Image

മരുപ്പക്ഷികളുടെ പിടയുന്ന ചിറകുകള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 02 August, 2014
മരുപ്പക്ഷികളുടെ പിടയുന്ന ചിറകുകള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
ഇന്നത്തെ സീരിയലിന്റെ സമയത്ത്‌ ഓടി സ്റ്റാര്‍പ്ലസ്സിന്റെ മുന്നിലെത്തി. ചാനലുകളിലേക്കുള്ള നമ്പരുകള്‍ മാറ്റുന്നവഴി ഒന്നെത്തിനോക്കി ഏഷ്യാനെറ്റില്‍,ശ്രീനിവാസന്‍ നടന്നു പോകുന്ന വഴി, അറബിക്കഥയുടെ റ്റൈറ്റിലുകള്‍ എഴുതി വരുന്നു! സന്ധ്യനേരത്തെ പ്രാര്‍ത്ഥന സമയം തെറ്റിയാലും സാരമില്ല, ഇന്ന്‌ എന്റെ മലയാളം സിനിമ ഹീറോയുടെ സിനിമ കണ്ടിട്ടുതന്നെ കാര്യം! പലവുരു പറഞ്ഞു കേട്ടിരുന്നി അറബിക്കഥയെപ്പറ്റി, കാണാന്‍ സാധിച്ചിട്ടില്ല. കഥാസാരം, ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറം. ങേ....`ഇദ്ദേഹത്തിന്റെ കഥയോ'! ഇതെപ്പൊ സംഭവിച്ചു! കൂടെ, അവസാനത്തെതും, താല്‌പര്യം ഉണര്‍ത്തുന്നതുമായ സംവിധായകന്റെ പേരും, ലാല്‍ ജോസ്‌....സാധാരണക്കാരെന്റെ ജീവിതകഥകള്‍,ഒരായിരം ചങ്കിടിപ്പുകളുടെ താളത്തോടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന,അസാധാരണ പാഠവം ഉള്ള മലയാള സംവിധായകന്‍!

ഇനി രക്ഷയില്ല എന്റെ സരസ്വതീചന്ദ്രനും,കുമുദും,ബഡേ അഛേ ലഗത്തേ ഹേ,എല്ലാ സ്റ്റാര്‍ പ്ലസ്സുകാരും,സോണി റ്റിവിയും ക്ഷമിച്ചേ പറ്റൂ,ഇന്നെന്റെ ഈ സമയം,അറബിക്കഥക്കായി മാറ്റിവെക്കുന്നു. മനസ്സില്‍ കുറിച്ചിട്ടു. നാട്ടില്‍നിന്നു വാങ്ങാനും,ചെയ്‌തു തീര്‍ക്കാനും എഴുതിവെക്കുന്ന,ഡയറിക്കുറിപ്പില്‍, തീര്‍ച്ചയായും സി ഡി വാങ്ങാന്‍ ഓര്‍ക്കണം,എന്നെഴുതിച്ചേര്‍ത്തു. റ്റി വിയുടെ അടുത്തുകൂടി നടന്നു പോയ മകന്‍ എടുത്തു പറഞ്ഞു... `ആ,അമ്മയുടെ ഹീറോയുടെ സിനിമയാണല്ലോ.....റ്റിഷ്യൂ ബോക്‌സ്‌ വേണോ?' നിലവിളക്കും,കുങ്കുമപ്പൂവും,ഒരു പെണ്ണിന്റെ കഥയും,പട്ടുസാരിയും പോലെയുള്ള മലയാളം സീരിയലുകളോടും താല്‌പര്യം ഇല്ലാഞ്ഞിട്ടല്ല,സത്യം! സത്യമായ പച്ചയായ നമ്മുടെ സ്വന്തം ജീവിതം കാണുന്നതുകൊണ്ടുള്ള മനപ്രയാസം മാത്രമാണ്‌, മലയാളം സീരിയലുകള്‍ കാണേണ്ട എന്നുവെച്ചത്‌! പണ്ട്‌ 90 ന്റെ ആദ്യ റ്റിവി കാലത്ത്‌ ദൂരദര്‍ശന്‍ കണ്ടു തുടങ്ങി,സാവധാനം,ഇന്ന്‌ എക്ത കപൂര്‍ ഇല്ലാത്ത ഒരു ദിവസം പോലും ഓര്‍ക്കാന്‍ വയ്യ..... അത്രമാത്രം `സാസ്‌ ബഹു' ഫാന്‍ ആയിപ്പോയി.
ഇത്രയും ഓര്‍ത്ത സമയം കൊണ്ട്‌, ഇംകുലാബ്‌ സിംദാബാദ്‌ വിളിയും എന്റെ ഹീറൊയുടെ അഛന്റെ മരണത്തോടെ കഥയും തുടങ്ങി. ഗള്‍ഫിലേക്ക്‌ വിമാനം ഇറങ്ങിയ മുകുന്ദന്‍ എന്ന ശ്രീനിസാറിന്റെ കഥാപാത്രം ബര്‍ദുബായിലും,ഷെയ്‌ക്ക്‌ ഖലീഫാ റോഡിലൂടെ നടക്കുന്നതിലും അത്ഭുതം തോന്നിയില്ല. ഇവിടെ ഖത്തറിലും,മസ്‌കറ്റിലും ധാരാളം കാണാറുള്ള,കുര്‍ത്തയും ചൊറിഞ്ഞു നടക്കുന്ന പഠാന്‍ സൂപ്പര്‍വൈസറെ കണ്ടു, `ഒന്നിനു' പൊക്കോട്ടെ എന്നു പറഞ്ഞു രക്ഷപെടുന്ന മുകുന്ദന്മര്‍ ധാരാളം. മീന്‍മാര്‍ക്കറ്റില്‍ അറബി പറഞ്ഞൊപ്പിക്കുന്ന സുഹൃത്തുക്കളും,എന്തിനു ഏതിനും ആരെയും സഹായിക്കാന്‍ തയ്യാറുള്ള ഒരു താടിവെച്ച കാദറിക്കയെയും,ഒരു പുഞ്ചിരിയില്‍ എല്ലാ ദു:ഖങ്ങളും ഏറ്റുവാങ്ങന്‍ തയ്യാറുള്ള വഴിപോക്കന്മാരും ചിരപരിചിതമായ മുഖങ്ങളായിത്തോന്നി.
സിനിമയുടെ ഓരോഭാഗങ്ങളും,ഇന്നലെയോ ഇന്നോ ആരോ പറഞ്ഞു കേള്‍ക്കുന്ന,അല്ലെങ്കില്‍ ബ്ലോഗുകളില്‍ സ്വന്തം ജീവിതം എഴുതിത്തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഏതോ മലയാളിയുടെ കഥ വായിച്ചപോലെ!ചിലഭാഗങ്ങള്‍ മാത്രം വേദനിപ്പിച്ചു,സത്യമെങ്കിലും വല്ലാതെ വേദനിപ്പിച്ചു....ഒരു മലയാളി, മറ്റൊരു മലയാളിയെ നിസ്സഹായതയുടെ പേരില്‍,സ്വന്തം നാട്ടുകാരന്‍ എന്ന പേരില്‍,സഹതാപം ഭാവിച്ചുള്ള പറ്റീരുപരിപാടികള്‍. ഏറ്റം വ്യകതമായ,പച്ചയായ ഈ സംസാരത്തില്‍ മനസ്സു വല്ലാതെ വിതുംബി.

ഗള്‍ഫ്‌ രാജ്യത്ത്‌ ജീവിക്കുന്ന ധാരാളം സുഹൃത്തുക്കളുടെ ബ്ലോഗുകളിലും, കവിതാസാമാരങ്ങളിലും, നോവാലുകളിലും,ചെറുകഥകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു പറ്റം മനസ്സുകള്‍! രാജു ഇരിങ്ങലിന്റെ എഴുത്തുകളിലും,ഷീല റ്റോമിയുടെ ചെറുകഥകളിലും,ബാജിഓടംവലിയുടെ എഴുത്തുകളിലും,കുഴൂര്‍ വിത്സന്റെ ഗള്‍ഫ്‌ ഏഷ്യാനെറ്റ്‌ റേഡിയോ പരിപാടികളിലും,അംബിളിക്കുട്ടന്‍ അരവിന്ദാക്ഷന്റെ വിവരണങ്ങളിലും, കെ മാധവിക്കുട്ടിയുടെ കഥകളിലും,ബെന്യാമിന്റെ ആടുജീവിതം ബുക്കിലും,രെഹനാ ഖാലിദിന്റെ ബ്ലോഗിലും , നിരക്ഷരന്റെ ലേഖനങ്ങളിലും,നിറഞ്ഞു നില്‍ക്കുന്ന ഒരു പറ്റം പ്രവാസിജനങ്ങള്‍. എന്നാല്‍ പ്രാവാസം സിനിമയാകുംബോള്‍ എന്തോ ഒരു കൊമേഷ്യല്‍ സ്‌പര്‍ശം വരുന്നു. എന്നാല്‍ അറബിക്കഥയില്‍ ശ്രീനിവാസന്റെ മുഖം എന്നും വിശ്വാസം മാത്രം കൈമുതലായ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനെ ഓര്‍മ്മിപ്പിക്കുന്നു. പ്രേമത്തില്‍വരെ ഒരു കമ്മ്യൂണിസ്റ്റ്‌ ചുവപ്പിന്റെ സന്തോഷം. അങ്ങെയറ്റം നിഷ്‌ക്കളങ്കമായ സ്‌നേഹവും കരുതലും,ഓരു ചെറിയ മനസ്സിന്റെ മുറിവിലും,വാക്കുകളിലും,അതിനെ ചുറ്റിപ്പറ്റിയുള്ള സ്വഭാവപെരുമാറ്റത്തിലും വ്യക്തമായിക്കാണുന്നു.

കഥയുടെ അവസാനത്തേക്കെത്തുന്ന നിമിഷങ്ങളില്‍ എന്നും കാണാറും കേള്‍ക്കാറും ഉള്ളവരുടെതായ പരിചിതമുഖങ്ങള്‍. സനേഹമുള്ള നേഴ്‌സമ്മമാരെ പ്രധിനിധീകരിച്ചെത്തുന്ന ഭാവനയുടെ കഥാപാത്രവും ആരെയൊക്കെയോ ഓര്‍മ്മിപ്പിച്ചു. മസ്‌കറ്റിലെ ബാദര്‍സൈമ ക്ലിനിക്കില്‍ കാണുന്ന മലയാളികളായ നേഴ്‌സമ്മമാര്‍ ഇതുപോലെ ഓരോ ഡയബെറ്റിക്‌ ചെക്കപ്പുകള്‍ക്കിടയുലും പറഞ്ഞു തരുന്ന ചെറിയവലിയ കഥകള്‍ ധാരാളം കേള്‍ക്കാറുണ്ട്‌ അവസാനഭാഗത്തേക്ക്‌ എത്തുന്നതിനു മുന്‍പുള്ള ഡിക്‌റ്ററ്റീവ്‌ സ്‌റ്റൈല്‍ കള്ളനും പോലീസുകളി മാത്രം ഇവിടെ നടപ്പില്ല!,ശ്രമിക്കാറില്ല ആരും,ജീവിനിലും, ജോലിയുടെ നിലനില്‍പ്പിലും കൊതിയുള്ളതുകൊണ്ട്‌ ! സിനിമയിലെ കഥയുടെ ഭാഗമായിമാത്രമെ കണ്ടൂള്ളു,രാത്രിയിലെ ഒളിക്യാമറകണ്ണുകളും,പിറ്റെന്നു രാവിലെയുള്ള മരുഭൂമി കാര്‍ റാലിയും. അവസാനഭാഗവും ഏതാണ്ട്‌ ഇവിടെ സംഭവിക്കാറുള്ള പച്ചയായ ജീവിതം തന്നെയാണ്‌ എന്ന്‌,ബെന്യാമിന്റെ ആടുജീവിതത്തിലും പറയുന്നു. മുഖഭാവങ്ങള്‍ മനുഷ്യന്റെ മനസ്സിലേക്ക്‌ ആഴ്‌ന്നിറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്ന ശ്രീനിവാസന്‍ എന്ന നടന്റെ സാന്നിദ്ധ്യം ഒന്നുമാത്രമാണ്‌ ഈ ചിത്രത്തിന്റെ സി ഡിക്കായി എന്നെപ്പോലെയുള്ള പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്‌.

ഒരിക്കലും നിലക്കാത്ത ബ്ലോഗ്‌ പോസ്റ്റുകളും, കഥകളും,ചെറുകഥകളും നോവലുകളും ധാരാളം ഉണ്ട്‌ ഗള്‍ഫ്‌ ജീവിതം എന്ന ഒരു വിഷയത്തെ ചുറ്റിപ്പറ്റി. എങ്കിലും ഒരിക്കലും തീരുന്നില്ല,നാളെ മറ്റൊരു കഥയുമായി ഇനിയും എത്തും മുകുന്ദനെപ്പോലെ,ഏതെങ്കിലും ഒരു കൃഷ്‌ണനുണ്ണിയും, ഖാദറു, വര്‍ഗ്ഗീസ്സും!
മരുപ്പക്ഷികളുടെ പിടയുന്ന ചിറകുകള്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക