ന്യൂയോര്‍ക്കു്:
അമേരിക്കന്‍ സാഹിത്യ നഭോമണ്ഡലത്തില്‍ സുപ്രസിദ്ധ ‘സാഹിത്യപ്രതിഭ’, ശ്രീമതി
എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ഒന്‍പതാമത്തെ കൃതിയും ആദ്യ
ഗദ്യസമാഹാരവുമയ ‘നേര്‍ക്കാഴ്ചകള്‍’ അവരുടെ ജന്മമാസമായ ജൂണില്‍
വിചാരവേദിയില്‍ ചര്‍ച്ചചെയ്യുകയും കവയിത്രി.യെ അനുമോദിക്കയും ചെയ്തു.
കേരളാ കള്‍ച്ചറല്‍ സെന്ററില്‍ ജൂണ്‍ എട്ടാം തീയതി ആറു മണിക്കു കൂടിയ
‘വിചാരവേദി’ ചര്‍ച്ചാ സമ്മേളനത്തില്‍ ഡോ. എന്‍ പി ഷീല ആദ്ധ്യക്ഷം വഹിച്ചു.
സെക്രട്ടറി സാംസി കൊടുമണ്‍ സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ട്
‘നേര്‍ക്കാഴ്ചകളി’ ലേക്കൊരെത്തിനോട്ടം നടത്തുകയുണ്ടായി. ജന്മനാല്‍ കവിതയോടു
കൂറു കാണിക്കുന്ന കവയിത്രിക്കു് ഗദ്യവും നന്നായി വഴങ്ങും എന്നു് അദ്ദേഹം
നിരീക്ഷിച്ചു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇതിലെ പല കഥകളും ലേഖനങ്ങളും
സ്മൃതിപഥങ്ങളിലൂടെയുള്ള ഒരു തിരിഞ്ഞു നടപ്പുകൂടിയാണു്. നേര്‍രേഖയില്‍
കാഴ്ചകളെ പകര്‍ത്തുന്ന എല്‍സി യോഹന്നാന്റെ ശൈലിയുടെ ശക്തിയും അതു
തന്നെയാണു്. അങ്ങനെ ഒരാള്‍ക്കേ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നോബല്‍
സമ്മാനാര്‍ഹമായ ‘ഗീതാഞ്ജലി’ വൃത്തബദ്ധമായ കവിതയിലേക്കു് വിവര്‍ത്തനം
ചെയ്യാനുള്ള ഉള്‍ക്കരുത്ത് ഉാകുകയുള്ളു. ആയുരാരോഗ്യത്തോടെ ആയിരം പൂര്‍ണ്ണ
ചന്ദ്രന്മാരെക്കണ്ട്, കൈരളിക്ക് അര്‍ത്ഥപൂര്‍ണ്ണമായ അനേകം സംഭാവനകള്‍
നല്‍കാന്‍ ഇനിയും അവര്‍ക്കു കഴിയട്ടെ എന്നു് ആശംസിച്ചു.
അദ്ധ്യക്ഷ, പുസ്‌കത്തിലെ പരാമര്‍ശിത കവിയായ മലയാളത്തിന്റെ സ്വപുത്രന്‍
വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിത ചൊല്ലിക്കൊണ്ട് ‘നേര്‍ക്കാഴ്ചകളു’ടെ
ഒരു ആനുഷംഗിക വിവരണം നല്‍കി. ജഡങ്ങളായ വാക്കുകളെ തന്റെ കരസ്പര്‍ശം കൊണ്ട്
ഉദ്ദീപിപ്പിക്കാന്‍ കഴിയും എന്ന സത്യത്തിനു തെളിവാണു് ഈ ഗദ്യകൃതിയിലൂടെ
എല്‍സി യോഹന്നാന്‍ തെളിയിച്ചിരിക്കുന്നതെന്നു് ഡോ. ഷീല അഭിപ്രായപ്പെട്ടു.
ഐശ്വര്യം, സൗന്ദര്യം, പാതിവൃത്യം എന്നീ ഗുണങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുന്ന
ഒരു വനിതാ രത്‌നത്തില്‍ നിന്നും സാത്വികതയും നന്മയും ഈശ്വരപൂജ പോലെ നിറഞ്ഞ
കൃതികളാണു് ഉരുത്തിരിയുന്നത്. കഥകള്‍, ലേഖനങ്ങള്‍. വീക്ഷണങ്ങള്‍,
വ്യക്തികളുടെ അനുസ്മരണങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, മലയാളത്തിലെ
ചിരസ്മരണീയരായ കവികള്‍, ആദ്യകാല പ്രവാസികളുടെ യാതനകളുടെ, കൂട്ടായ്മകളുടെ
കൊച്ചു കൊച്ചു സന്തോഷങ്ങളും കോറിയിട്ട ഈ പുസ്തകം വര്‍ണ്ണപ്പൂക്കള്‍ നിറഞ്ഞു
നില്‍ക്കുന്ന ഒരു പൂവാടിയാണു് എന്നും അഭിപ്രായപ്പെട്ടുകൊണ്ട്
ഗ്രന്ഥകര്‍ത്രിക്കു് ജന്മദിനാശംസകള്‍ നേര്‍ന്നു.
തുടര്‍ന്നു സംസാരിച്ച വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍
കോറെപ്പിസ്‌ക്കോപ്പാ പ്രാസംഗികര്‍ പൊതുവേ ഓര്‍ത്തിരിക്കേ ചില കാര്യങ്ങള്‍
ഓര്‍മ്മിപ്പിച്ചു, പ്രസംഗവിഷയത്തെ കൊല്ലരുതെന്നും, ശ്രോതാക്കളോടു നീതി
പുലര്‍ത്തണമെന്നും, സദസ്യര്‍ ബുദ്ധിയില്ലാത്തവരല്ലെന്നും, സമയം
പാലിക്കണമെന്നും ഊന്നിപ്പറഞ്ഞു.
.
ഗ്രാമജീവിതവും കാര്‍ഷിക സംസ്‌ക്കാരവുമായി ബന്ധമുള്ളതുകൊണ്ടാണു് ഇത്ര
ഭംഗിയായി സാഹിത്യ രചനകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതെന്നു് ഡോ. എ.കെ.
ബി. പിള്ള നിരീക്ഷിച്ചു. ഡോ. കുഞ്ഞാപ്പു തന്റെ ആശംസാ പ്രസംഗത്തില്‍
വായനക്കാരന്റെ ജീവിത പശ്ചാത്തലമാണു് കൃതിയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും
ശ്രീമതി എല്‍സി യോഹന്നാന്‍ ശുദ്ധ മലയാളം കൈകാര്യം ചെയ്യുന്നതില്‍
കാണിക്കുന്ന പ്രാവീണ്യം ശ്ലാഘനീയമാണെന്നും, ഒരു പഞ്ചകര്‍മ്മ ചികിത്സയാണു്
‘നേര്‍ക്കാഴ്ചകള്‍’ എന്നും എടുത്തു പറഞ്ഞു. ഡോ. നന്ദകുമാര്‍
നേര്‍ക്കാഴ്ചകളിലൂടെയും, ‘ജന്മക്ഷേത്ര’ത്തിലൂടെയും ഒരോട്ടപ്രദിക്ഷണം
നടത്തുകയും, അവയിലെ ഭാഷാനിപുണതയെ എടുത്തുകാട്ടുകയും, അമേരിക്കയിലെ
‘ബാലാമണിയമ്മ’യെന്നു വിശേഷിപ്പിക്കുന്ന ഈ കവയിത്രിയ്ക്കു അനായാസേന ഗദ്യവും
പാകമാകും എന്നു് പ്രസ്താവിച്ചു.
മനോഹര്‍ തോമസ്, ഒരു ചെറുകഥയുടെ ചാരുതയോടെ, സുന്ദരമായ പദാവലിയിലൂടെ,
ധാര്‍മ്മികതയോടും, സത്യത്തോടുമുള്ള ഉള്‍ക്കാഴ്ചയാണു്,
ഓര്‍ക്കുറിപ്പുകളില്‍ക്കൂടി ഉടലെടുത്ത ഈ രചന. ലളിതമായ പദാവലി, അമ്മയുടെ
അന്ത്യനാളുകള്‍ ഉള്‍പ്പടെയുള്ള ഓര്‍മ്മക്കുറിപ്പു തുടങ്ങിയ ലേഖനങ്ങള്‍
ഹൃദയസ്പര്‍ശിയായവയാണു് എന്നു് ബാബു പാറയ്ക്കല്‍ എടുത്തു പറഞ്ഞു വര്‍ഗ്ഗീസ്
ചുങ്കത്തില്‍, ജോസഫ് പനയ്ക്കല്‍, രാജു തോമസ്, ജോണ്‍ പോള്‍, തോമസ്
കൂവള്ളൂര്‍, ജോസ് ചെരിപുറം, സാമുവല്‍ ഫീലിപ്പോസ് എന്നിവര്‍ കൃതിയുടെ പല
നന്മകളും ചൂിക്കാട്ടുകയും ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. ശ്രീ. സുധീര്‍
പണിക്കവീട്ടില്‍ എഴുതി അയച്ച ആസ്വാദ്യകരമായ ജന്മദിന സന്ദേശം ഡോ.
നന്ദകുമാര്‍ വായിക്കയും, ഡോണാ പിള്ള പ്രത്യേകമായ ആശംസ എഴുതി വായിക്കയും,
തുടര്‍ന്നു് പിറന്നാള്‍ കേക്കു മുറിക്കയും, എല്‍സി യോഹന്നാന്‍ എവര്‍ക്കും
ഹാര്‍ദ്ദമായ കൃതജ്ഞത രേഖപ്പെടുത്തുകയും, തന്റെ സാഹിത്യ സപര്യയില്‍ താങ്ങും
തണലും, ഉര്‍ജ്ജവും നല്‍കുന്ന തന്റെ പ്രിയതമനെ ശ്ലാഘിക്കയും
നന്ദിയര്‍പ്പിക്കയും ചെയ്തു. സെക്രട്ടറി സാംസി കൊടുമണ്‍ എവര്‍ക്കും വീണ്ടും
കൃതജ്ഞതയര്‍പ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാഹിത്യകാരന്മാരും
സാഹിത്യാസ്വാദകരും ഉള്‍പ്പെട്ട വലിയൊരു സദസ്സ് സന്നിഹിതരായിരുന്നു.
വിഭവസമൃദ്ധമായ അത്താഴസദ്യയോടു കൂടി സമ്മേളനം പര്യവസാനിച്ചു.