വേദനപ്പിച്ചുവെന്ന് സങ്കടം പറഞ്ഞ് മോഹന്‍ലാലും, വിവാദങ്ങള്‍ക്കില്ലെന്ന്
പറഞ്ഞ് തിരുവഞ്ചൂരിനും അത്രക്ക് പെട്ടന്ന് ഒഴിഞ്ഞു മാറാന്‍ കഴിയുന്നതല്ല `ലാലിസം
വിവാദം'കാരണം ഇവിടെ മോഹന്‍ലാലിന്റെ ലാലിസം ടീമിന് നല്‍കിയത് സര്‍ക്കാര്‍ ഖജനാവിലെ
അതായത് പൊതുജനത്തിന്റെ 1.63 ലക്ഷം രൂപയാണ്. അഴിമതി കാണിച്ച് നഷ്‌ടപ്പെടുന്ന
പണത്തിന് ജനം സമരം ചെയ്യുന്നത് പോലെ തന്നെ ജനത്തിന് ചോദ്യം ചെയ്യാനുള്ള അവകാശം ഈ
വിഷയത്തിലുമുണ്ട്.
ലാലിസം പോഗ്രാം അവതരിപ്പിക്കാന്‍ താനും ടീമും വേണ്ടത്
പോലെ പ്രാക്‌ടീസ് ചെയ്‌ത് തയാറായിട്ടില്ല എന്ന് ലാല്‍ പറഞ്ഞുവെന്നും എന്നിട്ടും
തങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് ലാല്‍ പോഗ്രാം അവതരിപ്പിക്കാന്‍ വന്നതെന്നും
മുഖ്യമന്ത്രി തന്നെ പറയുന്നു. ഈ വാചകത്തില്‍ തന്നെയുണ്ട് തികഞ്ഞ
ജനാധിപത്യവിരുദ്ധത. ദേശിയ ഗെയിംസ് പോലെ നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന
ഒന്നിന്റെ ഉദ്‌ഘാടന വേദിയില്‍ ലക്ഷങ്ങള്‍ മുടക്കി ഒരു പോഗ്രാം ഒരുക്കുമ്പോള്‍
അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു.
ഇരുപത് ലക്ഷത്തില്‍ താഴെ ബജറ്റില്‍ മലയാളത്തിന്റെ വിഖ്യാത ഗായകന്‍ യേശുദാസിന്റെ
ഒരു പൂര്‍ണ്ണസംഗീത പരിപാടി അവതരിപ്പിക്കാന്‍ കഴിയുമെന്നിരിക്കെ രതിഷ് വേഗ എന്ന
താരതമ്യേന പുതുമുഖ സംഗീത സംവിധായകനും ടീമും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം
ഇന്‍വെസ്റ്റ് ചെയ്‌ത് വിദേശത്ത് പോയി ലക്ഷങ്ങള്‍ കൊയ്യാമെന്ന വ്യാമോഹത്തില്‍
ഒരുക്കിയ ലാലിസം എന്ന ഷോ ഒരു രീതിയിലും നടത്താന്‍ പാടില്ലായിരുന്നു. കാരണം ലാലിസം
എന്നത് കേരളത്തിന്റെ ഇമേജോ തനതായ സംസ്‌കാരത്തെയോ പ്രതിനിധീകരിക്കുന്നല്ല ഒന്നല്ല.
ഒരിക്കലും ഒരു വിവാദങ്ങളും നടത്താത്ത കേരളത്തിന്റെ അഭിമാനമായ മട്ടന്നൂര്‍
ശങ്കര്‍കുട്ടി പോലും ലാലിസത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത് ഇവിടെ
ശ്രദ്ധേയമാണ്. ഒരു കോടി ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ വാദ്യകലാലയം
സ്ഥാപിക്കുമായിരുന്നുവെന്ന് മട്ടന്നൂര്‍ പറയുന്നു. അതിന് പോലും തയാറാകാത്ത
സര്‍ക്കാരാണ് ലാലിസം എന്ന പേരില്‍ ലക്ഷങ്ങള്‍ വെറുതെ പൊടിച്ചു കളിഞ്ഞത്.
പൊതുജനത്തിന്റെ പണം ലാലിസമെന്ന പേരില്‍ ഒരു ഗാനമേളയുടെ നിലവാരം മാത്രമുള്ള
പരിപാടിക്ക് വാരി വിതറിയപ്പോള്‍ അതിന്റെ സുതാര്യത, നിയമപരമായ കാര്യങ്ങള്‍
എന്നിവയൊന്നും ഉറപ്പുവരുത്തയിരുന്നില്ല മറിച്ച് പൊങ്ങച്ചക്കാരായ
പ്രഞ്ചായേട്ടന്‍മാര്‍ കാശ് വിതറിയത് പോലെയാണ് സര്‍ക്കാര്‍ സാധാരണക്കാരന്റെ
പണമെടുത്ത് അമ്മാനമായിട് എന്ന് ഓര്‍മ്മിക്കണം.
ഇനി ലാലിസം വിവാദത്തിന്റെ
മറ്റൊരു സാമൂഹിക രാഷ്‌ട്രീയ വശം കൂടി പരിശോധിക്കേണ്ടതുണ്ട്. എങ്ങനെയാണ് ലാലിസം
എന്ന അറുബോറന്‍ പരിപാടി ഒരു വിവാദമാകുന്നത്. പാട്ട് റിക്കോര്‍ഡ് ചെയ്‌ത് പ്ലേ
ചെയ്യുന്നതിനൊപ്പം ലാല്‍ ചുണ്ടനക്കി ജനത്തെ പറ്റിക്കും എന്നതായിരുന്നു സംവിധായകന്‍
രതീഷ് വേഗയുടെ പരിപാടി. എന്നാല്‍ വേണ്ടത്ര സാങ്കേതിക മികവോ, പ്ലാനിംഗോ
ഇല്ലാതത്തതിനാല്‍ പരിപടി പൊളിഞ്ഞു. എന്നാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ഈ പരിപാടിയുടെ
സംഘാടകരായ സര്‍ക്കാര്‍ തയാറായിട്ടില്ല. കുറ്റം ഏറ്റെടുത്ത് മാപ്പു പറയാന്‍
മോഹന്‍ലാലും തയാറായില്ല. ഇത് പുറത്തു കൊണ്ടു വരേണ്ട മാധ്യമങ്ങളാവട്ടെ, ലാലിസം
ഗംഭീരം എന്നും, ലാലിസത്തില്‍ ജനങ്ങള്‍ ആറാടിയെന്നും ഒന്നാം പേജില്‍ മത്തങ്ങ നിരത്തി
ജനങ്ങളെ കബളിപ്പിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ തങ്ങളുടെ റോള്‍ ഭംഗിയായ ചെയ്‌തു.
ഫാസിസത്തിനെതിരെ ചുംബന സമരം നടത്തി പ്രതിഷേധിച്ച സോഷ്യല്‍ മീഡിയ, കെഎം
മാണിക്കെതിരെ എന്റെ വക 500 സമരം അഴിച്ചു വിട്ട സോഷ്യല്‍ മീഡിയ മോഹന്‍ലാലിനെയും
സര്‍ക്കാരിനെയും ഒരുപോലെ ചോദ്യം ചെയ്‌തു. പരിപാടി മോശമായപ്പോള്‍ അയ്യോ
ലാലേട്ടന്റെയല്ലേ എന്ന് പറഞ്ഞ് മിണ്ടാതെയിരുന്നില്ല നിശിതമായി
വിമര്‍ശിച്ചു,ചോദ്യം ചെയ്‌തു. ലാലിസം വിവാദമിയാത് ഇങ്ങനെയാണ്. സോഷ്യല്‍
മീഡിയയില്‍ പ്രതിഷേധം ഇരച്ചപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഈ വിഷയം ചര്‍ച്ച
ചെയ്യേണ്ടി വന്നു. സര്‍ക്കാരിന് പ്രതികരിക്കേണ്ടി വന്നു. എന്തിന് മോഹന്‍ലാല്‍
വാങ്ങിയ പണം തിരിച്ചു കൊടുക്കാമെന്ന് പറയുന്ന സ്ഥിതിയിലെത്തി. വേദന കാരണം
എന്നൊക്കെ പറയാമെങ്കിലും പ്രതിഷേധം വന്നപ്പോഴാണ് ലാല്‍ പണം മടക്കുന്നതെന്നത്
ശ്രദ്ധേയമാണ്. അല്ലെങ്കില്‍ പരിപാടി മോശമായിപ്പോയപ്പോള്‍ തന്നെ എന്തുകൊണ്ട് പണം
മടക്കി നല്‍കുമെന്ന് പറഞ്ഞില്ല. ഇവിടെ കേരളീയ സമൂഹത്തില്‍ സോഷ്യല്‍ മീഡിയ
ഉത്തരവാദിത്വ ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന റോള്‍ ചെയ്യുകയാണ് എന്ന് പറയാതെ
വയ്യ.
പരിപാടിയില്‍ ലാലിസം മാത്രമാണ് മോശമായത് എന്നു പറഞ്ഞ
തിരുവഞ്ചൂരിന്റെ വാദവും ശരിയല്ല. ദേശിയ ഗെയിംസിന്റെ സംഘടനത്തില്‍ എവിടെയും
പാകപ്പിഴകളും അഴിമതി ആരോപണങ്ങളുമാണ് എന്നത് ഏറെ ശ്രദ്ധേയം തന്നെയാണ്.
അതിന്റെയൊരു ഭാഗം മാത്രമാണ് പൊളിഞ്ഞു പോയ ലാലിസം.
മമ്മൂട്ടിയും,
ഉണ്ണികൃഷ്‌ണനും, ജോയ് മാത്യുവും ലാലിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
കലാപ്രവര്‍ത്തനത്തിന്റെ റിസ്‌കും പ്രശ്‌നങ്ങളും ടെന്‍ഷനും മാനിക്കണമെന്നും
ലാലിനെപ്പോലെ മികച്ച കലാകാരനെ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കരുത് എന്നുമാണ്
മമ്മൂട്ടിയുടെ അഭ്യര്‍ഥന. തീര്‍ച്ചയായും മമ്മൂട്ടി പറഞ്ഞത് ശരി തന്നെയാണ്.
അല്ലെങ്കിലും മോഹന്‍ലാല്‍ കരുതികൂട്ടി ഇങ്ങനെയൊരു പരിപാടി മോശമാക്കിയെന്നോ
സര്‍ക്കാര്‍ ഖജനാവിലെ പണം തട്ടിയെടുത്തെന്നോ ആരും ആരോപണം ഉന്നയിക്കുന്നില്ലല്ലോ.
ഇവിടെ പ്രശ്‌നം വേണ്ടത്ര തയാറെടുപ്പുകളില്ലാതെ നാഷണല്‍ ഗെയിംസ് വേദിയില്‍
ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കരുത് എന്നത് തന്നെയാണ്. മുഖ്യമന്ത്രിയല്ല ഇനി
ആരു തന്നെ സമര്‍ദ്ദം ചെലുത്തിയാലും ലാല്‍ അതിന് തയാറാകരുതായിരുന്നു.
എന്തായാലും പണം തിരിച്ചുനല്‍കാനുള്ള ലാലിന്റെ തീരുമാനം സ്വാഗതാര്‍ഹം തന്നെ.
അനര്‍ഹമായ പണം വിമര്‍ശനങ്ങള്‍ വരുമ്പോള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത് തന്നെ
അഴിമതി കാണുന്ന രാഷ്‌ട്രീയക്കാര്‍ക്ക് ഒരു മാതൃകയാണെന്ന് ജോയ് മാത്യു
പറയുകയുണ്ടായി. അതുകൊണ്ട് മോഹന്‍ലാലിനെ നമുക്ക് ഒഴിവാക്കി നിര്‍ത്താം.
വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ വാദത്തെ ഒരു രീതിയിലും അംഗീകരിച്ചു
കൊടുക്കേണ്ടതില്ല. ദേശിയ ഗെയിംസിനായി മുടക്കിയ പണത്തിന്റെ, അത് ലാലിസത്തിനായാലും
എന്തിന് വേണ്ടിയായാലും, സുതാര്യത ഉറപ്പുവരുന്നത് വരെ മാധ്യമങ്ങള്‍ സംസാരിച്ചു
കൊണ്ടേയിരിക്കണം. മാധ്യമങ്ങള്‍ അത് ചെയ്‌തില്ലെങ്കില്‍ നവമാധ്യമങ്ങള്‍ അത്
ചെയ്യുമെന്ന് തെളിയിച്ചിരിക്കുന്നു. നഷ്‌ടപ്പെട്ട് പോകുന്നത് പരമ്പാരാഗത
മാധ്യമങ്ങളുടെ സ്‌പെയ്‌സ് തന്നെയാണ്.
എന്തായാലും ലാലിസം ഒരു അടഞ്ഞ
അധ്യായമല്ല, ഇനിയും തുറന്ന് വീണ്ടും വീണ്ടും വിമര്‍ശിക്കേണ്ട ഒരു വിഷയം
തന്നെയാകുന്നു. പാവം ലാലല്ലേ എന്ന് കാണിച്ച് രക്ഷപെടാമെന്ന് ഒരു സര്‍ക്കാരും
വിചാരിക്കുകയും വേണ്ട.
'കമ്മ്യൂണിസം', 'ഹിന്ദുയിസം', ബാപ്റ്റിസം, ജൂദയിസം, റേസിസം എന്നെല്ലാം 'ഇസ'ങ്ങൾ അനവധിയുണ്ട്. അതെല്ലാം തന്നെ മനസ്സിലാക്കാൻ പ്രയാസമില്ലാ ത്തവിധം വിശദീകരണങ്ങൾ ഉള്ളതുമാണ്. 'ലാലിസം' എന്നാൽ കേരളത്തിൽ സിനിമാരംഗത്തു പ്രശസ്തനായ ഒരു നടനെ ചുറ്റിപ്പറ്റി അടുത്തകാലത്ത് ഉണ്ടാക്കിയ പേരു മാത്രമാണെന്നു കാണുന്നു. എന്താണ് 'കമ്മ്യൂണിസം', 'ഹിന്ദുയിസം', 'ബാപ്റ്റിസം' ഒക്കെ പോലെ ലാൽ-ഇസം കാണിച്ചു തരുന്ന ക്രിയ, തത്വം, അല്ലെങ്കിൽ മഹാന്മ്യം എന്നതു വ്യക്തമല്ല. മോഹന ലാൽ സിനിമയിൽ നന്നായി അഭിനയിക്കുന്ന ഒരു നടൻ എന്നല്ലാതെ എന്താണ് ഒരു ഇസമായി ഉണ്ടാക്കിയിരിക്കുന്നത്? ഇതിനെപ്പറ്റി അറിയാവുന്നവർ വിശദീകരിക്കുമോ?
'ലാൽ ഷോ', 'ലാൽ നൈറ്റ്', 'ലാൽ തിമിർപ്പ്', 'ലാൽ പ്രകടനം', ലാൽ വിളി' എന്നൊക്കെയെങ്കിൽ ഈ ചോദ്യമുണ്ടാവില്ല. സോഷ്യൽ ആയിട്ടോ പൊളിറ്റിക്കലായിട്ടോ ഒരു നാമം ഉണ്ടാക്കി മോഹന ലാലിനെ ഉയർത്താൻ ഉദ്ദേശിച്ചെതെങ്കിൽ മേൽപ്പറഞ്ഞ പേരുകൾ എന്തെങ്കിലുമാണ് ഇടേണ്ടിയിരു ന്നത്. മോഹനലാലിനെ സംബന്ധിച്ചിടത്തോളം അർത്ഥമില്ലാത്ത വാക്കാണ് 'ലാലിസം'. പത്രക്കാരും ഭാഷാപണ്ഡിതരും ഒക്കെ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ?