കടലും കരയും കടന്ന് മറുനാടന്‍ മലയാളി
മനസുകളില്‍ മഹാബലിയുടെ രൂപത്തില്‍ ഒരിയ്ക്കല്‍ കൂടി തിരുവോണം വരവായി.
പൂക്കളവും മഹാബലിയുടെ വരവേല്പും, ഓണ സദ്യയും ഓണപുടവയും തിരുവാതിരയും എല്ലാം
നമ്മുടെ തിരുമുറ്റത്ത് എത്തിക്കഴിഞ്ഞു. തനതായ ആഘോഷ തിമര്‍പ്പില്‍ ഒരു
ഓണക്കാലംകൂടി വരവേല്ക്കുവാന്‍ മറുനാടന്‍ മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു.
ഒരു യഥാകാല നന്മയുടെ നല്ല നാളുകളെ അനുസ്മരിക്കുക മാത്രമല്ല ഈ ആഘോഷങ്ങളിലൂടെ
നാം ചെയ്യുന്നത്. ആ പൂക്കാല സ്മരണകളെ നമ്മുടെ ഹൃദയങ്ങളില്‍ കുടി
ഇരുത്തുവാനും നാം ശ്രമിയ്ക്കുകയാണ് ഇന്നത്തെ ഓണാഘോഷങ്ങള്‍. ബാഹ്യമായ
പ്രകടനങ്ങള്‍ മാത്രമായി ചുരുങ്ങി പോയോ എന്ന സന്ദേഹം പലപ്പോഴും ഇതില്‍
പങ്കെടുക്കുമ്പോള്‍ തോന്നാറുണ്ട്. നൃത്തങ്ങളാലും സംഗീത ധ്വനിയാലും
മുഖരിതമാകുന്ന ഹാളുകള്‍ക്ക് ഉളളില്‍ നഷ്ടപ്പെടുത്തിയ ആത്മാവിന്റെ
തേങ്ങലുകള്‍ ഒരുപക്ഷെ നീണ്ട നെടുവീര്‍പ്പുകളായി മാറിയേക്കാം. കാലമാകുന്ന
യവനികയ്ക്കപ്പുറത്ത് ഒരു ജനതയുടെ വിശ്വാസത്തിന്റേയും സം സംസ്‌കൃതിയുടേയും
വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത പൗരാണീക സങ്കല്‍പ്പങ്ങളുടെ ചായ കൂട്ട്
ഇന്നിന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ ഒരു നഷ്ടയുഗത്തിന്റെ
തേങ്ങലുകള്‍ മാത്രമല്ല അലയടിയ്ക്കുന്നത്. പ്രത്യുത കൈമോശം വന്ന ഒരു
ആത്മാവിന്റെ നഷ്ടബോധം കൂടിയാണ്.
ചരിത്രത്തിലെ തിരുവോണം ശാന്തിയുടേയും സമാധാനത്തിന്റേയും സായൂജ്യം മാത്രമല്ല
ഒരു പുതിയ ലോകത്തിന്റെ പ്രതീക്ഷയും കൂടി ആയിരുന്നു. ഉച്ചനീചത്വങ്ങള്‍
ഇല്ലാത്ത, പൂജാതങ്ങളും നിഷേധങ്ങളും അല്ലാത്ത സമത്വ സുന്ദരമായ ഒരു പുതിയ
ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു തിരുവോണം. ദേവലോക വാസികളായ അസുരന്മാര്‍
അസൂയാലുക്കള്‍ ആയപ്പോള്‍ താഴെയുളള നരന്മാര്‍ ദേവ തുല്യരായ ഇതിഹാസ
ചരിത്രമാണ് തിരുവോണം. സത്യത്തെ ചവുട്ടി താഴ്ത്തുവാന്‍ ഉയര്‍ന്ന വാമനന്മാര്‍
ഇന്നും സജീവമായി നില കൊളളുന്നു എന്നതാണ് സത്യം. സാമൂഹ്യ, വ്യക്തി ന്യൂനതയെ
ചൂഷണം ചെയ്യുവാനും ദൈര്‍ബല്യങ്ങളെ മുതലെടുക്കുവാനും നിദാന്ത
പരാക്രമത്തിലാണ്. അഭിനവ വാമനന്മാര്‍. ഒരുവന്റെ ഇല്ലായ്മയെ സമര്‍ത്ഥമായി
ഇതരന്റെ ആര്‍ഭാടമാക്കി മാറ്റുന്നതാണ് ഈ കാലഘട്ടത്തിന്റെ സാമൂഹ്യപാഠം. ഒരു
പക്ഷെ ''ഇല്ലാത്തവനില്‍ നിന്നും എടുത്ത് ഉളളവനു കൊടുക്കട്ടെ എന്ന വേദ വചനം
ഈ കാലഘട്ടത്തിലെ ബുദ്ധി രാക്ഷസന്മാര്‍ തങ്ങളുടെ ജീവിത തപസ്യയാക്കി മാറ്റി.
സമത്വ സുന്ദരനാളുകള്‍ മഹാബലി കഥയുടെ കൊഴിഞ്ഞ അദ്ധ്യായങ്ങളായി മാറിപ്പോയോ ?
തുല്യ അവകാശങ്ങളും തുല്യസ്ഥാനങ്ങളും മാത്രമല്ല മഹത്തായ സാഹോദര്യത്തിന്റെ
മകുടമാണ് ഈ മനുഷ്യരാശിയെന്നു പഠിപ്പിച്ച മഹാബലിയുടെ നാളുകള്‍ നമ്മെ
ഓര്‍മ്മപ്പെടുത്തുന്നത്. അധസ്ഥിതരുടേയും അടിമകളുടേയും ഉദ്ധാരണത്തിനു സ്വയം
യാഗമായ ക്രിസ്തു യേശുവിനെയാണ്. സമൂഹത്തിന്റെ സമൂഹ്യമായ മാറ്റത്തെ
പ്രതിനിധാനം ചെയ്യുന്ന ഒരു ഘടകങ്ങളാണ് മഹാബലി കഥയും യേശു ക്രിസ്തുവിന്റെ
പഠിപ്പിയ്ക്കലും അതിലുപരിയായി സ്‌നേഹിച്ച ജനതയ്ക്കുവേണ്ടി ജീവാര്‍പ്പണം
ചെയ്ത മഹത്തായ ത്യാഗത്തിന്റെ കഥകളാണ്. ഐഹീക ജീവിതത്തിനപ്പുറമായി ഒരു
പുതുജീവന്റെ പുത്തന്‍ പ്രതിഷ്ഠകളാണ് യേശു ക്രിസ്തു ഈ ലോകത്തിനു
നല്‍കിയതെങ്കില്‍ ഭൂതകാലത്തിന്റെ മനം കുളിര്‍ക്കുന്ന സ്മരണകള്‍
അയവിറക്കാന്‍ എല്ലാ വര്‍ഷവും നമ്മോടുകൂടി ചേരുന്ന ഒരു മഹാബലിയെ ആണ്
തിരുവോണം നമുക്ക് നല്‍കുന്നത്.
ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം കുറയ്ക്കുക മാത്രമല്ല തിരുവോണം
പഠിപ്പിയ്ക്കുന്നത്. നമുക്കു ചുറ്റു ഉളള വരെ കരുതുവാനും,
സ്‌നേഹിയ്ക്കുവാനും, ബഹുമാനിയ്ക്കുവാനും നമുക്കു കഴിയണം. മൂല്യത്തിന്റെ
അളവുകോല്‍ സ്‌നേഹത്തിലധിഷ്ഠിതമാക്കുമ്പോള്‍ ആകുലങ്ങള്‍ അടുപ്പങ്ങളായി
മാറ്റുവാന്‍ കഴിയും. ആഘോഷങ്ങള്‍ വ്യക്തി നാമ മഹത്വം പ്രഖ്യാപനങ്ങളാകാതെ
സാമൂഹ്യ നന്മയ്ക്കായാല്‍ തിരുവോണത്തിന്റെ സന്ദേശത്തിനു അര്‍ത്ഥവും
വ്യാപ്തിയും ഉണ്ടാകുന്ന നന്മയുടെ തീന്നാളങ്ങള്‍ വ്യക്തി ഹൃദയങ്ങളില്‍
ജ്വലിയ്ക്കുമ്പോള്‍ അവ സമൂഹത്തിന്റെ ദീപ സ്തംഭങ്ങളായി പരിലസിക്കും.
അവയില്‍കൂടി ദേശം മാര്‍ഗ്ഗവും ദിശയും കണ്ടെത്തും. മഹാബലിയെ എതിരേല്ക്കാന്‍
ഒരുക്കുന്ന പൂക്കളങ്ങള്‍. ഹൃദയത്തില്‍ നിന്നും വിരിയുന്ന പൂക്കള്‍
കൊണ്ടാകട്ടെ എന്നാശിയ്ക്കുന്നു. എല്ലാവര്‍ക്കും സമത്വസുന്ദരമായ ഓണത്തിന്റെ
ആശംസകള്‍ നേരുന്നു.