Image

ആറന്‍മുള വിമാനത്താവളവും നരേന്ദ്രമോഡിയും- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 17 May, 2014
ആറന്‍മുള വിമാനത്താവളവും നരേന്ദ്രമോഡിയും- അനില്‍ പെണ്ണുക്കര
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ പ്രധാനമന്ത്രിയായും ,ഭാരതത്തിന്റെ പ്രധാനമന്ത്രിയായും നരേന്ദ്രമോഡിയെ തീരുമാനിച്ചതോടെ ലോകം തന്നെ ആവേശഭരിതരായിട്ടുണ്ട്.  സൈബര്‍ ലോകത്തെ യുവഹിന്ദുത്വവാദികളും കോര്‍പ്പറേറ്റുകളും ഈ സമ്രാട്ടിനെ ആവേശപൂര്‍വ്വം സ്വാഗതംചെയ്തു കഴിഞ്ഞു.  അവരുടെ ജീവിതമാര്‍ഗ്ഗമാകെ കുറേക്കൂടി ലിബറല്‍ സ്വഭാവമാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.  ഈ കോര്‍പ്പറേറ്റുകളെല്ലാം മോഡിയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇവിടെയാണ് ആറന്മുള വിമാനത്താവളത്തെ പറ്റി ചിന്തിക്കേണ്ടത്. ഒരു വന്‍ കോര്‍പ്പറേറ്റും, മോഡിയുടെ ശത്രു പാളയ ത്തുള്ള റോബര്‍ട്ട് വധേരയുടെ കയ്യിലാണല്ലോ ഇപ്പോള്‍ ആറന്മുള വിമാനത്താവളം. റോബര്‍ട്ട്‌ വധേരയെ മാറ്റി നിര്‍ത്തി ആറന്മുളയുടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഒരു സംവിധാനത്തെക്കുറിച്ച് മോഡി ചിന്തിച്ചാല്‍ കഥ മാറും. ആകെ ഒരു പോളിചെഴുത്തും ഇപ്പോഴാത്തെ കള്ളക്കളികളും പുറത്തുകൊണ്ടുവരികയും ചെയ്തു ആറന്മുളയിലെ ബി.ജെ പി ക്കാരുടെ കണ്ണിലും വായിലും മണ്ണിട്ട് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും.

വ്യത്യസ്തമായ രണ്ടുതരം വിഭാഗങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാനാകുന്ന അത്ഭുത മനുഷ്യനാണോ നരേന്ദ്രമോഡി എന്ന ചോദ്യം ഇവിടെ ഉയര്ന്നു വരുന്നു.  ഹിന്ദുത്വത്തിന്റെ കാലാള്‍പ്പട നിരവധി നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ഇന്ത്യയെ നയിക്കണമെന്നാഗ്രഹിക്കുന്നു. രാജ്യത്തിന്റെ ആരോഗ്യത്തിന്റെ അളവുകോല്‍ കോര്‍പ്പറേറ്റുകളുടെ ലാഭസാധ്യതകളും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന ശമ്പളപ്പൊതികളുമാണെന്ന് പുതുതലമുറയിലെ മോഡി ഭക്തര്‍ ചിന്തിക്കുന്നു. ഇരുകൂട്ടരേയും ഒരേ സമയം തൃപ്തിപ്പെടുത്താന്‍ മോഡിക്കു കഴിയുമോ?അതിനു കഴിഞ്ഞാല്‍ വിമാനത്താവളം ഒന്നല്ല കുറഞ്ഞത് 3 എണ്ണമെങ്കിലും വരും.

മോഡി വികസന നായകനായി വേഷം കെട്ടുന്നതിന്റെ യുക്തിയും മറ്റൊന്നുമല്ല.  യഥാര്‍ത്ഥത്തില്‍ വന്‍കിട ബിസിനസ്സുകാര്‍ക്ക് ഹെക്ടര്‍ കണക്കിന് ഭൂമി പതിച്ചു നല്‍കുകയാണ് വികസന പ്രവര്‍ത്തനമെന്നപേരില്‍ മോഡി ചെയ്തിട്ടുള്ളത്. വികസനം വരാനിരിക്കുന്ന പ്രദേശങ്ങളെക്കുറിച്ച് നേരത്തെ വിവരം ലഭിക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍ക്കാണ്.  ഭൂമികച്ചവടത്തിലെ ലാഭത്തിന്റെ വലിയൊരു വിഹിതം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് എത്തിച്ചേരുന്നത്. ഈ ഒരു കാര്യം മാത്രം മതി ആറന്മുളയെ മോഡി റാഞ്ചാന്‍ ..
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി സ്വപ്‌നം കാണുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നടപ്പാക്കുന്ന നയങ്ങള്‍ ''മഞ്ഞ വിപ്ലവത്തിലൂടെ' പ്രായോഗികമാക്കുന്നയാളായിരിക്കും നരേന്ദ്രമോഡി.

മോഡി വിജയകരമായി മുന്നോട്ടു വെക്കുന്ന കടുപ്പമേറിയ കോക്ക്‌ടെയിലിന്റെ പ്രത്യേകത ഒരേസമയം ഉയര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തിന്റെ വികസനസ്വപ്‌നങ്ങളെയും, അര്‍ധനാഗരികരും അര്‍ധസാക്ഷരരുമായ ബഹുജനങ്ങളെയും മധ്യകാല ഹിന്ദുരാഷ്ട്രത്തിലേക്ക് എത്തിക്കാനാകുമെന്നതാണ്.

പക്ഷേ നരേന്ദ്രമോഡിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍ തിരിച്ചറിഞ്ഞ സുപ്രധാനമായ രാഷ്ട്രീയ പ്രശ്‌നമുണ്ട്.  ഇന്ത്യയെപ്പോലെ വിവിധ വംശങ്ങളും ഭാഷകളും സംസ്‌കാരവുമുളള വലിയൊരു രാജ്യത്തില്‍ ഉയര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗമോ യാഥാസ്ഥിതിക ഹിന്ദുക്കളോ മാത്രം യോജിച്ചതുകൊണ്ട് ഭരണം നന്നായി കൊണ്ടുപോകുക സാധ്യമല്ല എന്നാ കാര്യം മോഡിക്ക്  നന്നായി അറിയാം . അതുകൊണ്ട് മോഡിക്കും മതേതര നാട്യം ആവശ്യമായിവരും. മോഡിയുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് ഇന്ത്യയിലെ വന്കിട പരസ്യ കമ്പനികള്‍ ആയിരുന്നു.
മോഡിയുടെ പരസ്യച്ചുമതലയുള്ള കമ്പനികളും പബ്ലിക്‌ റിലേഷന്‍ വിഭാഗങ്ങളും ഉപദേശിക്കുന്നതിനനുസരിച്ചു ആവര്‍ത്തിക്കപ്പെടുന്ന ദൃശ്യബിംബങ്ങളുടെ ഫലമെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു.  കോര്‍പ്പറേറ്റുകളില്‍ നിന്ന് നിര്‍ലോഭം ലഭിക്കുന്ന പണമാണിതിന്റെ അടിസ്ഥാനം.  മോഡിയുടെ ഭരണം കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിയ സൗജന്യങ്ങള്‍ക്കുള്ള പ്രതിഫലമാണിത്.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി ആക്കിയതിലൂടെ ഒരൊറ്റവെടിക്ക് രണ്ടു പക്ഷിയെ വീഴ്ത്തുന്ന ദൗത്യമാണ് ആര്‍ എസ്സ് എസ്സും അതിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പി യും നിര്‍വ്വഹിച്ചിട്ടുള്ളത്. മോഡിയെ സംബന്ധിച്ചിടത്തോളം ഗോധ്ര കലാപശേഷം ഗുജറാത്തില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളുടെയും കൊള്ളയുടെയുമൊക്കെ പേരില്‍ ഒരു ഡസനിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് വിവിധ ഏജന്‍സികളുടെ അന്വേഷണത്തിലിരിക്കുകയാണ്. മുസ്ലീങ്ങളെ വ്യാജ ഏറ്റുമുട്ടലുകളില്‍പെടുത്തി കൊലപ്പെടുത്തിയ കേസുകളും ഇതിലുണ്ട്.  പ്രധാനമന്ത്രിയായുള്ള മോഡിയുടെ ഉയര്‍ച്ച ഈ അന്വേഷണ ഏജന്‍സികള്‍ക്കെല്ലാമുള്ള ഒരു മുന്നറിയിപ്പാണ്. 

തനിക്കെതിരെ ശബ്ദിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആരോടും പകപോക്കുന്നയാള്‍ എന്ന മോഡിയുടെ രീതി സിബിഐ, എസ് ടി എഫ്, എസ് ഐ ടി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ഐ പി എസ് ആഫീസര്‍മാരെ ഭയപ്പെടുത്തുന്നതിനും ബി ജെ പി യുടെ പ്രധാനമന്ത്രി യെ സംശയത്തിന്റെ മുനയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതിനും സഹായിക്കുന്നമെന്നാണ് കണക്കുക്കൂട്ടല്‍. ഈ മാസം 21 മുതല്‍ ജയിലിലും പുറത്തുമുള്ള വ്യാജഏറ്റുമുട്ടല്‍ വിദഗ്ധരായ ഒരൊറ്റ ഐ പി എസ് ആപ്പീസര്‍മാരും വായ തുറക്കില്ലെന്ന കാര്യം സത്യമാണ്. പ്രധാനമന്ത്രിയുടെ ശത്രുത നേടാതിരിക്കാന്‍ അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ആപ്പീസര്‍മാര്‍ തെളിവുകളുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യും. വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം വെളിപ്പെടുത്താതിരിക്കുന്നതിനാലും ഇനി അവരുടെ ശ്രദ്ധ പതിയുക. ഒപ്പം തന്നെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കാത്തിരിക്കുന്ന നിരവധി ഐഎഎസുകാര്‍ തല്‍ക്കാലത്തേക്ക് അപേക്ഷകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രിയുടെ ആഫീസുള്‍പ്പെടെയുള്ള ആകര്‍ഷകമായ കസേരകള്‍ക്കായി കാത്തിരിക്കുന്നുവെന്ന വിശേഷവും ഇതോടൊപ്പമുണ്ടായിട്ടുണ്ട്.

എന്തായാലും മോഡി വന്നതുകൊണ്ട് ആറന്മുള വിമാനത്താവളം ഉള്‍പ്പെടെ പണം വാരാന്‍ യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച പരുപാടികളിലെല്ലാം മോഡിയും കുട്ടരും അരപ്പണി നോക്കാതിരിക്കില്ല. കോടികള്‍ കയ്യില്‍ കിട്ടിയാല്‍ കയ്ക്കുമോ എന്ന് ആറന്മുളയിലെ ചിലരും കണക്കു കുട്ടിയാല്‍ എന്താണ് തെറ്റ് ...

ആറന്‍മുള വിമാനത്താവളവും നരേന്ദ്രമോഡിയും- അനില്‍ പെണ്ണുക്കരആറന്‍മുള വിമാനത്താവളവും നരേന്ദ്രമോഡിയും- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക