Image

അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)

Published on 28 July, 2014
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
മഴയും വെയിലും കിളിത്തട്ടുകളിച്ച ദിവസം ഈദു പെരുന്നാളിന്റെ തലേന്നാള്‍ തുഞ്ചന്‍പറമ്പിലെ തത്തയുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ മലയാളത്തെ നെഞ്ചിലേറ്റി നടക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഒത്തുകൂടി. അവരില്‍ ആറു എഴുത്തുകാരുടെ ഏഴു പുസ്‌തകങ്ങള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്‌തു. ഒരെണ്ണം ഇംഗ്ലീഷിലായിരുന്നു.

"മലയാളത്തിലോ ഇംഗ്ലീഷിലോ, നിങ്ങളുടെ ഹൃദയ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കാവുന്ന ഏതു മാധ്യമത്തി
ലോ, എഴുതിക്കൊള്ളൂ. പക്ഷേ മലയാളത്തെ നിന്ദിക്കരുത്‌. മലയാളം നിങ്ങളുടെ അമ്മയാണ്‌. നിളാ നദിയെപ്പോലെ നിങ്ങളുടെ ഹൃദയസരസില്‍ അതിന്റെ ആന്ദോളനങ്ങള്‍ എന്നും ഉണ്ടായിരിക്കട്ടെ!'  എം.ടി. അവര്‍ക്ക്‌ ആശംസ നേര്‍ന്നു.

"അമേരിക്കയിലെ നാല്‌പതു ശതമാനം വീടുകളിലേ ഇംഗ്ലീഷ്‌ സംസാരിക്കുന്നുള്ളൂ എന്ന്‌ ഞാന്‍ വായിച്ചതോര്‍ക്കുന്നു. ബാക്കിയുള്ളവര്‍ സ്‌പാനിഷും പോര്‍ട്ടുഗീസും ചൈനീസുമൊക്കെ സംസാരിക്കുന്നവരാണ്‌. കാരണം അമേരിക്ക കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ്‌. വീടുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നതില്‍ മലയാളികള്‍ അഭിമാനം കൊള്ളണം.'- വടക്കേ അമേരിക്കന്‍ മലയാളികളുടെ സാഹിത്യ വേദിയായ
"ലാന'യുടെ കേരളാ കണ്‍വെന്‍ഷന്റെ സമാപനം തുഞ്ചന്‍പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു എം.ടി. പറഞ്ഞു.

നൊബേല്‍ സമ്മാനം കിട്ടിയ ഡെറിക്‌ വാല്‍കോട്ടിനെ എം.ടി. ഓര്‍മ്മിച്ചെടുത്തു. "അദ്ദേഹം ഇംഗ്ലീഷിലാണ്‌ എഴുതിയത്‌. പക്ഷേ താന്‍ ബാല്യകാലത്ത്‌ അമ്മയില്‍ നിന്നു കേട്ട ക്രിയോള്‍ ഭാഷയിലുള്ള പാട്ടുകള്‍ തനിക്ക്‌ എന്നെന്നേയ്‌ക്കുമായി നഷ്‌ടപ്പെട്ടല്ലോ എന്ന വ്യഥ അദ്ദേഹത്തെ ജീവിതാന്ത്യം വരെ പിന്‍തുടര്‍ന്നിരുന്നു.


പഞ്ചവാദ്യത്തോടെ ആരംഭിച്ച ചടങ്ങില്‍ മലയാള സാഹിത്യ ലോകത്തെ ഒരു താരനിരതന്നെ സന്നിഹിതമായിരുന്നു. പെരുമ്പടവം ശ്രീധരന്‍, സി. രാധാകൃഷ്‌ണന്‍, കെ. ജയകുമാര്‍, സക്കറിയ, കെ.പി. രാമനുണ്ണി, അക്‌ബര്‍ കക്കട്ടില്‍, പി.കെ. പാറക്കടവ്‌, ആര്‍. ഗോപാലകൃഷ്‌ണന്‍, പി.ടി. നരേന്ദ്രമേനോന്‍ എന്നിങ്ങനെ. ഒപ്പം അമേരിക്കയില്‍ നിന്നെത്തിയ
ഷാജന്‍ ആനിത്തോട്ടം, പി.എസ്‌. നായര്‍ കെ. രാധാകൃഷ്‌ണന്‍ നായര്‍, ജോണ്‍ ഓച്ചാലില്‍, എബ്രഹാം തെക്കേമുറി, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, മിനു എലിസബത്ത്‌, സാറാമ്മ വര്‍ഗ്ഗീസ്‌, സ്റ്റാന്‍ലി ലൂക്കോസ്‌ തുടങ്ങിയവരും. പാറക്കടവും, പ്രൊഫ. മാത്യു പ്രാലും ചര്‍ച്ചകള്‍ക്ക്‌ മോഡറേറ്റര്‍മാരായിരുന്നു.

"അമേരിക്കന്‍ മലയാളികള്‍ സാഹിത്യ അക്കാദമിയില്‍ തുടങ്ങി കലാമണ്ഡലത്തിലൂടെ തുഞ്ചന്‍ പറമ്പ്‌ വരെ നടത്തിയ തീര്‍ത്ഥാടനം ഒട്ടേറെ കൗതുകത്തോടും അഭിമാനത്തോടും നോക്കിക്കാണുന്ന ഒരാളാണ്‌ ഞാന്‍. സുന്ദരമായ ഒരാശയമായിരുന്നു ഈ തീര്‍ത്ഥാടനം. ഞാന്‍ ഒരു അവിശ്വാസിയാണ്‌ എങ്കിലും രാവിലെ ഞാന്‍ യാത്ര ചെയ്‌ത ട്രെയിനില്‍ നിരവധി ആളുകള്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം വായിച്ചിരിക്കുന്നത്‌ കണ്ടു. വിശ്വാസമല്ല അവരുടെ അക്ഷരങ്ങളോടുള്ള പ്രണയമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ഈ പ്രണയം മലയാളത്തെ സ്‌നേഹിക്കുന്ന ഏത്‌ എഴുത്തുകാരനും ആഹ്ലാദം തരുന്ന ഒന്നാണ്‌. സാഹിത്യത്തിന്റെ മുഖ്യധാരയില്‍ കടക്കാന്‍ കഴിയാതെ അറച്ചു നിന്നിരുന്ന പ്രവാസി എഴുത്തുകാര്‍ക്ക്‌ ഇന്റര്‍നെറ്റും ബ്ലോഗും ട്വിറ്ററും പുതിയൊരു ലോകമാണു തുറന്നു തരുന്നത്‌. പഴയ മാധ്യമങ്ങളുടെ സാരഥികള്‍ ഈ മാറ്റം തിരിച്ചറിയണം-- സക്കറിയ മുന്നറിയിപ്പു നല്‍കി.

ഗാനങ്ങളിലൂടെ "ചന്ദനലേപ സുഗന്ധം പൂശിയ കെ. ജയകുമാര്‍ (തുഞ്ചന്‍ മലയാള സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍) സാഹിത്യത്തില്‍ താന്‍ ആരുമല്ലെന്ന മുഖവുരയോടെയാണ്‌ ആരംഭിച്ചത്‌. മലയാള ഭാഷക്കും സാഹിത്യത്തിനും നവോന്മേഷം പകരാന്‍ സര്‍വ്വകലാശാല നിരവധി പരിപാടികള്‍ നടപ്പിലാക്കിത്തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ഭാഷ അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പുതിയ പദങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരു ഡിജിറ്റല്‍ ഡിക്ഷ്‌ണറി കേരളിപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ പ്രകാശിപ്പിക്കും. അതൊരു തുടക്കമാണ്‌. വിക്കിപീഡിയ പോലെ അവസാനമില്ലാത്ത ഒരു ആരംഭം.

എം.ടി. പ്രകാശിപ്പിച്ച പുസ്‌തകങ്ങളുടെ രചയിതാക്കളില്‍ അബ്‌ദുള്‍ പുന്നയൂര്‍കുളം (എളാപ്പ, Catching the Dream), ജോണ്‍ മാത്യു (സാഹിത്യ സംവാദം), ഷാജന്‍ ആനിത്തോട്ടം (ഹിച്ച്‌ ഹൈക്കര്‍), ജോസന്‍ ജോര്‍ജ്‌ (നിയതിയുടെ താളം), മിനു എലിസബത്ത്‌ (മഴയില്‍ നീയും വെയിലില്‍ ഞാനും), സരോജ വര്‍ഗ്ഗീസ്‌ (പ്രിയ ജോ നിനക്കായ്‌ ഈ വരികള്‍) എന്നിവരാണ്‌ ഉള്‍പ്പെട്ടിരുന്നത്‌.

കലാമണ്ഡലത്തിലെ സംഗീത പ്രൊഫസറായ സുകുമാരി മേനോന്‍ "വാനമേ ഗഗനമേ ശ്യാമമേ' എന്നു തുടങ്ങുന്ന വള്ളത്തോള്‍ കവിത ആലപിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌.

കലാമണ്ഡലത്തില്‍ നടന്ന രണ്ടാം ദിവസത്തെ പരിപാടികളും സുന്ദര സുരഭിലമായിരുന്നു. "ലോകമേ തറവാട്‌ തനിക്കീ ചെടികളും പുല്ലുകളും പുഴുക്കളും...
' എന്നു തുടങ്ങുന്ന വള്ളത്തോളിന്റെ എന്റെ ഗുരുനാഥനിലെ വരികള്‍ ശരണ്യ പാടി. പിന്നാലെ കലാമണ്ഡലം ഉണ്ണികൃഷ്‌ണന്റെ തായമ്പകയും സുകുമാരി മേനോന്റെ സ്വാതിതിരുനാള്‍, ദീക്ഷിതര്‍ കൃതികളുടെ ആലാപനവും ഹൃദ്യമായി. പ്രശസ്‌ത കലാനിരൂപകന്‍ വി. കലാധരന്‍ (അദ്ദേഹം ഏഴാമത്തെ പ്രഭാഷണ പര്യടനത്തിനായി അമേരിക്കന്‍ സര്‍വ്വകലാശാലകളിലേക്ക്‌ അടുത്ത മാസം പോകുകയാണ്‌) കലാകാരന്മാരെ പരിചയപ്പെടുത്തി.

കേരള കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ കെ. രാധാകൃഷ്‌ണന്‍ നായരുടെ കുളപ്പുള്ളിയിലെ കുണ്ടുതൊടി തറവാട്ടില്‍ സോപാന സംഗീതത്തോടെ വിളമ്പിയ വള്ളുവനാടന്‍ സദ്യ രണ്ടാം ദിവസവും തുഞ്ചന്‍ പറമ്പില്‍ ഒരുക്കിയ കേരള സദ്യ മുന്നാംദിവസവും പ്രവാസികളുടെ മനസ്സിനൊപ്പം ശരീരത്തിനും ഊര്‍ജ്ജം പകര്‍ന്നു.

ഭാരതപ്പുഴ അറബിക്കടലില്‍ വിലയം പ്രാപിക്കുന്ന പൊന്നാനി കടവിന്‌ പത്തു കിലോമീറ്റര്‍ അകലെ രാമായണത്തെ കിളിപ്പാട്ടിലൂടെ ജനകീയമാക്കിയ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‌ പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌ ഏഴാം കടലിന്‌ അക്കരെനിന്നെത്തിയ മലയാളി എഴുത്തുകാര്‍ അവരുടെ മലയാളത്തോടുള്ള പ്രണയത്തിന്‌ പുതിയൊരു പരിവേഷം നല്‍കി. ഇത്‌ പ്രവാസി മലയാളിയുടെ പുതുപുത്തന്‍ തീര്‍ത്ഥാടനത്തിന്റെ കേളികൊട്ടാണ്‌, സക്കറിയ പറഞ്ഞു. ഈദ്‌ പെരുന്നാളിന്റെ മധുരവുമായി ലാനാ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‌ അവിടെ തിരശ്ശീല വീണു.
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
പഞ്ചവാദ്യത്തോടെ തുഞ്ചന്‍പറമ്പിലേക്ക്‌
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
അമേരിക്കന്‍ എഴുത്തുകാര്‍ അവരുടെ കുലപതിയുമൊത്ത്‌
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
"എളയപ്പ' യുടെ പ്രകാശനം: സക്കറിയ പെരുമ്പടവം, എം.ടി., മരുമകന്‍ ടി. മോഹന്‍ ബാബു
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
ഷാജന്‍ ആനിത്തോട്ടത്തിന്റെ ആദ്യ കൃതി
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ (നടുവില്‍) പത്മശ്രീ കലാമണ്ഡലം സത്യഭാമ, കെ. രാധാകൃഷ്‌ണന്‍ നായര്‍.
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
കലാമണ്ഡലം ഉണ്ണികൃഷ്‌ണന്റെ തായമ്പക.
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
സരോജ വര്‍ഗ്ഗീസ്‌, ഡോ. സിബി. തരകന്‍
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
കലാമണ്ഡലത്തിനു മുമ്പില്‍ എഴുത്തിന്റെ പുതിയ നാമ്പ്‌: ഹനാനും ഉമ്മ സുഹ്‌റയും
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
സുകുമാരി മേനോന്റെ സംഗീത സദസ്സ്‌
അമേരിക്കന്‍ എഴുത്തുകാര്‍ തുഞ്ചന്‍ പറമ്പിലെ തത്തയെ കണ്ടു  (രചന, ചിത്രങ്ങള്‍ : കുര്യന്‍ പാമ്പാടി)
കുളപ്പുള്ളിയിലെ വള്ളുവനാടന്‍ സദ്യ
Join WhatsApp News
വിദ്യാധരൻ 2014-07-28 17:19:59
തുഞ്ചൻ പറമ്പിലെ തത്തയെ കണ്ടതുകൊണ്ടു കാര്യം ആയില്ല. പ്രശസ്തരായ എഴുത്തുകാരുടെ കൂടെ നിന്ന് പടം എടുക്കാനുള്ള ധൃതിയിലും, പുസ്തകം പ്രകാശിപ്പികാനുള്ള തിടുക്കത്തിലും, ആ തത്തയുടെ കിളിപ്പാട്ട് നിങ്ങൾ കേട്ടിരിക്കാൻ സാധ്യത കുറവാണ്. എങ്കിലും ഞങ്ങൾ വായനക്കാർ നേരത്തെ കേട്ടിട്ടുള്ളത് കൊണ്ട് അതിവിടെ കുറിക്കുന്നു. അമേരിക്കയിൽ തിരിച്ചു വരുമ്പോൾ തത്ത എന്ത് പറഞ്ഞു എന്ന് ആരെങ്കിലും ചോതിച്ചാൽ പറയാനായെങ്കിലും ഉപകരിക്കും. "വാണീടുക അനാരതമെന്നുടെ നാവുതന്മേൽ വാണീമാതാവേ, വർണ്ണ വിഗ്രഹെ വേദാത്മികെ, നാണമെന്നിയെ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കനനേ യഥാ കാനനേ ദിഗംബരൻ " ഈ പ്രാർത്ഥന വാണിമാതാവ് സർവഥാ ചെവികൊണ്ടു. അദ്ദേഹത്തിൻറെ നാവിന്മേൽ നിന്ന് സരസകോമളപദാവലികൾ പൊഴിയാനും കാരണമായി. ഇത് തന്നെയാണ് സതീഷുബാബു പയ്യന്നൂർ പറഞ്ഞതും. ധ്യാനത്തോടെ സാഹിത്യ പ്രവർത്തികളിൽ ഏർപ്പെടാൻ. അങ്ങനെ ചെയ്താൽ "വാരിധി തന്നിൽ തിരമാലകൾ എന്നതുപോലെ" പദാവലി നാവിന്റെ തുമ്പിൽ 'കാലേ കാലേ' വന്നുകൊണ്ടിരിക്കും. മോസസ്സ് യഗവിനെ കണ്ടിട്ട് ഇറങ്ങി വന്നതുപോലെ തുഞ്ചന്റെ പറമ്പിൽ മടങ്ങുന്ന നിങ്ങളുടെ ബുദ്ധി നേരെ പ്രവർത്തിക്കുകയും നിങ്ങളുടെ തൂലികയിൽ നിന്ന് അടരുന്ന ആശയങ്ങളാലും പദാവലിയാലും മലയാള ഭാഷ ധന്യമായി തീരട്ടെ.
vayanakaran 2014-07-28 18:11:29
വിദ്യാധരൻ മാഷിനു നമസ്കാരം,.മാഷറിയാത്ത
ഒരു കാര്യം.

 ലാനയുടെപരിപാടി കഴിഞ്ഞ് അമേരിക്കൻ മലയാളി എഴുത്തുക്കാർ  തത്തയെ കാഞ്ചന കൂട്ടിൽ
അടച്ച്  മടങ്ങിയാപ്പോൾ  ഇനിയും കേരള സാഹിത്യ അകാദമി അവാര്ഡ്
കിട്ടാത്ത നാട്ടിലെ എഴുത്തുക്കാർ പരിഭ്രാന്തയിലാണെന്ന് കേട്ടു. ഡോളർ
കയ്യിലുള്ള അമേരിക്കൻ മലയാളി
എഴുത്തുക്കാർ അക്കദമി അവാര്ഡ്
ഡോളർ കൊടുത്ത് വാങ്ങി കളയുമോ
എന്ന പേടിയിലാണ് ആ പാവങ്ങൾ. അമ്പത് വര്ഷം
മുമ്പ് എഴുതിയ കൃതികൾ പൊടി തട്ടി
നാട്ടിലെ ചില പാവം പട്ടിണി എഴുത്തുകാർ
തങ്ങളുടെ കൃതികൾ പരിഗണിക്കുമോ എന്ന്
അന്വേഷിച്ച് വന്നു
 വെറുതെ സദ്യ
ഉണ്ടു പോയി. പാവങ്ങൾ കയ്യിൽ ചിക്കിലി
ഇല്ലായിരുന്നു. എന്തായാലും ഡോളർ കയ്യിലുള്ള
മലയാളി ഇനിയങ്ങോട്ട് കേരള സാഹിത്യ
അക്കദമി അവാര്ഡ് ജേതാവാകും.
വിദ്യാധരൻ 2014-07-28 20:30:22
വായനക്കാരൻ ഭയപ്പെടുന്നത് ഞാനും ഭയപ്പെടുന്നു. സദ്യകൊടുത്തും കാശുകൊടുത്തും വലിയ കാലതാമസം ഇല്ലാതെ അമേരിക്കയിൽ ആരെങ്കിലും സാഹിത്യ അക്കാഡമി അവാർഡു കരസ്ഥമാക്കുമെന്നതിനു സംശയം ഇല്ല. വളരെ വയ്കാതെ വിത്തപ്രതാപത്തിനുമുന്നിൽ സാഹി ത്യ അക്കാഡമി തലകുനിക്കും എന്നതിന് സംശയം ഇല്ല. അതിനു വേണ്ടി ഇനിയുള്ള മീറ്റിങ്ങുകളെല്ലാം കേരളത്തിൽ വച്ചായിരിക്കും. കുഞ്ചൻനമ്പ്യാർ പറഞ്ഞതുപോലെ, " ധനവാനെങ്കിലകത്തു കരേറ്റി, പനിനീർകൊണ്ടവൾ കാൽ കഴുകിക്കും" . എന്റെ സരസ്വതി ദേവിയെക്കൊണ്ട്, എഴുത്ത് പഠിക്കാൻ തുഞ്ചൻ പറമ്പിൽ പോയവന്മാർ കാലുകഴുകിക്കുമോ എന്നും ഞാൻ ഭയപ്പെടുന്നു. "വിത്തമെന്തിനു മർത്ത്യന് വിദ്യകൈവശമുണ്ടെങ്കിൽ' എന്നത് ഇനിമുതൽ, "വിദ്യയെന്തിനു കൈവശം വിത്തമുണ്ട് ആവശ്യത്തിലതികമെങ്കിൽ' എന്ന് 'ചൊറിച്ചു മല്ലാം' ഇത് തലതിരിച്ചിലിന്റെ കാലമാണെല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക