Image

ഇന്ത്യന്‍ ഡ്രസ്‌ (കഥ: ഡോണാ മയൂര)

Published on 05 September, 2014
ഇന്ത്യന്‍ ഡ്രസ്‌ (കഥ: ഡോണാ മയൂര)
ചിക്കാഗോയിലെ കൊണ്‍ക്രീറ്റ്‌ കാടുകള്‍ക്കിടയിലുള്ള കറുത്ത ഞരമ്പുകളില്‍ മാത്രം പെയ്യുന്ന മഴയില്‍ നിന്നും മഴത്തുള്ളികള്‍ കട്ടെടുക്കാന്‍ ബാല്‍ക്കണിയില്‍ നിന്നും ചെടികള്‍ ഇന്നലെ രാത്രി ഇറങ്ങിപ്പോയിരുന്നെന്ന്‌ തോന്നുന്നു. കനത്ത മഴയില്‍ പോലും ഒരുതുള്ളി വെള്ളം വീഴാത്തിടത്ത്‌ നില്‍ക്കുന്ന ചെടികളില്‍, ഇലത്തുമ്പിലെ മഴത്തുള്ളികളില്‍ മുഖം നോക്കി നില്‍ക്കുന്ന പൂക്കള്‍.

ഉത്രാടവും തിരുവോണവും ഇത്തവണ ശനിയും ഞായറുമായതിന്റെ ആഹ്‌ളാദം മിത്രയുടെ അധരങ്ങളെ ഓണപ്പാട്ടിന്‌ താളം പിടിക്കുന്ന ശലഭച്ചിറകുകളാക്കി മാറ്റി. തിരുവോണ ദിവസമായ നാളെ ചെറിയൊരു അത്തമിടാന്‍ വേണ്ട പൂക്കള്‍ ബാല്‍ക്കണിയിലെ ചെടികളില്‍ പൂത്തുവിടര്‍ന്ന്‌ നില്‍പ്പുണ്ട്‌.

ഏതെങ്കിലും വിശേഷാവസരങ്ങള്‍ വരുമ്പോള്‍ മാത്രം ഓര്‍മ്മകളുടെ ഇലാസ്‌തികതയേറുന്നത്‌ മിത്രയെ അത്ഭുതപ്പെടുത്താറുണ്ട്‌. ചിക്കാഗോയില്‍ നിന്നും കിളിമാനൂര്‍ വരെ വലിച്ച്‌ നീട്ടിയ ഓണമോര്‍മ്മയുടെ പിടി വിട്ട നിമിഷം, ക്ഷണനേരം കൊണ്ടത്‌ തിരിച്ച്‌ വന്നിടിച്ച്‌ മനസ്സിനെ വേദനിപ്പിച്ചു. ഇത്തവണയെങ്കിലും നാട്ടില്‍ ഓണം കൂടണമെന്ന്‌ ആഗ്രഹിച്ചിട്ടൊന്നുമല്ല, പക്ഷെ ഉത്രാടമെത്തിയപ്പോള്‍ അബോധമനസ്സ്‌ അങ്ങിനെയൊന്ന്‌ ആഗ്രഹിക്കുന്നുണ്ടെന്ന്‌ മിത്ര തിരിച്ചറിഞ്ഞു.

മോള്‍ ഉറക്കമുണരും മുന്നേ അവള്‍ക്ക്‌ തിരുവോണത്തിനിടാനുള്ള പുത്തനുടുപ്പുകള്‍ മിത്ര പുറത്തെടുത്ത്‌ നോക്കി. അഞ്ചു വര്‍ഷം മുന്നേ നാട്ടില്‍ പോയപ്പോള്‍ വാങ്ങി വന്നതാണ്‌. അന്ന്‌ ഒരു വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന ഇള മോള്‍ക്കാണ്‌ രണ്ടു മുതല്‍ ആറ്‌ വയസ്സ്‌ വരെയുള്ള പട്ടുപാവാടകള്‍ വാങ്ങുന്നതെന്നറിഞ്ഞ്‌ വസ്‌ത്രക്കടയിലെ പെണ്‍കുട്ടി അതിശയിച്ച്‌ നോക്കുന്നത്‌ മിത്ര ഇന്ന്‌ വീണ്ടും ഒരിക്കല്‍കൂടി കണ്ടു. ബാലനുള്ള ജുബ്ബകള്‍ കൂടി വാങ്ങി പുറത്തിറങ്ങും വരെ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ മിത്രയില്‍ തന്നെയായിരുന്നു.

രണ്ടുമൂന്നാഴ്‌ച കൂടുമ്പോഴെങ്കിലും ഇളക്കുട്ടിക്ക്‌ എന്തെങ്കിലും വസ്‌ത്രങ്ങള്‍ വാങ്ങുന്നത്‌ കൊണ്ട്‌ പുതു വസ്‌ത്രങ്ങളോട്‌ അവള്‍ക്ക്‌ ഭ്രമമൊന്നുമില്ല. പക്ഷെ `ഇന്ത്യന്‍ ഡ്രസ്‌' എന്ന വാക്കിന്റെ ത്രില്‍ ഓണത്തിനും വിഷുവിനും അവള്‍ തിമിര്‍ത്താസ്വദിക്കും. പുതിയ ജുബ്ബ ഡ്രസിങ്ങ്‌ റൂമില്‍ എടുത്ത്‌ വച്ചാലും ഏതെങ്കിലുമൊരു ടീഷര്‍ട്ടോ മറ്റോ ഇട്ട്‌ മാത്രം ബാലന്‍ തിരുവോണമുണ്ണാന്‍ ഇരിക്കും. ഓണമെന്നൊക്കെയുള്ള ഓരോ പ്രാന്തുകള്‍ക്ക്‌ മിത്രയും സുഹൃത്തുക്കളും കൈയ്യും കാലും വെച്ചു കൊടുക്കുന്നത്‌ ബാലന്‌ ഇഷ്ടമല്ല. പുള്ളി ഇത്തരം ആഘോഷങ്ങളെയെല്ലാം ജസ്റ്റ്‌ എ വേസ്റ്റ്‌ ഓഫ്‌ ടൈം എന്ന വാക്യത്തില്‍ ഒതുക്കുന്നു.

മിത്ര തന്റെ ജീവിതം ഒരു `ഫ്‌ളോ ചാര്‍ട്ടില്‍' എന്ന പോലെ ആദ്യം മുതല്‍ അന്ത്യം വരെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്‌. ഓരോ കാര്യവും അതിന്റേതായ സമയത്ത്‌ ചെയ്‌തു തീര്‍ക്കുകയും ചെയ്യും. ഭര്‍ത്താവും കുഞ്ഞും ഫ്‌ലാറ്റും ജോലിയും ഒന്നുമില്ലാതെ ഒറ്റത്തടിയുടെ ബോഹീമിയയില്‍ ജീവിക്കുന്ന ഒരാളുടെ സ്വാതന്ത്ര്യം ഈ കൃത്യനിഷ്‌ഠയില്‍ നിന്നും മിത്ര കരസ്ഥമാക്കിയിട്ടുണ്ട്‌.

ബാലന്റെ ഭാര്യയും ഐ.ടി പ്രഫഷനലും ഇളക്കുട്ടിയുടെ അമ്മയും ഇരുപത്തിയാറുകാരിയുമായ മിത്ര ഉണ്ടാക്കിയിട്ടുള്ള വില്‍പത്രം സുഹൃത്തുകള്‍ക്കിടയിലെ സംസാരങ്ങളിലും തമാശപറച്ചിലുകളിലും കടന്നു വരാറുള്ള വിഷയമാണ്‌. ബാലനും ഇളക്കുട്ടിക്കും അവരവരുടേതായ വില്‍പത്രമുണ്ടോ എന്ന്‌ മിത്രയോട്‌ പലരും ചോദിച്ചിട്ടുണ്ട്‌. മിത്രയുടെ അധരങ്ങളന്നേരം കാറ്റേറ്റ ശലഭച്ചിറകുകള്‍ പോലെ ഒന്നങ്ങുകമാത്രം ചെയ്യും! കൂട്ടുകാര്‍ക്കിടയില്‍ `മിസ്‌ പെര്‍ഫെക്ഷനിസ്റ്റ്‌' എന്ന വിളിപ്പേരും മിത്രയ്‌ക്ക്‌ കിട്ടിയിട്ടുണ്ട്‌. ഇടയ്‌ക്ക്‌ ഇളക്കുട്ടിയും അതേ പേരില്‍ അമ്മയെ കളിയാക്കാറുണ്ട്‌.

അച്ചപ്പം ഉണ്ടാക്കിക്കഴിഞ്ഞ്‌ തിരുവോണത്തിന്‌ എടുക്കാനും കൂടി കണക്കാക്കി അവിയലും സാമ്പാറും മറ്റും ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ ഇന്നലെ ഓഫീസില്‍ നിന്നും വരുന്ന വഴി വെള്ളിയാഴ്‌ചകളിലെ ട്രാഫിക്ക്‌ തിരക്കുകള്‍ വകവയ്‌ക്കാതെ ഡെവോണിലേക്ക്‌ പോയി ഇന്ത്യന്‍ കടകളുടെ സ്‌ട്രീറ്റില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന പച്ചക്കറികള്‍ കൌണ്ടര്‍ ടോപ്പില്‍ നിരത്തി വച്ചിരുന്നതിലേക്ക്‌ ഇടയ്‌ക്കിടെ മിത്ര നോക്കി.

ഉത്രാടത്തിന്‌ അടുക്കള നിറയെ മുട്ടന്‍ ചേനയും പടവലങ്ങയും വെള്ളരിക്കയും
മുരിങ്ങയ്‌ക്കായും മറ്റും അമ്മ നിരത്തി വച്ചിരുന്ന ഓര്‍മ്മ വീണ്ടും മിത്രയെ
കിളിമാനൂരിലേക്ക്‌ കൊണ്ടു പോയി. ഇപ്പോള്‍ അവിടെ ഉത്രാടപ്പാച്ചില്‍
കഴിഞ്ഞിട്ടുണ്ടാവണം. അമ്മയുടെ അത്രയും പൊക്കമുള്ള നിലവിളക്കില്‍ തെച്ചിയും തുളസിയും മാലകെട്ടിയലങ്കരിച്ച്‌ വിളക്ക്‌ കൊളുത്താനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യുകയാവും അമ്മ. ഉത്രാടത്തിന്‌ കാച്ചില്‍ കിട്ടിയില്ല എന്നോ നാട്ടില്‍ ഇപ്പോള്‍ ഓണം ഏതുവരെ എത്തിയെന്നോ ഉള്ള ഓര്‍മ്മപ്പാച്ചിലുകളോ അല്ലാതെ ഇവിടെ എന്ത്‌ ഉത്രാടപ്പാച്ചില്‍!

`അമ്മേ, സാന്റാക്ലോസാണോ മാവേലീയുടെ ഡാഡി?'
`അതെന്താ ഇളക്കുട്ടിക്ക്‌ അങ്ങിനെ ഒരു സംശയം?'
`രണ്ടാളുടേയും തലയില്‍ തൊപ്പിയുണ്ട്‌, രണ്ടാള്‍ക്കും വല്യ മീശയുണ്ട്‌
പിന്നെ വല്യ ടമ്മിയും.'

ഇളക്കുട്ടി അവള്‍ വരച്ച മാവേലിയുടെ ചിത്രം കഴിഞ്ഞ ക്രിസ്‌തുമസ്‌ കാലത്ത്‌ വരച്ച്‌ ഫ്രിഡ്‌ജില്‍ മാഗ്‌നറ്റ്‌ കൊണ്ട്‌ ഒട്ടിച്ചുവച്ചിരുന്ന സാന്റാക്ലോസിന്റെ ചിത്രത്തോട്‌ ചേര്‍ത്തു വച്ചുകൊണ്ട്‌ പറഞ്ഞു. അപ്പോഴേക്കും ബാലന്‍ നിന്റെ പന്തിരുകുലം എപ്പോഴാണ്‌ എത്തുന്നതെന്ന ചോദ്യവുമായി എത്തി. മിത്രയേയും സുഹൃത്തുക്കളെയും ബാലന്‍ കളിയാക്കി വിളിക്കുന്ന പേരാണ്‌ കേരളാമ്മയുടെ പന്തിരുകുലം എന്ന്‌. എന്നാലും ബാലന്‌ എല്ലാവരേയും ഇഷ്ടമാണ്‌. ആര്‍ക്കും എന്ത്‌ സഹായത്തിനും ഏത്‌ നട്ടപ്പാതിരയ്‌ക്കും മടികൂടാതെ മിത്രയും സുഹൃത്തുക്കളും ഒരു ഫോണ്‍ കോള്‍ വിളിക്കപ്പുറം ഉണ്ടാവും, അതില്‍ ബാലന്‌ പരാതിയുമില്ല.

അഞ്ചുമണിയോടെ അവരെത്തുമെന്ന്‌ പറഞ്ഞു തീരും മുന്നേ ബാലന്‍ വൈകുന്നേരത്തെ ടെന്നീസ്‌ പ്രാക്‌റ്റീസിന്‌ പോയിക്കഴിഞ്ഞിരുന്നു. രാവിലെ ഉണ്ടാക്കിയ അച്ചപ്പത്തില്‍ നിന്നും കുറച്ചെടുത്ത്‌ മാറ്റി വച്ച്‌, ബാക്കിയുള്ളവ പതിനൊന്ന്‌ സിപ്പ്‌ ലോക്ക്‌ കവറുകളിലാക്കി പാക്ക്‌ ചെയ്യുന്ന തിരക്കിലായിരുന്നു മിത്ര അന്നേരം. ഇളക്കുട്ടി അച്ചപ്പത്തിന്റെ വളയങ്ങള്‍ മോതിരമാക്കി കൈവിരലുകളില്‍ ഇട്ടു നടന്നു.

എല്ലാവരും വന്ന്‌ പോയി കഴിഞ്ഞ്‌ തീന്മേശയില്‍ പതിനൊന്നുതരം പലഹാരങ്ങള്‍ സിപ്പ്‌ ലോക്കുകളില്‍ നിറഞ്ഞ്‌ ഇരുന്നു. ഓരോരുത്തരും കൊണ്ടുവന്ന ഓണപലഹാരങ്ങള്‍ക്ക്‌ പകരം അവരോടൊപ്പം മിത്രയുണ്ടാക്കിയ അച്ചപ്പവും കൂട്ടുപോയിരുന്നു.

മിത്ര ചിക്കാഗോയിലെ ഉത്രാടരാത്രിയില്‍ ഇരുന്നുകൊണ്ട്‌ കിളിമാനൂരിലെ തിരുവോണപ്പുലരിയിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ ബാലന്റെ വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും ആശംസകള്‍ പറഞ്ഞു. പിന്നെ അമ്മയെയും അമ്മാമ്മയേയും അമ്മാവനേയും കുഞ്ഞമ്മമാരെയും വിളിച്ചു. അന്നേരം ഫ്രിഡ്‌ജില്‍ ഒട്ടിച്ചിരുന്ന മാവേലിയുടെ ചിത്രത്തില്‍ ക്രയോണ്‍സ്‌ കൊണ്ട്‌ പൂക്കളം വരച്ചു ചേര്‍ക്കുകയായിരുന്നു ഇളക്കുട്ടി. പെട്ടെന്ന്‌ കള്ളത്തപ്പന്‍ മാവേലി ഇളക്കുട്ടിയുടെ ചിത്രത്തില്‍ നിന്നും തന്റെ വലതുകാല്‍ പുറത്തേക്ക്‌ എടുത്തുവച്ചു. ഫ്‌ലൂറസന്റ്‌ ബള്‍ബിന്റെ ഉത്രാടനിലാവുപോലുള്ള വെളിച്ചത്തിലേക്ക്‌ സമയമേഖലയ്‌ക്കപ്പുറം നിന്നുകൊണ്ട്‌ ഇപ്പുറത്തേക്ക്‌ കൈനീട്ടി ഇളക്കുട്ടിയോടും മിത്രയോടും ചോദിച്ചു. `നാട്ടില്‍ പോവാം, വീട്ടില്‍ പോവാം, മാവേലിയെ കണ്ടാല്‍ പേടിക്കുമോ!.'
ഇന്ത്യന്‍ ഡ്രസ്‌ (കഥ: ഡോണാ മയൂര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക