Image

വണ്‍ പീസറ്റേ റ്റൈം(നര്‍മ്മം: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ )

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 24 March, 2015
 വണ്‍ പീസറ്റേ റ്റൈം(നര്‍മ്മം: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ )
സുപ്രസിദ്ധ കണ്‍ട്രീസിംഗര്‍ ജോണീകാഷിന്റെ വളരെ പ്രസിദ്ധമായ ഒരു നമ്പറാണ് 'വണ്‍ പീസറ്റേ റ്റൈം ഡിഡിന്‍ കോസ്മീയേ ഡൈം....' എന്നുള്ള കണ്‍ട്രീസോംഗ്. എഴുപതുകളില്‍ വെസ്റ്റേണ്‍ കണ്‍ട്രീസ്റ്റേഷനുകളില്‍ നിന്നും ജോണിയുടെ കനഗംഭീരമായ ശബിദ വീചികള്‍ അമേരിയ്ക്കന്‍ വ്യോമമണ്ഡലങ്ങളിലങ്ങോളമിങ്ങോളം തരംഗങ്ങള്‍ സൃഷ്ടിച്ചു. ആ സമയങ്ങളിലെല്ലാം ഡോളര്‍ എന്ന കല്‍ഹാരപുഷ്പം പറിച്ചെടുക്കാന്‍ വാഗ്ദത്തനാടായ അമേരിക്കയിലേക്കു പറക്കാന്‍ താറുടുത്തു നില്‍ക്കയാണ് മലയാളി.

ജോണിയുടെ പാട്ടിന്റെ പശ്ചാത്തലം ഇതാണ്: ജോണി 1949 ല്‍ ജനറല്‍ മോട്ടേഴ്‌സിനു വേണ്ടി അവരുടെ അസംബ്ലി ലൈനില്‍ പണിയെടുക്കുന്ന സമയം. അദ്ദേഹത്തിനു ഒരു കറുത്ത കാഡിലാക്ക് സ്വന്തമാക്കണമെന്നു തീരാത്ത മോഹം! അന്നു കാഡിലാക്ക് എന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്ന ഒരു ബ്ലാക്ക് ബ്യൂട്ടിയെ സ്വന്തമാക്കുക എന്നുള്ളതു ഏവരുടേയും സ്വപ്‌നമായിരുന്നു. ജോണിയും മോഹിച്ചു. എന്നാല്‍ തന്റെ മോഹം സാഫല്യമാവാത്ത വെറുമൊരു മോഹം മാത്രമാണെന്നു ജോണയ്ക്കറിയാമായിരുന്നു. തന്റെ വരുമാനം കൊണ്ടു തനിയ്‌ക്കൊരിക്കലും ഒരു കാഡിലാക്ക് വാങ്ങാന്‍ പറ്റില്ല. അതുകൊണ്ടു അദ്ദേഹം അല്പംസോഷ്യലിസ്റ്റു രീതിയില്‍ ചിന്തിച്ചു. ജനറല്‍ മോട്ടേഴ്‌സ് കോടികളുടെ ആസ്തികളുള്ള കമ്പനി. എന്നും വീട്ടിലേക്കു പോകുമ്പോള്‍ കമ്പനിയില്‍ നിന്നും ഓരോ പാര്‍ട്‌സ് ടൂള്‍ ബോക്‌സിലും മറ്റുമായി ആരും കാണാതെ അടിച്ചു മാറ്റുക. ജീ.എം. പോലുള്ള ഒരു വലിയ കമ്പനിയ്ക്കു ഓരോ ദിവസവും ഒന്നോ രണ്ടോ നട്‌സോ, ബോള്‍ട്‌സോ പോയാല്‍ ഹൂ കെയേഴ്‌സ്! ജോണി അല്പം ലോജിക്കോടെ ചിന്തിച്ചു. അങ്ങനെ തന്റെ കുറ്റബോധം ഒന്നു ക്ലിയര്‍ ചെയ്തു. വലിയ, വലിയ പാര്‍ട്‌സൊക്കെ കൂട്ടുകാരന്റെ മൊബേല്‍ ഹോമില്‍ കൂടെ അടിച്ചുമാറ്റി. അങ്ങനെ അനേക വര്‍ഷങ്ങള്‍കൊണ്ടു ആരും കാണാതെ ഒരു കാഡിലാക്കിന്റെ  പാര്‍ട്‌സെല്ലാം ജോണിയുടെ വീടിന്റെ ഗരാജിനുള്ളിലാക്കി. വര്‍ഷങ്ങള്‍കൊണ്ടു സ്വരൂപിച്ചു കൂട്ടിയ പാര്‍ട്‌സെല്ലാം തല്ലിക്കൂട്ടി ഒരു കാഡിലാക്കുണ്ടാക്കി.

ഒരു സുപ്രഭാതത്തില്‍ തന്റെ ഭാര്യയേയും കൊണ്ടു ജോണി തന്റെ പുതിയ കാഡിലാക്ക് ഔദ്യോഗികമായി നിരത്തിലിറക്കി. കാറിന്റെ ആകൃതിയും ചെയ്‌വനയും കണ്ടു കൗതുകകുതുഹികളായ നാട്ടുകാര്‍ അതിശയിച്ചു. കാരണം ഇത്തരം ഒരു ജിഎം മോഡല്‍ കാഡിലാക്ക് മുമ്പെങ്ങും അവര്‍ കണ്ടിട്ടില്ല. അവര്‍ ആകാംക്ഷാഭരിതരായി. അവര്‍ ചോദിച്ചു: 'ജോണീ ഇതേതു വര്‍ഷത്തെ മോഡലാണ്...' ജോണി പറഞ്ഞു, ഇതു 'ഫോട്ടി നൈന്‍, ഫിഫ്റ്റി, ഫിഫ്റ്റിവണ്‍, ഫിഫ്റ്റി റ്റൂ, ഫിഫ്റ്റിത്രീ.... സിക്സ്റ്റി, സിക്സ്റ്റി വണ്‍, സിക്സ്റ്റി റ്റൂ,  സിക്സ്റ്റി ത്രീ.... സെവന്റി, സെവന്റി വണ്‍, സെവന്റി റ്റൂ, സെവന്റി ത്രീ.... ഓട്ടോ മോബീല്‍ ....' എന്ന്.

ഈ കണ്‍ട്രീ സോംഗ് അമേരിക്കന്‍ അന്തരീക്ഷത്തില്‍ പൊടി പൊടിക്കുന്ന കാലത്താണു അങ്ങേതിലെ ശോശാമ്മയും, ഇങ്ങേതിലെ അച്ചാമ്മയും, താഴേതിലെ ചാക്കോച്ചനും, മേലേതിലെ ഈയുള്ളവനും ഇവിടേക്കു വരുന്നത്. എങ്ങനെയെങ്കിലും അമേരിക്കന്‍ ഡോളര്‍ എന്ന ആ 'കല്‍ഹാരപുഷ്പം' പറിച്ചെടുക്കുക; അതായിരുന്നു ഈയുള്ളവന്റെയും ലക്ഷ്യം. കൂടാതെ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് ഈയുള്ളവന്റെ വരവിന്റെ പിന്നില്‍; ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പട്ടികയില്‍ നിന്നും ഒരു പട്ടിണി മരണം കൂടെ ഒഴിവാക്കുക.

കാലപ്രയാണത്തില്‍ മലയാളനാടിന്റെ സന്താനങ്ങളില്‍ നല്ലൊരു ശതമാനം ഓരോന്നോരോന്നായി വന്നു ചേര്‍ന്നു. അങ്ങനെ നാടും ആളും അരങ്ങും ഒഴിഞ്ഞ ഗ്രാമങ്ങളായി മാറി. വന്നവര്‍, വന്നവര്‍ അതതു സ്ഥലങ്ങളില്‍ മത്സരിച്ചു അസോസിയേഷനുകളും, പള്ളികളും തുടങ്ങി. മലയാളിയ്ക്ക് അസോസിയേഷനും, പള്ളിയും അമ്പലവും രാഷ്ട്രീയവുമില്ലാതെ എന്തു ജീവിതം? അസോസിയേഷന്റെയും, പള്ളികളുടെയും സംഖ്യ വളര്‍ന്നു വന്നു വളരും പിളരുകയും, പിളരും തോറും വളരുകയോ, വളരുകയോ, ചെയ്തു.

മാസങ്ങളും, വര്‍ഷങ്ങളും കടന്നു പോയപ്പോള്‍ അച്ചായന്‍മാരും അവരോടൊപ്പം പാരീസുകുട്ടിയും വന്നു. വന്നവരുവരൊക്കെയും 'ബാലാരിഷ്ടതകള്‍' മാറി. അവര്‍ക്കു വീടായി, കൂടായി, മാളികയായി, ബെന്‍സായി, മാസറാട്ടിയായി.... പിന്നെ ബിന്ദു, രേഖ, സിന്ധു, ഗംഗ, യമുന, കാവേരി, പമ്പ, ബ്രഹ്മപുത്ര, നിശ, തമസ്, ആകാശ്, സൂര്യചന്ദ്രാദിതാരവ്യൂഹങ്ങളുടെ പേരുകളുള്ള കുട്ടികളുമായി. ചിലര്‍ക്കു നമ്മുടെ നാടന്‍ ഇഞ്ചിയുടെ ഇംഗ്ലീഷുപേരായ ജിഞ്ചര്‍ എന്നായി. ചിലര്‍ക്കു ഏതോ ലഹരിപദാര്‍ത്ഥത്തിന്റെ പേരുള്ള ബ്രാണ്ടി എന്ന പേര്. ബ്രാണ്ടി എന്നതു അച്ചായന്‍മാര്‍ പിരിമുറുക്കത്തില്‍നിന്നും താല്‍ക്കാലിക മോചനം നേടാന്‍ ഡ്രംസ്റ്റിക്കിന്റെ കൂടെ മേമ്പൊടിയായി ഉപയോഗിക്കുന്ന ഐസിട്ട ഏതോ സ്വര്‍ണ്ണപാനീയമാണല്ലോ? ഒരു തനി ശുദ്ധ ഗതിക്കാരനും, വെജിറ്റേറിയനുമായ ഈയുള്ളവന്‍ ഐസിട്ട ഈ പാനീയം അച്ചായന്‍മാര്‍ ഒറ്റ വീര്‍പ്പിനു വലിച്ച് അല്ലെങ്കില്‍ ഊതികുടിക്കുന്നതു വളരെ കൗതുകത്തോടെ ദൂരെ മാറി നിന്നു വീക്ഷിച്ചിട്ടുണ്ട്. നാട്ടിലാണെങ്കില്‍ 'റ്റച്ചിംഗ്' എന്നൊരു ചെറിയ പരിപാടി കൂടെ ഇതിന്റെ ഭാഗമായിട്ടുണ്ടല്ലോ? ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: സായിപ്പിന്റെ നാട്ടില്‍ വന്നിട്ടു നാട്ടിലേപോലെ റ്റാച്ചിംഗ് നടത്തുന്നതു കുറച്ചിലാണെന്നു നാട്ടിലേപോലെ റ്റച്ചിംഗ് നടത്തുന്നതു കുറച്ചിലാണെന്നു ഒരു അച്ചായന്‍ പറഞ്ഞു തിരുത്തി. അതു ഏതായാലും കാലികം ആയി എഴുതാന്‍ ഇപ്പോള്‍ പ്രയോജനപ്പെട്ടു.
സന്ധ്യയ്ക്കും, യമുനയ്ക്കും, ഗംഗയ്ക്കുമൊക്കെ മാമോദീസയായി, മധുര പതിനാറായി, മധുരപതിനേഴായി, പതിനെട്ടായി, കല്യാണമായി! ഇതിനെല്ലാം സാക്ഷ്യം വഹിച്ചപ്പോള്‍, പിറന്ന മണ്ണില്‍ തന്നെ കിട്ടന്നു ചാവണം എന്നു പിടിവാശി പിടിച്ചു നിന്നിരുന്നു പാവം അപ്പച്ചന്‍മാരേയും, അമ്മച്ചിമാരേയും അമേരിയ്ക്ക, 'കാണിയ്ക്കാന്‍' ഇവിടെ കൊണ്ടുവന്നു മണിമാളികളുടെ നാലുചുവരുകള്‍ക്കുള്ളില്‍ ബദ്ധനസ്ഥരാക്കി! എന്നിട്ടവരുടെ തീരാശാപവും ഏറ്റുവാങ്ങി. വന്നവര്‍ക്കെല്ലാം ഉടനെ ജോലിയും ലഭിച്ചു. ഈ ജോലിയ്ക്കുള്ള ഒരു സവിശേഷത സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ചോദിക്കില്ല എന്ന ഗുണവും, എന്നാല്‍ ശമ്പളമില്ല എന്ന ദോഷവുമാണ്.
ഇതിനോടകം പാരീസുകുട്ടി നാട്ടില്‍നിന്നും വാസ്തുശില്പിയെ വിളിച്ചു തനിനാടന്‍ രീതിയില്‍ ഒരു നാലുകെട്ടുണ്ടാക്കി. അനന്തം അജ്ഞാതം എന്ന റ്റീവി പ്രോഗ്രാമിന്റെ അവതാരകനെ വിളിച്ചു പ്രശ്‌നം വച്ചു നോക്കി. വീടിനുചുറ്റും 'ആയിരം താമരക്കുളങ്ങള്‍ കുഴിച്ചു അരയന്നങ്ങളെ വളര്‍ത്തി'. പ്രാവിന്‍ കൂടുണ്ടാക്കി, അനിയത്തിപ്രാവിനേയും, ജേഷ്ടത്തിപ്രാവിനേയും വളര്‍ത്തി. പിന്നാമ്പുറത്തു ഗസീബോ ഉണ്ടാക്കി, പര്‍ണ്ണശാലയുണ്ടാക്കി....!

താജ്മഹല്‍ റെസ്റ്ററല്‍റിന്റെ ഉടമ ഷാജഹാനും, മുംതാസും മകന്‍ ഔറംഗസീബിന്റെ വിവാഹത്തിനു നാട്ടില്‍ പോയി വന്നപ്പോള്‍ അവര്‍ക്കൊപ്പം പാരീസുകുട്ടിയുടെ അപ്പച്ചനും, അമ്മച്ചിയും അമേരിക്കയിലെത്തി. ലഗ് വാര്‍ഡിയാ എയര്‍പോര്‍ട്ടിലെ കണ്‍ വേയര്‍ ബെല്‍റ്റില്‍ കൂടെ നിശ്ചലമായി നീങ്ങുന്ന അമ്മച്ചിയുടെ ചട്ടയും, നേര്യതും, നുറിയിട്ട മുണ്ടും കണ്ട്, ആശയദാരിദ്ര്യം ബാധിച്ചു നാളുകളായി മനസു മുരടിച്ചിരുന്ന ഇറ്റാലിയന്‍ ക്ലോത്തിംഗ് ഡിസൈന്‍ ഗുസേപ്പേ ഗുച്ചി അമ്മച്ചിയുടെ പടം തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. പുതിയ ഒരു ഫാഷന്റെ തരംഗം അയാളുടെ മനസിലുദിച്ചു. തൊണ്ണൂറ്റി ഒന്‍പതു ശതമാനവും കഷണ്ടി ബാധിച്ച അപ്പച്ചന്റെ കഷണ്ടിതലയില്‍ ക്യാമറായുടെ ഫഌഷ് അടിച്ചപ്പോള്‍ സഹയാത്രികരുടെ കണ്ണുകള്‍ മഞ്ചി പോയി....

അന്നു, ശനിയാഴ്ച പാരീസുകുട്ടിയുടെ വീടിന്റെ വാസ്‌തോലിയായിരുന്നു. വര്‍ണ്ണ പേപ്പറില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ പാരീസുകുട്ടിയുടെ ഫാമിലിറൂമില്‍ കുമിഞ്ഞുകൂടി. വീടിന്റെ ബേസ്‌മെന്റില്‍ നിന്നും പലതരം കുപ്പികള്‍ പൊട്ടുന്ന ശബ്ദം അങ്ങകലെ വച്ചേ കേള്‍ക്കാമായിരുന്നു. മൗനദാഹികളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ചിലരൊക്കെയും വാളുവയ്ക്കാന്‍ പരുവമായവര്‍.... ചിലരുടെ നില്‍പു കണ്ടാല്‍ ഞരമ്പിനു തീപിടിച്ചപോല്‍..... ചിലരുടെ സംസാരങ്ങളും ചുവന്ന കണ്ണുകൊണ്ടുള്ള കൊത്തിവലിക്കുന്ന നോട്ടങ്ങളും അതിരുകടന്നപ്പോള്‍.... 'വേറെയാണു വിചാരമെങ്കില്‍ നേരമായതു ചൊല്ലുവാന്‍' എന്ന മട്ടില്‍ എന്തിനും തയ്യാറായി ചിലര്‍....! വീടിന്റെ ഒഴിഞ്ഞ കോണില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നുംമിണ്ടാത്ത ഭാര്യമാര്‍....! വേറൊരിടത്തു ഭര്‍ത്താക്കന്‍മാരോടു സ്വരചേര്‍ച്ചയില്ലാതെവന്ന വെറുതെ ഒരു ഭാര്യ' യായി മറ്റുചിലര്‍....! ഭാര്യ എന്താണു വരാതിരുന്നത് എന്നു തിരക്കിയപ്പോള്‍ 'ഭാര്യ അത്ര പോരാ' എന്നായി വേറെ ചിലര്‍....! കൂടാതെ പാരീസുകുട്ടിയുടെ ബന്ധുക്കളുടെ കൂട്ടത്തില്‍ പുതുതായി കടല്‍ കടന്നൊരു മാത്തുക്കുട്ടിയും വന്നിരുന്നു.

പുതുതായി വന്ന അപ്പച്ചനും, അമ്മച്ചിയും വണ്‍ പീസറ്റേ റ്റൈം ചില മെറ്റമോര്‍ഫോസിസൊക്കെയും ഉണ്ടായി. ജരനരാദികള്‍ ഒന്നും ലേശമെ ഏല്‍ക്കാത്ത കറുകറുപ്പന്‍ മടിയുള്ള അപ്പച്ചന്‍ ഒരു കയ്യില്‍ എരിയുന്ന മാല്‍ബ്രോ സിഗരറ്റും, മറുകയ്യില്‍ കട്ടിയുള്ള, പൊക്കം കുറഞ്ഞ ഗ്ലാസില്‍ ഐസിട്ട സ്വര്‍ണ്ണപാനീയവും, കയറു പിരിയന്‍ സ്വര്‍ണ്ണമാലയും, സില്‍ക്കു ജുബ്ബായുമായി, സല്‍വാര്‍ കമ്മീസും, ഹൈഹീല്‍ഡു ഷൂസും, കറുത്ത കണ്ണടയും ധരിച്ച അമ്മച്ചിയുടെ കൈ പിടിച്ചു കിച്ചനില്‍ നിന്നും ഇറങ്ങിവരുന്നതു കണ്ടപ്പോള്‍ സ്ത്രീജനങ്ങള്‍ക്കു നാണം വന്നു. അവര്‍ 'ശോ...' എന്നു പറഞ്ഞു കൊണ്ടോടി മറഞ്ഞു. അപ്പച്ചനെ കണ്ടവരെല്ലാം ജിജ്ഞാസയുടെ ആഴക്കയങ്ങളിലേക്കു ഒഴുകി പോയി. വന്നവര്‍ക്കെല്ലാം അറിയണം അപ്പച്ചന് എത്ര വയസായി.... എന്ന്.

അകാലങ്ങളിലെവിടെയോ ഉള്ള കണ്‍ട്രീസ്‌റ്റേഷനിലെ ജാലക വിടവില്‍ കൂടെ ജോണി കാഷിന്റെ പാട്ട് ഒഴുകിയെത്തി. ഫോട്ടിനൈന്‍, ഫിഫ്റ്റി, ഫിഫ്റ്റി വണ്‍, ഫിഫ്റ്റി ടൂ, ഫിഫ്റ്റി ത്രീ... സിക്സ്റ്റി, സിക്സ്റ്റി വണ്‍, സിക്സ്റ്റി റ്റൂ, സിക്സ്റ്റിത്രീ.... സെവന്റി, സെവന്റിവണ്‍, സെവന്റി റ്റൂ, സെവന്റിത്രീ.... സ്ത്രീജനങ്ങള്‍ മൂക്കത്തു വിരല്‍ വച്ചു.

എങ്ങുനിന്നോ.... ബാര്‍ബക്യൂവിന്റെ മണമുള്ള ഒരു തണുത്ത കാറ്റു പാരീസുകുട്ടിയുടെ വാതായന പഴുതിലൂടെ വീണ്ടും കയറിയിറങ്ങി. അപ്പോഴേക്കും ജോണിയുടെ ശബ്ദവീചികള്‍ ആ സന്ധ്യെ യൗവ്വനയുക്തമാക്കിയിരുന്നു.

(പാരീസുകുട്ടിയെ ടോമ്‌സിന്റെ കാര്‍ട്ടൂണില്‍ നിന്നും കടമെടുത്തതാണ്.)


 വണ്‍ പീസറ്റേ റ്റൈം(നര്‍മ്മം: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ )
Join WhatsApp News
A.C.George 2015-03-24 09:56:19
Mr. Varghese Abraham, Denvar:  Very true facts filled with humour. Your narration and explanations are very interesting. Every body can read and reread and enjoy. Very nice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക