തുറന്നു വെച്ച് അതിലേക്ക് നോക്കി വിനീത ഇരിക്കുന്നു. പേജുകള്‍ മറിയുന്നില്ല,
സംഗ്രഹിക്കുവാന്‍ വിഷമം കാണും. രണ്ടാഴ്‌ച മുന്‍പ് ഇന്ത്യയില്‍ നിന്ന്
ഇമിഗ്രേറ്റ്‌ചെയ്‌ത കുട്ടിയാണെന്നും ഇംഗ്ലീഷ് ക്‌ളാസ്സില്‍ അവള്‍ക്ക് സഹായം
ആവശ്യമാണെന്നും ക്‌ളാസ്‌റ്റീച്ചര്‍ പറഞ്ഞിരുന്നു.
മേരിയാന്‍ പുറകിലേക്ക്
നടന്നു.
'ഹലോ വിനീതാ` മേരിയാന്‍ വിളിച്ചു.
പല വിഷയങ്ങളില്‍ സഹായം
ആവശ്യമുള്ള ഹൈസ്‌കൂള്‍ കുട്ടികള്‍ വരുന്ന ക്‌ളാസാണ്. പുസ്‌തകം
വിനീത
തലയുയര്‍ത്തി നോക്കി. അവള്‍ വേറൊരു ലോകത്തിലായിരുന്നുവെന്നു തോന്നി. അവളുടെ
മൂക്കുത്തി തിളങ്ങി. അത് അവളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, അമേരിക്കന്‍
കുട്ടികള്‍ ബോഡിപിയേര്‍സിങ്ങിന്റെ ഭാഗമായി മൂക്കും, നാക്കും, പൊക്കിളും
മേല്‍ക്കാതും കിഴിക്കുന്നതുപോലെയല്ല.
മേരിയാന് അവളുടെ
കുടുഃബത്തെക്കുറിച്ച് ചോദിച്ചറിയണമെന്ന് തോന്നി. മേരിയാന്റെ ജോലിയില്‍
ആദ്യമായാണ് ഹൈസ്‌കൂള്‍ പ്രായത്തിലുള്ള ഒരു കുട്ടി അമേരിക്കയിലേക്ക്
കുടിയേറുന്നത്.
ടൗണിലുള്ള അമ്മാവനോടൊപ്പമാണ് താമസമെന്ന് പറഞ്ഞു.
രക്ഷപെട്ടുപോകട്ടെ എന്നു കരുതി അമ്മാവന്‍ സ്‌പോണ്‍സര്‍ ചെയ്‌ത്
കൊണ്ടുവന്നതാണ്.
'ഇങ്ങോട്ടു വരുവാനുള്ള പേപ്പറുകള്‍ ശരിയാകുവാന്‍
പത്തുവര്‍ഷത്തിലേറെയായി ഞങ്ങള്‍ കാത്തിരിക്കയായിരുന്നു. അമേരിക്ക
അദ്ധ്വാനിക്കുന്നവരുടെ നാടാണ്. അവരുടെ മക്കള്‍ക്കും അല്ലലില്ലാതെ ജീവിക്കാം.
ഇതൊന്നും ഇന്ത്യയില്‍ ജീവിച്ചാല്‍ ഞങ്ങള്‍ക്ക് സ്വപ്‌നം കാണുവാന്‍കൂടി സാധ്യമല്ല'.
വിനീത അറിയാവുന്ന ഇംഗ്‌ളീഷില്‍ പറഞ്ഞു.
മേരിയാന്‍ കുടിയേറ്റക്കാരുടെ കഥ
താല്‍പര്യത്തോടെ കേട്ടു.
പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടി പരിചിതമായ
സാഹചര്യങ്ങള്‍ ഉപേക്ഷിച്ച് വന്നവര്‍. അവരുടെ നോട്ടത്തില്‍ ഇവിടത്തെ പുല്ലിന്
പച്ചപ്പുണ്ട്, വെള്ളത്തിന് കുളിര്‍മ്മയുണ്ട്. ഇതെല്ലാം ജീവിതാവകാശങ്ങളാണന്ന്
ഭാവിച്ച് തങ്ങളെല്ലാം ജീവിക്കുന്നല്ലോ എന്ന് മേരിയാന്‍
ചിന്തിച്ചു.
`അമ്മാവന് ഇറച്ചിയും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും
വില്‍ക്കുന്ന ചെറിയ കട ടൗണിലുണ്ട്. അഛനുമമ്മയും അവിടെ ജോലി ചെയ്യുന്നു.'വിനീത
തുടര്‍ന്നു.
ആ കട കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അത്യാവശ്യ സാധനങ്ങള്‍
അവിടെനിന്നും വാങ്ങിയിട്ടുണ്ട്. ഉടമസ്ഥരോട് സംസാരിക്കാന്‍
ശ്രമിച്ചിട്ടില്ല.
`അങ്കിളിന് ടൗണില്‍ ഒരു ഗ്യാസ്സ്‌റ്റേഷനും ഉണ്ട്.
സ്‌കൂള്‍ കഴിഞ്ഞാല്‍ ഞാന്‍ അവിടെ സഹായിക്കുവാന്‍ പോകും. എനിക്ക് ശമ്പളം തരാമെന്ന്
അങ്കിള്‍ സമ്മതിച്ചിട്ടുണ്ട്, മാഡം.'
അവള്‍ ചിരിച്ചു. അപ്പോള്‍ അവളുടെ
നുണക്കുഴികള്‍ വിരിഞ്ഞു. നുണക്കുഴികളും വിടര്‍ന്ന കണ്ണുകളുമായി അവളെ കാണുവാന്‍
ചന്തമുണ്ട്. ആദ്യമായാണ് പഠിക്കുവാന്‍ സഹായം വേണ്ടിയ കുട്ടികളൂടെ കൂട്ടത്തില്‍ ഒരു
ഇന്ത്യന്‍ കുട്ടിയെ കാണുന്നത്. സാധാരണ അവര്‍ ഗ്രാഡുവേറ്റ് ചെയ്യുന്ന ക്‌ളാസിലെ
ഒന്നാം സ്ഥാനത്തോ രണ്ടാംസ്ഥാനത്തോ ആയിരിക്കും.
വിനീത തന്നെ ?മാഡം? എന്ന്
സംബോധന ചെയ്യുന്നു, ഇന്ത്യന്‍ രീതിയായിരിക്കും.
'വിനീത എന്നെ മിസ്സിസ്
സ്‌മിത് എന്നു വിളിക്കു, ഇവിടെ കുട്ടികള്‍ അങ്ങനെയാണ്
വിളിക്കാറ്`
അവളോട് സംസാരിക്കുമ്പോള്‍ മേരിയാന്‍ സാവകാശം സംസാരിക്കുവാന്‍
ശ്രമിച്ചു, ആക്‌സെന്റുകള്‍ വ്യത്യാസമുണ്ടല്ലോ!
വിനീത ക്‌ളാസ്‌റൂം ആകെയൊന്നു
നോക്കി. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നു, അന്യോന്യം
സംസാരിക്കുന്നു, അവരെ വേര്‍തിരിക്കുന്ന അദൃശ്യ രേഖകള്‍ ഒന്നുമില്ല.
സഹോദരങ്ങളെപ്പൊലെ വഴക്കുകൂടുകയും ഇടപഴകുകയും ചെയ്യുന്നു. വിനീതക്ക് അല്‍ഭുതം
തോന്നി. പെണ്‍കുട്ടികളെ തോണ്ടുകയോ, കണ്ണിറുക്കുകയോ, ചൂളംകുത്തുകയോ ചെയ്യുകയോ
ചെയ്യുന്നത് കണ്ടില്ല. ഒരു സംഘത്തില്‍ തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ഉണ്ട്.
കുട്ടികള്‍ മേരിയാനെയും വിനീതയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവളുടെ ഉടഞ്ഞ ഇംഗീഷ് കേട്ട് അവര്‍ക്ക് ചിരിവന്നു.
വിനീതയെ
സഹായിച്ചുകൊണ്ടിരുന്നപ്പോള്‍ ഷാനനും ജെനിയും മേരിയാനോട് സംസാരിക്കുവാന്‍
കാത്തുനിന്നിരുന്നു.
'മിസ്സിസ് സ്‌മിത്, ഇന്ന് ലേറ്റ് ആയിട്ടാണോ
പോകുന്നത്? എങ്കില്‍ ഞങ്ങള്‍ക്ക് ഈ ക്‌ളാസ്‌റൂമില്‍ ഇരുന്നിട്ട് ലേറ്റ് ബസ്
എടുത്ത് വീട്ടില്‍ പോകാം. ഞങ്ങളുടെ അമ്മമാര്‍ ജോലികഴിഞ്ഞ് ആറുമണിക്കേ വീട്ടില്‍
വരു. നേരത്തെ ചെന്നാല്‍ അത്രയും സമയംകൂടി തനിയെവീട്ടില്‍ ഇരിക്കണമല്ലോ! അവര്‍
മേരിയാനെ സഹതാപത്തോടെ നോക്കി.
സ്‌കൂള്‍വിട്ടാല്‍ മേരിയാന് ഉടനെ വീട്ടില്‍
പോകാവുന്ന ദിവസമാണ്. പോകുംവഴി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവര്‍
തയ്യാറാക്കിയിരുന്നു. പല സ്‌കൂള്‍ കുട്ടികളും ആരുമില്ലാത്തവീട്ടിലേക്കാണ്
ചെല്ലുന്നത്. അവരെ കുട്ടികളായി താലോലിക്കാനോ, സ്‌കൂള്‍ വിശേഷം പറയുവാനോ വീട്ടില്‍
ആരുമില്ല എന്ന് മേരിയാന്‍ വേദനയോടെ ഓര്‍ത്തു.
'എനിക്ക് താമസിച്ച് പോയാല്‍
മതി. ലേറ്റ്‌ബസ് വരുന്നവരെ നിങ്ങള്‍ ക്‌ളാസില്‍ ഇരുന്നോളു` മേരിയാന് പറയുവാന്‍
രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
പല കുട്ടികളുടെയും മാതാപിതാക്കള്‍
വിവാഹമോചിതരാണ്. പലരും അമ്മമാരുടെ കൂടെയാണ് താമസം. അവരാണെങ്കില്‍ ജീവിതച്ചിലവ്
താങ്ങാനാവാതെ രണ്ട് ജോലികള്‍ ചെയ്യുന്നവരാകും. `ഡേറ്റ്' ചെയ്യുവാന്‍ തുടങ്ങുന്ന
പ്രായമാണ് ക്ലാസിലുള്ള കുട്ടികള്‍ക്ക്. ജെനിക്കും ഷാനനും കമ്പം തോന്നുന്ന
ആണ്‍കുട്ടികളെക്കുറിച്ച് ഹൃദയം തുറന്ന് സംസാരിക്കുന്നതും തന്നോടാണ്. `ഡ്രഗ്‌സ്'
എടുക്കുവാന്‍ പ്രേരണയുണ്ടാകുന്ന പ്രായവും ഇതുതന്നെ.
ബെല്ലടിച്ചു. കുട്ടികള്‍
ക്‌ളാസ്സ്‌റൂം വിട്ടുതുടങ്ങി.
'മിസ്സിസ് സ്‌മിത്, സ്‌കൂള്‍ വിട്ടു
കഴിഞ്ഞ് കാണാം` ജെനിയും ഷാനനും മുറിയില്‍ നിന്നിറങ്ങി.
വിനീതയുടെ
സൗഹാര്‍ദത്തിനായി മറ്റ് കുട്ടികള്‍ മത്സരിക്കുന്നത് മേരിയാന്‍ കണ്ടില്ല.
കുട്ടികള്‍ക്ക് അവരുടേതായ സുഹൃത്ത്‌വലയം ഉണ്ടായിരിക്കും. വലയം മുറിച്ച്
അകത്തുകയറുവാന്‍ വിഷമം. കണ്ണില്‍ കിനാവുകള്‍ പൂക്കുന്ന ആ പ്രായത്തില്‍
സുഹൃത്തുക്കള്‍ വളരെ പ്രധാനമാണ്.
ആടിത്തിമിര്‍ത്ത് മാസങ്ങള്‍ വന്നുപോയി.
ഉല്ലാസഭരിതരായ കൗമാരങ്ങള്‍ സ്‌കൂള്‍ ഹാള്‍വേയിലൂടെ പലതവണ നടന്നു.
കുട്ടികള്‍
ഒന്നരമണിക്കൂര്‍ അകലെയുള്ളൊരു മ്യൂസിയത്തിലേക്ക് ഫീല്‍ഡ്‌ട്രിപ്പിന്
പോവുകയായിരുന്നു. വിനീത ബസില്‍ തനിയെ ഇരിക്കുന്നത് മേരിയാന്‍
ശ്രദ്ധിച്ചു.
'എന്താ വിനീത ഒറ്റക്കാണോ? ഞാനും കൂടെ കൂടട്ടെ?` മേരിയാന്‍
ചോദിച്ചു.
ഷുവര്‍ ആന്റി` വിനീതയുടെ മറുപടികേട്ട് മേരിയാന്‍ അല്‍ഭുതംകൂറിയ
കണ്ണുകളോടെ നിന്നു.
'വിനീത ഇപ്പോള്‍ എന്നെ എന്താണ് വിളിച്ചതെന്ന്
അറിയാമോ?` മേരിയാന്‍ ചോദിച്ചു.
'അറിഞ്ഞുകൊണ്ട് വിളിച്ചതാണ് മിസ്സിസ്
സ്‌മിത്. എനിക്ക് മിസ്സിസ് സ്‌മിത്തിനോട് പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു അടുപ്പം
തോന്നുന്നു. ഇന്ത്യയില്‍ ഞങ്ങള്‍ മുതിര്‍ന്നവരെ `ആന്റി' എന്നാണ് വിളിക്കുക.
മേരിയാന് കോരിത്തരിച്ചു.
ഒരു വീക്കെന്റ് കഴിഞ്ഞപ്പോള്‍ വിനീത പറഞ്ഞു
`ചേച്ചിയുടെ വിവാഹം കഴിഞ്ഞു. ആന്റിയുടെ കൂട്ടുകാരിയുടെ മോനാണ്. അവരും ഗ്യാസ്
സ്‌റ്റേഷന്‍ ബിസിനസ്സിലാണ്'. വിവാഹത്തിന്റെ ഏതാനും ചിത്രങ്ങള്‍ അവള്‍ കാണിച്ചു.
സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് നില്‍ക്കുന്ന വധു. വിവാഹവിരുന്നില്‍ അഞ്ഞൂറു പേരോളം
വരും.
`നിന്റെ അഛന്‍ ജീവിത സമ്പാദ്യം മുഴുവന്‍ പൊട്ടിച്ചുവെന്ന്
തോന്നുന്നല്ലോ' മേരിയാന് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
`വിവാഹം
അമേരിക്കയില്‍ നടന്നതിനാല്‍ അഛന്‍ രക്ഷപെട്ടു. കേരളത്തിയായിരുന്നെങ്കില്‍
സ്‌ത്രീധനവും കൊടുക്കേണ്ടി വരുമായിരുന്നു' മിസ്സിസ് സ്‌മിത്തിന് കേരളരീതികള്‍
ഒന്നും അറിയില്ലല്ലോ! വിനീത മനസ്സില്‍ ചിരിച്ചു.
`മിസ്സിസ് സ്‌മിത്,
എനിക്കൊരു സംശയം, ചേച്ചിക്ക് അയാളോട് സ്‌നേഹം
വളര്‍ന്നില്ലങ്കിലോ?'
മേരിയാന് ചിരിവന്നു. അവള്‍ അമേരിക്കന്‍ രീതിയില്‍
ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
വിനീത കേരളത്തിലുള്ള സമീറെന്ന
കാമുകനെക്കുറിച്ച് സംസാരിച്ചു. അവനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നു
പറഞ്ഞു.
വിനീത ആലോചിച്ചിട്ട് തന്നെയാണോ സംസാരിക്കുന്നത്? മേരിയാന്‍
ആലോചിച്ചു. കുട്ടികള്‍ക്ക് വിവാഹത്തിന്റെ ഗൗരവം അറിയില്ല. വെറും ഒരു
ആകര്‍ഷണത്തിനേക്കാള്‍ ഉപരിയാണ്. വിവാഹം മനസ്സുകളുടെ ഇണക്കമാണ്, ശരീരത്തിന്റെ
വിളിയല്ല.
ശിശിരവര്‍ണ്ണങ്ങള്‍ വിതാനിച്ച് നില്‍ക്കുന്ന മരങ്ങള്‍ ഇലകൊഴിച്ച
ഇലപൊഴിയും കാലം ഇതിനിടയില്‍ മൂന്നു പ്രാവശ്യം വന്നുപോയി. സ്‌കൂള്‍വര്‍ഷം
അവസാനിക്കാറായി. സീനിയര്‍ പ്രോം അടുത്തുവന്നു. ഫോര്‍മലായി നടക്കുന്ന ഡിന്നര്‍
ഡാന്‍സാണ് പ്രോം. ഹൈസ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് അവരുടെ മനസില്‍
തങ്ങിനില്‍ക്കുന്ന മധുരമുള്ളൊരു ഓര്‍മ്മയായി മാറും അവരുടെ പ്രോം. ബോയ്‌ഫ്രണ്ട്‌സ്
ഉള്ളവരും ഗേള്‍ഫ്രണ്ട്‌സ് ഉള്ളവരും അവരെ `ഡേറ്റ്' ആയി കൊണ്ടുപോവുന്നു.
ഇല്ലാത്തവര്‍ ആരെ ഡേറ്റായി ക്ഷണിക്കണം എന്ന
ചിന്തയിലായിരുന്നു.
പെണ്‍കുട്ടികള്‍ ഇടുന്ന ഗൗണിനെക്കുറിച്ച് സംസാരിച്ചു.
നെയില്‍ ചെയ്യുന്നതിനും തലമുടി സ്റ്റയില്‍ ചെയ്യുന്നതിനും നേരത്തെ ബുക്ക് ചെയ്‌തു.
കുട്ടികളുടെയിടയില്‍ ആകെ ഉല്‍സാഹത്തിമിര്‍പ്പ്. വിനീതയില്‍ മാത്രം പ്രത്യേകിച്ചൊരു
വികാരവുംകണ്ടില്ല.
'വിനീത പ്രോമിന് പോകുന്നില്ലേ?` മേരിയാന്‍
ചോദിച്ചു.
'ഇല്ല, പോവുന്നില്ല. അഛന്‍ വിടില്ല. പ്രോമിന് പോവുന്നത്
സദാചാരത്തിന് എതിരാണന്നാ അഛന്റെ വിശ്വാസം. ഏതെങ്കിലും ആണ്‍കുട്ടിയുടെ ഡേറ്റ് ആയി
പോയാല്‍ ചാരിത്ര്യം നഷ്ടപ്പെടുമെന്നാ അമ്മയുടെ പേടി`. അവള്‍ കണ്ണിറുക്കി. 'എനിക്ക്
എന്ത് ആഗ്രഹമാണെന്നോ പ്രോമിന് പോകുവാന്‍. ഫാന്‍സി ഗൗണിട്ട് ഒരു ആണ്‍കുട്ടിയുടെ
കയ്യും പിടിച്ചങ്ങനെ രാജകുമാരിയെപ്പോലെ....അവള്‍ കിനാവിലാണ്ടു.
`പ്രോം
നൈറ്റില്‍ ഞാന്‍ നിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ നിന്നെ വിടുമായിരിക്കും.
ഞാന്‍ നിന്നെ വീട്ടില്‍നിന്ന് കൊണ്ടുവരികയും കൊണ്ടാക്കുകയും ചെയ്യാം. ആ
രാത്രിയില്‍ കുട്ടികളുടെ സൂപ്പര്‍വൈസറായി വോളണ്ടീയര്‍ ചെയ്യാം' മേരിയാന്‍ പറഞ്ഞു.
യാതൊരു കാരണവശാലും വിനീത പ്രോമിന് പോകാതിരിക്കരുതെന്ന് മേരിയാന്‍ ആഗ്രഹിച്ചു.
മേരിയാന്റെ പ്രോം ഇപ്പോഴും അവര്‍ ഓര്‍ക്കുന്നു, ഇടക്കിടെ ആല്‍ബം മറിച്ച്
നോക്കിയിരിക്കാറുണ്ട്. രണ്ടുവര്‍ഷം മുമ്പ് നടന്ന ഹൈസ്‌കൂള്‍ റിയൂണിയന് പ്രോം
ഡേറ്റായിരുന്ന ബ്രയനെ കണ്ടതോര്‍മ്മിച്ചു. നരകയറിത്തുടങ്ങിയ കഷണ്ടിയും കുടവയറുമായി
ബ്രയനെ ആദ്യം മനസ്സിലായില്ല. കാലം വരുത്തിയ വിനകള്‍ മേരിയാനിലും
ഉണ്ടായിരുന്നിരിക്കണം.
പ്രോംദിവസം വന്നു. പലകുട്ടികളും വാടകക്കെടുത്ത
ലിമോസിനില്‍ സ്‌കൂളില്‍ വന്നിറങ്ങി. മേരിയാന്റെ ഹോണ്ട അക്കോര്‍ഡ് സ്‌കൂളിന്റെ
പ്രധാന കവാടത്തില്‍ നിര്‍ത്തി. അതില്‍നിന്നും കടും നീലനിറത്തിലുള്ള ഗൗണ്‍ ധരിച്ച്
വിനീത ഇറങ്ങി, ഒരു നീലപ്പൊന്മാനെപ്പോലെ. അവളുടെ കയ്യും പിടിച്ച് മേരിയാന്റെ അടുത്ത
പട്ടണത്തില്‍ താമസിക്കുന്ന ചേച്ചീടെ മോന്‍ ക്രിസ്റ്റഫറും.
രണ്ട്
ദിവസംകഴിഞ്ഞ് കണ്ടപ്പോള്‍ വിനീതയുടെ പ്രസരിപ്പ് നഷ്ടപ്പെട്ട് മുഖം വാടിയിരുന്നു.
അവള്‍ക്ക് എന്തുസംഭവിച്ചുവെന്ന് മേരിയാന്‍ പരിഭ്രമിച്ചു.
സമീര്‍ എന്നോട്
പിണങ്ങി. ഞാന്‍ മിസ്സിസ് സ്‌മിത്തിനോട് അവനെക്കുറിച്ച് പറഞ്ഞിട്ടില്ലേ?. ഞാന്‍
ഹൃദയത്തില്‍ സമീറിനെ സൂക്ഷിച്ചിരുന്നു. ക്രിസ്റ്റഫറിന്റെ കൂടെ പ്രോമിനുപോയത്
സമീറിന് ഇഷ്ടമായില്ല. അമേരിക്ക കുത്തഴിഞ്ഞ പുസ്‌തകമാണന്ന് അവന് ധാരണയുണ്ട്.
ദൂരെയിരുന്ന് അവനെ കാര്യങ്ങള്‍ മനസിലാക്കാനും വിഷമം. ഇപ്പോള്‍ വിളിക്കുമ്പോള്‍
ഫോണെടുക്കുന്നില്ല. വിനീത കരഞ്ഞു.
എന്തു പറയണമെന്ന് അറിയാതെ മേരിയാന്‍
കുഴങ്ങി. എത്ര പ്രാവശ്യം ഹൃദയം തകര്‍ന്നാലാണ് വിവാഹം കഴിക്കുവാന്‍ അനുയോജ്യനായ ആളെ
കണ്ടെത്തുക. ആദ്യം കാണുന്ന പൂവെടുത്ത് ആരും തലയില്‍ ചൂടാറില്ല. അഞ്ച് വര്‍ഷം
ഡേറ്റ് ചെയ്‌ത് വിവാഹം കഴിച്ച് വിവാഹമോചിതയായ മകളെ
മേരിയാനോര്‍ത്തു.
വിനീത ക്യാപ്പും ഗൗണും ഇട്ടു. സീനിയേര്‍സ് ഗ്രാഡുവേറ്റ്
ചെയ്‌തു. `മിസ്സിസ് സ്‌മിത്, ഞാന്‍ ഇടക്കൊക്കെ വിളിക്കാം.' യാത്രപറയുമ്പോള്‍
അവള്‍ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
ചൂടുള്ള ദിവസ്സങ്ങളുമായി വന്ന
സമ്മര്‍ കഴിയാറായി. വിനീത മേരിയാനെ വിളിച്ചില്ല. കുട്ടികളല്ലേ വിട്ടുപോയിക്കാണും
എന്ന് ചിന്തിച്ചു.
ഇലകള്‍ കൊഴിയാന്‍ തുടങ്ങിയ ഒക്ടോബര്‍ മാസത്തില്‍
മേരിയാനൊരു കത്തുകിട്ടി, ദൂരെയുള്ള ടെക്‌സസ് എന്ന സ്‌റ്റേറ്റില്‍
നിന്നും.
പ്രിയപ്പെട്ട മിസ്സിസ് സ്‌മിത്,
ഞങ്ങള്‍ ആ ചെറിയ
പട്ടണത്തില്‍നിന്നും ടെക്‌സസിലേക്ക് മാറി. ചൂടുള്ള കാലാവസ്ഥ. വീടുകള്‍ക്ക്
താരതമ്യേന വിലക്കുറവ്. അഛന്‍ ഒരു വീടു വാങ്ങി, ഒരു ഗ്യാസ് സ്‌റ്റേഷനും.
ചൂടുള്ളതിനാല്‍ അമ്മ സന്തോഷവതിയാണ്. കേരളത്തിലെപ്പോലെ കപ്പയും കാന്താരിയുമൊക്കെ
നടാം. പോവുന്നതിന് മുമ്പ് എനിക്ക് മിസ്സിസ് സ്‌മിത്തിനോട് സംസാരിക്കാന്‍
സാധിച്ചില്ല. ഈ സമ്മര്‍ അവധിക്ക് കുറച്ചുനാള്‍ കേരളത്തില്‍ പോയിരുന്നു.
തിരികെയെത്തിയത് ടെക്‌സ്സിലേക്കാ!ണ്. പിന്നെ ഒരു വാര്‍ത്ത, നല്ലതോ എന്നറിയില്ല.
എന്റെ വിവാഹം നിശ്ചയിച്ചു. അഛന്റെയും അമ്മയുടെയും ചുമതലകുറയുമല്ലോ! അയാള്‍ എന്റെ
നാട്ടില്‍ നിന്നാണ്. എനിക്ക് മുന്‍പരിചയം ഇല്ല. ഇപ്പോള്‍ സ്‌കൈപ്പില്‍
സംസാരിക്കാറുണ്ട്. വിവാഹശേഷം എനിക്ക് അയാളെ സ്‌നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ
എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത. വിവാഹം കേരളത്തില്‍ വെച്ചായതിനാല്‍ മിസ്സിസ്
സ്‌മിത്തിനെ ഞാന്‍
ക്ഷണിക്കുന്നില്ല.
സ്‌നേഹപൂവ്വം,
വിനീത
പിന്നെയും പല
വേനലവധികള്‍ വന്നുപോയി. സ്‌കൂള്‍ പലപ്രാവശ്യം തുറന്നടച്ചു. പല ഇന്ത്യന്‍ കുട്ടികളും
ഹൈസ്‌കൂളില്‍നിന്നും ഗ്രാഡുവേറ്റ് ചെയ്‌തു. അവരാരും വിനീതയെപ്പോലെ മേരിയാന്റെ
ക്‌ളാസില്‍ സഹായത്തിന് വന്നില്ല. അവര്‍ സ്‌കൂളിലെ ഒന്നാം സ്ഥാനത്തോ രണ്ടാം
സ്ഥാനത്തോ എത്തി. പ്രിന്‍സിപ്പലിനെ അഭിമാനിപ്പിച്ചുകൊണ്ട് അവര്‍ ഐവിലീഗ്
കൊളേജുകളില്‍ പോയി.
ഭൂമി മഞ്ഞണിഞ ശൈത്യമാസത്തിലെ ഒരുദിവസം ടെക്‌സസില്‍
നിന്നൊരു കത്ത് മേരിയാനുവേണ്ടി മെയില്‍ബോക്‌സില്‍ കിടന്നു. പുറത്ത് ഫ്രം അഡ്രസ്
ഉണ്ടായിരുന്നില്ല, ടെക്‌സ്സ്‌പോസ്റ്റ് ഓഫീസിന്റെ മുദ്ര മാത്രം.
തനിക്ക്
കത്ത് എഴുതുവാന്‍ ടെക്‌സസ്സില്‍ ആരാണുള്ളതെന്ന് മേരിയാന്‍ ചിന്തിച്ചു..
വര്‍ഷങ്ങളുടെ മറവിയില്‍ വിനീത ആഴ്‌ന്നു പോയിരുന്നു. കത്ത് പൊട്ടിച്ചപ്പോള്‍
വിനീതയുടേതാണ്. ഓടിച്ചുവായിച്ചു.അവളോട് സംസാരിക്കണമെന്ന് തോന്നി.
സൂര്യകാന്തിപ്പൂക്കളുടെ ബോര്‍ഡറുള്ള പേപ്പര്‍ പലപ്രാവശ്യം നോക്കിയിട്ടും അതിലൊരു
ഫോണ്‍ നമ്പറോ ഈമെയില്‍ അഡ്രസ്സോ കണ്ടില്ല. മേരിയാന്‍ കണ്ണാടിയൂരി കണ്ണീരൊപ്പി.
പിന്നെയും കത്തുവായിച്ചു.
പ്രിയപ്പെട്ട മിസ്സിസ് സ്‌മിത്,
ഇത്രയും
കാലം വാക്കു പാലിക്കാതെ എഴുതാതിരുന്നതില്‍ ക്ഷമിക്കണം. മിസ്സിസ് സ്‌മിത്തിന് സുഖം
തന്നെയല്ലേ?
ഞാന്‍ പണ്ടൊരിക്കല്‍ മിസ്സിസ് സ്‌മിത്തിനോട് ചോദിച്ചില്ലേ
വിവാഹശേഷം അയാളോട് സ്‌നേഹം തോന്നിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന്. അതിനുത്തരം
ഇപ്പോള്‍ അറിയാം. ഞാനും മോളും എന്റെ അഛനുമമ്മയുടെയും കൂടെയാണ് താമസം. ഒരു കുട്ടി
ജനിക്കണമെങ്കില്‍ സ്‌നേഹം വളരേണ്ടന്നും മനസ്സിലായി. ഹൈസ്‌കൂള്‍ പാസായ എനിക്ക്
എന്തു ജോലി കിട്ടാനാണ്? ഞാനിപ്പോള്‍ നേര്‍സിങ്ങ് വിദ്യാര്‍ഥിനിയാണ്. എന്റെ
ടൂഷ്യന്‍ ഫീസിന്റെ നല്ലൊരു ഭാഗം തന്ന് അഛന്‍ സഹായിക്കുന്നു.
ചേച്ചി
ഭാഗ്യവതിയാണ്. അവരുടെ ദാമ്പത്യത്തില്‍ സ്‌നേഹം വളര്‍ന്നു.
അഛനുമമ്മയും
താമസിയാതെ അങ്കിളിനെ കാണുവാന്‍ വരുന്നുണ്ട്. ഞാനും വരും. പഴയ പട്ടണത്തില്‍ പോയി
ഓര്‍മ്മകളിലൂടെ നടക്കാമല്ലോ. അപ്പോള്‍ മിസ്സിസ് സ്‌മിത്തിനെയും കാണുവാന്‍ വരും.
എന്നോടൊപ്പം മോളും ഉണ്ടായിരിക്കും. അവളുടെപേര് അറിയേണ്ടേ? `സ്വപ്‌ന' അതിന്റെ
അര്‍ഥം സ്വപ്‌നം. ഇപ്പോള്‍ അവളാണെന്റെ സ്വപ്‌നം. മറുപടികിട്ടിയാല്‍
കൊള്ളാം.
സ്‌നേഹത്തോടെ,
വിനീത
മേരിയാന്‍ വീണ്ടും
കണ്ണുതുടച്ച് കടലാസ്സില്‍ ഫോണ്‍ നമ്പര്‍ പരതി.
റീനി മമ്പലം
(reenimambalam@gmail.com)
പുറകെ കമന്റുമായി വരുന്നുണ്ട്. റീനിയുടെ
മറ്റ് കഥകളെ അപേക്ഷിച്ച് ഇത് അത്ര നന്നായില്ലെന്ന്
എനിക്ക് തോന്നുന്നു. എന്തായാലും മുതുക്കൻ
മൂരി എന്ത് പറയുന്നു എന്ന് കാത്തിരിക്കാം,.