വളരെ യാദൃശ്ചികമായാണ് മദ്യ നിരോധനം കേരളത്തില്‍ നടപ്പാക്കാനുള്ള യന്തം ആരംഭിച്ചത്. ഇതു കേള്‍ക്കുമ്പോള്‍ ആരും അത്ഭുത പരതന്ത്രയാരേക്കാം. എന്നാല്‍ സത്യം അതാണ്. മദ്യ നിരോധനം ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
പത്രമാദ്ധ്യമങ്ങളുടെ വിശേഷ ശ്രദ്ധ പിടിച്ചു പറ്റിയതാണ് മേലുദ്ധരിച്ച വിഷയം ആദ്യം നൂറില്‍പ്പരം മദ്യശാലകള്‍ അടച്ചു പൂട്ടിയത് ഗുണനില നിലവാരമില്ലാത്തതുകൊണ്ടാണെന്നായിരുന്നു, സര്‍ക്കാരിന്റെ വിജ്ഞാപനം അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. ഗുണനിലവാരമുണ്ടായിരുന്നെങ്കില്‍ ഈ മദ്യശാലകള്‍ അടച്ചു പൂട്ടുമായിരുന്നോ? സാധാരണക്കാരന്റെ തൃഷ്ണയെ, ആസക്തിയെ ശമിപ്പിക്കുന്ന മദ്യശാലകള്‍ അടച്ചു പൂട്ടുകയും, പഞ്ചനക്ഷത്ര ശ്രേണിയിലുള്ള മദിരാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കേള്‍ക്കുമ്പോള്‍ അതൊരു വിരോധാഭാസമാകുന്നില്ലേ?
കേരളത്തില്‍ മദ്യപാനികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതുകൊണ്ടാണോ, അതോ മദ്യപന്മാരില്‍ നിന്നും സമൂഹത്തിനു നേരിടേണ്ടി വരുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ തോത് വര്‍ദ്ധിച്ചതുകൊണ്ടാണോ, സര്‍ക്കാര്‍ ഇപ്രകാരം ഒരു തീരുമാനത്തിലെത്തിയതെന്ന് വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടായിരത്തിലധികം കോടികളുടെ വരവ് സര്‍ക്കാരിന്റെ ഖജനാവിലേക്ക് വന്നു കൊണ്ടിരുന്നത് മദ്യ വില്‍പനയിലൂടെ മാത്രമായിരുന്നു എന്നുള്ള സത്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
കേരളത്തില്‍ പല കാലങ്ങളിലായി വന്ന പല പല മന്ത്രിസഭകള്‍ മദ്യനിരോധനം നടപ്പിലാക്കിയെങ്കിലും ദയനീയമായി പരാജയപ്പെടുകയുണ്ടായി. അക്കാലങ്ങളിലെല്ലാം വ്യാജ മദ്യനിര്‍മ്മാണം ക്രമാതീതമായി വര്‍ദ്ധിക്കുകയും മദ്യം സുലഭമാക്കുകയും ചെയ്തിരുന്ന അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.
ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ആഘോഷവേളകളില്‍ ലഹരി പാനീയം സുലഭമായി വലിയ അളവില്‍ത്തന്നെ ലഭിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഗുജറാത്തിലെ വാപിയിലും, ദമനിലും തുച്ഛമായ ചെലവില്‍ മദ്യം ആസ്വദിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള എല്ലാ വ്യവസ്ഥകളും അനുകൂലമായിത്തന്നെ ചെയ്തുവെച്ചിട്ടുണ്ട്.
അതുപോലെ ഒരു ചെറിയ സംസ്ഥാനമായ ഗോവയില്‍ മുക്കിനുമുക്കിന് ചെറിയ മദ്യശാലകളും, എവിടെയും എപ്പോഴും മദ്യം ഉപലബ്ധമാക്കാനുള്ള വ്യവസ്ഥയും മദ്യതത്പരക്ക് അനുകൂലമായി വര്‍ത്തിക്കുന്നു. അവിടെയെങ്ങും വലിയ കോളിളക്കങ്ങള്‍ ഉണ്ടായിട്ടില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും 'ആത്മശാന്തി'ക്കു വേണ്ടി മദ്യം ആശിക്കാം.
മുബെയ് നഗരത്തിലും, മഹാരാഷ്ട്രയുടെ ഇതര ഭാഗങ്ങളിലും മദ്യം സുലഭമാണ്. ഇവിടെയുള്ള സര്‍ക്കാരും മദ്യത്തിനെ നീചമായി കാണുന്നില്ല. തീപ്പെട്ടിയില്‍ തീയുണ്ട്. എന്നാല്‍ ഇത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ തീ പടരുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് തീപ്പെട്ടി കണ്ടുപിടിച്ച വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മദ്യ നിര്‍മ്മാണവും ഉപയോഗവും തീര്‍ച്ചയായും ഒരു അപരാധമല്ല. ആദിമ മനുഷ്യന്റെ കാലം മുതലേ ലഹരിയില്‍ ആസക്തിയുണ്ടായിരുന്നതായി കാണാന്‍ കഴിയും മദ്യവും രതിയും മനുഷ്യന്റെ ജന്മവാസനയാണ്. അത് ജീവിതാന്ത്യം വരെ നില നില്‍ക്കുമെന്നുള്ള കാര്യം നിസ്തര്‍ക്കമാണ്.
പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവ പരിശോധിച്ചാലും 'സോമരസം' നുകരുന്ന ഇന്ദ്രന്‍ തുടങ്ങിയ ദേവകളെ നമുക്കു കാണാം. അതുപോലെ തന്നെ വിശുദ്ധ വേദപുസ്തകത്തിലും വീഞ്ഞിന്റെ പരാമര്‍ശം കാണാം. ക്രിസ്തീയ ദേവാലയങ്ങളില്‍ വീഞ്ഞ്(മുന്തിച്ചാറ്) വളരെ ദിവ്യമായി നിവേദിക്കപ്പെടുന്നു. അപ്പോള്‍ മദ്യത്തിന് ജനജീവിതത്തിലുള്ള സ്ഥാനം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ലോകവും മനുഷ്യനുമുള്ളിടത്തോളം കാലം മനുഷ്യന്‍ മദ്യമുണ്ടാക്കുകയും പാം ചെയ്യുമെന്നും ആര്‍ച്ചു ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കൊച്ചിയില്‍ ഈയിടെ പ്രസ്താവിക്കുകയുണ്ടായി.
കേളത്തിലെ മദ്യ നിരോധനം കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും എന്താണെന്ന് ഒരു വിശകലനം നടത്താം. സര്‍ക്കാരിനു വര്‍ഷം തോറും ലഭിക്കുന്ന ആയിരക്കണക്കിനു കോടികളുടെ സാമ്പത്തിക നഷ്ടം അത്ര നിസ്സാരമായി പരിഹരിക്കാന് കഴിയാതെയാകും. വനമേഖലകളില്‍ വ്യാജമദ്യനിര്‍മ്മാണ സംഘങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കും. തദ്വാരാ സമുദായ ദ്രോഹികളെ സൃഷിടിക്കാന്‍ കഴിയും. അങ്ങനെ കള്ളപ്പണം കുന്നുകൂടി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകരും. അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രവഹിക്കുന്ന സ്പിരിറ്റു തടയുവാന്‍ കൂടുതല്‍ പോലീസുകാരെയും, വ്യാജവാറ്റു തടയുവാന്‍ അധികം എക്‌സൈസ് ഓഫീസര്‍മാരെയും നിയമിക്കേണ്ടിവരും. ഈ നിയമപാലകര്‍ കാലക്രമത്തില്‍ അഴിമതി പാലകരായി വളരാന്‍ സാദ്ധ്യതയുണ്ട്.
മദ്യം ലഭ്യമാകാതെ വന്നാല്‍ മദ്യപാനികളുടെ എണ്ണം കുറയുമെന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ മദ്യം കഴിക്കണമെന്നാശിക്കുന്ന ഒരാള്‍ ഏതുമാര്‍ഗ്ഗം സ്വീകരിച്ചും അത് ലഭ്യമാക്കാന്‍ ശ്രമം തുടരും. അപ്പോള്‍ മദ്യശാലകള്‍ പൂട്ടുന്നതുകൊണ്ട് മദ്യപാനികള്‍ ഇല്ലാതാകുമെന്നു ചിന്തിക്കുന്നവര്‍ 'മുഢസ്വര്‍ഗ്ഗത്തില്‍' വസിക്കുന്നവരാകും. എങ്കിലും മദ്യപാന രംഗത്തേയ്ക്ക് പുതുതായി പ്രവേശിക്കുന്നവരെ തടയാന്‍ കഴിയും, ഈ നിരോധനം മൂലം എന്ന് നമുക്ക് ആശിക്കാം.
പക്ഷേ, കേരളത്തിന്റെ മദ്യനയം വികലമായ ഒന്നാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. സ്പിരിറ്റു കടത്തുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ഏര്‍പ്പെടുത്തും എന്ന് മന്ത്രി രമേഷ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എത്ര മാത്രം വിജയത്തിലെത്തും ഇതെന്നു കണ്ടറിയണം. ഇന്ത്യയില്‍ പൂര്‍ണ്ണമായും ജനപിന്തുണ നഷ്ടപ്പെട്ട കോണ്‍ഗ്രസ്, കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചു വിടാനുള്ള ഒരുപാധിയായി ഈ മദ്യനയത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പിന്നെ ചേതോവികാരം ഒരു സംശയമായി അവശേഷിക്കുന്നു.
ചുരുക്കത്തില്‍, വിജ്ഞമാര്‍ അഭിപ്രായപ്പെടുന്നതുപോലെ, മദ്യനിരോധനത്തെക്കാള്‍ അഭികാമ്യം മദ്യവര്‍ജ്ജനത്തിനുള്ള പ്രവര്‍ത്തനമണ്ഡലമാണ്. ആഗ്രഹമുള്ളവര്‍ മദ്യം കഴിക്കട്ടെ. അതുവേണ്ടാത്തവര്‍ വര്‍ജ്ജിക്കട്ടെ.