Image

അമേരിക്കയില്‍ കുടിയേറിയ ചലച്ചിത്ര പ്രതിഭകളെ ഫൊക്കാനാ ആദരിക്കുമ്പോള്‍?

അനില്‍ പെണ്ണുക്കര, ഈമലയാളി എക്‌സ്‌ക്ലൂസീവ് Published on 17 June, 2014
അമേരിക്കയില്‍ കുടിയേറിയ ചലച്ചിത്ര പ്രതിഭകളെ ഫൊക്കാനാ ആദരിക്കുമ്പോള്‍?
പണ്ടേ മറന്നുപോയ ഒരുകാര്യം. കൂടെയുള്ളവരെ അംഗീകരിക്കുക. അത് ഫൊക്കാന സഫലീകരിക്കുന്നു. അമേരിക്കയില്‍ കുടിയേറി സ്ഥിരതാസമാക്കിയ എന്നാല്‍ കലാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതുമായ ചലച്ചിത്രപ്രതിഭകളെ ജൂലൈ ആദ്യം ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍വച്ച് സമ്പൂര്‍ണ്ണ ആദരവ് നല്‍കുന്നു.

ചലച്ചിത്രകാരനും, നടനും, എഴുത്തുകാരനുമായ തമ്പിആന്റണി, നടനും നിര്‍മ്മാതാവുമായ ടോം ജോര്‍ജ്, പഴയകാല നടിയായ അംബിക, മാത്യൂ, സുവര്‍ണ്ണമാത്യൂ, ദിവ്യഉണ്ണി, മന്യ എന്നിവരെയാണ് ഫൊക്കാനാ കണ്‍വന്‍ഷനോടനുബന്ധിച്ച് സര്‍വ്വാത്മനാ ആദരിക്കുന്നത്.

ഓരോ ചലച്ചിത്ര പ്രതിഭകളേയും വേദികളിലേക്ക് ആനയിക്കുമ്പോള്‍ അവരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളുടെ പ്രൊഫൈല്‍, അവര്‍ അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങള്‍ എന്നിവ വേദിയില്‍ പശ്ചാത്തലത്തിലെ വലിയ സ്‌ക്രീനില്‍ തെളിയും. ആധുനിക ചലച്ചിത്ര അവാര്‍ഡ് നിശകളെ പോലെ തന്നെയാണഅ ഈ ചടങ്ങ് കാണികള്‍ക്കായി അവതരിപ്പിക്കുന്നതെന്ന് ഈ പരിപാടിയുടെ സംവിധായകന്‍ ജയന്‍ മുളങ്കാട് ഈ മലയാളിയോട് പറഞ്ഞു.

നാളിതുവരെ അമേരിക്കയിലുള്ള പല ചലിത്രതാരങ്ങളേയും സാന്നിദ്ധ്യം കൊണ്ട് മാത്രം ഉപയോഗപ്പെടുത്തിയപ്പോള്‍ ഫൊക്കാന മുപ്പത് വര്‍ഷം പിന്നിടുന്ന അവസരത്തില്‍ സ്വന്തം ഭൂമികയിലെ കലാകാരന്‍മാരെയും, കലാകാരികളേയും ആദരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
പഴയകാല നടിയാണ് അംബിക. പുതുതലമുറയ്ക്ക് അത്രത്തോളം പരിചയമില്ലെങ്കിലും “ഉണരുണരൂ ഉണ്ണിപ്പൂവേ”  എന്ന പാട്ട് അഭിനയിച്ച നടിയെ പുതുതലമുറയും മറക്കാനിടയില്ല. സത്യന്‍ നസീര്‍ എന്നീ മഹാരഥന്‍മാരായ നടന്മാരുടെ നായികയായി അഭിനയിച്ച അംബികയ്ക്ക് അമേരിക്കന്‍ മലയാളി പുതുതലമുറയുടെ ആദരം കൂടിയായിരിക്കും ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദി.

തമ്പി ആന്റണിയെ അറിയാത്തവരായി അമേരിക്കന്‍ മലയാളികളില്‍ ആരുമുണ്ടാവില്ല. മികച്ച സിനിമകളോടൊപ്പം എന്നും നിലയുറപ്പിക്കുന്ന അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും കവിയും കൂടിയാണ്. “ബിയോണ്ട് ദ സോള്‍” മുതല്‍ എം.ജി.ശശിയുടെ ജാനകിവരെ എത്തി നില്‍ക്കുന്ന നിരവധി സിനിമകള്‍ ഇവയെല്ലാം അമേരിക്കന്‍ മലയാളികള്‍ക്ക് നെഞ്ചോട് ചേര്‍ത്ത് വച്ച് ആദരിക്കാവുന്നവ തന്നെ. കവി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ലോകശ്രദ്ധതന്നെ നേടേണ്ട വ്യക്തിയാണ് തമ്പി ആന്റണി. ഫൊക്കാനയുടെ ആദരവ് ലഭിക്കുമ്പോള്‍ ധന്യമാകുക അമേരിക്കന്‍ മലയാളി സമൂഹം തന്നെയാകും.

നിര്‍മ്മാതാവ്, നടന്‍, എന്നീ നിലകളില്‍ ശ്രദ്ധേയനായ ടോം ജോര്‍ജ്, നര്‍ത്തകിയും നടിയുമായ ദിവ്യാ ഉണ്ണി, അമരത്തിലെ മാത്യൂ, ജോക്കറിലെ മന്യ, സാദരത്തലെ സുവര്‍ണ്ണ മാത്യൂ തുടങ്ങിയ ചലച്ചിത്രപ്രതിഭകളേയും ഫൊക്കാനാ കണ്‍വന്‍ഷനില്‍ ആദരിക്കുന്നു. എല്ലാ കാലാകാരന്‍മാര്‍ക്കും ഒരേ തരത്തിലുള്ള പ്രൊഫൈല്‍ സംവിധാനവും, അവരുടെ സിനിമകളുടെ ദൃശ്യങ്ങളും ഒരുക്കിയാണ് വേദിയിലേക്ക് ആനയിക്കുക.

കേരളത്തിന്റെ മണ്ണില്‍ നിന്ന് അമേരിക്കയിലെത്തിയ കലാകാരന്‍മാരെ  അമേരിക്കന്‍ മണ്ണില്‍ ആദരിക്കുക എന്നത് മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ്. ഈ പ്രതിഭകളില്‍ പലരേയും എവിടെ താമസിക്കുന്നു എന്നതെല്ലാം കണ്ടു പിടിക്കാന്‍ വളരെ ശ്രമകരമായി പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ഈ പരിപാടിയുടെ സംവിധായകനും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറുമായ ജയന്‍ മുളങ്കാട് പറഞ്ഞു. പ്രശസ്ത ചലച്ചിത്രതാരവും, അവതാരകനും, സാമൂഹ്യപ്രവര്‍ത്തകനുമായ ജോയി ചെമ്മാച്ചേല്‍ ആണ് ഫൊക്കാനാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍.

ഫൊക്കാനയുടെ ഈ ഉദ്യമത്തെ നമുക്ക് ശ്ലാഘിക്കാം. കാരണം ഇത് വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമാണ്. കല ദീപ്തമാകുന്നിടത്ത് ജാതിയും മതവും എല്ലാം ഇല്ലാതാകുന്നു. ഏകോദര സഹോദരരെപ്പോലെ ഒന്നാകാന്‍ കഴിയുന്ന ഒരു വേദിയും കലാവേദി തന്നെ. ഫൊക്കാനയുടെ ലക്ഷ്യവും ഈ ഒരുമതന്നെ ആകണം.


അമേരിക്കയില്‍ കുടിയേറിയ ചലച്ചിത്ര പ്രതിഭകളെ ഫൊക്കാനാ ആദരിക്കുമ്പോള്‍?അമേരിക്കയില്‍ കുടിയേറിയ ചലച്ചിത്ര പ്രതിഭകളെ ഫൊക്കാനാ ആദരിക്കുമ്പോള്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക