Image

അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)

Published on 03 December, 2014
അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ്‌ പുതിയ നിയമത്തിലെ സുവിശേഷ വചനങ്ങളില്‍ക്കൂടി നാം പഠിക്കുന്നത്‌. മനുഷ്യമനസിന്റെ ആഴങ്ങളില്‍ പ്രതിഫലിക്കുന്ന ആധ്യാത്മിക താത്ത്വിക ചിന്തകള്‍ യേശുവിന്റെ പ്രഭാഷണങ്ങളില്‍ നിറഞ്ഞിരിക്കുന്നതായും കാണാം. സത്യവും ദയയും കരുണാര്‍ദ്ര മായ സ്‌നേഹവും ദീനാനുകമ്പയും ഉപമകളില്‍ക്കൂടി യേശു തന്നെ ശിഷ്യഗണങ്ങളെ പഠിപ്പിക്കുന്നുമുണ്ട്‌. ആദ്ധ്യാത്മികതയില്‍ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനും പ്രയാസമാണ്‌. ക്രിസ്‌ത്യന്‍ മതങ്ങളുടെ ജീവനും ആത്മാവുമായ യേശുവിന്റെ ചരിത്രം പണ്ഡിതരുടെയിടയില്‍ എന്നും വിവാദമായിരുന്നു. യേശുവിന്റെ ജീവിതത്തെപ്പറ്റി ബൈബിളിലെ വിഷയങ്ങല്ലാതെ മറ്റു യാതൊരു സമകാലീക തെളിവുകളും ലഭിച്ചിട്ടില്ലായെന്നതും വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നു. അതുകൊണ്ട്‌ ചരിത്രത്തിന്‌ എക്കാലവും ജീവിക്കുന്ന ക്രിസ്‌തുവിനെ കണ്ടുപിടിക്കാന്‍ അനുമാനങ്ങളെയും വ്യാഖ്യാങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു.

യേശു ഒരിക്കലും ഒരു പുസ്‌തകം എഴുതിയിട്ടില്ല. ഒരു പട്ടാളത്തെ നയിച്ചില്ല. ഒരു ഭരണാധികാരിയായിരുന്നില്ല. വസ്‌തുക്കളും സ്വത്തും സമ്പാദിച്ചിട്ടില്ല. അവന്റെ ഗ്രാമം വിട്ട്‌ നൂറു കാതങ്ങള്‍ക്കപ്പുറം അവനൊരിക്കലും സഞ്ചരിച്ചിട്ടില്ല. അവന്റെ വാക്കുകള്‍ കേട്ട്‌ കര്‍മ്മനിരതരായ ജനം വിദൂര ദേശങ്ങളില്‍നിന്നുപോലും വന്നുകൊണ്ടിരുന്നു.അവന്റെ പിന്നാലെ ജനവും സഞ്ചരിച്ചിരുന്നു. അജ്ഞേയവും അദൃശ്യവുമായ സത്‌ഗുണങ്ങള്‍ അവനില്‍ കണ്ടിരുന്നു. അവന്റെ വാക്കുകള്‍ ശ്രവിച്ചവര്‍ക്കെല്ലാം അവന്‍ സാധാരണ മനുഷ്യരില്‍ നിന്ന്‌ വ്യത്യസ്‌തനായിരുന്നു. ജീവിച്ചിരുന്ന യേശുവിനെപ്പറ്റിയുള്ള തെളിവുകള്‍ ചരിത്ര താളുകളില്‍ ഒളിഞ്ഞിരിക്കുകയാണെങ്കിലും ആയിരമായിരം പുസ്‌തകങ്ങളിലും മീഡിയാകളിലും അവിടുത്തെ മഹത്വം നിറഞ്ഞിരുപ്പുണ്ട്‌ വിപ്ലവകാരികള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ അവന്‍ ആവേശഭരിതനായിരുന്നു.യഹൂദ ഗോത്രങ്ങള്‍ക്കും റോമനധികാരികള്‍ക്കും വെല്ലുവിളിയുമായിരുന്നു. അഭിമാനിക്കത്തക്ക സമകാലീകമായ നേട്ടങ്ങളോ രാഷ്ട്രീയധികാരമോ ഉണ്ടായിരുന്നില്ലെങ്കിലും ഇരുപത്തിയൊന്നു നൂറ്റാണ്ടുകളും യേശുവെന്ന നസ്രായത്തുകാരന്‍ ലോകത്തെ തന്നെ പരിവര്‍ത്തന വിധേയമാക്കിക്കൊണ്ടിരുന്നു. അനേക പ്രവാചക ഗണങ്ങളും മത പ്രചാരകരും ലോകത്തു നിന്ന്‌ മണ്മറഞ്ഞിട്ടുണ്ടെങ്കിലും നസ്രത്തിലെ ആശാരി ചെറുക്കനെപ്പോലെ ചൈതന്യം നല്‍കിയവരാരും ലോകത്തുണ്ടായിട്ടില്ല.

യേശുവില്‍ വ്യത്യസ്‌തമായി നാം കാണുന്നത്‌ എന്താണ്‌? അദ്ദേഹം ഒരു മഹാനോ അതോ അതിലുമുപരിയോ? ഇത്‌ നാം ഓരോരുത്തരുടെയും ഹൃദയത്തോടു ചോദിക്കേണ്ട ചോദ്യമാണ്‌. സന്മാര്‍ഗ ഗുരുവായി ചിലര്‍ അദ്ദേഹത്തെ കാണുന്നു. മറ്റുള്ളവര്‍ ലോകത്തിലെ ഏറ്റവും വലിയ മതത്തിന്റെ ആദ്ധ്യാത്മിക നേതാവായി മാത്രം കരുതുന്നു. എന്നാല്‍ ഭൂരിഭാഗം ജനം അതിലുമുപരി വിശ്വസിക്കുന്നു. ദൈവം മനുഷ്യ രൂപത്തില്‍ വന്നുവെന്ന്‌ ക്രിസ്‌ത്യാനികള്‍ വിശ്വസിക്കുന്നു. അതിനുള്ള തെളിവുകളും ദൈവ ശാസ്‌ത്രം വഴി പണ്ഡിതര്‍ നിരത്താറുണ്ട്‌.ആരാണ്‌ ജീസസ്‌. അദ്ദേഹം ആദ്ധ്യാത്മിക ഗുരു മാത്രമോ? ഈ വിവാദ മനുഷ്യനെ അഗാധമായി പഠിക്കുംതോറും നാം സ്വയം ചോദിച്ചു പോകും, അദ്ദേഹം മഹാനായ ഒരു ഗുരു മാത്രമോ?

ക്രിസ്‌തുവിനെ ഒരു ചരിത്ര പുരുഷനായിട്ടാണ്‌ കോടാനുകോടി ജനങ്ങള്‍ തലമുറകളായി കരുതുന്നത്‌. സുവിശേഷത്തിനു പുറമേ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര കഥകള്‍ ഒരു ഗ്രന്ഥപ്പുരയിലും കാണില്ല. എന്നാല്‍ സുവിശേഷങ്ങളില്‍ യേശു സത്യമായിരുന്നുവെന്ന്‌ അനേക പരാമര്‍ശനങ്ങളുണ്ട്‌. അതുപോലെ യേശുവിന്റെ ജീവിതവുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന കെട്ടുകഥകള്‍ക്കും രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. ചരിത്രത്തിലെ യേശുവിനെ ചിലര്‍ ഇതിഹാസങ്ങളാക്കുന്നു. ചിലര്‍ മനുഷ്യനായി ഗണിക്കാതെ അദ്ധ്യാത്മികതയുടെ പൂര്‍ണ്ണരൂപത്തില്‍ മാത്രം മനസിലാക്കുന്നു. യേശു വെറും ഭാവനാ സങ്കല്‍പ്പമായിരുന്നുവെന്നും അങ്ങനെയൊരാള്‍ ഭൂമിയില്‍ ജീവിച്ചിട്ടില്ലായെന്നും ചരിത്രത്തിലേക്ക്‌ നുഴഞ്ഞു കയറുന്നവര്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌. യേശുവിന്റെ ജീവിത കഥകളുമായി താരതമ്യപ്പെടുത്തി അനേക പൌരാണിക ഡോക്കുമെന്റുകളും പുസ്‌തകങ്ങളുമുണ്ടെങ്കിലും വിവാദ നായകനായി കെട്ടു കഥകളില്‍ക്കൂടി യേശുവിനെ കാണാന്‍ യുക്തിവാദികള്‍ ശ്രമിക്കുന്നതും കാണാം. ക്രിസ്‌തുമതം സ്ഥാപിച്ചതു സംബന്ധിച്ച്‌ യേശുവിന്‌ യാതൊരു ബന്ധവുമില്ലെന്ന ഒരു നിഗമനവുമുണ്ട്‌. സുവിശേഷങ്ങളിലെ വചനങ്ങളുമായി യേശുവിന്റെ പ്രവര്‍ത്തനങ്ങളില്‍ സാമ്യവുമില്ലെന്നും കരുതുന്നു. പുതിയ നിയമത്തിന്‌ ചരിത്രമൂല്യങ്ങളും കല്‍പ്പിച്ചിട്ടുമില്ല. ചിലരുടെ വിമര്‍ശനങ്ങളില്‍ പുതിയ നിയമത്തെ ഒരു താത്ത്വിക നോവലിനു തുല്യമായി കാണുന്നു. ബൈബിള്‍ പണ്ഡിതര്‍ കൃസ്‌തുവിന്റെ വരവിനു മുന്നോടിയായി സ്‌നാപകന്റെ വരവും യേശുവിന്‌ മാമ്മോദീസാ നല്‌കുന്നതും കുരിശുമരണവും ചരിത്ര സത്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്‌. മരിക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന അനേക ദൈവങ്ങളുള്ള പേഗന്‍ ദൈവങ്ങളുടെ തുടര്‍ച്ചയാണ്‌ യേശുവെന്ന്‌ യുക്തി വാദികള്‍ പറയും. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്‌ത്യന്‍ പണ്ഡിതര്‍ ബഹുദൈവങ്ങളുള്ള പേഗന്‍ മതങ്ങളുമായി തുലനം ചെയ്യാന്‍ തയ്യാറാവുകയില്ല. കാരണം മരിക്കുകയും ഉയര്‍ക്കുകയും ചെയ്യുന്ന പേഗനീസത്തിന്റെ ദൈവങ്ങള്‍ െ്രെകസ്‌തവ മൂല്യങ്ങളുടെ വിശ്വാസത്തിന്‌ സമമായി കരുതാന്‍ ഒരിക്കലും സാധിക്കില്ല.

ചരിത്ര വിഷയങ്ങളുമായി കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാന്‍ പുതിയ നിയമത്തിലെ നാല്‌ സുവിശേഷങ്ങളെ മാത്രം ആശ്രയിക്കേണ്ടിയിരിക്കുന്നു. അതില്‍ പല വിവരങ്ങളും ക്രിസ്‌തുവിന്റെ മരണശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ കണ്ടെടുത്തിട്ടുള്ളതാണ്‌. അനേകമനേക കെട്ടുകഥകള്‍ ക്രിസ്‌തുവിന്റെ ജീവിതവുമായി ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും വിശ്വാസികള്‍ അത്തരം ഗഹനമായ വിഷയങ്ങള്‍ ചിന്തിക്കാന്‍ തയാറാവുകയില്ല. ചോദ്യങ്ങള്‍ ചോദിക്കുകയെന്നുള്ളതില്‍ മനുഷ്യ മനസുകള്‍ ജിജ്ഞാസുക്കളാണെങ്കിലും ബൈബിളിനെ സംബന്ധിച്ച വിഷയങ്ങളില്‍ ചോദ്യങ്ങളുമായി വിശ്വാസത്തെ പ്രശ്‌ന സങ്കീര്‍ണ്ണമാക്കാന്‍ ആരും താല്‍പര്യപ്പെടുകയില്ല. ഒരു പക്ഷെ അത്‌ അന്ധമായി വിശ്വസിക്കുന്ന ക്രിസ്‌ത്യാനികള്‍ക്കും വിമര്‍ശിക്കുന്ന ക്രിസ്‌ത്യനികള്‍ക്കും ഒരു പോലെ പ്രയോജനപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ മതവിശ്വാസവും പ്രായോഗിക ജ്ഞാനവും ഉള്‍പ്പെടുത്തി ചരിത്ര വസ്‌തുതകളുമായി തുലനം ചെയ്‌ത്‌ ചരിത്രത്തിന്‌ ഒരു അനുമാനത്തിലെത്താന്‍ സാധിക്കുമായിരുന്നു. ഇവിടെ എന്തെല്ലാം ചരിത്ര വസ്‌തുതകളുണ്ടെന്നും പരിശോധിക്കണം. മതത്തിന്റെ അടിസ്ഥാന വിശ്വാസം മാത്രം ഉള്‍പ്പെടുത്തിയ വചനങ്ങളെ വേര്‍പെടുത്തി ചരിത്രത്തിനുതകുന്ന വചനങ്ങളെ വിലയിരുത്താനും വിമര്‍ശകര്‍ക്ക്‌ സാധിക്കണം. യേശുവിന്റെ കഥ പൂര്‍ണ്ണമായും ഒരു കെട്ടുകഥയെന്ന്‌ ആര്‍ക്കും സ്ഥാപിക്കാന്‍ സാധിക്കില്ല. ബൈബിളിലെ വചനങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ മനുഷ്യനായ യേശുവും ദൈവമായ യേശുവും തമ്മിലുള്ള ആന്തരിക മൂല്യങ്ങളെ വേര്‍തിരിച്ചു തുലനം ചെയ്യാറുണ്ട്‌.

യേശുവിന്റെ പുല്‌ക്കുടിലിലെ ജനനം മുതല്‍ ഗാഗുല്‍ത്തായില്‍ ക്രൂശിതനാകുന്ന വരെയുള്ള രംഗങ്ങള്‍ ചരിത്രാവിഷ്‌ക്കരണമായി ചിത്രീകരിക്കാന്‍ ഏതു ക്രിസ്‌ത്യാനിയും ആഗ്രഹിക്കും. ജിജ്ഞാസുവുമായിരിക്കും. ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ള അന്വേഷണം ഒരു യുക്തിവാദിയുടെ ചിന്തയില്‍ മറ്റൊരു വിധത്തിലായിരിക്കാം. ആട്ടിടയരുടെ നടുവില്‍ ബദ്‌'ലഹേമിലെ കാലിത്തൊഴുത്തില്‍ കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ക്കു ദൃശ്യമായി വഴിയാത്രക്കാരായ ജോസഫിനും മേരിയ്‌ക്കും ഒരു ദിവ്യശിശു ജനിച്ച സന്ദേശം ചരിത്രത്തില്‍ ചികഞ്ഞാല്‍ കണ്ടെന്നിരിക്കില്ല. യേശുവിന്റെ ബാല്യവും യൌവനവും ബന്ധിപ്പിച്ച കണ്ണി കണ്ടുപിടിക്കാനും സാധിക്കില്ല. യേശുവിന്റെ ജനനം ആദികാല ക്രിസ്‌ത്യാനികളുടെ താല്‌പര്യങ്ങളനുസരിച്ച്‌ അന്നത്തെ സഭയുടെ തലപ്പത്തിരുന്നവര്‍ യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിലെ ഹീബ്രു വചനങ്ങളുമായി യോജിപ്പിക്കുകയായിരുന്നു. രക്ഷകനെന്നര്‍ത്ഥ'ത്തില്‍ 'മിശിഹാ' യുടെ വരവെന്ന പ്രവചനവും ഏതോ താത്ത്വികന്റെ ബുദ്ധി വൈഭവത്തില്‍നിന്നും ഉടലെടുത്തു. അസാധാരണ ചിന്താമൂല്യങ്ങളും വൈരുദ്ധ്യങ്ങളുമടങ്ങിയ ദിവ്യമായ ഒരു ജീവിതമായിരുന്നു യേശു എന്ന ദേവന്‍ ലോകത്തിനായി കാഴ്‌ച വെച്ചത്‌.

ജറൂമിയായുടെ പ്രവചനമനുസരിച്ച്‌ അവന്‍ ദാവീദു ഗോത്രത്തിലെ പുത്രനായി ജനിച്ചിരിക്കണം. ജനനവും ദാവീദിന്റെ പട്ടണത്തിലായിരിക്കണം. ദാവിദിന്റെ പട്ടണമായ ബതലഹേം അവന്റെ വരവിനായി കാത്തിരുന്നു. എന്നാല്‍ യേശുവിനെ അറിയുന്നത്‌ നസ്രായേല്‍ക്കാരനെന്നാണ്‌. ജറൂമിയായുടെ പ്രവചനം അവനില്‍ക്കൂടി നിറവേറാന്‍ യഹൂദജനം ഇഷ്ടപ്പെട്ടിരുന്നില്ല. അന്നുള്ള യഹൂദരും ഫരീസിയരും യേശു നസ്രത്തില്‍ ജനിച്ചുവെന്നാണ്‌ .കരുതിയിരുന്നത്‌. യേശുവിന്റെ ആരംഭം മുതലുള്ള ജീവിതവും ജനങ്ങളില്‍ പ്രതിഫലിച്ചിരുന്നത്‌ നസ്രായക്കാരനെന്ന നിലയിലായിരുന്നു . ആദ്യ നൂറ്റാണ്ടിലുള്ള ക്രിസ്‌ത്യാനികള്‍ അതിനുത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു. യേശുവിന്റെ മാതാപിതാക്കള്‍ ബതലഹേമില്‍ ജനിച്ചതുകൊണ്ട്‌ യേശുവും ബതലഹേമില്‍ ജനിച്ചെന്നുള്ള അനുമാനവും കണ്ടെത്തി. .

യേശുവിന്റെ ജനനത്തിനു മുമ്പായി രാജ്യത്തിലെ പൌരന്മാര്‍ക്ക്‌ തങ്ങളുടെ ജനിച്ച സ്ഥലങ്ങളില്‍നിന്നും സെന്‍സസെടുക്കണമെന്ന്‌ അക്കാലത്ത്‌ റോമായിലെ സീസറിന്റെ കല്‌പ്പനയുണ്ടായിരുന്നു. ജോസഫിന്റെയും മേരിയുടെയും ജന്മം തന്ന സ്ഥലങ്ങള്‍ ബതലഹേമിലായിരുന്നതു കൊണ്ട്‌ സെന്‍സസ്‌ വിവരങ്ങള്‍ നല്‌കുവാന്‍ അവര്‍ക്ക്‌ നസറേത്തില്‍നിന്നും ബതലഹേമിലേക്ക്‌ ദുര്‍ഘടവും ദുരിത പൂര്‍ണ്ണവുമായ വഴികളില്‍ക്കൂടി യാത്ര പുറപ്പെടേണ്ടി വന്നു. സീസറിന്റെ നിയമങ്ങളെ ആര്‍ക്കും ധിക്കരിക്കാന്‍ സാധിച്ചിരുന്നില്ല. നസറെത്ത്‌ പട്ടണം കടന്നു ബതലഹേമിലെത്തിയപ്പോള്‍ മേരി അവശയും പരവശയുമായിരുന്നു. താമസിക്കാനോ വിശ്രമിക്കാനൊ ഇടമില്ലാതെ അവര്‍ വലഞ്ഞു. അവര്‍ക്കു മുമ്പില്‍ വഴിയമ്പലങ്ങളും സത്രങ്ങളും വാതിലുകളടച്ചു. ആടുമാടുകള്‍ മേഞ്ഞിരുന്ന മേച്ചില്‍ സ്ഥലങ്ങള്‍ക്ക്‌ സമീപമുള്ള പുല്‍ക്കൂട്ടിനുള്ളില്‍ മേരി യേശുവിനു ജന്മം നല്‌കി. അങ്ങനെ വാഗ്‌ദാന ഭൂമിയിലെ ജറൂമിയായുടെ പ്രവചനം അവിടെ പൂര്‍ത്തിയാക്കിക്കൊണ്ട്‌ ആദ്ധ്യാത്മികതയ്‌ക്ക്‌ മാറ്റുകൂട്ടി.

സഭയുടെ പാരമ്പര്യ വിശ്വാസമനുസരിച്ച്‌ യേശുവിനു ജന്മം നല്‌കിയ മേരി നിത്യ കന്യകയാണ്‌. ചരിത്രത്തിലെ മേരിയില്‍ നിത്യകന്യാകത്വം സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്‌. മേരിയെ സഭ നിത്യ കന്യകയായി വാഴ്‌ത്തുന്നുണ്ടെങ്കിലും നിഷ്‌പക്ഷമായി ബൈബിള്‍ വായിക്കുന്നവര്‍ക്ക്‌ അത്‌ പൂര്‍ണ്ണമായും സമ്മതിക്കാന്‍ സാധിക്കില്ല. ചരിത്രത്തിലുള്ള യേശുവിന്‌ വലിയ ഒരു കുടുംബവും സഹോദരങ്ങളും സഹോദരികളുമുണ്ടായിരുന്നതായി വചനങ്ങളില്‍ കാണുന്നു. സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്നപോലെ 'ജയിംസ്‌, ജോസഫ്‌, സൈമണ്‍ , ജൂദാസ്‌ (ഒറ്റുകാരനായ ജൂദായല്ല) എന്നിങ്ങനെ കുറഞ്ഞത്‌ നാലു സഹോദരന്മാര്‍ യേശുവിനുള്ളതായി പരാമര്‍ശനമുണ്ട്‌. ഇക്കാര്യം ബൈബിളില്‍ വ്യക്തമായി വിവരിച്ചിട്ടുമുണ്ട്‌. പോളിന്റെ കത്തുകളിലും സുവിശേഷങ്ങളിലും യേശുവിന്റെ സഹോദരന്മാരെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്‌. അറിയപ്പെടാത്ത സഹോദരികളും സുവിശേഷത്തിലുണ്ട്‌.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച 'ജോസഫ്‌സെന്ന' യഹൂദ ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ 'യേശുവിന്റെ മരണശേഷം അവിടുത്തെ സഹോദരനായ ജയിംസ്‌ ആദിമ സഭയുടെ നേതൃത്വം വഹിച്ചിരുന്നുവെന്നാണ്‌. .

വചനത്തിലെ 'സഹോദരങ്ങളെന്ന' പ്രയോഗത്തില്‍ സഭയുടെ ദൈവ ശാസ്‌ത്രജ്ഞര്‍ക്ക്‌ വിഭിന്നങ്ങളായ അഭിപ്രായങ്ങളാണുള്ളത്‌. 'സഹോദരന്‍' എന്ന പദം ഗ്രീക്കു ഭാഷയില്‍ നിന്നുള്ള തെറ്റായ വിവര്‍ത്തനമെന്നു വാദിക്കുന്നു. ഗ്രീക്കു ഭാഷയില്‍ 'അഡെല്‍ഫോസ്‌' (അറലഹുവീ)െ എന്ന വാക്കിന്‍റെയര്‍ത്ഥം കസ്യന്‍സെന്നാണ്‌. അര്‍ദ്ധ സഹോദരന്മാരെന്നും അര്‍ത്ഥമുണ്ട്‌. ക്രിസ്‌തുവിനൊപ്പം നടന്ന സഹോദരര്‍ ജോസഫിന്റെ മുന്‍'വിവാഹത്തില്‍ നിന്നുള്ള മക്കളുമാകാം. വ്യാഖ്യാനങ്ങളില്‍ ക്കൂടി വചനത്തിലെ വാക്കുകള്‍ക്ക്‌ വേറെ അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാമെങ്കിലും പുതിയ നിയമത്തില്‍ 'സഹോദരന്മാര്‍' എന്ന വാക്കിനു പകരമായി മറ്റൊരു വാക്ക്‌ ഒരു വചനത്തിലും കാണുന്നില്ല. യുക്തി പൂര്‍വ്വം ചിന്തിക്കുന്നവര്‍ക്ക്‌ യേശു ഏക ജാതനെന്നും കരുതാന്‍ പ്രയാസമാണ്‌.

കുരിശു മരണശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറയ്‌ക്കുള്ളില്‍ അടക്കുകയും ചെയ്‌തെന്ന്‌ സുവിശേഷം പറയുന്നു. അസാധാരണമായ ആ സംഭവം സത്യമെങ്കില്‍ അന്നത്തെ റോമന്‍ ഭരണാധികാരികളെ സഹാനുഭൂതിയുള്ളവരായി കണക്കാക്കണം. കുരിശു മരണമെന്നുള്ളത്‌ റോമിനെ സംബന്ധിച്ച്‌ വെറും വധശിക്ഷ മാത്രമായിരുന്നില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും പൊതുവേ ഭീക്ഷണിയാകുന്നവരെയാണ്‌ അക്കാലങ്ങളില്‍ പരസ്യമായി കുരിശില്‍ തറച്ചിരുന്നത്‌. കുറ്റവാളികളെ മരിച്ചു കഴിഞ്ഞാലും തൂക്കിയിടുകയാണ്‌ പതിവ്‌. കുരിശില്‍ തറയ്‌ക്കുന്നവരെ ഒരിക്കലും കുഴിച്ചിട്ടിരുന്നില്ല. കുരിശില്‍ മരിക്കുംവരെ പീഡിപ്പിക്കുക, നരകിപ്പിക്കുക എന്ന മുറകളായിരുന്നു ക്രിസ്‌തുവിന്റെ കാലങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. മരിച്ച ശരീരം പിന്നീട്‌ പട്ടികള്‍ക്കും കഴുകന്മാര്‍ക്കും എറിഞ്ഞു കൊടുക്കും. എല്ലുകള്‍ നിക്ഷേപിക്കാനുള്ള കൂമ്പാരങ്ങളുമുണ്ടായിരുന്നു. ഗോല്‌ഗോത്താ (ഗാഗുല്‍ത്താ) എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ തലയോട്ടികളും എല്ലുകളും സംക്ഷേപിക്കുന്ന സ്ഥലമെന്നാണ്‌. യഹൂദ രാജ്യത്ത്‌ കുരിശില്‍ മരിച്ച യേശുവിനെ ഒരു ധനികന്റെ സംസ്‌ക്കാരാചാരങ്ങളോടെ കല്ലറയില്‍ ശവം മറവു ചെയ്‌തുവെന്നുള്ളതും അവിശ്വസിനീയമാണ്‌.

യേശുവിന്റെ ജീവിതവുമായുള്ള പഠനത്തില്‍ പന്ത്രണ്ടു ശിക്ഷ്യന്മാര്‍ ഉള്ളതായി നാം അറിയുന്നു. ശിക്ഷ്യന്മാര്‍ ആരോക്കെയെന്നുള്ളത്‌ ഒരു കെട്ടുകഥയുടെ രൂപത്തിലേ മനസിലാക്കാന്‍ സാധിക്കുള്ളൂ. പുതിയ നിയമം വായിക്കുകയാണെങ്കില്‍ സ്‌ത്രീ ജനങ്ങളും യേശുവിനെ പിന്തുടരുന്നതായി കാണാം. യേശുവിന്റെ സുവിശേഷം കേള്‍ക്കാന്‍ അനേകര്‍ വരുന്നു, സൌഖ്യം പ്രാപിക്കുന്നു, പട്ടണത്തില്‍ പ്രവേശിക്കുന്ന യേശുവിനെ ജനക്കൂട്ടം ഒന്നായി പിന്തുടരുന്നുവെന്നും പുതിയ നിയമത്തില്‍ വായിക്കാം. മറ്റൊരു കൂട്ടര്‍ കരകള്‍ തോറും അവനോടൊപ്പം പിന്തുടരുന്നതായും കാണാം. എഴുപതില്‍പ്പരം ജനങ്ങള്‍ യേശുവിനെ പിന്തുടരുന്നതായി ലൂക്കിന്റെ സുവിശേഷത്തിലുണ്ട്‌. അവരെല്ലാം യേശുവിന്റെ ശിക്ഷ്യന്മാരായും ഗണിക്കുന്നു. യേശുവിനെ പിന്തുടര്‍ന്ന പന്ത്രണ്ടു പേരെ അപ്പസ്‌തോലന്മാരായി കരുതുന്നു. അവര്‍ ശിക്ഷ്യന്മാര്‍ മാത്രമല്ല, യേശുവിനെ പിന്തുടരുകയും അതോടൊപ്പം മറ്റുള്ള പട്ടണങ്ങളില്‍ പോയി അവന്റെ വേദങ്ങള്‍ പ്രസംഗിക്കുകയും ചെയ്‌തിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കാന്‍ മറ്റാരുമുള്ളതായി വചനത്തിലില്ല. എന്തും സ്വതന്ത്രമായി അവന്റെ വചനങ്ങളെപ്പറ്റി ജനത്തോടു സംസാരിക്കാന്‍ അനുവാദവുമുണ്ടായിരുന്നു. യേശുവിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അവരായിരുന്നു പ്രധാന മിഷ്യനറിമാര്‍.

പുതിയ നിയമം വായിക്കുന്നൊരാള്‍ക്ക്‌ റോമ്മായുടെ ഗവര്‍ണ്ണരും ന്യായാധിപതിയുമായിരുന്ന പൊന്തിയോസ്‌ പീലാത്തൊസ്‌ വളരെ സത്യവാനായി തോന്നും. അതെ സമയം ദുര്‍ബലമായ മനസോടുകൂടിയ ഒരു വിധികര്‍ത്താവായും ചിത്രികരിച്ചിരിക്കുന്നു. യേശുവിനെ ശിക്ഷിക്കുന്ന സമയം കാര്യ നിര്‍വഹണങ്ങള്‍ വഹിച്ചിരുന്നത്‌ യഹൂദരായ അധികാരികളായിരുന്നു. നിഷ്‌കളങ്കനായ ഒരുവനെയാണ്‌ കുരിശില്‍ തറയ്‌ക്കുന്നതെന്നും പീലാത്തോസിനറിയാമായിരുന്നു. എന്നാല്‍ ചരിത്രത്തിലെ പീലാത്തോസിന്റെ കഥ മറ്റൊന്നാണ്‌. പീലാത്തോസുമായി അഭിപ്രായ ഭിന്നതയുള്ള യഹൂദരെ കൂട്ടക്കൊലകള്‍ നടത്തിയതായി പൌരാണിക കൃതികളില്‍ വിവരിക്കുന്നുണ്ട്‌.. അയാളുടെ പത്തു കൊല്ലത്തെ ഗവര്‍ണ്ണര്‍ ഭരണ കാലത്തില്‍ വിചാരണ കൂടാതെ ആയിരക്കണക്കിന്‌ യഹൂദ ജനങ്ങളെ കുരിശില്‍ തറച്ചതായും ചരിത്രമുണ്ട്‌. റോമ്മായില്‍നിന്ന്‌ യഹൂദര്‍ക്ക്‌ ഒരിക്കലും നീതി ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ യഹൂദര്‍ക്കെതിരെ വിപ്ലവം സൃഷ്ടിച്ച യേശുവിനെ വിധിക്കാന്‍ യഹൂദരോടൊപ്പം പീലാത്തൊസ്‌ പങ്കുചേര്‍ന്നുവെന്നും വിശ്വസിക്കാന്‍ പ്രയാസമാണ്‌. യുക്തിക്ക്‌ നിരക്കുന്നതുമല്ല. യേശുവിന്റെ കുരിശു മരണം വെറും ഭാവനകളായി മാത്രമേ ചിന്തിക്കുന്നവര്‍ക്ക്‌ തോന്നുകയുള്ളൂ.

അദ്ധ്യാത്മികതയിലെ യേശു ലോക രക്ഷകനായി വന്ന്‌ പാപികള്‍ക്കായി മരിച്ചു. ചരിത്രത്തിലെ യേശുവിനെ യഹൂദ പുരോഹിതരും റോമന്‍ അധികാരികളും കൂടി വധിച്ചു. ചരിത്രപരമായ വീക്ഷണത്തില്‍ അവന്‍ ലോകത്തിന്റെ പാപവും പേറിക്കൊണ്ടല്ല മരിച്ചത്‌. മൌലികത തുളുമ്പുന്ന ഉപദേശിയുടെയും പുരോഹിതന്റെയും ഭാഷ ചരിത്രമായി കണക്കാക്കാന്‍ സാധിക്കില്ല. അവന്‍ മരിച്ചപ്പോള്‍ അവന്റെ അനുയായികള്‍ അവന്റെ മരണത്തില്‍ ഒരു അര്‍ത്ഥം കല്‌പ്പിച്ചു. അങ്ങനെയവന്‍ പ്രവാചകനായി, മിശിഹായായി, ദൈവ പുത്രനായി അറിയപ്പെട്ടു. ആദ്ധ്യാത്മികതയുടെ അദ്ധ്യായങ്ങളില്‍ അവന്റെ പേര്‌ വര്‍ണ്ണഭംഗികളോടെ കൂട്ടിച്ചേര്‍ത്തു. പൊന്നിന്‍ കുടത്തിന്‌ തിലകമെന്തിനെന്ന ചോദ്യംപോലെ യാതൊരു ഭൂഷണാലങ്കാരവുമില്ലാത്ത യേശുവിനെയാണ്‌ നല്ലവന്റെ ഹൃദയം കാക്കുന്ന മനുഷ്യ സംസ്‌ക്കാരത്തിന്റെ യേശുവായ്‌ ചരിത്രം കരുതുന്നത്‌.
അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക