ചിക്കാഗോ : ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരങ്ങളും, ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന നായകനും ഒരു വേദിയിലേക്ക് എത്തിയപ്പോള്‍ ചിക്കാഗോയിലെ മലയാളി സമൂഹം ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്ന് ചലച്ചിത്രപ്രതിഭകളെ സ്വാഗതം ചെയ്തു. ഫൊക്കാനയുടെ 16-മത് ദേശീയ കണ്‍വന്‍ഷന്‍ വേദിയില്‍ മലയാളി ചലച്ചിത്ര പ്രതിഭകള്‍ക്ക് ലഭിച്ച ആദരവ് അക്ഷരാര്‍ത്ഥത്തില്‍ നൂറ് വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ആദരവ് കൂടി ആയിരുന്നു.
മനോജ് കെ.ജയന്‍, അമേരിക്കന്‍ മലയാളിയുടെ സ്വന്തം തമ്പി ആന്റണി, ടോം ജോര്‍ജ്, മന്യ, ദിവ്യാ ഉണ്ണി, സുവര്‍ണ്ണാ മാത്യൂ, മാതു എന്നിവരെ ഫൊക്കാന ആദരിക്കുന്ന വേളയില്‍ അവര്‍ അഭിനയിച്ചിരുന്ന സിനിമയിലെ ദൃശ്യങ്ങളും അവരെക്കുറിച്ചുള്ള ചെറുവിവരണവും വേദിയിലെ വലിയ സ്‌ക്രീനില്‍ മിന്നിമറഞ്ഞു.
ഒരു കലാകാരന്‍, അല്ലെങ്കില്‍ കലാകാരി മറ്റൊരു ദേശത്ത് ആദരിക്കപ്പെടുന്നതിന്റെ എല്ലാ ത്രില്ലും എല്ലാവരുടെയും മുഖത്ത് ദൃശ്യമായിരുന്നു. അവരുടെ സന്തോഷം ഓരോ വാക്കിലും, നോക്കിലും ഉണ്ടായിരുന്നു. ഓരോ പരിപാടിയിലും നിറഞ്ഞു നിന്ന മനോജ് കെ.ജയന്‍ തന്റെ സന്തോഷം പരസ്യമാക്കുകയും ചെയ്തതോടെ നിലയ്ക്കാത്ത കരഘോഷവുമെത്തി കൂട്ടിന്.
കലാകാരന്‍മാര്‍ക്ക് ഫൊക്കാനയുടെ പുരസ്‌കാരങ്ങള്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, വര്‍ക്കി ഏബ്രഹാം എന്നിവര്‍ നല്‍കി. തങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തിന് എല്ലാ താരങ്ങളും മറുപടിപ്രസംഗവും നടത്തി.
അമേരിക്കയിലെ മികച്ച എന്റെര്‍ടെയിന്റ്‌മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന കലാസ്വാദകഗ്രൂപ്പായ ഫ്രീഡിയ ഹൂസ്റ്റണ്‍ ഫൊക്കാനാ അവാര്‍ഡ് നല്‍കി ആദരിച്ചു. ഡോ. ഫീനു വര്‍ഗ്ഗീസ് പുരസ്‌കാരം സ്വീകരിച്ചു.
കേരളത്തില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ നിന്നും വ്യത്യസ്തവും, ലളിതവുമായി താരനിശ തന്നെയായിരുന്നു ഫൊക്കാന കണ്‍വന്‍ഷന്റെ ഹൈലൈറ്റ്. ചലച്ചിത്ര, സീരിയല്‍ സംവിധായകന്‍ ജയന്‍ മുളങ്കാട്, ഏഷ്യാനെറ്റ് യു.എസ്.എ., പ്രൊഡ്യൂസര്‍ ബിജു സഖറിയ എന്നിവരാണ് കള്‍ച്ചറല്‍ പ്രോഗ്രാം, അവാര്‍ഡ് സെറിമണി എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ റിഹേഴ്‌സലും കൃത്യമായ പ്ലാനിംഗും മൂലമാണ് ആധുനിക ശൈലിയില്‍ കണ്‍വന്‍ഷന്‍ പരിപാടികള്‍ ഭംഗിയാക്കാന്‍ കഴിഞ്ഞതെന്ന് സംവിധായകന്‍ ജയന്‍ മുളങ്കാട് ഈ മലയാളിയോട് പറഞ്ഞു.