മദ്യനിരോധനസംവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സീറോ മലബാര്‍
കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 'മദ്യവര്‍ജനമായിരുന്നു
എക്കാലത്തെയും സഭയുടെ വീക്ഷണം' എന്ന് പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവന
ശരിയോയെന്ന് ചരിത്രപരമായി അന്വേഷിക്കേണ്ടതായിട്ടുണ്ട്.
കുറെ ദിവസങ്ങള്‍ക്കുമുമ്പ് മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തത് ഇപ്രകാരമാണ്:
വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്.
അതിനുപകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവന്റെ കല്പനയ്ക്ക്
വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട്
തന്നെയാണ് കേരളത്തിലെ സഭാ നേതൃത്വവും കൈക്കൊള്ളുന്നതെന്ന് കര്‍ദിനാള്‍
പറഞ്ഞു. അതിനു മറുപടിയായി അഡ്വ. വിന്‍സ് മാത്യുവിന്റെ മാര്‍ ആലഞ്ചേരിക്കുളള
തുറന്ന കത്തുവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:http://www.almayasabdam.blogspot.com/2014/09/blog-post_92.html
വീഞ്ഞ്
മദ്യമായതിനാല്‍ ഈ രണ്ട് പ്രസ്താവനകളുംതമ്മില്‍ പൊരുത്തമില്ലന്ന് പ്രത്യേകം
പറയേണ്ടതില്ലല്ലോ.
ഉമ്മന്‍ ചാണ്ടി ഭരണകൂടത്തിന് അടിയന്തിരമായി ചെയ്യേണ്ട പല കാര്യങ്ങളും
ഉണ്ടായിരുന്നിട്ടും മദ്യനിരോധനം എന്ന രോധനവുമായി
രംഗത്തിറങ്ങിയിരിക്കുന്നതിന്റെ ഒരു കാരണം സഭാ നേതൃത്വമാണ്. പള്ളി
മേലധികാരികള്‍ക്കാണ് മദ്യനിരോധനകാര്യത്തില്‍ ഒട്ടും ഇരിക്കപ്പൊറുതി
ഇല്ലാതിരിക്കുന്നത്. കാര്യത്തോടടുത്തപ്പോള്‍ സഭാനേതൃത്വം വിഭിന്നങ്ങളായ
അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ച് രണ്ടു തോണിയിലും കാലുകുത്തുകയുമാണ്.
മെത്രാന്മാരുടെ മദ്യവൈരാഗ്യത്തിന്റെ ഉറവിടം എവിടെന്നും എന്തെന്നും ഒരു
സാധാരണ വിശ്വാസിക്ക് മനസിലാക്കാന്‍ സാധിക്കയില്ല. മദ്യം കഴിക്കുന്നത്
കത്തോലിക്കാ വിശ്വാസമനുസരിച്ച് തെറ്റല്ല. മദ്യം കഴിക്കുന്നത് പാപമാണന്ന്
മെത്രാന്മാര്‍ ആയിരംപ്രാവശ്യം പറഞ്ഞാലും വിശ്വാസികള്‍ അത് ശ്രവിക്കാന്‍
പോകുന്നില്ല. കാരണം മെത്രാന്മാരും വൈദികരും കരപ്രമാണികളുമെല്ലാം മദ്യം
ഉപയോഗിക്കുന്നവരാണ്. തന്നെയുമല്ല, യേശുവിന് മദ്യമായ വീഞ്ഞ് ആകാമെങ്കില്‍
എനിക്കുമാകാം മദ്യം എന്ന് ഒരു വിശ്വാസി തീരുമാനിച്ചാല്‍ നമുക്കയാളെ കുറ്റം
പറയാന്‍ സാധിക്കില്ലല്ലോ. മത്താ. 11: 19; ലൂക്കോ. 7: 34 കാണുക. യേശു
കാനായിലെ കല്ല്യാണത്തിന് നല്ല വീര്യമുള്ള വീഞ്ഞ് ഉണ്ടാക്കി (ജോണ്. 2: 910).
പെസഹാ ആചരണത്തിനും യേശു വീഞ്ഞാണ് ഉപയോഗിച്ചത് (മത്താ. 26: 2629;
മാര്‍ക്കോ. 14: 2225; ലൂക്കോ. 22 : 1420).
ക്രിസ്തുമതം യഹൂദമതത്തിന്റെ പിന്തുടര്‍ച്ചയാണ്. യേശു ഒരു യഹൂദനാണ്. യഹൂദ
മതാചാരത്തെ ആദരിച്ചിരുന്ന ആളാണ് യേശു. യഹൂദ മത മേധാവികളെയാണ് യേശു
വെല്ലുവിളിച്ചത്. വീഞ്ഞ് ദേവന്മാരെയും മനുഷ്യരെയും
ആഹ്ലാദിപ്പിക്കുന്നെന്നാണ് പഴയനിയമത്തില്‍ പറയുന്നത് (ന്യായാ. 9: 13).
സങ്കീര്‍ത്തകന്‍ പാടുന്നത് മനുഷ്യഹൃദയത്തെ ആമോദിപ്പിക്കാന്‍ വീഞ്ഞ് എന്നാണ്
( സങ്കീ. 104: 15 ). നോഹ്, ലോത്, ഇസഹാക്ക്, ഏശാവ് തുടങ്ങിയ പഴയനിയമ
വീരന്മാരെല്ലാം അമിതമായി വീഞ്ഞ് കുടിക്കുന്നവരായിരുന്നു. കര്‍ത്താവായ
ദൈവത്തിനുള്ള ബലിയര്‍പ്പണത്തിന് പുരോഹിതന്‍ വീഞ്ഞ് ഉപയോഗിച്ചിരുന്നന്ന്
പുറപ്പാടില്‍ നാം വായിക്കുന്നുണ്ട്. മദ്യമായ വീഞ്ഞിനെപ്പറ്റി നന്മയും
തിന്മയുമായി അനേക പ്രാവശ്യം പഴയനിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
യഹൂദമതവും ക്രിസ്തുമതവും ഹൈന്ദവമതവും മിതമായി മദ്യം ഉപയോഗിക്കുന്നതിന് എതിരല്ല. ഇസ്ലാം ലഹരി ഉപയോഗത്തെ നിരോധിച്ചിരിക്കുന്നു.
യഹൂദമതജീവിതത്തിലെ പ്രധാന ഘടകമാണ് വീഞ്ഞ്. കിദുഷ് (kiddush), , ഹവ്ദള്ള (havdallah), പിദ്യോന്‍ ഹാബെന്‍ ഹാബെൻ (Pidyon Haben) തുടങ്ങിയ ആഘോഷങ്ങള്‍ക്ക്
വീഞ്ഞ് ഉപയോഗിക്കും. അതുപോലെ പെസഹായിക്കും വീഞ്ഞ് പ്രധാനമാണ്. യേശു
ശിഷ്യരോടൊപ്പം പെസഹാ ആചരിച്ചപ്പോള്‍ യഹൂദ പാരമ്പര്യപ്രകാരം പാനപാത്രത്തില്‍
വീഞ്ഞായിരുന്നു ഉപയോഗിച്ചത്. മദ്യം കഴിച്ചശേഷം പുരോഹിതര്‍ സിനഗോഗില്‍
പ്രവേശിക്കുന്നതിനെ മുടക്കിയിരിക്കുന്നു. മദ്യപിച്ച പുരോഹിതന്‍ സമൂഹത്തെ
ആശീര്‍വദിക്കുകയുമില്ല.
ക്രിസ്ത്യാനികളില്‍ ചിലര്‍ മദ്യം കഴിക്കുന്നില്ലങ്കില്‍ അതിനു കാരണം
സാമൂഹ്യ വിലക്കാണ്; വേദപുസ്തകാടിസ്ഥാനത്തിലല്ല. വീഞ്ഞും ബീയറുമെല്ലാം ദൈവം
നമ്മെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണന്ന് ധാരാളം നല്ല ക്രിസ്ത്യാനികള്‍
വിശ്വസിക്കുന്നു. ഒരു ക്രിസ്ത്യാനിക്ക് യേശുവില്‍ മദ്യം കഴിക്കാനുള്ള
സ്വാതന്ത്ര്യം ഉണ്ടെന്നിരുന്നാലും യേശുവില്‍ അവന് ഉത്തരവാദിത്വവും ഉണ്ട്.
അതുകൊണ്ട് മദ്യം പൂര്‍ണ്ണമായി നിരോധിക്കുന്നത് ക്രിസ്തീയമല്ല.
അനാദികാലംതൊട്ടേ മദ്യപാനം നിലവിലുണ്ടായിരുന്നു. അതിനു കാരണം മദ്യം
ഉല്ലാസത്തിന്റെയും ലഹരിയുടെയും ഉറവിടമാണ്. ഹൈന്ദവമതം ഒരു പരമ്പരാഗത
ആത്മീയതയാണ്. ആ മതം വിശ്വാസപ്രമാണത്തില്‍ വേരൂന്നി നില്ക്കുന്ന ഒന്നല്ല.
ധര്‍മമാണു പ്രധാനം. അപ്പോള്‍ ഒരു ഹൈന്ദവന് മദ്യത്തിന്റെ ഉപയോഗം അയാളുടെ
ധര്‍മകര്‍മാദികളെ ആശ്രയിച്ചിരിക്കും. അയൂര്‍വേദത്തില്‍ മദ്യം ലായകമായി
ഉപയോഗിക്കുന്നുണ്ട്. ചില ഹിന്ദു സന്ന്യാസിമാര്‍ ലഹരി ഉപയോഗിക്കുകയില്ലന്ന്
വ്രതം ചെയ്യുമെങ്കിലും ഹൈന്ദവമതം ഒരു കാലത്തും മദ്യം ഉപയോഗിക്കുന്നതിനെ
വിലക്കിയിട്ടില്ല.
വെറുപ്പുണ്ടാക്കുന്ന സാത്താന്റെ കരകൌശലമാണ് മദ്യമെന്ന് ഖുറാന്‍ പറയുന്നു.
തലയ്ക്കു മത്തുപിടിച്ചവന് ദൈവ ചിന്തകള്‍ നഷ്ടപ്പെടുമെന്നും
പ്രാര്‍ഥിക്കാന്‍ മറന്നുപോകുമെന്നുമാണ് മദ്യത്തെപ്പറ്റിയുള്ള ഇസ്ലാം
മതത്തിന്റെ വ്യാഖ്യാനം. മദ്യം അമിതമായി ഉപയോഗിക്കുന്നത് ശരിയല്ലെങ്കില്‍
ചെറിയ അളവില്‍ ഉപയോഗിക്കുന്നതും ശരിയല്ലെന്നാണ് മുഹമ്മദ് പ്രവാചകന്റെ
ബോധനം.
യേശു കാനായിലെ കല്ല്യാണത്തിന് ആറ് കല്‍ഭരണികള്‍ നിറയെ (ഏകദേശം 150
ഗ്യാലന്‍) വീര്യമുള്ള വീഞ്ഞ് ഉണ്ടാക്കിയതിനാലും ഒരു ജീവിതമാര്‍ഗ്ഗം എന്ന
രീതിയിലുമായിരിക്കാം കത്തോലിക്കാസഭാ സ ന്ന്യാസസഭകള്‍ വീഞ്ഞ് ഉണ്ടാക്കാനും
ബീയറും വിസ്‌കിയും ബ്രാണ്ടിയും ജിന്നും റമ്മുമെല്ലാം വാറ്റി വില്‍കാനും
ആരംഭിച്ചത്.
വിശുദ്ധ അര്‍ണോല്‍ഡ് (580 640) പറയുന്നത് മനുഷ്യന്റെ വിയര്‍പ്പും
ദൈവത്തിന്റെ സ്‌നേഹവുംകൊണ്ടാണ് ബീയര്‍ ലോകത്തിലേക്ക് വന്നതെന്നാണ്. അദ്ദേഹം
തന്റെ ആബിയില്‍ ബീയര്‍ വാറ്റി വിറ്റു. ബീയറുകുടിക്കന്‍ വിശ്വാസികളെ
അദ്ദേഹം ഉപദേശിച്ചു. വിശുദ്ധ കൊളംബിയനെപ്പൊലെ മദ്യപിച്ചിരുന്ന അനേകം
വിശുദ്ധര്‍ കത്തോലിക്കാസഭക്കുണ്ട്. ബീയര്‍ സുഖനിദ്രക്ക് സഹായകമാണന്നും
സുഖമായി ഉറങ്ങിയാല്‍ പാപം ചെയ്കയില്ലന്നും പാപം ചെയ്യാതിരുന്നാല്‍ സ്വര്‍ഗം
കിട്ടുമെന്നും ജര്‍മനിയിലെ സന്ന്യാസിമാര്‍ വിശ്വസിച്ചിരുന്നു.
കാര്‍ത്തൂസിഅന്‍സ് (Carthusians) ബനഡിക്‌റ്റൈന്‍സ് (Benedictines)
സിസ്‌റ്റെര്‍സിയന്‍സ് (Cistercians) റ്റ്രാപ്പിസ്റ്റ്‌സ് (Trappists)
റ്റെമ്പ്‌ലാര്‍സ് (Templars) കാര്‍മെലൈറ്റ്‌സ് തുടങ്ങിയ
സന്ന്യാസസഭാകളെല്ലാം നൂറ്റാണ്ടുകളായി ഒന്നാംതരം വീഞ്ഞും ബീയറും ഹാര്‍ഡ്
ലിക്കൊറുകളും വാറ്റി വിറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരാണ്. ഈ ചരിത്ര
വസ്തുതകള്‍ എല്ലാമറിയാവുന്ന മാര്‍ ആലഞ്ചേരിക്ക് മദ്യവര്‍ജനമായിരുന്നു
എക്കാലത്തെയും സഭയുടെ വീക്ഷ ണമെന്ന് എങ്ങനെ പ്രസ്താവിക്കാന്‍ സാധിക്കും?
അവസരോചിതവും സൗകാര്യത്തിനിണങ്ങിയതുമായ ധാര്‍മീകതയെ പൊക്കിപ്പിടിക്കുന്ന
കപടനാട്യക്കാരാണ് മത മേധാവികള്‍.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബ്രാണ്ടി ക്രിസ്റ്റ്യന്‍
ബ്രദേഴ്‌സ് ആണ്. 1882ല്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്
എന്ന സന്ന്യാസസഭയാണ് ഈ ബ്രാണ്ടി ഉല്പാദിപ്പിച്ചു തുടങ്ങിയത്. ഇന്നും
ഒന്നാംതരം ബ്രാണ്ടിയും കോണിയാക്‌സും വീഞ്ഞും അവിടെ
ഉല്പാദിപ്പിക്കുന്നുണ്ട്. കാലിഫോര്‍ണിയായിലെ സാന്‍ ജൊവാക്കിന്‍ മലയിടുക്കുകളിലാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഡിസ്റ്റില്ലറിയും
വൈനറിയും സ്ഥിതിചെയ്യുന്നത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന പേര് മാറ്റണം
എന്നാവശ്യപ്പെട്ട് കേരളത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് സമരം
സംഘടിപ്പിക്കാന്‍ ചില തല്പരകക്ഷികള്‍ ശ്രമിച്ചിരുന്നു. ബ്രാണ്ടിയുടെ
പേരിലാണ് പ്രതിഷേധം; ബ്രാണ്ടി ഉണ്ടാക്കുന്നതിന് പ്രതിഷേധമൊന്നുമില്ല!
മദ്യത്തിന് അടിമയായി കുടുംബത്തിനും സമൂഹത്തിനും ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നത് തെറ്റാണ്. മദ്യത്തിന് അടിമയാകുന്ന വ്യക്തി ഒരു രോഗിയാണ്.
അയാള്‍ക്ക് ചികിത്സയാണാവശ്യം. മദ്യം എല്ലാവര്‍ക്കും നിരോധിക്കുന്നത് എലിയെ
തോല്‍പ്പിച്ച് ഇല്ലം ചുടുന്നപോലിരിക്കും.
മദ്യപാനം മനുഷ്യനെ മൃഗത്തേക്കാള്‍ നീചനാക്കുന്നു. അവന്റെ മനസ്സിന്റെ താളം
തെറ്റിക്കുന്നു. തിന്മകള്‍ക്കു പ്രചോദനമേകുന്നു. മാനസിക രോഗികളാകുന്നു.
ആത്മഹത്യക്ക് കാരണമാകുന്നു. ക്യാന്‍സര്‍, സിറോസിസ്, മഞ്ഞപ്പിത്തം,
ഞരബുരോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഹേതുവാകുന്നു. എങ്കിലും
സമ്പൂര്‍ണ്ണ മദ്യനിരോധനത്തോട് യോജിക്കാന്‍ എനിക്ക് കഴിയുന്നില്ല.
അമേരിക്കയും റഷ്യയുമെല്ലാം മദ്യനിരോധനവിഷയത്തില്‍ പരാജയപ്പെട്ട
രാജ്യങ്ങളാണന്ന് നമുക്കറിയാം. രോഗികളായ കുടിയന്മാരെ
ചികിത്സിക്കുന്നതിനുപകരം കോടിക്കണക്കിന്
ജനങ്ങള്‍ക്ക് ആഘോഷാവസരങ്ങളില്‍പ്പോലും ഒന്നോ രണ്ടോ ഡ്രിങ്ക് ആസ്വദിക്കാന്‍
കഴിയാത്ത വിധത്തില്‍ മദ്യനിരോധനം നടപ്പിലാക്കുന്നത് മനുഷാവകാശലഘനം
തന്നെയാണ്. സംസ്ഥാനത്തിന്റെ സാബത്തീക സ്ഥിതിതന്നെ അപകടത്തിലാകുമെന്ന്
തീര്‍ച്ച .
നമ്മുടെ ശരീരത്തെ നിഗ്രഹിക്കുകയല്ല വേണ്ടത്; മറിച്ച്, അതിനെ
ശുദ്ധീകരിക്കുകയാണ് വേണ്ടത്. നമ്മുടെ ലൈംഗിക വാസനയെ നിഗ്രഹിക്കുകയല്ല
വേണ്ടത്; മറിച്ച്, അതിനെ വിശുദ്ധീകരിക്കുകയാണ് വേണ്ടത്. അതുപോലെ മദ്യത്തെ
നിരോധിക്കുകയല്ല വേണ്ടത്: മറിച്ച്, മദ്യവര്‍ജനയെ പ്രോത്സാഹിപ്പിക്കുകയാണ്
വേണ്ടത്.
Jaison