ശ്രീ.നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് ജൈത്രയാത്ര നടത്തിയപ്പോള്‍ വളരെയേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ആ കൂട്ടത്തില്‍ എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു പ്രമുഖ വ്യക്തിയുണ്ട്. ശ്രീ.വയലാര്‍ രവി, കാരണം ഉണ്ടായാലും ഇല്ലെങ്കിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാവം വിളിക്കുമ്പോഴേ ഇവിടെ എത്തുമായിരുന്നു. അദ്ദേഹത്തെ മാലയിട്ടു സ്വീകരിക്കുന്നത് മലയാളികള്‍ക്ക് ഒരു ഹരമായിരുന്നു. വയലാറിന്റെ പ്രത്യേക ഗുണം അദ്ദേഹത്തിന്റെ വിനയമായിരുന്നു. ജോലിത്തിരക്കുണ്ടെങ്കിലും മടികൂടാതെ എപ്പോള്‍ വിളിച്ചാലും ്‌മേരിക്കയിലെത്തുമായിരുന്നു. വളരെ ആത്മാര്‍ത്ഥത ഉള്ള മനുഷ്യനായിരുന്നു. പ്രസ്താവനകള്‍ ഇറക്കാന്‍ യാതൊതു കൂസലുമില്ലായിരുന്നു. ഡല്‍ഹിയില്‍ ചെന്നു കഴിയുമ്പോഴെ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് അര്‍ദ്ധശങ്കകൂടാതെ അദ്ദേഹം ഉറപ്പു നല്‍കുമായിരുന്നു. പല ഉറപ്പുകളും അദ്ദേഹം ഇവിടെ നിന്നു കൊണ്ടു പോയിട്ടുണ്ട്. ഇനി ആരോടാ ചോദിക്കാ?
ഇപ്പോള്‍ ഒരു ഗുണം സംഭവിച്ചിരിക്കുന്നത്- ഡല്‍ഹിയില്‍ പുതിയൊരു ആപ്പു വെയ്ക്കുന്ന പാര്‍ട്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹവുമായി വയലാറിനു പിടിപാടുണ്ടോ ആവോ? എന്തായാലും ഒന്നു ശ്രമിക്കുന്നതില്‍ എന്തു തെറ്റിരിക്കുന്നു. കാരണം എല്ലാ പ്രസ്താവനകളുടെയും സ്റ്റാട്യൂട്ടറി കാലാവധി രണ്ടു വര്‍ഷമാണ്. ഈ രണ്ടു വര്‍ഷത്തിനകം വൈകിയ പ്രസ്താവനകള്‍ ആപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നാല്‍ നമ്മള്‍ പ്രവാസികള്‍ രക്ഷപ്പെട്ടു. അവസാനം അദ്ദേഹം ഇവിടെനിന്നു പോയപ്പോള്‍- എനിക്ക് 88 വയസ്സായെങ്കിലും ആരോഗ്യത്തിനു യാതൊരു കുറവുമില്ല, എന്റെ ചെവികൊണ്ടു കേട്ടതാണ്. നിങ്ങള്‍ പ്രവാസികളെ- ഒന്നും കൊണ്ടും പേടിക്കേണ്ട. ഞാനുള്ളടത്തോളം കാലം വീസയില്ലാതെയും ഇന്‍ഡ്യയിലേക്ക് വരാം എന്ന്! കേട്ടിരുന്ന പ്രവാസികളെല്ലാം തുണിപറിച്ചിട്ടു ചുമച്ചു-തെറ്റിപ്പോയി- ചിരിച്ചു. എന്തു നല്ല മനുഷ്യനായിരുന്നു. ഹാ.... പ്രവാസികളുടെ കഷ്ടകാലം. വിസയില്ലാതെ കൊടിവെച്ച കാറില്‍ വി.ഐ.പി. തട്ടില്‍ സഞ്ചരിക്കുക-ഉപ്പാപ്പക്കളിയാ?
മറ്റൊരു കാര്യം, വയലാര്‍ മാത്രമല്ല, പ്രധാനപ്പെട്ട ആന്റണിയെയും കാണാനില്ല. ആരോ പറഞ്ഞു ഉമ്മന്‍ചാണ്ടിയേ സഹായിക്കുകയാണെന്ന്. ചാണ്ടുക്കാണെങ്കില്‍ യാതൊരു വിവരവുമില്ല. ഒരു സുപ്രഭാതത്തില്‍ എല്ലാവരോടും പറഞ്ഞു- കള്ളു കുടിക്കാതെ പാലു കുടിക്കാന്‍- ആകെ തലകുത്തി മറിഞ്ഞു. അതിനിടെ മാണി മണി വാങ്ങിച്ചെന്നു വിവാദം- മാണിയുടെ ജീവിത തുടക്കം മണികൊണ്ടല്ലെന്ന് എല്ലാവര്‍ക്കും അറിയാം- പിന്നെന്തിനാണോ പാവം ഉമ്മന്‍ ചാണ്ടിയെ ബേജാറാക്കുന്നത്. പക്ഷെ എന്നിട്ടും ഇരുത്തിപ്പൊറുപ്പിക്കുന്നില്ല. ആന്റണി ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് ഒരു കരിമ്പടവും തൊപ്പിയുമുണ്ടായിരുന്നു. അതു ധരിച്ച ഇന്ദ്രപ്രസ്ഥാനത്തില്‍ ഇരിക്കുന്നതു കണ്ടാല്‍- ഫാന്‍സി ഡ്രസ് കളിക്കുകയാണെന്ന് തോന്നുമെങ്കിലും അതു രണ്ടുമാണ് 'നഹീ....നഹീ' കളുടെ ഇടയില്‍ അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാന്‍ കരുത്തു പകര്‍ന്നതെന്ന് ജനം അടക്കം പറയുന്നു.... എങ്കില്‍പിന്നെ കേരളത്തിന്റെ നന്മയ്ക്ക് വേണ്ടിയെങ്കിലും ആ തൊപ്പിയും കരിമ്പടവും ചാണ്ടിക്കു കൈമാറിയിരുന്നെങ്കില്‍!! അതു ധരിച്ചു കഴിഞ്ഞാല്‍ മാണിപോയിട്ട് സരിതപോലും ചാണ്ടിയുടെ പരിസരത്ത് അടുക്കില്ലായിരുന്നു. ഹാ.... ഇതില്‍പ്പരം കഷ്ടകാലം ഇനി എന്താ ഉണ്ടാകുക!
പനമ്പള്ളി ഗോവിന്ദമേനോന്‍
കൊച്ചിയിലെ സമര്‍ത്ഥനായ കോണ്‍ഗ്രസ് നേതാവായിരുന്നു ശ്രീ. പനമ്പള്ളി ഗോവിന്ദ മേനോന്‍. വാചാലമായി രണ്ടോ മൂന്നോ മണിക്കൂര്‍ പ്രസംഗം- അദ്ദേഹത്തിനും നിഷ്പ്രയാസം. രാഷ്ട്രീയ പ്രസംഗ കലയില്‍ അദ്ദേഹത്തെ വെട്ടിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം അത്ര പരിശുദ്ധമായിരുന്നില്ല. അതുകൊണ്ടാകാം പല തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തോറ്റു. പക്ഷേ അതുകെണ്ടൊന്നും പിന്‍വാങ്ങുന്ന സ്വഭാവക്കാരനല്ലായിരുന്നു അദ്ദേഹം. ഒരു ഫുള്‍ടൈം. രാഷ്ട്രീയക്കാരനായിരുന്നു. അദ്ദേഹം നാടുമുഴുവന്‍ നടന്നു പ്രചരണ യോഗങ്ങളില്‍ പ്രസംഗിച്ചു. സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെ കലവറയില്ലാതെ സഹായിച്ചു. പിന്നീട് പനമ്പള്ളി സ്ഥാനാര്‍ത്ഥിയായി ജയിച്ചപ്പോള്‍ ഈ സ്ഥാനാര്‍ത്ഥികളെല്ലാം അദ്ദേഹത്തെ സഹായിച്ചു. ഇതാണ് ദാര്‍ഘവീക്ഷണം.
റിച്ചാര്‍ഡ് നിക്‌സന്‍
റിച്ചാര്‍ഡ് നിക്‌സനെ വയലാര്‍ രവിക്ക് മാതൃകയായി നിര്‍ദ്ദേശിക്കുക എളുപ്പമല്ലെങ്കിലും മലയാളികള്‍ക്ക് ഇഷ്ടതാരമായ വയലാര്‍ജിയെ നിക്‌സനോട് തന്നെ താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്മാരില്‍ കൗഡല്യനായിരുന്നു നക്‌സന്‍. നിക്‌സന്‍, തൊലിക്കട്ടിക്ക് മഹാകാവ്യമെഴുതിയിട്ടുള്ള ഒരു അസമാന്യ രാഷ്ട്രീയ നേതാവായിരുന്നു. അവസാനം അമേരിക്കന്‍ ജനത അദ്ദേഹത്തെ ഇറക്കിവിട്ടു. രാജിവെച്ച് വിമാനത്തില്‍ കയറുമ്പോഴും പോടാ പുല്ലെ എന്നൊരു പുഞ്ചിരയായിരുന്നു ഈ നേതാവിന്. അതൊക്കെ വയലാര്‍ജിയും കണ്ടു പഠിക്കേണ്ടതാണ്. നിക്‌സന്‍ പല മത്സരങ്ങളിലും തോറ്റും. പക്ഷെ അതുകൊണ്ടാന്നും അദ്ദേഹത്തിന് ഒരു കൂസലുമുണ്ടായില്ല. ഇത് മഹത്തായ തൊലിക്കട്ടിയാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ടാകാം.
ഈ പരാജയത്തിന്റെ മുഖത്ത് നോക്കി കാര്‍പ്പിച്ച് തുപ്പാനുള്ള കഴിവ്- അതാണ് വയലാര്‍ജി ആര്‍ജ്ജിക്കേണ്ടത്. വയലാര്‍ജി തെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മേല്‍വിലാസം നഷ്ടപ്പെട്ടു. അതിന് വയലാര്‍ജി ഉത്തരവാദിയല്ല.
ശ്രീ വയലാര്‍ജീ- ആശ കൈവിടരുത്. ഞങ്ങള്‍ പ്രവാസികള്‍ ഇവിടെയുണ്ട്, ഒപ്പം പ്രശ്‌നങ്ങളും, പ്രസ്താവനകളുമായി- ദയവായി വീണ്ടും വരിക-നാളെ താങ്കളുടേതാണ്-മടിക്കേണ്ട.
പത്രാധിപർ അന്വേ ഷിക്കുന്നത് നന്നായിരിക്കും.