ജോണ്‍ മാര്‍പ്പാപ്പ ലോകത്തോട് യാത്ര പറഞ്ഞു. സഭയുടെ ചരിത്ര താളുകളില്‍ പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ടാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിശുദ്ധ പദവിയില്‍ എത്തിയിരിക്കുന്നത് . ലോകമുള്ളടത്തോളം കാലം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ചൈതന്യം വിശുദ്ധനില്‍ എന്നും തെളിഞ്ഞു നില്ക്കും. ഒരു പ്രവാചകന്റെ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തില്‍ പ്രകാശിതമായിരുന്നത്. സത്യവും ധര്‍മ്മവും നിലനിര്‍ത്തി നന്മയുടെ പ്രവാചകനായി യേശുവിന്റെ വചനങ്ങള്‍ പ്രചരിപ്പിക്കാനുള്ള തീവ്രമായ ഉള്ക്കാഴ്ച അന്ത്യനാളുകള്‍വരെയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മഹാനായ ഒരു പുരോഹിതനെ വിശുദ്ധ ഗണങ്ങളില്‍ ഉള്‍പ്പെടുത്തിയതില്‍ സഭയ്‌ക്കെന്നും അഭിമാനിക്കുകയും ചെയ്യാം.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പായും ലളിത ജീവിതവും വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പായും ലളിത ജീവിതവും വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പായും ലളിത ജീവിതവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക