ജയം ഉറപ്പായപ്പോള്‍ മലപ്പുറത്തെ മുസ്ലീംലീഗ് ചെറുപ്പക്കാര്‍ പച്ചനിറമുള്ള ലഡു
വിതരണംചെയ്യുന്നത് ടെലിവിഷനില്‍ കണ്ടശേഷമാണ് ഇതെഴുതുന്നത്. ജയിച്ചാലും തോറ്റാലും
കേരളത്തിന് കുമ്പിളില്‍ കഞ്ഞി എന്ന ചൊല്ല് ആര് സൃഷ്‌ടിച്ചതാണോ ആവോ!
ലോകത്തിലാദ്യമായി കമ്മ്യണിസ്റ്റ് ഗവണ്‍മെന്റിനെ വോട്ട്‌ചെയ്‌ത്
അധികാരത്തിലേറ്റിയ 1956ല്‍ തുടങ്ങിയതാണ് കേരളത്തിന്റെ ദൂര്‍ഗതി. ഒന്നുകില്‍ഇവിടെ
ഇടതുഭരണം അപ്പോഴെല്ലാം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്. കേന്ദത്തില്‍ ബി.ജെ.പി
ഭരിക്കുമ്പോഴാകട്ടെ ഇവിടെ എതിര്‍പക്ഷം. ഇത് ഗതികേടല്ലെങ്കില്‍ പിന്നെന്താണ്!
മറ്റൊരു സിംഗപ്പൂരാകേണ്ട കേരളത്തിനെ ഈ ഗതികേടിലേയ്‌ക്ക് നയിച്ചത് മലയാളി തന്നെ
കുഴിച്ച കുഴിയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.
ഇപ്പോള്‍
ബി.ജെ.പി.നേതൃത്വത്തില്‍ എന്‍.ഡി.പി ഭരിക്കുമ്പോഴാകട്ടെ രാജ്യം തൂത്തുവാരിയെറിഞ്ഞ
കോന്‍്‌ഗ്രസിന്റെ നേതൃത്വത്തിലാണ് ഇവിടെ യു.ഡി.എഫ്. ഭരണം കയ്യാളുന്നത്.
മാര്‍ക്‌സിസ്റ്റുകളെയും ബി.ജെ.പി.യേയും ഒരുപോലെ ചവിട്ടിപ്പുറത്താക്കിയ കേരളത്തോട്
എന്‍.ഡി.എ.യുടെ സമീപനം എന്താകുമെന്ന് കാത്തിരുന്നുകാണാം.
പക്ഷേ
കേരളീയരെമുഴുവന്‍ വിലയ്‌ക്കുവാങ്ങാനുള്ള ബുദ്ധി നരേന്ദ്രമോഡിക്കുണ്ട്. അദ്ദേഹം
കാലേകൂട്ടിവന്ന് ശിവഗിരിയില്‍ ഒരുഗ്രന്‍ പ്രസംഗംചെയ്‌തു. ദൈവത്തിന്റെ
നാട്ടില്‍നിന്ന് പഠിക്കാനാണ് വന്നതെന്ന മുഖവുരയോടെ. പിന്നീടദ്ദേഹം ഗാന്ധിനഗറില്‍
മടങ്ങിച്ചെന്ന് അവിടെയുള്ള മലയാളികളായ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരുടെ
ഒരു സംഘത്തെ കേരളത്തിലേയ്‌ക്കയച്ചു. ടൂറിസം, വിദ്യാഭ്യാസം, പഞ്ചായത്ത്‌ഭരണം എന്നീ
രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ പഠിക്കാനെന്ന മട്ടില്‍. സംഘത്തിന്റെ
നേതാവ് അവിടുത്തെ ടൂറിസം കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനും മലയാളികേഡര്‍
ഉദ്യോഗസ്ഥനുമായ സഞ്‌ജയ് കൗള്‍.
മോഡിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
മലയാളിയായ കെ.കൈലാസനാഥനാണ്. അറുപത്തൊന്നുകാരനായ ഇദ്ദേഹം റിട്ടയര്‍ ചെയ്‌തിട്ടും
മോഡി തന്റെ വിശ്വസ്‌തനായി പിടിച്ചുനിറുത്തിയിരിക്കുകയാണ്. മോഡിയോടൊപ്പം അദ്ദേഹവും
ഡല്‍ഹിയിലേക്ക് മാറുമെന്ന് ഉറപ്പാണ്. അതിന്റെ അര്‍ത്ഥം മന്‍മോഹന്‍സിങിന്റെ മുഖ്യ
ഉപദേഷ്‌ടാവായിരുന്ന റ്റി.കെ.എന്‍.നായരെപ്പോലെ മറ്റൊരുമലയാളി കേന്ദ്ര ക്യാബിനറ്റ്
സെക്രട്ടറിയേറ്റില്‍ മലയാളത്തില്‍ സംസാരിക്കാന്‍ ഉണ്ടാവുമെന്നതാണ്. കുനിയില്‍
കൈലാസനാഥന്‍ 1979 ബാച്ചില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനൊപ്പം പഠിച്ചയാളാണ്,
കേരളത്തില്‍ വിവിധ തസ്‌തികകളില്‍ മാന്ത്രികസ്‌പര്‍ശം നല്‌കിയ അല്‍ഫോന്‍സ്
ആകട്ടെ ഇന്ന് ബി.ജെ.പി.യുടെ ബൗദ്ധിക ഉപദേഷ്‌ടാക്കളില്‍ ഒരാളാണുതാനും. കോട്ടയം
കളക്‌ട്രറായിരിക്കുമ്പോള്‍ ഉപരാഷ്‌ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്‍ കോട്ടയത്ത്
തിരുനക്കരമൈതാനത്തു തിക്കിലും തിരക്കിലുംപെട്ടപ്പോള്‍ പോലീസുകാര്‍ നിസ്സഹായരായി
നോക്കിനില്‍ക്കവെ ഒരു പോലീസുകാരന്റെ ബാറ്റണ്‍ പിടിച്ചുവാങ്ങി ആളുകളെ അടിച്ചൊതുക്കിയ
ആളാണ് അല്‍ഫോന്‍സ്. ഡല്‍ഹി ഭരണകൂടത്തില്‍ കമ്മീഷണറായിരിക്കുമ്പോള്‍ അനധികൃതമായ
പണിതുയര്‍ത്തിയ ബഹുനിലമന്ദിരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
ഒരിക്കല്‍ ടൈം മാഗസിനില്‍ ഏഷ്യയിലെ 100 യുവനേതാക്കളുടെ പട്ടികവന്നു.
അവരില്‍ ആദ്യത്തെ ചിത്രമായി കൊടുത്തിരുന്നത് അല്‍ഫോന്‍സിന്റേതാണ്. ``അത്
ആല്‍ഫബെറ്റിക്കലായതുകൊണ്ട് അങ്ങനെ വന്നുപോയതാണ്'' എന്ന് ഭാര്യ ഷീല. ``ഷീല അങ്ങനെ
പറഞ്ഞോ?- അല്‍ഫോന്‍സ് ഈ ലേഖകനോട് ചോദിച്ചു. കൂടെ ഒരു ചിരിയും പാസ്സാക്കി. ഭാര്യയെ
ബി.സി.എം.കോളേജില്‍ പഠിച്ച് ബിരുദംനേടാന്‍ സഹായിച്ച അല്‍ഫോന്‍സ്‌് അവിടെതന്നെ
ഭാവി ഐ.എ.എസ്.കാരെ വാര്‍ത്തെടുക്കാന്‍ ഒരു ഐ.എ.എസ്. സ്ലോഗ് സെന്റര്‍
സ്ഥാപിക്കുകയും അവിടെ പഠിപ്പിക്കാന്‍ എന്നെ ക്ഷണിക്കുകയും ചെയ്‌ത സംഭവം എങ്ങനെ
മറക്കാനാണ്! എല്‍.ഡി.എഫ്. ഭരണകാലത്ത് കാഞ്ഞിരപ്പള്ളി എം.എല്‍.എ. ആയിരുന്ന
അദ്ദേഹം മിനിസിവില്‍സ്റ്റേഷന്‍ കാലാവധിക്ക് മൂന്നുമാസംമുമ്പേ പണിതീര്‍ക്കാന്‍
എല്ലാദിവസവും അവിടെപ്പോയി പരിശോധിച്ചു!
കോട്ടയത്തെ കേരളാകോണ്‍ഗ്രസ്(എം)
എം.പിയായ ജോസ്.കെ.മാണി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് എല്ലാവരും പറയുന്നു.
തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി അദ്ധ്യക്ഷനുമായ
കെ.എം.മാണിയാണ്. ഒരുകാലത്ത് കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ ഒരുങ്ങിയിറങ്ങിയ
ആളാണ് കെ.എം.മാണി. ഡല്‍ഹിയിലെ ചതുരംഗകളിയില്‍ ഒരുകാലാളിന് പിഴവുപറ്റി. അന്ന്
സാധിക്കാതിരുന്ന സ്വപ്‌നം ഇന്ന് മകനിലൂടെ സാക്ഷാത്‌കരിക്കാമെന്ന് കെ.എം.മാണി
സ്വപ്‌നംകാണുന്നതില്‍ തെറ്റില്ല. ``ബി.ജെ.പി.യോട് ഞങ്ങള്‍ക്ക് അയിത്തമൊന്നുമില്ല
എന്ന് ഈ അടുത്തദിവസമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
കേരളത്തില്‍
അധികംപേര്‍ക്കറിഞ്ഞുകൂടാത്ത ഒരു സിംഹക്കുട്ടിയുണ്ട്. ഡല്‍ഹിയില്‍ മലയാളമനോരമയില്‍
ജോലിചെയ്യവെ പ്രകടമായ ആര്‍.എസ്.എസ്.പക്ഷപാതിത്വം ആാേപിച്ചതിന്റെ പേരില്‍
രാജിവെച്ച് പുറത്തുപോയ ആര്‍. ബാലശങ്കര്‍, ആര്‍.എസ്.എസ്സിന്റെ ഓര്‍ഗനൈസര്‍ എന്ന
മാസികയുടെ പത്രാധിപരായി. ചെങ്ങന്നുര്‍കാരന്‍. ഇപ്പോള്‍ ബി.ജെ.പിയുടെ ബൗദ്ധിക
കേന്ദ്രത്തിന്റെ ദേശീയ കണ്‍വീനര്‍. ഭാര്യ മംഗളം ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍
സെന്റര്‍ ഫോര്‍ ആര്‍ടസിന്റെ പ്രോഗ്രാംഡയറക്‌ടറാണ്.
കേരളംകണ്ട ഏറ്റവും
മികച്ച റെയില്‍വേമന്ത്രി ഒ. രാജഗോപാലാണ്. അദ്ദേഹവും മന്ത്രിയാകും. മോഡിയുടെ
അജണ്ടയിലുള്ള ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യ ഒട്ടാകെ ഓടിക്കാന്‍ `മെട്രോമാന്‍' ആയ ഇ.
ശ്രീധരനെ മന്ത്രിയായി് നിയോഗിക്കുമെന്നും
കേള്‍ക്കുന്നു.
ഇത്രയുമൊക്കെപ്പോരെ മലയാളിക്ക് ഡല്‍ഹിയില്‍
കാലുറപ്പിച്ചുനില്‍ക്കാന്‍!
``ആരുഭരിച്ചാലും ഞങ്ങള്‍ക്ക് ജോലികിട്ടണം-
സാംസങ് ഗാലക്‌സി ഫോണിന്റെ `വാട്‌സ്‌ആപ്'ലൂടെ വാഴക്കുളത്തിനടുത്ത് ആവോലിയിലെ
മലമുകളില്‍ രൂപത നടത്തുന്ന വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ്
ടെക്‌നോളജിയുടെ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിനുമുമ്പ് പാലാ കൊഴുവനാല്‍ ടോണി
ഈ ലേഖകന്റെ ചോദ്യത്തിന് മറുപടി അയച്ചു. ബി.ടെക്., എം.ടെക്, എം.ബി.എ ശ്രേണികളില്‍
ആണും പെണ്ണുമായി രണ്ടായിരം പേര്‍ പഠിക്കുന്ന വിശ്വജ്യോതിയെപ്പോലെ ആയിരക്കണക്കിനു
പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവരുടെയെല്ലാം സ്വപ്‌നം ഒന്നുതന്നെ- ആരു
ഭരിച്ചാലും ജോലി കിട്ടണം.