മരുക്കാറ്റിനെ അതിജീവിക്കുന്ന എഴുത്തുകള്‍
മലയാള സാഹിത്യലോകത്ത് തേജാമയ സാന്നിദ്ധ്യമായി കടന്നുവന്ന് വായനക്കാരുടെ ഹൃദയത്തില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയ എഴുത്തുകാരനാണഅ ബന്യാമിന്‍. ആടുജീവിതം എന്ന ഒരൊറ്റ നോവല്‍ മാത്രം മതി ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ കരുത്ത് അറിയാന്‍. എന്നാല്‍ അതുമാത്രമല്ല അദ്ദേഹത്തെ മലയാളത്തിലെ മികച്ച എഴുത്തുകാരുടെ പട്ടികയില്‍ പെടുത്താനുള്ള കാരണം. ആദ്യകാലാസമാഹാരമായ യൂത്തനേസിയ മുതല്‍ അവസാനം പുറത്തിറങ്ങിയ മനുഷ്യന്‍ എന്ന സഹജീവി വരെയുള്ള കഥകളും നോവലുകളും അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്നതാണ്. മലയാളസാഹിത്യത്തില്‍ നിന്നും വായനയില്‍ നിന്നും അകന്നുപോയ അനേകരെ പുസ്തകങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നത് ബെന്യാമിനും ആടുജീവിതവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ന് അത് എല്ലാ റിക്കോര്‍ഡുകളെയും ഭേദിച്ച് അതിന്റെ എഴുപത്തിയഞ്ചാം പതിപ്പിലാണ് എത്തിനില്‍ക്കുന്നത്. ലാളിത്യവും ആഖ്യാനചാരുതയുമാണ് വായനക്കാരെ ആടുജീവിതത്തിലേക്ക് അടുപ്പിച്ചത്.ബെന്യാമിന്റെ എല്ലാകഥകളിലും മനുഷ്യസ്‌നേഹത്തിന്റെ ഒരു അന്തര്‍ധാര പ്രവഹിക്കുന്നുണ്ട്. ജീവിതത്തെ വാറ്റിയെടുത്ത കഥകള്‍ എന്നുവേണമെങ്കില്‍ ബെന്യാമിന്റെ രചനകളെ ഒറ്റവാചകത്തില്‍ വിലയിരുത്താം.
സാഹിത്യപരമായ പാരമ്പര്യമോ പിന്തുടര്‍ച്ചയോ ഇല്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ നിന്നാണഅ. ബെന്യാമിന്‍ കഥാലോകത്തേക്ക് എത്തുന്നത്. സര്‍ഗ്ഗാത്മകതയെ എരിച്ചുകളയുന്നത് എന്ന് എപ്പോഴും പഴിപറയുന്ന പ്രവാസജീവിത്തിന്റെ ഭാരത്തിലാണ് അദ്ദേഹം ഏറെനാള്‍ കഴിഞ്ഞത്. പക്ഷേ ഇവയൊന്നും ഒരു എഴുത്തുകാരന്റെ പ്രതിഭയെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് ബന്യാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. യൂത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും എന്നിങ്ങനെ മൂന്ന് പ്രധാന കഥാസമാഹാരങ്ങളാണ് ബെന്യാമിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഇപ്പോള്‍ ഇവയെല്ലാം ഒന്നുചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ സമാഹാരമായി ഡി.സി. ബുക്‌സ് പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. പ്രണയം, രാഷ്ട്രീയം, പ്രവാസം എന്നിവയാണ് ബെന്യാമിന്റെ ചെറുകഥകളില്‍ കടന്നുവരുന്ന പ്രധാന പ്രമേയം വിദേശങ്ങളിലേക്ക് കുടിയേറിയ മലയാളിയുടെ ജീവിതം ഒരിക്കലും പ്രവാസമല്ലെന്നും അത് കുടിയേറ്റം മാത്രമാണെന്നും സമര്‍ത്ഥിക്കാനുള്ള ഒരു ശ്രമം ബെന്യാമിന്റെ കഥകളില്‍ കാണാം. മലയാളീ ജീവിതത്തിനു പുറത്തുള്ള ജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ബന്യാമിന്‍ ഇത് സാധൂകരിക്കുന്നത്. ഗസാന്റെ കല്ലുകള്‍, കുമാരിദേവി, ആഡിഡ് അബാബ, ഇ.എം.എസും പെണ്‍കുട്ടിയും, ജാവേദ് എന്ന മുജാഹിദ് തുടങ്ങിയ കഥകള്‍ ഒക്കെയും ഈ വാദം അംഗീകരിക്കുന്നുണ്ട്. അതേ സമയം മനുഷ്യനന്മയില്‍ ഊന്നുന്ന നെടുമ്പാശ്ശേരി, ശത്രു, സറ്റയറിന്റെ മേമ്പൊടി കലര്‍ന്ന വാസ്തുപുരുഷന്‍, താവോ മനുഷ്യന്‍, കഴുതക്കഥ, രാഷ്ട്രീയ നിരീക്ഷണമുള്ള ലോംഗ് മാര്‍ച്ച്, അര്‍ജന്റീനയുടെ ജേഴ്‌സി, രണ്ട് പട്ടാളക്കാര്‍ ഒരു അറബിക്കഥയില്‍ പ്രണയത്തിന്റെ സിന്ദൂരം കലര്‍ന്ന പ്രണയസന്ധ്യകള്‍, അരുന്ധതി തുടങ്ങിയവ ബെന്യാമിന്‍ കഥകളിലെ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്യുന്നു.
ബൈബിളിലെ ഒരു ചെറുകഥാസന്ദര്‍ഭത്തെ മനോഹരമായ ഒരു പ്രണയകാവ്യമാക്കി മാറ്റിയിരിക്കുന്ന കൃതിയാണ് ബെന്യാമിന്റെ ആദ്യ നോവല്‍ 'അബീശഗിന്‍' ശലോമോന്റെ അനശ്വരമായ ഒരു പ്രണയം ബൈബിളിന്റെ ഭാഷാചാതുരികൊണ്ട് ലേബനോനിലെ ദേവാദാരുപോലെ അലങ്കരിച്ചതിലൂടെ മലയാളത്തിന് എക്കാലത്തെയും മികച്ച ഒരു പ്രണയപുസ്തകമാണ്. ബെന്യാമിന്‍ സമ്മാനിച്ചത്.
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവല്‍ ആക്ടടെ ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ വെളിച്ചത്തില്‍ ബൈബിളിലെ ക്രിസ്തുവിനെ മാറ്റിപ്പണിയുന്ന ഒരു നോവലാണ്. ഇതിലൂടെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത മറ്റൊരു ക്രിസ്തുവിനെയും യുദാസിനെയും പത്രോസിനെയും തോമായെയും നാം കണ്ടുമുട്ടുന്നു.
വിഷയത്തിലെയും ഭാഷയിലെയും വൈവിധ്യമാണ് ബന്യാമിന്റെ നോവലുകളുടെ അമ്പരിപ്പിക്കുന്ന ചാരുത. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലില്‍ എത്തുമ്പോള്‍ നാം അത് അതിന്റെ പൂര്‍ണ്ണതിയില്‍ ദര്‍ശിക്കുന്നു. ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങളും പള്ളി വഴക്കുകളും മദ്ധ്യതിരുവിതാംകൂര്‍ ജീവിതത്തിന്റെ മൊഴിവഴക്കങ്ങളും വളരെ ഹാസ്യാത്മകമായ ഒരു ഭാഷയുടെ തെളിമയില്‍ എഴുതിയിരിക്കുന്ന നോവലാണത്.
ആടുജീവിതം ഇന്ന് ഓരോ മലയാളിക്കും മനപാഠമാണ്. അത്രത്തോളം ആ നോവല്‍ മലയാളി മനസിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു. ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ സര്‍ഗ്ഗസിദ്ധിയത്രയും വെളിച്ചത്തുകൊണ്ടുവന്ന നോവലാണത്. പളപളപ്പിന്റെയും സുഖലോലുപതയുടെയും പര്‍ദയ്ക്കുള്ളില്‍ കിടന്നിരുന്ന ഗള്‍ഫ് മലയാളിയുടെ യഥാര്‍ത്ഥ ജീവിതകഥ പുറത്തുകൊണ്ടുവന്നു എന്നതാണഅ അതിന്റെ രാഷ്ട്രീയ പ്രധാന്യം. നമുക്ക് കെട്ടുകഥ എന്നു തോന്നുന്ന തരം ചില ജീവിതങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് അത് നമ്മോടു പറഞ്ഞു. നമ്മെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ ഇവിടെയുണ്ടെന്ന് അത് നമുക്ക് കാണിച്ചു തന്നു. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമാണ് ആടുജീവിതം ബന്യാമിന് സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, നോര്‍ക്ക റൂട്ട്‌സ് പ്രവാസി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി പതിനഞ്ചോളം പുരസ്‌കാരങ്ങള്‍ ഈയൊരു നോവല്‍ നേടി. അത് ഇപ്പോള്‍ പത്താംക്ലാസ്സിലും കേരള, കാലിക്കറ്റ്, പോണ്ടിച്ചേരി, ഭാരതിയാര്‍ തുടങ്ങിയ യൂണിവേഴ്‌സിറ്റികളും പാഠപുസ്തകമാണ്. ഇംഗ്ലീഷ്, തമിഴ്, കന്നട അറബിക് പരിഭാഷകള്‍ പുറത്തുവന്നു. അരഡസനിലധികം ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ നടക്കുന്നു. മലയാളഭാഷയുടെ കീര്‍ത്തി ലോകത്തിന്റെ അതിരുകളോളം എത്തിക്കുന്നതിലും ആടുജീവിതം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ മാന്‍ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസിന്റെ പുരസ്‌കാരപ്പട്ടികയിലും ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ച് സമ്മാനിതമാകുന്ന ഡി.എസ്.സി. പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അന്തിമപട്ടികയിലും പെടാന്‍ ആടുജീവിത്തിനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
കീര്‍ത്തികളും ബഹുമതികളും സമ്മാനിച്ച ഒരു കൃതിയ്ക്കുശേഷം എന്ത് എന്നതാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഒരു യഥാര്‍ത്ഥ പ്രതിഭയ്ക്കു മാത്രമേ ആ വെല്ലുവിളി അതിജീവിക്കുവാന്‍ കഴിയൂ. നിഷ്പ്രയാസമാണ് ബന്യാമിന്‍ ആ വെല്ലുവിളിയെ മിറകടന്നത്. ആടുജീവിതം വന്ന് മൂന്നുവര്‍ഷം കഴിയും മുന്‍പേ ഭാഷയിലും വിഷയത്തിലും അവതരണത്തിലും ഒക്കെ ആടുജീവിതത്തെ മറികടക്കുന്നതും മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ളതുമായ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ പുറത്തുവന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ സ്വഭാവത്തില്‍ സമകാലിക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ ഒപ്പിയെടുക്കുന്ന ഭാവസാന്ദ്രതയാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍.
അതിനുശേഷമാണ് കുറുംകഥകളുടെ സമാഹാരമായ മനുഷ്യന്‍ എന്ന സഹജീവി വരുന്നത്. അതിനിടെ അനുഭവം ഓര്‍മ്മ യാത്ര, ഇരുണ്ട വനസ്ഥലികള്‍ എന്നിങ്ങനെയുള്ള ലേഖനസമാഹാരങ്ങളും പുറത്തുവന്നു. ജീവിതത്തിന്റെ ഞെട്ടിക്കുന്ന നേര്‍ക്കാഴ്ചകളാണഅ ഈ സമാഹാരങ്ങള്‍ ഒക്കെയും നമുക്ക് മുന്നില്‍ വയ്ക്കുന്നത്.
വളരെക്കുറച്ച് പറഞ്ഞ് ഏറെ അനുഭവിപ്പിക്കുന്ന എഴുത്തുകാരനാണഅ ബന്യാമിന്‍. അദ്ദേഹത്തിന്റെ കഥകളിലെയും ഭാഷയിലേയും വൈവിധ്യം അമ്പരിപ്പിക്കുന്നതാണ്.
നാടോടിയെപ്പോലെ പുതിയ കഥാഭൂമികള്‍ തേടുന്നതാണ് ഈ എഴുത്തുകാരന്റെ നിര്‍വൃതി. ആധുനികതയുടെ വരണ്ട കാറ്റേറ്റ് മങ്ങിക്കിടന്നിരുന്ന മലയാള സാഹിത്യത്തെ വായനാവസന്തത്തിന്റെ പുല്‍മേടുകളിലേക്ക് നയിച്ച ഈ എഴുത്തുകാരന്‍ ഇപ്പോഴും തന്റെ സര്‍ഗ്ഗവൃത്തിയില്‍ മുഴുകിയിരിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ കുളനടസ്വദേശിയാണ് ബന്യാമിന്‍. ഏറെക്കാലം ബഹ്‌റൈനിലായിരുന്നു ജോലി. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ സര്‍ഗ്ഗാത്മകത കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിഞ്ഞ ബന്യാമിന്‍ സമയരാഹിത്യത്തെക്കുറിച്ച് വിലപിക്കുന്ന ഈ ലോകത്തിനു ഒരു നല്ല പാഠപുസ്തമാണ്.
സാഹിത്യ പ്രവരത്തനങ്ങളുമായി താങ്കള്
മുന്നേറുന്നത് പ്രശസാഹമാണു. ഫോമയി
ഇവിടത്തെ എഴുത്തുകാരെ ആദരിക്കുന്ന ഒരു
ചടങ്ങ് കൂടി ഏപ്പെടുത്തിയാ നല്ലത്. ഇവിടത്തെ
എഴുത്തുകാരെ കുറിച്ച് ജനത്തിനു നല്ല അഭിപ്രായമാല്ലെങ്കിലും നിരൂപകനായ താങ്കള്ക്ക് അവരുടെ ശക്തിയും ദൈര്ബല്യവും അറിയാമല്ലോ.
ആശംസകളോടെ - ഒരു വായനക്കാരn
ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള, അറിവുള്ള വ്യക്തികൾക്കു എഴുത്തിന്റെയും വർത്തമാനത്തിന്റെയും നാനാ രീതികൾ കാട്ടിത്തരാൻ (ഇതുപോലെ) കഴിവ് എല്ലാ എഴുത്തുകാർക്കും ഉണ്ടായിരിക്കില്ല, അങ്ങനെ ആവിശ്യപ്പെടുന്നതിൽ ന്യായം കാണുന്നില്ല. "ഇംഗ്ലീഷു-101" മുതൽ 'ഓർവെല്ലിനെ'ക്കൂടാതെ ഇംഗ്ലീഷു ഭാഷാ പഠനം കോളേജുകളിൽ ഉണ്ടോ? നല്ല മാതൃകയും, എഴുത്തും, പ്രസംഗവും തന്നെ ആരും എവിടെയും ആഗ്രഹിക്കുന്നത്. അല്ലാതെ ആരുടേയും സംശയം തീരത്തുമില്ല.
"ഈ- മലയാളിയിൽ" ഇത്രയും നന്നായി കമന്റെഴുതുന്നവർ ചുരുക്കം. എന്നിട്ടും അതിൽ കുറ്റം പറയുന്നവരോട് പരിതപിക്കാനെ സാധിക്കുന്നുള്ളൂ.
എഴുതുന്ന ആൾ ഒരു തമാശക്ക് വേണ്ടി കുറിക്കുന്നതല്ല "FWD:" എന്ന് തുടക്കത്തിൽ കാണിക്കുന്ന സൂചിക. "FWD: [by Sukumaran]" എന്നു വ്യക്തമായി എഴുതിയത്, "എന്റേതല്ല, സുകുമാരൻ എഴുതിയത്", എന്നു പറഞ്ഞു തുടങ്ങുന്ന സ്റ്റൈൽ ആണ് അനിയൻകുഞ്ഞു, വകുപ്പനുസരിച്ചു, ചെയ്തിരിക്കുന്നത്. വിവിധ തലങ്ങളിൽ നിന്ന് മറ്റുള്ളവരുടെ പകർത്തുന്നതും, 'ക്വോട്ടു' ചെയ്യുന്നതും എങ്ങനെ വേണം എന്നു കൃത്യമായി നിഷ്കർഷിക്കുന്ന പുസ്തകങ്ങളും ടെക്സ്റ്റുകളും ഇംഗ്ലീഷു ഭാഷയിൽ ഉണ്ട്. മലയാളത്തിലും ഉണ്ടാവണം എന്നാണെന്റെ വിശ്വാസം, കൃത്യമായി അറിയില്ല, (ഞാനൊരു ഭാഷാപണ്ഡിതനല്ല). ഇംഗ്ലീഷു ഭാഷയിൽ അത്തരത്തിൽ പൂർണമായും ചെയ്യേണ്ട രീതിയിൽ അല്ല അനിയൻകുഞ്ഞു എഴുതിയിരിക്കുന്നത്, എങ്കിലും, ഇക്കാര്യത്തിലുള്ള 'ധാർമ്മിക ചുമതല' നിറവേറ്റിക്കൊണ്ട്, തന്റേതല്ല ഇവകൾ എന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതു കാണാൻ കഴിയാത്തത് എഴുത്തുകാരന്റെ കുഴപ്പമായി കാണാനാവില്ല. ഭാഷയിൽ കഴിവുള്ളവർ സാഹിത്യ കുറിപ്പുകൾ കൃത്യമായ 'ഫോർമാറ്റനുസരിച്ചു' പരസ്പരം എഴുതുന്ന വേദിയല്ലിത് എങ്കിലും അങ്ങനെ ചെയ്യാൻ കഴിവുള്ള - ഭാഷാപണ്ഡിതർ ധാരാളമുള്ള - ഒരു വേദിയായി ഇതു മാറുന്നത് നല്ലതു തന്നെ. എങ്കിൽ, നല്ല രീതിയിൽ ഭാഷ കൈകാര്യം ചെയ്യുന്നതിനു സഹായകരമായ രീതികൾ പറഞ്ഞിട്ടുള്ള പ്രമുഖരായവരുടെ വിവരങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് നല്കാൻ സാധാരണ ഭാഷയിൽ ഒരാൾ എഴുതിയതിനെ തടസ്സപ്പെടുത്തെണ്ടതില്ല എന്നേ ഞാൻ ചൂണ്ടിക്കാട്ടിയുള്ളൂ.
"അതെന്തവാ?" , "ഇതെന്തവാ?", എന്നൊക്കെ ചോദിച്ചുകൊണ്ടു നാലുചുറ്റും കറങ്ങുന്ന ഒരുപാടുപേർ വളർന്നു നാടു നിറഞ്ഞു. ഇവരുടെയെല്ലാം 'സംശയം' തീർത്തു കൊടുക്കേണ്ട ഗതികേടും മറ്റുള്ളവർക്കായിരിക്കുന്നു. അനിയൻകുഞ്ഞു സ്വന്തമായിട്ടു എഴുതുന്നതെ ഇദ്ദേഹം കേൾക്കൂ? എവിടെന്നു കിട്ടുന്നു ഇവർക്കീ ആശയങ്ങൾ? എന്തുകൊണ്ട് താങ്കൾക്ക് സ്വന്തമായി ഒന്നും എഴുതാനില്ല, സുഹൃത്തേ, സംശയമേ?
കവിത എന്ന് പറയുന്നത് വെറും ദ്വിദീയ പ്രാസവും, അലങ്കാരവും മാത്രമല്ല. അതിൽ നല്ലൊരു ആശയം വേണം ഉപമയുണ്ടാകാം ഇതിലുപരിയായി ഒരു വൃത്തവും ഉണ്ടായിരിക്കണം. പുതിയ തലമുറയും മലയാള കാവ്യ സംമസ്ക്കാരത്തെ എന്ത് വിലകൊടുത്തും നശിപ്പിക്കും എന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരും, ആധൂനികരും അവരുടെ വാക്താക്കളും ഇങ്ങനെ തുടരെ തുടരെ ഫോർവേഡ് ചെയ്യുന്നവരും, കാവ്യ ബോധം ഇല്ലാത്തവറോടും പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ആര്ക്കെങ്കിലും പ്രയോചനപെട്ടാൽ, പെടട്ടെ എന്നതുകൊണ്ട് മാത്രം എഴുതുന്നു എന്നേയുള്ളൂ . ഉത്തമമായ കാവ്യങ്ങൾ വായിക്കുമ്പോൾ അവാച്യമായ ആഹ്ലാദം നമുക്ക് അനുഭവപ്പെടുന്നു. ഇതിനു കാരണം ചമത്ക്കാരമാണ്. ഇത് രണ്ടു ഉപാധികളെ ആശ്രയിച്ചിരിക്കുന്നു . 1) ഒന്ന് ആഹ്ലാദം ജനിപ്പിക്കാൻ കാവ്യ്ത്തിനുള്ള കഴിവ് 2) അത് അനുഭവിക്കാൻ അനുവാച്ചകാനുള്ള കഴിവ്. അലങ്കാരങ്ങൾ രണ്ടു വിധം. 1) ശബ്ദാലങ്കാരം 2) അർഥാലങ്കാരം. ശബ്ദാലന്കാരങ്ങളെക്കാൾ അർഥാലങ്കാരങ്ങൾക്കാണ് പ്രാധാന്യം. അതിശയോക്തി, സാമ്യോക്തി, വാസവോക്തി, സ്ലേഷോക്തി എന്നിങ്ങനെ നാല് അലങ്കാരങ്ങൾ ഉണ്ട്. അതിൽ സാമ്യോക്തിക്ക് ഉദാഹരണമായി ഒരു കവിത ഇവിടെ കുറിക്കുന്നു, ഇതിൽ ആശയം ഉണ്ട്, അലങ്കാരം ഉണ്ട്, ഉപമയുണ്ട് കൂടാതെ ദ്വിദീയക്ഷര പ്രാസം ഉണ്ട് (മകാരം മത്തായി ഉപയോഗിച്ച 'മ ' അല്ല. നേരായി വിടർന്നീ നറുമുല്ലയിന്മേൽ (1 ) ധാരാളമായി പൂക്കൾ നിറഞ്ഞു നിൽപ്പൂ (2) നീരാടി നല്ലൊരു വെളുത്ത മുണ്ട് (3) തോരാനൊരാൾ കൊണ്ട് വിരിച്ചപോലെ (4 ) ഇന്നത്തേക്ക് ഇത്രേം മതി. കൂടുതൽ പഠിച്ചു തലമണ്ട കേടാക്കണ്ട.
എല്ലായിടത്തും, എവിടെയും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്, ഉണ്ടാവും. പഴയ ചട്ടങ്ങൾ മാത്രമേ തുടരാവൂ എന്നോ മാറ്റങ്ങൾ കൊള്ളില്ലാന്നോ കരുതേണ്ടതില്ല. മാറ്റങ്ങൾ എല്ലാം ചീത്തയാണെന്നും ധരിക്കരുത്. മാറ്റങ്ങൾ കൊണ്ട് പഴയത് ചീത്തയാവുന്നുമില്ല. ചുള്ളിക്കാടും സച്ചിതാന്ദനും പൊളിഞ്ഞു പോയി എന്നും കരുതുന്നതും ശരിയല്ല. ഇതാ ഈ ചാറ്റ് കേള്ക്കൂ:
https://www.youtube.com/watch?v=p9lEL8Uz-V4
കുറച്ചു നല്ല കാവ്യാലാപനങ്ങളും കൂടെ വേണമെങ്കിൽ ശ്രദ്ധിച്ചു കേട്ടുകൊള്ളൂ - (ഇരുപതാം നൂറ്റാണ്ടിന്റെ കവിതകൾ) - ഇവിടെ:
http://kavyamsugeyam.blogspot.in/
നിങ്ങളെപ്പോലെയുള്ള നിർബന്ധ ബുദ്ധികൾക്ക് താൻ പിടിച്ച മുയലുകൾക്കെല്ലാം കൂടുതൽ കൊമ്പുകൾ ഉണ്ടെന്നു പറയുന്ന വിദ്വാന്റെ വാചാലതയുണ്ടാവുന്നതു സ്വാഭാവികം. "പ്രകൃതിയിൽ എല്ലാം ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടു നിൽക്കുന്നു...." എന്നു തുടങ്ങുന്ന നിങ്ങളുടെ ഉദാഹരണം തന്നെ തിരിച്ചു അങ്ങോട്ട് ഉരുട്ടിയാൽ, അങ്ങനെയല്ലാതെയും (ബന്ധപ്പെടാതെയും) ഉണ്ട് എന്നു വിവരിക്കാൻ ധാരാളമുണ്ട്. അതു പ്രായോഗികമല്ല പത്രത്തിലൂടെ. പ്രകൃതിയിലെ, രണ്ടു വാതകങ്ങൾ പ്രത്യേക രീതിയിൽ ("എച്-റ്റു-ഒ") ഒന്നിക്കുമ്പോൾ ദ്രവ്യമായി മാറിയ (വെള്ളം) അവസ്ഥ പിന്നെ നേരത്തെ ഉണ്ടായിരുന്ന വാതകാവസ്ഥയോടോ വേറെ 'ആരോടെങ്കിലുമോ' ബന്ധപ്പെട്ടല്ല നിൽപ്പ്. നീരാവിയായി മാറി കറങ്ങിത്തിരിഞ്ഞു വെള്ളമായി വീണ്ടുമതു വരുംവരെ, വേറിട്ടുതന്നെ അതിന്റെ നിൽപ്പ്. "അതെന്താ...?", എന്നൊന്നും ചോദിക്കരുത്. മണ്ണ്, അതുപോലെ മണ്ണുതന്നെ! മണ്ണിനോട് പലതും ചേരുന്നു, ചേർക്കുന്നു. മണ്ണിൽ നിന്ന് എടുക്കുന്നു. എന്നാൽ മണ്ണിനു ആരോടും ബന്ധപ്പെടേണ്ടതില്ല മണ്ണായിക്കിടക്കാൻ! നിങ്ങൾക്കു കടിച്ചു വലിക്കാൻ ഒത്തിരിയുള്ള വിഷയമാണിതെന്ന് ഊഹിച്ചു കൊണ്ടാണ് പത്രത്തിലൂടെ ഇവ കയറ്റിവിടാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞത്. അതുകൊണ്ടു സായിപ്പ് പറയുമ്പോലെ, "it depends...", എന്നു ചുരുക്കമായി അതേപ്പറ്റി പറയട്ടെ.
നിങ്ങളെപ്പോലെ, 'കാനഡക്കാരൻ ഒരു മാത്യു വർഗീസെ'ന്നു പറയും പോലെയല്ല 'ചുള്ളിക്കാടിനെയും', 'സച്ചിതാനന്ദനെയും' മലയാളികൾ അറിയുക. കാരണമുണ്ട്, അവരുടെ കൃതികൾ രുചിച്ചിട്ടുള്ളവരും, അങ്ങനെ ഇന്നും ചെയ്തുപോരുന്നവരുമായ അവരെ അറിയുന്ന വലിയൊരു വിഭാഗം മലയാളികൾ എല്ലായിടത്തും ഉണ്ടെന്നുതന്നെയല്ലേ, പ്രിയപ്പെട്ടവനേ, അതു കാട്ടുന്നത്? അവരെ 'അവരാക്കിയത്' അവരുടെ പ്രത്യേക 'സ്റ്റയിലു'കളാണ്. നിങ്ങൾക്കോ എനിക്കോ അതില്ല. നിങ്ങളൊരു വർഗീസ്, കാനഡ, ഞാനൊരു (വെറും) പരമു ഇവിടെ! അതുകൊണ്ടവരെ നിങ്ങളുടെ 'നാലായിരം വർഷം കഴിഞ്ഞിട്ടും കാത്തു സൂക്ഷിക്കുന്ന കാവ്യസമ്പത്തി'ൽ ഇട്ടു ഉരച്ചു നോക്കി ഗുണമില്ലാന്നു പറഞ്ഞു തഴയേണ്ടതില്ല. ഒരുപാട് പേർക്കവരെ വലിയ ഇഷ്ടം തന്നെയാണ്.
"...കവിത എഴുത്തിന്റെ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി പുതുമ സൃഷ്ടിക്കാൻ ശ്രമിക്കുന്നതു" വലിയ അപരാധമായി നിങ്ങൾ കാണുന്നു. മാനദണ്ഡങ്ങൾ പലതും കാലാകാലങ്ങളിൽ മാറിയും, പുതുമ സൃഷ്ടിച്ചും തന്നെ ലോകം വളർന്നിട്ടുള്ളത്, ബ്രദർ... നന്നായി തോന്നിയിരുന്ന പലതും മാറ്റങ്ങളിലൂടെ മെച്ചമാക്കപ്പെട്ടിട്ടുണ്ട്. കവിതകളിലും മറ്റും നിങ്ങളുടെ 'മാനദണ്ഡങ്ങൾ' ഒരു 'സ്റ്റയിൽ' എന്നേ കണക്കാക്കാനാവൂ. അല്ലാതെയും, ഭംഗിയായി 'നാലായിരവും', കൂടുതലും വർഷങ്ങൾ കേൾക്കാൻ ഇമ്പമുള്ള കൂട്ടങ്ങൾ - ഒന്നാംതരം കലാസൃഷ്ടികൾ - ഭാഷയിൽ എത്രയോ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. സിനിമയിലും, സ്വതന്ത്ര വിഡിയോകളിലും ഉണ്ടായിട്ടുള്ള ഗാനങ്ങൾ, വ്യക്തികളുടെ ഗാനാലാപനങ്ങൾ ഒക്കെ ഉദാഹരണങ്ങൾ.
മാനദണ്ഡങ്ങൾക്കടിമപ്പെട്ടു എത്രയോ നല്ല സൃഷ്ടികൾ പുറത്തു വരാതെ നശിച്ചു പോയിട്ടുണ്ടാവണം. കാരണം, മാനദണ്ഡങ്ങൾക്കകത്തൂടെ കയറ്റിയിറക്കാൻ ഒക്കാതെ വന്നതുകൊണ്ട്! ആ സ്ഥിതി മാറ്റിമറിക്കപ്പെട്ട ശേഷം ലക്ഷക്കണക്കിനു സൃഷ്ടികൾ ഇരച്ചു കയറിയത് നിങ്ങളും സ്വീകരിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. ഒരു 'ജ്ഞാനി' കളിക്കാൻ 'മാനദണ്ഡങ്ങൾ' കൊണ്ടുള്ള ചെണ്ടയടി പലപ്പോഴും പലരും നടത്തുന്നുണ്ട്, പലരും അതംഗീകരിച്ചു പോരുന്നുണ്ട്. ഈ ചട്ടക്കൂട്ടിനു പുറത്ത് എത്രയോ കാവ്യങ്ങൾ അത്ഭുതകരമായി വളരെ ഇമ്പകരവും ശ്രവണസുഖം നല്കുന്നതും അർത്ഥസമ്പുഷ്ടവുമായി പരിണമിച്ചിരിക്കുന്നതു കാണാനാവുന്നില്ലാ?
വാശിയോടെ, മൂർച്ചയുള്ള പല്ലുകാട്ടി അപരിചിതരെ കണ്ടു കുതിക്കുന്ന ശ്വാനനെപ്പോലെ കടിച്ചുകീറാൻ ശ്രമിക്കാതെ, യൂട്ട്യൂബിനു മുമ്പും വായന തുടങ്ങിപ്പോയി എന്നു കരുതി അതു വിട്ടുകളയേണ്ട. കോടിക്കണക്കിനു ജനങ്ങൾ ലോകമെമ്പാടും അതിലൂടെ അറിവുകളും ആന്ദവും അനുഭവിക്കുന്നുണ്ട് എന്നുകൂടി അറിഞ്ഞാലും.
ദാ, വരുന്നു ഒരു പണ്ഡിതൻ മലയാളത്തിന്റെ ദശാകാലങ്ങൾ നോക്കി ജാതകം പറയാൻ. അദ്ദേഹം ഉരുട്ടാൻ കൊണ്ടുവന്ന പലകയേതാണെന്നു ഒരു നിമിഷം നോക്കട്ടെ:
"...പ്രത്യക്ഷമായി നില്ക്കുന്ന വസ്തുക്കൾക്കപ്പുറത്ത് നിലകൊള്ളുന്ന അദൃശ്യശക്തിയെ അനുഭവിച്ചറിഞ്ഞ "ഉപരിപ്ലവ കവി"കളായവരുടെ കൃതികകൾ! അതിൽ "തട്ടിച്ചു നോക്കാനാവില്ല"ത്രേ മറ്റുള്ള പല പ്രശസ്തരുടെയും കവിതകൾ! "...അതാര്യമായതിനെ സുതാര്യമാക്കി തരുന്ന, ഋഷിതുല്യനായാ"വർ എഴുതുന്നതെ കവിതയാവൂ... സച്ചിദാനന്ദനും, ചുള്ളിക്കാടും കഞ്ചാവടികാരും പോക്രികളും ആയതുകൊണ്ട്, കഞ്ചാവടിച്ചപ്പോൾ എഴുതിയ കൃതികളാണ് അവരുടേത്; ആയതുകൊണ്ട് ഈ പണ്ഡിതൻ അതൊന്നും കലാസൃഷ്ടികൾ ആയിട്ടു അംഗീകരിക്കുന്നില്ലാത്രേ... എന്നാൽ 'അതാര്യം' 'സുതാര്യ'മാക്കിയിരുന്ന പല ഋഷികളും കഞ്ചാവടിച്ചിരുന്നു എന്നു വേദങ്ങളും പുരാണങ്ങളും വായിച്ചാൽ പലയിടത്തും കുറിപ്പുകൾ കാണാനാവും. അപ്പോൾ കഞ്ചാവായിരുന്നില്ല പ്രശ്നം. ഇദ്ദേഹത്തിന്റെ റെക്കമെണ്ടേഷനും അഭിപ്രായങ്ങളും മാതൃഭൂമി, ഭാഷാപോഷിണി പ്രസിദ്ധീകരണങ്ങൾ കാണാതെ പോയതെന്തേ എന്നോർത്തു പോയി!
"...കനക ചിലങ്ക കിലുകിലുക്കിയും, കാഞ്ചന കാഞ്ചി കുലുക്കി കുലുക്കിയും" പോലുള്ളവയാണു കവിതകൾ! പിന്നെ, "ജീവനുള്ളതും", "അച്ചടക്കം" ഉള്ളതുമായിരിക്കണം! "ഇന്നത്തെ അഴിമിതിനിബിഡമായ കാലഘട്ട"ത്തിൽ ജീവിച്ചവർക്കതു പറ്റില്ലാത്രെ - "ഈ കാലഘട്ടങ്ങളിലെ സാഹിത്യവും സാഹിത്യകാരന്മാരും വളർന്നു പന്തലിക്കുന്നതു അഴുമതിയുടെയും അനീതിയുടെയും ചെളിക്കുണ്ടിൽ നിന്ന് വളം വലിച്ചെടുത്താണ്". സച്ചിദാനന്ദനും, ചുള്ളിക്കാടും ഈ കാലഘട്ടത്തിൽ പെട്ടവർ ആയതിനാൽ, കവിതകൾ അത്തരമാണത്രേ...! "കാലത്തിനെതിരെ നീന്തണ്ട സാഹിത്യക്കാന്മാർ അതിനൊപ്പം നീന്തുകയാണ്"! ഇതാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം! അപ്പോൾ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവികൾക്കെല്ലാം, പ്രസ്തുത "വളം" വലിച്ചെടുത്തുണ്ടായ കുഴപ്പം ഉണ്ടായിരുന്നിരിക്കണമല്ലോ സുഹൃത്തേ?
ശ്രി. മാത്യു വറുഗീസ് എഴുതിയ കമൻറിനു മറുപടിയിൽ എന്റെ നിലപാട് വിശദമായി വിവരിച്ചെഴുതിയിട്ടുണ്ട്. വീണ്ടുമത് എഴുതി വിവരിക്കാൻ ഉദ്ദേശമില്ല. മലയാളത്തിൽ മാത്രമല്ല കവിതകൾ രചിക്കപ്പെട്ടിട്ടുള്ളതെന്നു മറക്കരുത്. അനേകമനേക കൃതികൾ നാനാവിധ സ്റ്റയിലുകളിൽ ലൊകമെമ്പാടും പുറത്തിറക്കിയിട്ടുള്ളത് താങ്കളുടെ "കവിതാ പാരമ്പര്യം" കാത്തു സൂക്ഷിച്ചു പടച്ചുവിട്ട കവിതാ ചട്ടങ്ങളുടെ ഇടുക്കിലൂടെ യായിരുന്നില്ല എന്നറിഞ്ഞാലും. മനസ്സിൽ പതിച്ച മനോഹര ഭാവനകളും, ഭാവങ്ങളും മാത്രമല്ല, മനം മടുപ്പിക്കുന്നതും, മാനത്തുയർന്നു പറക്കാൻ പറ്റുംവിധം മനുഷ്യമനസ്സിൽ ഉടലെടുത്ത ചേതോവികാരങ്ങളെ മറ്റൊരു നിലയിലേക്ക് ഉയർത്താൻ കഴിവുള്ള കാവ്യങ്ങളാക്കി പറപ്പിക്കാൻ, തനിക്ക് തോന്നിയ പാതയിലൂടെത്തന്നെ, സ്വന്ത ഭാഷയിൽ സ്വതന്ത്രമായി മറ്റൊരു വ്യക്തിക്ക് പകർന്നു കൊടുക്കാൻ കഴിയുന്ന സൃഷ്ടികളുടെ കൂമ്പാരമാണ് ലോകം കണ്ടുപോരുന്നതിപ്പോൾ. "പാരമ്പര്യക്കാരൻ" വടിക്കുത്തി തന്റെ കവിത പാടാൻ ആരുണ്ട് എന്നു ചിന്തിച്ചു പരതി നടക്കുമ്പോൾ താങ്കളുടെ കമന്റുകൾ വായിച്ചു നെടുവീർപ്പിടുന്നുണ്ടാവും.
"നാല് പേര് അറിയുന്നത് കൊണ്ട് ഒരാള് മഹാൻ ആകുകയില്ല" എന്ന ഉപദേശത്തിനു നന്ദി. താങ്കളുടെ സങ്കൽപ്പത്തിനുപരിയായി, പക്ഷെ, കവിതകളും ധാരാളം കലാസൃഷ്ടികളും ഭാഷയിൽ ലഭ്യമാണ് എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാൽ താങ്കളുടെ അഭിപ്രായത്തോട് സ്നേഹപൂർവ്വം വിയോജിക്കുന്നു.
എന്റെ പേരിനെപ്പറ്റി വ്യാകുലപ്പെട്ടു എഴുതിയതു വായിച്ചു. എന്നെ 'പരമു' എന്നു വിളിക്കുന്നതിൽ എന്തെങ്കിലും പരാതി എഴുതിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ചേർന്നിട്ട പേരാണ് 'പരമേശ്വരൻ' എന്നത്. 'പരമൂ' എന്നവർ വാത്സല്യത്തോടെ വിളിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും, ഇന്നും, 'പരമൂ' എന്നുതന്നെ വിളിക്കുന്നതും. ഞാൻ എന്തിനു നിങ്ങളെ അതിനു ചീത്ത വിളിക്കണം? അല്ലെങ്കിൽ എവിടെ ചീത്ത വിളിച്ചു?
നിങ്ങൾക്കും നിങ്ങളുടെ നാട്ടുകാർക്കും, പരമു എന്നതു, "എത്ര പറഞ്ഞാലും തലയിൽ കേറാത്തവനെ", വിളിക്കുന്ന പേരാണത്രേ! അതൊരു രസകരമായ വാർത്തയാണെനിക്ക്. അപ്പോൾ ആരെന്തു പറഞ്ഞാലും 'തലയിൽ കേറ്റുന്ന'വൻ എന്നു സങ്കല്പിച്ചാണോ നിങ്ങളുടെ അഭിവന്ദ്യരായ മാതാപിതാക്കൾ "വിദ്യാധരൻ" എന്നു സീലടിച്ചെഴുതെന്ന പേരു നല്കിയത്? ഞാൻ അല്പ്പനേരം ചിന്തിച്ചു, ആരെയും കുറ്റപ്പെടുത്താനാവില്ല - അപ്പനമ്മമാർ എന്തു പിഴച്ചു? എന്നൊക്കെക്കരുതി അതു മനസ്സിൽ നിന്നു വിട്ടുകളഞ്ഞു. പക്ഷെ നിങ്ങൾ തുടരുന്നു, എന്റെ 'മനസ്സിളകി' എന്നും, 'സച്ചിദാനന്ദന്റെ ഉറക്ക ഗുളിക' എന്ന കവിത കഴിച്ചുറങ്ങണം, "ഉണർത്താൻ മരുന്നു നൽകി ഫലിക്കാതെ വന്നപോൾ ഉണർത്താൻ ശ്രമം തുടങ്ങിയെന്നും", "മയക്കു മരുന്നു നല്കിയെന്നും", പോരാഞ്ഞു "തോക്ക് തിരിച്ചു പിടിച്ചു വെടിവെക്കാൻ" ആളുകളെ തപ്പുന്നു, എന്നെല്ലാം ബന്ധമില്ലാതെ പുലമ്പുന്നു.
ഇതു ലെവൽ നാലിലെ നില്പ്പാണ്. ഇതിനു എന്റെ നാട്ടുകാർ പറയുന്നതു, "പൂച്ച സാഹിത്യം" എന്നാണ്! ആരെങ്കിലും മുൻപ് എഴുതിയ കവിതകളും, ലേഖനങ്ങളും, വിമർശനങ്ങളും, അഭിപ്രായങ്ങളും, കുറിപ്പുകളും മോഷ്ടിച്ചു, അവകൾ ചേർത്തെഴുതി 'സാഹിത്യകാരൻ' കളിക്കുന്നവരെ ,"പൂച്ചകൾ" എന്നു വിളിക്കുന്നു. അവർക്ക് മോഷ്ടിച്ചതു കൂട്ടിച്ചേർക്കാൻ അറിയില്ല, കിട്ടിയതൊക്കെ ബന്ധമില്ലാതെ എഴുതുന്നു. അതു "പൂച്ച സാഹിത്യം", എന്ന പേരിൽ അറിയപ്പെടുന്നു. എതു നാട്ടുകാരനായാലും അതു ശരിയല്ലലോ വിദ്യാധരാ... 'പൂച്ച' സാഹിത്യം എഴുതരുത്, നേരെ ചൊവ്വേ എഴുതൂ, സ്വന്തമായി എഴുതൂ, മാനസികമായി സമനില പാലിച്ചെഴുതൂ, പിന്നെ പഠിപ്പിക്കാം. വിഷമിക്കേണ്ടാ, നമുക്കൊരിക്കൽ സാഹിത്യകാരനാവാം... ഒക്കേ?
പിറക്കാത്ത മകൻ
ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾ
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.
പെറ്റുവീഴാനിടമെങ്ങു നിനക്കന്യർ
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽ
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകൾ
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾ
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽ
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾ
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽ
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽ
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറും
ഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽ
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്.
'ഫൊക്കാന'യുടെ ഇപ്പോൾ കഴിഞ്ഞ ഷിക്കാഗോ സമ്മേളനത്തിൽ സാഹിത്യ (കവിതാ) ചർച്ചയിൽ ശ്രീ.ജോസഫ് നമ്പിമഠം അവതരിപ്പിച്ച 'കവിതയും നവമാധ്യമങ്ങളും' എന്ന പ്രബന്ധം ഒരാഴ്ചക്കു മുമ്പ് ഈ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കവിത ഉണ്ടായതു മുതലുള്ള സംഭവ വികാസങ്ങളുടെ ആധികാരികമായ വിവരണങ്ങൾ അടങ്ങുന്ന പ്രസ്തുത ലേഖനത്തിലെ ചില ഭാഗങ്ങൾ ഞാനിവിടെ പകർത്തുന്നു:
"...പ്രകൃതിയിലെ താളങ്ങൾ ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞതിനാൽ, കവിതയുടെ ആദി രൂപം താള നിബദ്ധമായിരുന്നു. പാട്ടിലും കവിതയിലും താളം ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നു. ക്ലാസിക് ഗ്രീക്ക്, ലത്തീൻ കവിതകൾ പ്രാസ നിബദ്ധമായിരുന്നില്ല. കവിതയുടെ ആദി രൂപം, വായ്മൊഴിയായി പാടി നടന്നിരുന്ന നാടൻ പാട്ടുകളാണ് (folklore). ഗ്രീക്ക് പുരാണങ്ങളായ ഹോമെറിന്റെ ഇല്യഡും, Odysseyയും ലോക സാഹിത്യത്തെ, പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യത്തെ വളരയേറെ സ്വാധീനിച്ചിട്ടുണ്ട് (Homer lived around 850 BC). ബൈബിളിലെ പല ഭാഗങ്ങളിലും ആധുനിക കവിതയുടെ വേരുകൾ കണ്ടെത്താനാകും, ഉത്തമ ഗീതങ്ങൾ, വെളിപാട് തുടങ്ങിയ ഭാഗങ്ങളിലെ ഗദ്യ കവിതാ ശൈലി ഉദാഹരണം. Hebrew, Aramaya ഭാഷയിലെ കവിതകൾക്ക് വൃത്തവും പ്രാസവും നിർബന്ധമായിരുന്നില്ല. എല്ലാ ഭാഷയിലെയും കവികൾ മറ്റു ഭാഷകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും ആശയങ്ങളും കവിതാ രീതികളും രൂപങ്ങളും കടം കൊണ്ടിട്ടുണ്ട്. അങ്ങിനെ പുതിയ ശൈലികളും പുതിയ ഭാഷയും പുതിയ രീതികളും കവിതയിൽ ഉണ്ടാകുന്നു...."
ആദ്യ കവിത പുറത്തു വന്നതിന്റെ രീതി പറയുന്നതു ശ്രദ്ധിക്കുക:
"...സംസ്കൃത സാഹിത്യത്തിൽ, ആദി കവിയായ വല്മീകിയിൽ നിന്നും ആദ്യ ശ്ലോകം പിറന്നു എന്ന് കരുതപ്പെടുന്നു. വല്മീകി 500 BC ക്കും100 BC ക്കും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു..."
"...മാ നിഷാദ, പ്രതിഷ്ട്ടാ ത്വ
മഗമ:ശ്വാശ്വതീ:സമാ:
യത് ക്രൗഞ്ച മിഥുനാദേകം
അവധീ: കാമ മോഹിതം
(അരുത് കാട്ടാളാ, ഇണ ചേർന്നിരിക്കുന്ന കാമ മോഹിതരായ ക്രൗഞ്ചമിഥുനങ്ങളെ കൊന്നതിനാൽ നിനക്ക് ഒരിക്കലും മനസ്വസ്ഥത ലഭിക്കില്ല.)
ഉത്ക്കടമായ മാനസിക വികാരത്തള്ളലിൽ അറിയാതെ ആണ് ഈ വരികൾ അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടത്. പിന്നീടു രാമായണം മുഴുവൻ ഈ വരികളുടെ വൃത്തത്തിൽ എഴുതി പൂത്തിയാക്കി എന്ന് വിശ്വസിക്കപ്പെടുന്നു".
ഈ 'വികാരത്തള്ളൽ' തന്നെയാണ് ഇന്നും പല കവികളിലും നിലനിൽക്കുന്നത്. 'അറിയാതെ വരികൾ' അത്തരം കവികളിൽ നിന്നു പുറത്തു വരുന്നുണ്ട്, അതു വൃത്തത്തിൽ ഉണ്ടാക്കിയെടുക്കാം, അല്ലാതെയുമാവാം. അതു മനസ്സിലാക്കാൻ കൂടുതൽ വിവരണങ്ങൾ ഈ ലേഖനത്തിൽ ഉടനീളമുണ്ട്. എന്തുകൊണ്ട് വൃത്തം വേണ്ടി വന്നൂ, വേണ്ടാതെ വരുന്നു, എന്തുകൊണ്ട് നിരന്തരം മാറ്റങ്ങൾ ഉണ്ടായി, എന്തുകൊണ്ട് മാറ്റങ്ങൾ ആസ്വദിക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞു, ആധുനികതയും ഉത്തരാധുനികതയും ഉണ്ടായതെങ്ങിനെ എന്നെല്ലാം മനസ്സിലാക്കാൻ വേണ്ടുവോളം പഠനങ്ങൾ നടന്നിട്ടുണ്ട്. ശ്രദ്ധേയമായ ഒരു ഭാഗം:
"...രാമായണം എന്ന ആദി കാവ്യത്തിന്റെ പ്രചരണ മാദ്യമം വാമൊഴി ആയിരന്നു എന്ന് വ്യക്തം. അതായതു ഗ്രീക്ക് പുരാണങ്ങൾ പോലെ തന്നെ ഭാരതീയ പുരാണങ്ങളുടെയും ആദിരൂപം വായ്മൊഴി ആയിരുന്നു (oral form). ഉത്ക്കടമായ മാനസിക വികാരത്തള്ളലിൽ അറിയാതെ ആണ് ഈ വരികൾ അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടത് എന്നു സൂചിപിച്ചുവല്ലോ, അതായത് അതു ബോധപൂർവ്വമായ ഒരു രചന ആയിരുന്നില്ല എന്നു ചുരുക്കം....". "...കവിതയുടെ ഉത്ഭവം, അറിയാതെ ഹൃദയത്തില് നിന്ന് പുറത്തേക്കു വരുന്നതാകാം, കണ്ടും അറിഞ്ഞും ഉള്ള അനുഭവങ്ങളിൽ നിന്നും, ഏകാന്തതയിൽ അനുസ്മരിപ്പിക്കപ്പെടുന്നതുമാകാം. എങ്ങിനെ ആയാലും അത് ഒരു പൂവ് വിരിയും പോലെ സ്വാഭാവികമായ ഒരു പ്രക്രിയ ആയിരിക്കണം...".
കവിത 'പുട്ടുകുറ്റി'യിൽ നിന്നെന്ന പോലെ വൃത്തങ്ങളും മറ്റു ചട്ടങ്ങളും ഉണ്ടാക്കിയതിനകത്തു നിന്നു മാത്രമേ കവിത രചിക്കാവൂ അല്ലാത്തതെല്ലാം ചവറാണ്, അങ്ങനെ കവിത എഴുതിയവരെല്ലാം കഞ്ചാവടിച്ചവരാണെന്നും പോക്രികളാണെന്നും തുടർച്ചയായി നിങ്ങൾ ആക്ഷേപിച്ചെഴുതി. ഒന്നിൽക്കൂടുത്തൽ തവണ അങ്ങനെ മാത്രമല്ലാ എന്നു വിശദമാക്കി കമന്റുകൾ എഴുതിയ ശേഷവും. ഇതേപ്പറ്റി ആഴത്തിൽ പഠിച്ചവർ മനസ്സിലാക്കിയിട്ടുള്ളതും മറ്റൊന്നല്ല എന്നും കാണാനാവും. ഈ ലേഖനത്തിലെ വിവരണങ്ങളിൽ നിന്നു ഏതാനും വരികൾ മാത്രം സ്ഥല പരിതികൊണ്ട് താഴെ കുറിക്കുന്നു:
"...മനുഷ്യരെ പോലെതന്നെ കവിതകളും, വലിപ്പത്തിലും രൂപത്തിലും ഭാവത്തിലും വേറിട്ട്നില്ക്കുന്നു..."
"...മലയാള സാഹിത്യത്തിലും, പാട്ട് പ്രസ്ഥാനത്തിൽ നിന്നാണ് കവിതയുടെ ഉൽപ്പത്തി. സർപ്പം പാട്ട്, ഭദ്രകാളിപ്പാട്ട് തുടങ്ങിയവ ഉദാഹരണങ്ങൾ...."
"...ഭാരതീയ കാവ്യശാസ്ത്രത്തിന്റെ ആധാര ശിലയായ രസസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഭരത മുനിയാണ്. ഭരതൻ രസത്തിനു പ്രാധാന്യം നൽകുമ്പോൾ, വാമനൻ രീതിക്ക് പ്രാധാന്യം നൽകുന്നു. (രീതിരാത്മാകാവ്യസ്യ), ആനന്ദ വർദ്ധനൻ ആകട്ടെ ധ്വനിക്ക് പ്രാധാന്യം കൊടുക്കുന്നു. (കാവ്യസ്യാത്മാ ധ്വനി) വാച്യം അപ്രസക്ത മാകുകയും വ്യംഗ്യം പ്രധാനമാകുകയും ചെയ്യുന്ന അവസ്ഥയാണ് ധ്വനി..."
"...വികാര നിർഭരമായ ഹൃദയം, നിയതമോ അനിയതമോ ആയ താളത്തിൽ, ഭാഷയിലൂടെ ആവിഷ്ക്കാരം കണ്ടെത്തുന്നതാണ് കവിത. (Poetry is when an emotion has found its thought and the thought has found words)..."
തുടർന്നു ഓരോ കാലത്തും "മാറ്റങ്ങൾ" വരുത്തിയ കവികളുടെ വിവരണം നല്കുന്നു. ഇവരെ നിങ്ങൾ ഉപയോഗിച്ച ഭാഷയിൽ അപമാനിച്ചെഴുതാൻ നിങ്ങള്ക്കാവില്ല...
"...ശുദ്ധ മലയാളത്തിലേക്കുള്ള കവിതയുടെ പാത കൂടുതൽ സുഗമമാകിയതു ചെറുശ്ശേരി ആണ്..."
"...16 17 നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന എഴുത്തച്ഛൻ, മലയാള ഭാഷയുടെ പിതാവായി അറിയപ്പെട്ടത് തമിഴിന്റെയും സംസ്കൃതത്തിന്റെയും പിടിയിൽ നിന്ന് ശുദ്ധ മലയാളത്തിലേക്കുള്ള പരിവർത്തനത്തിന്റെ പൂർത്തീകരണത്തിലൂടെയാണ്..."
"...വീണ പൂവ് എന്ന സിംബോളിക് ഖണ്ഡകാവ്യത്തിലൂടെ ക്ലാസ്സിസിസത്തിൽ നിന്നു കാല്പ്പനികതയിലേക്കും മഹാകാവ്യപ്രസ്ഥാനത്തിൽ നിന്നു ഖണ്ഡകാവ്യത്തിലേക്കുമുള്ള വഴി തെളിച്ചു കുമാരനാശാൻ. കാല്പനികത ഉദയം ചെയ്ത ഈ കാലഘട്ടത്തെ ഉദ്ഥാന ഘട്ടം എന്നും വിളിക്കപ്പെടുന്നു...."
"...കുമാരനാശാന് ശേഷം സിംബോളിക് പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല് സംഭാവന നല്കിയത് ജീ ശങ്കരക്കുറുപ്പ് ആണ്..."
"...ജീ യുടെ കാലത്തും അതിനു ശേഷവും ഉള്ള പ്രധാന എഴുത്തുകാർ, വെണ്ണിക്കുളം, പി. കുഞ്ഞിരാമൻ നായർ, പാലാ, എം പി അപ്പന്, ഇടപ്പള്ളി രാഘവൻ പിള്ള, ചങ്ങംപുഴ, വൈലോപ്പിള്ളി തുടങ്ങിയവർ ആണ്. ക്ലാസ്സിസ്സിസവും റൊമാന്റിസ്സിസവും പിന്നിട്ട കവിത റിയലിസ പ്രസ്ഥാനത്തിലേക്ക് കടന്നത്, വയലാർ, പി. ഭാസ്കരൻ, തുടങ്ങിയവരിലൂടെയാണ്..."
"...ഇടശ്ശേരി, അക്കിത്തം, ഒളപ്പമണ്ണ, കുഞ്ഞുണ്ണി എന്നീ കവികളെയും പിന്നിട്ടു മലയാള കവിത അടുത്ത സാഹിത്യ പ്രസ്ഥാനങ്ങളായ ആധുനികതയിലേക്കും, ഉത്തരാധുനികതയിലേക്കും (Modernism Post Modernism) കടന്നു . ആധുനികതയുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്നതു ഡോക്ടർ അയ്യപ്പപ്പണിക്കാരാണ്. പുതിയ വീക്ഷണം, പുതിയ ശൈലി, പുതിയ ബിംബങ്ങൾ, പുതിയ വിഷയം, പുതിയ ഭാഷ എന്നിവയിലുടെ കവിത കടന്നു പോന്ന എല്ലാ വഴികളെയും നിരാകരിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഇവർ നടത്തിയത്. കവിതയുടെ പഴയ രൂപ ഭാവങ്ങളെ തന്നെ ഇവർ തിരുത്തി കുറിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി കടമ്മനിട്ട, ചെറിയാൻ കെ. ചെറിയാൻ, സച്ചിദാനന്ദൻ കെ. ജീ. ശങ്കരപ്പിള്ള ബാലചന്ദ്രൻ ചുള്ളിക്കാട് എ. അയ്യപ്പൻ തുടങ്ങി ധാരാളം കവികൾ ഈ കാലഘട്ടത്തെ പ്രധിനിധാനം ചെയുന്നു..."
ശ്രീ. വിദ്യാധരൻ, നിങ്ങൾ ഇതു വായിച്ചിരുന്നു. എന്നാൽ നിങ്ങളുടെ കണ്ണിൽ ഇപ്പറയുന്നതൊന്നും തട്ടിയില്ല. കണ്ടെങ്കിൽത്തന്നെ നിങ്ങൾക്കതു മനസ്സിലായിട്ടുണ്ടാവില്ല. കാരണം നിങ്ങളുടെ മനസ്സും ഉദ്ദേശവും മറ്റൊന്നിലാണ്. അതുകൊണ്ടാണ് ആ "പൂച്ച" കമന്റു നിങ്ങൾ ഇതിലും വെച്ചടിച്ചിത്. നിങ്ങൾക്ക് എന്തൊക്കെയോ പറയണം, ഒരു 'പണ്ഡിത'നാണ് എന്നു മറ്റുള്ളവരെ അറിയിക്കണം അല്ലെങ്കിൽ സാഹിത്യകാരനായൊ വിമർശകനായൊ ഒക്കെ കളിക്കയാവണം! പക്ഷെ, കയ്യിൽ മരുന്നില്ല! പകരം എവിടെയോ മറ്റൊരവസരത്തിൽ ആരോ എഴുതിയ കൂട്ടങ്ങൾ വാരിയെടുത്തു, ബന്ധമില്ലാതെ ഇവിടെ വാരി വിതറി നാറ്റിക്കുന്നു... ബെല്ലില്ല, ബ്രേക്കില്ലാ... ഒരു ആരോപണം ഉണ്ടാക്കി, "ആരു പറഞ്ഞൂ..." എന്നു പറഞ്ഞങ്ങു തുടങ്ങുകയാണ്.... ദാ, കേൾക്കൂ:
"...കവിതകൾ മരിച്ചെന്നു ആരു പറഞ്ഞു? കവിത മരിച്ചിട്ടില്ല കവിത കഥയാകുന്നു കവിത ഗദ്യദ്ധ്യമാകുന്നു വീണ്ടും വലിച്ചു നീട്ടി കവിതാകഥയാക്കുന്നു എന്ന് മാത്രം കവിത എഴുത്ത് നിറുത്തി കവിതയുടെ ചരിത്രം പറയാൻ പഴയ കവിതകളെ ആശ്രയിക്കുന്ന അവസരവാദികൾ. അല്ല കവിതയുടെ അടിവേരുകൾ കരളുന്ന മൂഷികർ കവിതയെ ആധുനികവും ഉത്തരാധുനികാവുമായി കടിച്ചു കീറുന്നവർ കവിതയുടെ ഉറവ വൈകാരിക സ്തോഭക്ഷോഭങ്ങളിൽ എങ്കിൽ കവിതയുടെ ഉറവയുടെ ആരംഭം ചിന്തകളിലാണ് കവിതയ്ക്ക്ചിന്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതക്ക് കണ്പീലികളെ നനയിപ്പിക്കാൻ കഴിയുന്നില്ല എനികിൽ കവിതയ്ക്ക് കണ്പീലികളിലെ നനവ് തുടക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കഴിയുന്നില്ല എങ്കിൽ കവിതക്ക് ആതമബലം പകരാൻ കഴിയുന്നില്ലയെങ്കിൽ കവിതക്ക് അടിമത്തിത്തിന്റെ ചങ്ങലകളെ പൊട്ടിക്കാൻ കഴിയുന്നിലെങ്കിൽ കവിതക്ക് സ്വാതന്ത്ര്യത്തിന്റെ മധു നുണയിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് സ്നേഹിപ്പിക്കാൻ കഴിയുന്നില്ലായെങ്കിൽ കവികളെ...."!!!
ഹലോ...ഹലോ...നിറുത്തണം... ആളെറെങ്ങണം...നിറുത്തൂ... ഹലോ...!
ശ്രീ. നമ്പിമഠം ഒരക്ഷരം മറുപടി പറയാതെ കടന്നു പോയി. ചിരിച്ചു കാണും. ഞാനിതു വായിച്ചിരുന്നുവെങ്കിലും അഭിപ്രായം എഴുതിയില്ല. പക്ഷെ ഇക്കാര്യം തുറന്നു പറയാതിരിക്കാനാവാത്ത വിധം നിങ്ങൾ എന്റെ മുൻപിൽ വന്നു വാളുയർത്തിയിരിക്കുന്നു. വ്യക്തമായി രണ്ടുമൂന്നു തവണ എഴുതിയിട്ടും മനസ്സിലാക്കാനാവാതെ മറുപടി തരുന്നതുകൊണ്ടു ഇത്തരത്തിൽ ബന്ധമില്ലാതെയും മേല്പ്പറഞ്ഞ രീതിയിൽ മറുപടി തന്നാൽ ഈ വിഷയത്തെക്കുറിച്ചു കമന്റു എഴുതാനാവില്ല എന്നുകൂടി പറയാൻ താല്പ്പര്യപ്പെടുന്നു.
EEDITOR, emalayalee.com