പാലക്കാട്: മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് ഇപ്പോള്‍ കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങള്‍. ഒടുവിലിന്റെ ഭാര്യ പത്മജയും മകളായ പദ്മിനിയും അവരുടെ മക്കളും ആഹാരത്തിനും ചികിത്സയ്ക്കും വകയില്ലാതെ പെടാപ്പാടു പെടുകയാണെന്ന് പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ഒടുവിലിന്റെ മരണ ശേഷം ചലച്ചിത്ര അക്കാദമി നല്‍കുന്ന 1000 രൂപ പെന്‍ഷനും പേരക്കുട്ടിക്ക് ലഭിക്കുന്ന വികാലംഗ പെന്‍ഷനും മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം.
ആയിരം രൂപ കൊണ്ട് എങ്ങനെ കുടുംബം നയിക്കും എന്നറിയാതെ പലപ്പോഴും പകച്ചു നില്‍ക്കുകയാണ് ഒടുവിലിന്റെ ഭാര്യ. മകളുടെ കുട്ടിക്ക് മാനസിക വളര്‍ച്ചയില്ല. അതിന്റെ പേരില്‍ കിട്ടുന്ന തുച്ഛമായ തുക മരുന്നു വാങ്ങാന്‍ പോലും തികയാറില്ല. പത്മിനിയെയും അസുഖങ്ങള്‍ അലട്ടുന്നുണ്ട്.
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഈ നടനെ ഇന്ന് സിനിമയും സിനിമക്കാരും മറന്ന് കഴിഞ്ഞു.
അഭിനേതാക്കളുടെ സംഘടയായ അമ്മയോ അതിന്റെ അമരക്കാരോ ഒടുവിലിന്റെ മരണ ശേഷം ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1970 ലെ ദര്‍ശനം ആയിരുന്നു ആദ്യ സിനിമ. എ. വിന്‍സന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പില്‍ ഭാസി, ഹരിഹരന്‍, സത്യന്‍ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃക്കയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2006 മേയ് 26 നാണ് അന്തരിച്ചത്.
ഒരു വയറിനൊപ്പം രണ്ടു കൈകൾ ദൈവം നൽകിയതു പല മനുഷ്യരും ഉപയൊഗിക്കാതെ മറ്റൊരാളെ സമീപിക്കുന്നതു ഭാരതത്തിൽ വളരെ കൂടുതൽ ആണ്. സമൂഹം ഒരു പരിധിവരെ സഹായിക്കേണ്ടതുണ്ട്, കൈകൾ പ്രവർത്തിക്കാനാവാതെ പോയ നിർഭാഗ്യരായ മനുഷർക്കു വേണ്ടി. പക്ഷേ, പണമുണ്ടാക്കാൻ കഴിഞ്ഞവർക്കു സമൂഹം സഹായിക്കണം എന്നു കരുതുന്നതു ശരിയല്ല.