ഭാര്യ സുനന്ദയുടെ മരണം സംബന്ധിച്ച് മാധ്യമ വിചാരണയ്‌ക്ക് നിന്നുകൊടുക്കുന്നില്ല
എന്നുവെച്ച് താനൊരു വില്ലനൊന്നുമല്ലെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
നിരുത്തരവാദപരമായ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നതില്‍ ഖേദമുണ്ട്-
ഇമലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
താന്‍
ബി.ജെ.പിയിലേക്കാണെന്ന കിംവദന്തികളും അദ്ദേഹം ശക്തിപൂര്‍വ്വം നിഷേധിച്ചു. ഇന്ത്യ
എന്ന ആശയത്തിന് എതിരാണ് ബി.ജെ.പിയുടെ നയങ്ങള്‍. അത്തരമൊന്നിനോട് സഹകരിക്കാന്‍
തനിക്കാവില്ല.
ഡല്‍ഹി ഇലക്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജയ്യത ഇല്ലാതായി. കേന്ദ്രത്തിലെ ഇപ്പോഴത്തെ ഭരണം കൂടുതലും പ്രസംഗത്തിലും
ഒച്ചാപ്പാടിനുമപ്പുറത്തേക്ക് പോകുന്നില്ല.
മതസ്വാതന്ത്ര്യത്തിനെതിരേ ഉയരുന്ന
വെല്ലുവിളികളോട് പ്രധാനമന്ത്രി പ്രതികരിക്കാത്തതിനേയും തരൂര്‍ വിമര്‍ശിച്ചു.
സുനന്ദയുടെ മരണത്തെപ്പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന നിലയ്‌ക്ക്
തനിക്കെതിരേ അപവാദം പ്രചരിപ്പിക്കുന്നതില്‍ നിരാശയുണ്ട്. ഭാര്യയുടെ ദുഖകരമായ
മരണത്തെപ്പറ്റി പോലീസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ വെറുതെ പ്രസ്‌താവനകള്‍ താന്‍
നടത്തിയാല്‍ അതു നിരുത്തരവാദപരമാകും. മാത്രമല്ല ഇതു കുടുംബാംഗങ്ങളുടെ വേദനാജനകമായ
കാര്യവുമാണ്.
നിര്‍ഭാഗ്യവശാല്‍ തന്റെ മൗനം കുറ്റസമ്മതത്തിനു തുല്യമായി ചില
ദോഷൈകദൃക്കുകള്‍ വ്യാഖ്യാനിക്കുന്നു. മാധ്യമങ്ങളുടെ സൗകര്യത്തിനനുസരിച്ച്
സ്‌ക്രീനിലെ വിചാരണയ്‌ക്ക് വിധേയനാകാന്‍ താന്‍ വിസമ്മതിക്കുന്നതിനാല്‍ താനൊരു
വില്ലനായി ചിലര്‍ ചിത്രീകരിക്കുന്നു. ഒരു പോലീസ് അന്വേഷണത്തിനിടയില്‍ ഇതൊക്കെ
അനുചിതമാണെന്നവര്‍ മറക്കുന്നു.
ചിലര്‍ തന്റെ രാജി ആവശ്യപ്പെടുന്നു.
എന്തിന് എന്നു വ്യക്തമല്ല. തനിക്കെതിരേ ഒരു കേസുപോലും ചാര്‍ജ് ചെയ്‌തിട്ടില്ല.
യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമില്ലെങ്കിലും മാധ്യമങ്ങളില്‍കൂടി ഉയരുന്ന
ആരോപണങ്ങളുടെ പേരില്‍ കഠിനാധ്വാനത്തിലൂടെയും ജനകീയ വോട്ടിലൂടെയും നേടിയ സ്ഥാനം
രാജിവെയ്‌ക്കണമെന്നു പറഞ്ഞാല്‍ അതെന്തൊരു ജനാധിപത്യമാണ്?
നമുക്ക് നീതിയും
നിയമവുമുണ്ട്. താനതിനെ എന്നും അനുസരിച്ചിട്ടേയുള്ളൂ. തന്റെ മൗനം
ശരിയായിരുന്നുവെന്ന് നിയമവും കോടതിയും തെളിയിക്കുമെന്ന് ഉറപ്പുണ്ട്. മനസാക്ഷിപരമായ
കാര്യങ്ങളില്‍ ശത്രുപക്ഷത്ത് നില്‍ക്കുന്ന മാധ്യമങ്ങളുടെ അംഗീകാരമൊന്നും വേണ്ട.
തന്റെ മനസാക്ഷി സംശുദ്ധമാണ്. സത്യം വിജയിക്കുമെന്ന് ഉറപ്പുണ്ട്. ടെലിവിഷന്‍
റേറ്റിംഗിനുവേണ്ടിയുള്ള സിദ്ധാന്തങ്ങളല്ല വിജയിക്കുക- അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പിന്തുടരുന്ന ആശയങ്ങള്‍ക്കെതിരേ ദശാബ്‌ദങ്ങളായി താന്‍ നിലപാടുകള്‍
എടുക്കുന്നുണ്ട്. തന്റെ 15 പുസ്‌തകങ്ങളിലും ലേഖനങ്ങളിലുമെല്ലാം സ്വതന്ത്രവും
ലിബറലും വൈവിധ്യവുമുള്ള ഇന്ത്യയെ ആണ് താന്‍ ചിത്രീകരിച്ചത്. ബി.ജെ.പിയുടെ ഇന്ത്യ
ഇതല്ല.
മീഡിയകളിലൂടെയും പബ്ലിക് റിലേഷനുകളിലൂടെയും എത്രയൊക്കെ
ഒളിച്ചുവെച്ചാലും താന്‍ വിശ്വസിക്കുന്ന ഇന്ത്യ എന്ന ആശയത്തിനെതിരായ സംഘടനയായാണ്
ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അതിനുള്ള സംവിധാനമായി ബി.ജെ.പി മാറിയത്
സങ്കടകരമാണ്. അത്തരമൊരു പാര്‍ട്ടിയില്‍ താന്‍ ചേരുമെന്നു പറയുന്നതില്‍ ഒരു
യുക്തിയുമില്ല.
ഇക്കാര്യത്തിലും മാധ്യമങ്ങളാണ് തന്റെ വാക്കുകള്‍
വളച്ചൊടിക്കുന്നത്. ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല, ചേരുന്നില്ല. കോണ്‍ഗ്രസിന്റെ
ആശയങ്ങളിലാണ് താന്‍ അഭയം കണ്ടെത്തിയത്. മാധ്യമങ്ങള്‍ എത്ര ശ്രമിച്ചാലും പാര്‍ട്ടി
മാറാന്‍ താന്‍ ഒരുക്കമല്ല.
പ്രധാനമന്ത്രിയെ പുകഴ്‌ത്തിയും അദ്ദേഹത്തെ
അജയ്യന്‍ എന്ന പരിവേഷം ചാര്‍ത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍
രാഷ്‌ട്രീയത്തില്‍ നടന്നുവരുന്നത്. ബി.ജെ.പിയുടെ ലോക്‌സഭാ വിജയത്തോടെ ഇത്
അനിയന്ത്രിതമായി. പക്ഷെ ഡല്‍ഹിയില്‍ എ.എ.പി വന്നതോടെ ഈ അജയ്യത വെറുമൊരു
പ്രചാരണം മാത്രമാണെന്ന് വ്യക്തമായി. ദേശീയരംഗം ബി.ജെ.പിയും മോദിയും
കയ്യടക്കിവെച്ചിരിക്കുകയാണ്. കൂടുതലും പ്രസംഗങ്ങളും ഫോട്ടോ എടുപ്പും. സ്വന്തം
പ്രചാരണത്തിന്റെ ഇരയായി പ്രധാനമന്ത്രി മാറിയിരിക്കുന്നു. ഇതു മാറിയില്ലെങ്കില്‍
നന്നല്ല എന്നാണ് ഡല്‍ഹി വിജയം സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രിയും
മന്ത്രിമാരും നല്ല പ്രസംഗങ്ങള്‍ നടത്തുന്നു. പക്ഷെ അതിനനുസരിച്ച് ഭരണം നടത്താനോ
കാര്യങ്ങള്‍ നീക്കാനോ കഴിയുന്നില്ല. ഉദാഹരണത്തിന് സ്വച്ഛ് ഭാരത് പ്രസ്ഥാനം. അത്
ഫോട്ടോ എടുക്കാനുള്ള ഒരു വേദി മാത്രമാകില്ല എന്നു കരുതിയതാണ് താനും അതില്‍
ചേര്‍ന്നത്. തിരുവനന്തപുരത്ത് താനും സഹപ്രവര്‍ത്തകരും കൂടി ഒരു പ്രദേശം
ശുചിയാക്കി. ദീര്‍ഘകാല പദ്ധതിയുടെ ആവശ്യം കണക്കിലെടുത്ത് ഒരു ബയോഗ്യാസ് പ്ലാന്റ്
തങ്ങള്‍ സംഭാവന ചെയ്‌തു. തുടര്‍ന്ന് സമീപത്തെ ഒരു കനാല്‍ പുനരുജ്ജീവിപ്പിക്കുകയും
ജലസ്രോതസ് തുറന്നുവിടുകയും ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു
സമര്‍പ്പിച്ചു. വലിയ പാരിസ്ഥിതിക മാറ്റത്തിനു വഴിയൊരുക്കുന്ന കാര്യമാണിത്. പക്ഷെ
മാസങ്ങളില്‍ കഴിഞ്ഞിട്ടും ഒരു മറുപടി പോലും കിട്ടിയില്ല. ചുരുക്കത്തില്‍ ക്യാമറയും
മൈക്കും പോയിക്കഴിഞ്ഞാല്‍ വികസനവും ശുചിത്വവുമൊക്കെ അങ്ങനെ കിടക്കും. മോഡല്‍ വില്ലേജ്
പദ്ധതിക്ക് ചില്ലിപൈസ പോലും അനുവദിച്ചിട്ടില്ലെന്നതും ഓര്‍ക്കണം. പ്രഖ്യാപനങ്ങള്‍
ഉണ്ടാകുന്നു. അതു നടപ്പിലാകുന്നില്ല.
അതേസമയം, അത്യാധുനിക
ശാസ്‌ത്രത്തേക്കാള്‍ കേമമാണ് നമ്മുടെ പുരാതന അറിവുകളെന്നു കൊട്ടിഘോഷിച്ച്
പാഠപുസ്‌തകങ്ങള്‍ മാറ്റിയെഴുതാനും മറ്റും കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു.
സാമ്പത്തികമോ, രാഷ്‌ട്രീയമോ, ധാര്‍മ്മികമോ, സത്യമോ ആയ ഏതു കാര്യത്തിലും
പിന്തിരിപ്പന്‍ ആശയഗതി പിന്തുടരുന്ന ആര്‍.എസ്.എസിന്റെ കാക്കിധാരികള്‍ കാര്യങ്ങള്‍
ഏറ്റെടുത്തിരിക്കുന്നു.
സാമ്പത്തിക രംഗത്ത് പരിഷ്‌കാരങ്ങള്‍ വരുത്തുകയെന്ന
പ്രധാനമന്ത്രിയുടെ അജണ്ടയ്‌ക്ക് രാഷ്‌ട്രീയ പിന്‍ബലം, പിന്തിരിപ്പന്‍
ആശയഗതിക്കാരുടെ സംഘടനകളാണ് തുണ എന്ന വൈരുദ്ധവും നിലനില്‍ക്കുന്നു.
വികസനവും ഉയര്‍ച്ചയും മുദ്രാവാക്യമാക്കി അധികാരത്തിലേറിയ മോദി ഏറ്റവും
പിന്തിരിപ്പന്‍മാരെ കയറൂരി വിട്ട് രാജ്യം ഭിന്നിപ്പിക്കാന്‍ നോക്കുന്നു.
ഇത്തരക്കാരെ നിലയ്‌ക്ക് നിര്‍ത്താത്തതാണ് മോദിയുടെ പരാജയം.
കൊട്ടിഘോഷിക്കപ്പെട്ട പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന് അവസാനം
അദ്ദേഹം പറഞ്ഞത് വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. മതത്തിന്റെ പേരില്‍ ഭിന്നിപ്പ്
ഉണ്ടായില്ലെങ്കില്‍ ഇന്ത്യ മുന്നേറുമെന്ന്. ഇല്ലെങ്കില്‍ വികസനമൊക്കെ നടക്കാതെ
പോകുമെന്ന്. വിദേശമൂലധനം വേണമെന്നു പറയുമ്പോള്‍ തന്നെ ക്രിസ്‌ത്യാനികളും
മുസ്‌ലീങ്ങളും വേണ്ടെന്നു പറയുന്ന ഭൂരിപക്ഷ അധീശ മനോഭാവവും മതതീവ്രവാദവും വികസനവുമായി
ഒത്തുപോകില്ല. ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ ഒന്നുകില്‍ മോദി ആഗ്രഹിക്കുന്നില്ല.
അല്ലെങ്കില്‍ അതിനു കഴിയുന്നില്ല.
ഹിന്ദു അധീശ ചിന്ത പുലര്‍ത്തുന്ന
ആശയത്തിലാണു പ്രധാനമന്ത്രി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ
രാഷ്‌ട്രീയ പിന്തുണയും അവരില്‍ നിന്നാണ്. ഇവരാണ് ഹിന്ദുക്കളല്ലാത്തവര്‍ വീണ്ടും
ഹിന്ദുമതത്തിലേക്ക് മാറണമെന്നും അല്ലാത്തവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും
പറയുന്നത്.
ഘര്‍വാപസി പോലുള്ള പരിപാടികളിലൂടെ വിദേശനിക്ഷേപത്തേയും
ആട്ടിയോടിക്കുകയാണെന്നത് മോദിയും കൂട്ടരും മനസിലാക്കണം.
മതപരമായ സംഘര്‍ഷം
ഒറ്റപ്പെട്ട സംഭവമല്ല. സ്വന്തം അനുചരരെ നിലയ്‌ക്ക് നിര്‍ത്തുകയും,
ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്‌തില്ലെങ്കില്‍ വാഗ്‌ദാനം
ചെയ്‌ത സാമ്പത്തിക വികസനമൊന്നും ഉണ്ടാവുകയില്ല.
വാഗ്‌ദാനം പാലിക്കാന്‍
അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസ് അടുത്ത ഇലക്ഷനുവേണ്ടി
തയാറായി ഇരിപ്പുണ്ട്.