Image

വരമ്പുകള്‍ (ലേഖനം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 19 November, 2014
വരമ്പുകള്‍ (ലേഖനം: ജോണ്‍ വേറ്റം)
എന്റെ പ്രവൃത്തി ദൈവത്തെ സന്തോഷിപ്പിയ്ക്കുന്നു. അനീതി എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ എന്ന് സത്യം പറയുവാന്‍ ആര്‍ക്ക് കഴിയും? ബൈബിളിന്റെ വീക്ഷണം എന്ത്?

ഏതൊരു സംഘടിതയന്തത്തിനും യോഗ്യമായ മാര്‍ഗ്ഗരേഖ ആവശ്യമാണ്. സ്രഷ്ടാവിനെ ആരാധിക്കുന്നതിനും ആത്മീയയോഗ്യത വേണമെന്ന് ബൈബിള്‍ നിര്‍ദ്ദേശിക്കുന്നു. ഇന്നത്തെ ജനതയുടെ പരിജ്ഞാനം ഏറെ സമ്പന്നമാണ്. എന്നാല്‍, രമ്യതയുടെ ശുശ്രൂഷ മുടങ്ങി. പ്രപഞ്ചം സൃഷ്ടിപരമാണ്, സ്വയംഭൂവാണ് പരിണാമപരമാണ് എന്ന വീക്ഷണവിവാദങ്ങള്‍ വീണ്ടും മുഴങ്ങുന്നു. ഭൗമികശാസ്ത്രം നിരീക്ഷണത്തിലൂടെ നീങ്ങുന്നുവെങ്കിലും അറിവിന്റെ പൂര്‍ണ്ണപ്രമാണം ലഭിച്ചിട്ടുമില്ല. അപ്പൊസ്തലികപ്രബോധനം ലഭിച്ചവരും സ്വാതന്ത്ര്യത്തിന്റെ നിയാമകനിയമങ്ങള്‍ അനുസരിക്കുന്നവരും കുറഞ്ഞു. സത്യത്തിന്റെ പക്ഷത്ത് നില്‍ക്കാതെ വഴിമാറിപ്പോകുന്നവര്‍ വര്‍ദ്ധിക്കുന്നു.

ക്രിസ്തുമതത്തിന്റെ ഉദയം മുതല്‍ വിശ്വാസി സമൂഹം നേരിടുന്ന പ്രധാനപ്രതിസന്ധി സ്വകാര്യതാല്‍പര്യത്തോടുകൂടിയ വിഭജനമാണ്. ഭൂമിയില്‍ ക്രമസമാധാനം പാലിക്കാന്‍ കഴിയാത്തതും മറ്റ് കാരണത്താലല്ല. ഏകത്വത്തില്‍നിന്നും ബഹുത്വത്തിലേക്ക് പടര്‍ന്നുപോയതിനാല്‍ അനുസരണത്തിന്റെ അനുഗ്രഹങ്ങളും കുറഞ്ഞു. ലക്ഷ്യബോധം നഷ്ടപ്പെട്ടതാണോ മൂലകാരണം?
അഭ്യസ്തവിദ്യരും വിദ്യാസമ്പന്നരും ശാസ്ത്രജ്ഞന്മാരും ധാരാളമുള്ള ഒരു മതം വളര്‍ച്ചക്കൊപ്പം പിളരുന്നതിന്റെ പ്രധാനകാരണം എന്താണ്? മനുഷ്യന്റെ പുരോഗമനസംസ്‌ക്കാരവും പുതുക്കപ്പെടുന്ന ജീവിത സാഹചര്യവും ആത്മീയമണ്ഡലത്തെ അനാകര്‍ഷമാക്കുന്നുവെന്ന് കരുതാമോ? ആധാരശിലപോലെ ഈശ്വരവിശ്വാസത്തെ താങ്ങിനിര്‍ത്തുന്ന ക്രൈസ്തവവേദപുസ്തകം ഇതുസംബന്ധിച്ചു നല്‍കുന്ന യുക്തിവിചാരം എന്താണ്? ഇപ്പോള്‍ നിലനില്‍ക്കുന്ന സകല സഭാവിഭാഗങ്ങളും ഐക്യപ്പെട്ടു തയ്യാറാക്കിയ ഒരു ബൈബിള്‍ ഉണ്ടെന്നു പറയാമോ? ഈ ഘട്ടത്തില്‍ വിതരണം ചെയ്യുന്ന വേദപുസ്തകങ്ങളുടെ ഉള്ളടക്കം സമാനമോ? അല്ല എന്നു പറയുന്നതല്ലേ സത്യം?

വിവിധഭാഷകളില്‍, വ്യത്യസ്തശീര്‍ഷകങ്ങളില്‍, വിറ്റഴിക്കപ്പെടുന്ന വേദഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അവയിലെ അസമത്വം മനസ്സിലാക്കാം. വിവര്‍ത്തനത്തിലൂടെ വന്നുചേരുന്ന പദവ്യത്യാസവും, എഴുതിച്ചേര്‍ക്കുന്ന മനുഷ്യവചനങ്ങളും, മൂലഭാഷയിലെ അര്‍ത്ഥനസമ്പൂര്‍ണ്ണതയെ ഹനിക്കുന്നു. ഒരു ഭാഷയില്‍ നിന്നും മറ്റുഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍, ഓരോ ഭാഷയിലും നിലവിലുള്ള പദപരിമിതികള്‍ തര്‍ജ്ജമയെ ബാധിക്കും. കൂട്ടിച്ചേര്‍ക്കുന്ന വിവരണം താരതമ്യപഠനം സൂചകം ചിത്രങ്ങള്‍ എന്നിവ സന്ദേഹം ഉണ്ടാക്കും. സരളഭാഷയില്‍ തയ്യാറാക്കിയത്, അദ്ധ്യയനമൂല്യം ഉള്ളവ, ചരിത്രസത്യ പറയന്നവ പോലെയുള്ള വിശേഷങ്ങള്‍കൊണ്ടലങ്കരിച്ച പുത്തന്‍ പതിപ്പുകള്‍ ലോകമെങ്ങും വില്‍ക്കപ്പെടുന്നു. ഒരു ആശയം വിവിധ ഭാഷകലിലേക്ക് മാറ്റുമ്പോള്‍ അംശമായി അര്‍ത്ഥഭ്രംശം ഉണ്ടാകും. ഇവ നീതീകരണമില്ലാത്ത വ്യാഖ്യാനങ്ങള്‍ക്ക് വേദിയൊരുക്കും. അനാചാരങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചു കച്ചവടവല്‍ക്കരണം നടത്തുന്ന വര്‍ത്തമാനകാലത്തും, വ്യാജപുസ്തകങ്ങള്‍ ഇടകലരുന്നു. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമുള്ളവയും സന്ദേഹം ഉളവാക്കുന്നവയും അതില്‍ ഉള്‍പ്പെടുന്നു.

ക്രൈസതവസഭ തിരസ്‌കരിച്ച പുസ്തകങ്ങളാണ് അപ്പോക്രിഫാ ഗ്രന്ഥങ്ങള്‍ അഥവാ അപ്രമാണിക ഗ്രന്ഥങ്ങള്‍. അവയില്‍ നിന്നും ഏഴ് പുസ്തകങ്ങള്‍ ചേര്‍ത്തുചിട്ടപ്പെടുത്തിയ മലയാളം ബൈബിള്‍ എൗി 1981 ല്‍ പ്രസിദ്ധീകരിച്ചു. മറ്റൊരു ബൈബിളില്‍ കുരിശും ക്രൂശാരോഹണവും ഇല്ല. ക്രിസ്തു ഏകദണ്ഡനസ്തംഭത്തിന്മേല്‍(Torture Stake) തറയ്ക്കപ്പെട്ടുവത്രേ(IMPALED). ഇപ്രകാരം, കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളുമായി പുതിയ പുസ്തകങ്ങള്‍ പുറത്തുവന്നു. അക്കാരണത്താല്‍ വിമതവിഭാഗങ്ങളുടെ വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചു. ആരാധനയും വിശ്വാസവും സഭാതലങ്ങളില്‍ നവീകരിച്ചു. അതുകൊണ്ട് ഒരു ചോദ്യം ഉയരുന്നു: വ്യത്യസ്തവേദപുസ്തകങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു? ആത്മീയതയിലെ കച്ചവടസംസ്‌ക്കാരം ഒരു നേര്‍വ്വഴിയല്ല!

വേദപുസ്തകനിഘണ്ടു ദ്വിഭാഷാ പഠനബൈബിള്‍ വ്യാഖ്യാനഗ്രന്ഥം പഠനസഹായി ചരിത്രഗ്രന്ഥം എന്നിവ ആശയഭിന്നതകളോടെ വ്യവസായ മേഖലയില്‍ വിതരണം ചെയ്യുമ്പോഴും, സത്യവേദപുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവും ഉടമയും സ്രഷ്ടാവായ ദൈവമാണെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ തിരുവെഴുത്തുകളും ദൈവനിവേശിതമാകുന്നു എന്ന് ബൈബിള്‍(2.തിമൊ.3.16) രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാലും, പകര്‍പ്പവകാശം കൂടാതെ, വിവിധ ശീര്‍ഷകങ്ങലില്‍ ദൈവവചനം മായം ചേര്‍ത്തു വില്‍ക്കുന്നു! ഇതിനെ നിയന്ത്രിക്കുവാന്‍ അധികാരവും അവകാശവുമുള്ള ഒരു കര്‍ത്തൃത്വം ഇപ്പോള്‍ ആവശ്യമാണ്. ഭിന്നിച് വിശ്വാസത്തിന്റെ വീഥിയിലൂടെ വേര്‍പ്പെട്ടുപോയ ആത്മീയസഹോദരങ്ങള്‍ ഏകോപനത്തിന്റെ നന്മയിലേക്കു മടങ്ങി വരുമോ? ഒരു ജാതിരഹിതസമൂഹമാകുമോ? നീതിനിവസിക്കുന്ന പുതിയ ആകാശവും പുതിയഭൂമിയും അര്‍ത്ഥമാക്കുന്നത് ഒരു സുരക്ഷിത ലോകത്തെയാണ്. കാണപ്പെടാത്തതില്‍ വിശ്വസിക്കാത്ത നാസ്തികന്‍ കാണപ്പെടുന്ന വസ്തുവിനെയും, പരലോകത്തെയും ദൈവത്തെയും വിശ്വസിക്കുന്ന ആസ്തികന്‍ സൃഷ്ടിയെയും അംഗീകരിക്കുന്നു. പ്രപഞ്ചത്തിലുള്ള സകലസംഗതികളും നല്‍കുന്ന ബോധനം, ഇല്ലായ്മയില്‍നിന്ന് ഒന്നും ഉണ്ടാകുന്നില്ല. ക്രമക്കേടില്‍ നിന്ന് ക്രമവും ജീവനില്‍നിന്ന് ജീവനും ഉണ്ടാകുന്നില്ല എന്നത്രേ. ജീവന്റെ ഉറപ്പ് ദൈവത്തിന്റെ പക്കലാണെന്നും (യിരെമൃ.10.12), സര്‍വ്വവും സൃഷ്ടിച്ചതു ദൈവം തന്നെയെന്നും(എമ്പ്ര.3.4) ബൈബിള്‍ സ്ഥാപിക്കുന്നു. ദൈവവചനം മനുഷ്യന്റെ ഉപദേശത്തിനായി എഴുതപ്പെട്ടതാണ്, അതിലൂടെ ധാര്‍മ്മികമാനദണ്ഡങ്ങള്‍ നല്‍കപ്പെടുന്നു, ലോകം ഭൗതികനിയമങ്ങള്‍ക്ക് അതീതമല് പിന്നയോ അധീനമാണ് എന്ന വസ്തുതയും, ശാശ്വത സ്വാതന്ത്ര്യത്തിന്റെ വാതില്‍ ക്രിസ്തുവിലാപണെന്ന വിശ്വാസത്തെയും ക്രൈസ്തവലോകം ആദരിക്കുന്നു.

നിശ്വസ്തതിരുവെഴുത്തില്‍ ആശ്വാസം തേടുമ്പോഴും തീഷ്ണഭക്തി കുറയുന്നതു കാണാം. അധര്‍മ്മികളും അപരാധങ്ങളും ബഹുലമായതിനാല്‍, നിയമരാഹിത്യത്തിന്റെ ഒരു യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നു തോന്നാം. മതങ്ങള്‍ എപ്പേഴും ആത്മീയതയില്‍ മാത്രമം ഉറച്ചുനില്‍ക്കുകയില്ലെന്ന് ഗതകാലസംഭവങ്ങള്‍ തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ നശീകരണശക്തി ജാതിചിന്തയും ദേശീയവാദവുമാണെന്നും സ്ഥാപിച്ചിട്ടുണ്ട്. ഏത് അനീതിയും പാപമാണെന്നും(1.യോഹ.5.17), പാപം ചെയ്യുന്നവനെല്ലാം അധര്‍മ്മവും ചെയ്യുന്നു, പാപം അധര്‍മ്മം തന്നെയെന്നും(1.യോഹ.3.4) ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ടും, ജനം വിരുദ്ധവാദത്തിലൂടെ നിഷിദ്ധകനി തിന്നുന്നു. ഗൂഢമായ ആരാധനയും നേര്‍ച്ചയും കരസ്ഥമാക്കാമെന്നു കരുതുന്നവര്‍ ഉണ്ട്. സ്രഷ്ടാവായ ദൈവത്തെയു(God). ദേവന്മാരെയും(gods) വേര്‍തിരിച്ചു കാണുവാന്‍ അവര്‍ക്കും കഴിയുന്നില്ല. ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരാണ് ദേവന്മാര്‍(യോഹ.10.35). നേരേമറിച്ച്, ദൈവങ്ങള്‍ തന്നെയാണ് ദേവന്മാര്‍ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.

ദൈവകൃപയ്ക്ക് തടസ്ഥമായി മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്നത് വിഗ്രഹാരാധനയാണ്. കല്ല് മരം ലോഹം എന്നിവകൊണ്ട് മനുഷ്യന്‍ നിര്‍മ്മിക്കുന്ന ഊമവിഗ്രഹങ്ങളെ ആരാധിക്കുന്ന രീതിയല്ല ഇവിടുത്തെ പ്രസ്താവം. എന്നാല്‍, ഹൃദയത്തില്‍ എന്തിനെയെങ്കിലും സഥാപിക്കുകയും ദൈവത്തേക്കാള്‍ ഏറെ അതിനെ സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ ആയിത്തീരുമെന്ന് ബൈബിള്‍(യെഹെസ്.14:35) പഠിപ്പിക്കുന്നു. എങ്കിലും, മനസ്സിലെ മൂര്‍ത്തികളുമായി മുന്നോട്ട് പോകുന്നവരാണ് നമ്മുടെ സഹയാത്രികര്‍. അതുകൊണ്ട്, സത്യസന്ധതയും സമഭാവനയും സഹാനുബോധവും പരസ്പരം പങ്കിടുന്നില്ല. സഭസകലര്‍ക്കും വേണ്ടി എന്ന ക്രിസ്തീയതത്വവും പ്രവര്‍ത്തിക്കുന്നില്ല. ഹൃദയ നിര്‍മ്മലതയുടെ അഭാവമാണ് അതിന്റെ കാരണം.

അജ്ഞതയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ആരാധനയുടെ അരങ്ങുകളും ഇപ്പോള്‍ കാണപ്പെടുന്നുണ്ട്. ദൈവവചനം ആശ്വാസത്തിന്റെ സ്രോതസ്സാണ്. അത് യഥാര്‍ത്ഥ ഭക്തിജീവിതത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നു. മനുഷ്യജീവിതത്തെ സമ്പന്നമാക്കുവാന്‍ അതിനു കഴിയും. പിതാവാം ദൈവത്തിന്റെ വചനം സത്യമെന്നു മിശിഹ മൊഴിഞ്ഞു(യോഹ.17.17). ഹൃദയനിര്‍മ്മലതയോടെ യഹോവയെ ആരാധിക്കുന്നവര്‍ ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കേണ്ടിവന്നാലും അവര്‍ക്ക് അതിജീവനം സാദ്ധ്യമാകുമെന്നും അത് ഉറപ്പ്‌നല്‍കുന്നു. ക്രിസ്തു നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ആശയത്തിന് ആഴമേറിയ അര്‍ത്ഥമുണ്ട്. ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതിന് നിര്‍മ്മലത ആവശ്യമെന്ന് അതു സൂചിപ്പിക്കുന്നു. ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവര്‍തന്നെ (റോമ.14:8) എന്ന് ഉറപ്പ് നല്‍കുന്നു. സകല ജനതകളേയും കൂട്ടിച്ചേര്‍ത്തു സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന സ്വാഗതസന്ദേശം അതില്‍ ധ്വനിക്കുന്നു. സ്‌നേഹത്തിന്റെ സനാതനമൂല്യവും സമഭാവനയുടെ ചിഹ്നവും അതില്‍ കാണാം.

വിലാപവും വേദനയും നിറഞ്ഞ ഭൂമുഖത്ത്- സത്യം നിഷേധിക്കുന്ന സംസ്‌ക്കാരം പടരുന്നു. നിര്‍ദോഷികളെ നിഗ്രഹിച്ചും ഗര്‍ഭിണികളെ വെട്ടിക്കീറിയും നാടും നഗരവും നശിപ്പിച്ചും മുന്നേറുന്ന ജനം വര്‍ദ്ധിക്കുന്നു. മക്കളേയും മതാക്കളേയും മാനഭംഗപ്പെടുത്തുന്ന മാനസികരോഗികളും വിരളമല്ല. അവരെ മാനസാന്തരത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും. വിനീതമായ ഹൃദയത്തോടു കൂടിയ സ്‌നേഹത്തിന്റെ സമീപനത്തിനു സാധിക്കും.

കഷ്ടപ്പാടുകളുടെ അതിഭാരം ചുമക്കുന്ന മനുഷ്യന്‍ മര്‍ത്ത്യനും ദൈവം നിത്യനുമാണ്. മനുഷ്യന്‍ ജഢവും ദൈവം ആത്മാവുമത്രേ. അതുകൊണ്ട്, ആരാധകര്‍ക്കു നിര്‍മ്മലത ആവശ്യമെന്നു ബൈബിള്‍ ഉപദേശിക്കുന്നു. ദൈവസ്‌നേഹത്തില്‍ ത്യാഗം അനുഭവിച്ച രക്തസാക്ഷികളായ പൂര്‍വ്വികരുടെ ജീവിതരീതികള്‍ ഇന്നും മാതൃകയാണ്. എന്നാലും, ആധുനികസംസ്‌കാരത്തിലെ നിഷ്ഠയില്ലാത്ത ജീവിതശൈലി നിര്‍മ്മലത ലംഘിക്കുന്നതിനും സ്രഷ്ടാവിന്റെ സാര്‍വ്വത്രികപരമാധികാരത്തെ നിഷേധിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതാണ്. ക്രിസ്തുവിന്റെ വിശുദ്ധദാസരായിത്തീരുന്നതിനു നിര്‍മ്മലതയെന്ന യോഗ്യത ആവശ്യമാണ്. എന്നട്ടും, കാര്യം സാധിക്കുന്നതിനും, കുമ്പസാരത്തിലും, കോടതിയിലും, വ്യാപാര രംഗത്തും നിര്‍മ്മലത പാലിക്കാത്തവരാണ് അധികം.

മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധിയാണ് നിര്‍മ്മലതയെന്നു കരുതപ്പെടുന്നു. എന്നാല്‍, നിശ്വസ്ത തിരുവെഴുത്തില്‍ നിര്‍മ്മലതയുടെ പൊരുള്‍ ഹൃദയഭക്തിയുടെ തികവ് അഥവാ പൂര്‍ണ്ണഹൃദയത്വം എന്നാണ്. ധാര്‍മ്മിക മേന്മയോടും നിഷ്‌കളങ്കതയോടും നിരപരാധിത്വത്തോടുംകൂടി ദൈവഹിതം നിറവേറ്റുന്ന, ദൈവത്തോടുമാത്രമുള്ള അഭംഗമായ ഭക്തിയാണ് നിര്‍മ്മലത. അതു നിത്യജീവന്റെ പ്രത്യാശയും ജീവിതത്തെ നിയന്ത്രിക്കുവാനുള്ള ശക്തിയും എപ്പോഴും നല്കുന്നു. സര്‍വ്വോപരി, സ്രഷ്ടാവായ ദൈവത്തെ സന്തോഷിപ്പിക്കുന്നു. സകലരേയും സഹോദരങ്ങളായി കാണുവാനും സ്‌നേഹിക്കുവാനും ഉള്‍ക്കാഴ്ച നല്‍കുന്നു. അതുകൊണ്ട് സകലരും, ഹൃദയനിര്‍മ്മലതയിലൂടെ ആത്മീയസൗഖ്യം അനുഭവിക്കുവാന്‍, മറ്റുള്ളവര്‍ക്കുവേണ്ടിയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കട്ടെ! മതേതരമനുഷ്യസ്‌നേഹം വളരട്ടെ.

വരമ്പുകള്‍ (ലേഖനം: ജോണ്‍ വേറ്റം)
Join WhatsApp News
Vargis 2014-11-20 02:56:34
People know about Jesus Christ. They do not believe on the preaching. Because preachers do not live according to bible. Preachers attract people to own net. Jesus was a freedom preacher. Write again.Let people read.Thanking you
വായനക്കാരൻ 2014-11-20 07:55:09
“എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിക്കും മുൻപ്
ആകാശത്തേയ്ക്ക് നോക്കൂ
മേഘപാളികൾക്കിടയിൽ നിന്ന്
ഒരു കുഞ്ഞു നക്ഷത്രം
നിങ്ങളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു.
ഇനി നിങ്ങൾ വിളിക്കുക,
എന്റെ കുഞ്ഞു നക്ഷത്രമേ
എന്റെ കുഞ്ഞു നക്ഷത്രമേ..”    (ജലാലുദ്ദീൻ റൂമി)
Thomas K 2014-11-23 22:02:49
ലേഖനം വായിച്ചു വളരെ ഇഷ്ട്ടപെട്ടു. അതിര് വരമ്പുകളും മതവയിര്ധ്യ്ങ്ങളും മാറി എല്ലവേരയും സ്നേഹിപ്പാനും സത്ത്യത്തിനു വേണ്ടി ജീവിക്കുവാനുള്ള ആഹ്വാനം ലേഖനത്തില്ൽ ഉടനീളം വിളങ്ങി കാണുന്നു. അതിനു ദൈവം എല്ലവേരയും സഹ്ഹായികട്ടെ. നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക