Image

രാമായണത്തിലൂടെ- 10 -'ഊര്‍മ്മിള ഒരു തിരമാല' - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 09 August, 2014
രാമായണത്തിലൂടെ- 10 -'ഊര്‍മ്മിള ഒരു തിരമാല' - അനില്‍ പെണ്ണുക്കര
ഊര്‍മ്മിള ലക്ഷ്മണ പത്‌നി. രാമായണത്തില്‍ ആരും ഗൗനിക്കാതെ പോകുന്ന ഒരു കഥാപാത്രം. സത്യത്തില്‍ ഊര്‍മ്മിള ആരാണ്? ഊര്‍മ്മിളയ്ക്ക് എന്തിനിത്ര മൗനം നല്‍കി? സംസാരിക്കേണ്ട സമയങ്ങളിലൊന്നും അവര്‍ക്ക് അതിനുള്ള അവസരം വാല്‍മീകിയോ എഴുത്തച്ഛനോ നല്‍കുന്നില്ല.
ഊര്‍മ്മിള ആര്‍ത്തലയ്ക്കുന്ന ഒരു തിരമാലയാണ്. തീരത്തോട് അടുക്കുംതോറും കടലിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ഒരു തിരമാല. ലക്ഷ്മണന്‍ തീരമാണ്. അയാള്‍ എപ്പോഴും സുരക്ഷിതനാണ്. രാമസുരക്ഷയാണ് അയാളുടെ ജന്മ ദൗത്യമെങ്കിലും ലക്ഷ്മണന്‍ എപ്പോഴും സുരക്ഷയിലാണ് ജീവിക്കുന്നത്. ഈ സുരക്ഷയില്‍ അയാള്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ഭാര്യയില്‍ നിന്നും കുതറി മാറാന്‍ സദാ ജാഗരൂകമാണ് ലക്ഷ്മണന്റെ മനസ്സ്. പതിനാല് വര്‍ഷത്തെ ബ്രഹ്മചര്യം ലക്ഷ്മണനെ തെല്ലും അലട്ടുന്നില്ല. ഊര്‍മ്മിളയെക്കുറിച്ച് ലക്ഷ്മണന്‍ ചിന്തിക്കുന്നതേയില്ല. വനയാത്രാ സമയത്ത് യാത്ര ചോദിക്കുവാന്‍ പോലും ലക്ഷ്മണന്‍ ഒരുമ്പെടുന്നില്ല. സീതയ്ക്കും രാമനും, രാമനും കൗസല്യക്കും ആ ഇടം ലഭിച്ചപ്പോള്‍ എഴുത്തച്ഛനടക്കമുള്ളവര്‍ ഊര്‍മ്മിളയ്ക്ക് അത് നഷ്ടപ്പെടുത്തിയത് എന്തുകൊണ്ടാണ്?

ഊര്‍മ്മിളയുടെ നിറയൗവ്വനത്തിലേ ലക്ഷ്മണന്‍ വിദൂരതയിലാകുന്നു. തിരിച്ചുവരുമ്പോള്‍ പതിനാറ് വര്‍ഷം കഴിഞ്ഞ് രണ്ട് പുത്രജന്മങ്ങളുടെ അമ്മയാകാനുള്ള ഭാഗ്യം മാത്രമാണ് ഊര്‍മ്മിളയ്ക്ക് ലഭിക്കുന്നത്. ശ്രീരാമന്‍ ലക്ഷ്മണനെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കുമ്പോഴും ലക്ഷ്മണന്‍ ആ വിധിയും പേറി നടന്നകലുകയാണ്. അയാള്‍ ഭാര്യയെകൂടെ കൊണ്ടു പോകുന്നില്ല. ശ്രീരാമന് വനവാസത്തിന് സീതയെക്കൂടാമെങ്കില്‍ ലക്ഷ്മണന് ദേഹത്യാഗത്തിന് സരയുവിലേക്ക് ഊര്‍മ്മിളയേയും കൂട്ടാമായിരുന്നു. ദേഹത്യാഗം പോലും അവള്‍ക്ക് ഭര്‍ത്തൃസമീപത്തുനിന്നും ലഭിക്കുന്നില്ല.

സുമിത്ര പറയാത്തതുകൊണ്ടായിരുന്നോ ലക്ഷ്മണന്‍ ഊര്‍മ്മിളയെ വിസ്മരിച്ചത് എന്നുവരെ തോന്നിപോകുന്നു. വനയാത്രാ സമയത്ത് സുമിത്ര പറയുന്നു “രാമനെ ദശരഥനായി കാണുക. സുമിത്രയെ സീതയായി കാണുക. അടവിയെ അയോദ്ധ്യയായി കാണുക. രാമന്‍/സീത/അടവി ഇവയെ ദശരഥന്‍/ സുമിത്ര/അയോധ്യ എന്നീക്രമത്തില്‍ കണ്ട് ജീവിക്കുക. ഇവിടെ സുമിത്ര വിട്ടുപോയ വ്യക്തിത്വമാണ് ഊര്‍മ്മിള. ഭാര്യയുടെ അസാന്നിദ്ധ്യം ലക്ഷ്മണന്‍ എങ്ങനെയാണ് മറികടക്കേണ്ടത്? ഭാര്യക്ക് പകരം മറ്റൊരാളെ കാണാന്‍ കഴിയില്ല. എന്നാല്‍ അവളേയും മനസില്‍ നിരൂപിക്കേണ്ടതല്ലേ? ആ ഓര്‍മ്മ മാത്രമല്ലേ ഊര്‍മ്മിളയ്ക്കും ഒരു താങ്ങാവൂ.

വനവാസത്തിനിടയില്‍ ഒരു തവണ പോലും ലക്ഷ്മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കുന്നില്ല. ബ്രഹ്മചാരിക്ക് ഭാര്യ പാടില്ല. ലക്ഷ്മണന് അഗ്നിസാക്ഷിയായ ഒരു ഭാര്യയുണ്ട്. ഭാര്യാ സ്മരണ വിവാഹം കഴിഞ്ഞ ഒരാള്‍ക്ക് ബ്രഹ്മചര്യവ്രതത്തിലാണെങ്കില്‍പോലും നിഷിധമല്ല. ലക്ഷ്മണന്‍ ഒരു അര്‍ത്ഥത്തിലും ബ്രഹ്മചാരിയല്ല. കാട്ടില്‍ ലക്ഷ്മണന്‍ ജീവിക്കുന്നതും ബ്രഹ്മചാരിയുടെ ജീവിതചര്യയോടു കൂടിയല്ല. അപ്പോള്‍ ഊര്‍മ്മിളയുടെ കാര്യം എല്ലാവരും മറന്നു. ഊര്‍മ്മിളയ്ക്ക് ഒരു വാക്ക് പോലും പറയാന്‍ അവസരം ലഭിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സീതായനമാണോ രാമായണത്തില്‍ നിന്ന് ഉയരേണ്ടത് എന്ന് തോന്നുന്നു. ഊര്‍മ്മിളായനത്തിന്റെ പ്രസക്തി എന്തിനാണ് വാല്‍മീകിയും എഴുത്തച്ഛനും നഷ്ടപ്പെടുത്തിയത്.?


രാമായണത്തിലൂടെ- 10 -'ഊര്‍മ്മിള ഒരു തിരമാല' - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക