കോട്ടയം: മാണി തന്‍റെ കരളു പറിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് വിപ്പ്
പി.സി ജോര്‍ജ്. 1977 മുതല്‍ രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാന്‍
ശ്രമിച്ചുകൊണ്ടിരിക്കയാണ്. മാണിക്കൊപ്പം കൂട്ടു നിന്നവര്‍ക്ക്
നഷ്ടക്കണക്കു മാത്രമാണുള്ളത്. പി.ജെ ജോസഫിന്‍റെ സ്ഥിതിയും അതു തന്നെയാണ്.
തന്നോടു മാണി കാട്ടിയതു ക്രൂരതയാണ്. യു.ഡി.എഫ് നേതാക്കളെ വിശ്വസിക്കാനുള്ള
ധാര്‍മികത അദ്ദേഹം കാണിക്കണം. മാണി ഇനി പ്രാര്‍ഥനയുമായി കഴിയുന്നതാണ്
നല്ലതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
തന്‍റെ പ്രസ്താവനകള്‍
യു.ഡി.എഫിനെ ശിഥിലമാക്കിയെങ്കില്‍ അതിനു കെ.എം മാണിയും ഉത്തരവാദിയാണ്.
നാളിതുവരെ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം കെ.എം. മാണിയുടെ
അറിവോടെയും അനുവാദത്തോടെയുമാണ്. താന്‍ തുറന്നു പറഞ്ഞ പലതും അദ്ദേഹം
അംഗീകരിച്ചിട്ടുണ്ട്. മാണി പറയാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ളെന്നും
ജോര്‍ജ് പറഞ്ഞു.
താന്‍ ആരെയും വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ
തന്‍റെ പിന്തുണ കാലം തെളിയിക്കും. യു.ഡി.എഫ് നേതാക്കളുടെ ഏതു തീരുമാനവും
അംഗീകരിക്കുമെന്നും താന്‍ സംതൃപ്തനും സന്തോഷവാനുമാണെന്നും ജോര്‍ജ്
വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ വെള്ളിയാഴ്ചക്കു ശേഷം
വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ശിക്ഷിക്കാന്‍ മാണി തന്‍െറ അപ്പനോ അധ്യാപകനോ ആണോയെന്ന് പി.സി ജോര്‍ജ് ചോദിച്ചു. മാണിക്ക് തന്നെ ശിക്ഷിക്കാന്‍ അവകാശമില്ല. യു.ഡി.എഫിനെ ശിഥിലമാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാണിക്കും പങ്കുണ്ടെന്നു ജോര്‍ജ് ആരോപിച്ചു.
മാണി സ്വബോധത്തോടെ പ്രവര്‍ത്തിക്കണം. തന്നോട് മര്യാദ കാട്ടുന്നതാണ്
അദ്ദേഹത്തിന് നല്ലത്. മര്യാദക്കല്ളെങ്കില്‍ ജയിലില്‍ പോയി കിടക്കേണ്ടി
വരും. കെ.എം മാണിയാണോ കേരള കോണ്‍ഗ്രസ് എന്ന് ജോര്‍ജ് ചോദിച്ചു.
ലക്കും ലഗാനുമില്ലാത്ത പി.സി ജോര്‍ജിന്‍െറ പ്രസ്താവനകളാണ് അച്ചടക്ക നടപടി വഴിവെച്ചതെന്നു മാണി. യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ജോര്‍ജ് നിരന്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്നു. ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. ഈ വിഷയത്തില്‍ തെളിവെടുപ്പിന്‍െറ ആവശ്യമില്ല. എല്ലാവര്‍ക്കും ജോര്‍ജിനോട് സ്നേഹമുണ്ട്. എന്നാല്‍, ശിക്ഷണത്തിന്‍െറ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍ സ്നേഹത്തിന് സ്ഥാനമില്ല. പാര്‍ട്ടിയാണ് വലുതെന്നും അതിനു മുകളില്‍ ആരുമില്ളെന്നും മാണി വ്യക്തമാക്കി.
ജോര്‍ജിനെ നിയന്ത്രിച്ചു കൂടേയെന്നും എന്തിനാണ് കയറൂരി വിടുന്നതെന്നും നിരവധി പേര്‍ ചോദിച്ചു. തനിക്കും പാര്‍ട്ടിക്കും എതിരായി വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി ചെയര്‍മാനെ കള്ളനായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എല്ലാ മര്യാദകളുടെയും അതിര്‍വരമ്പുകള്‍ ജോര്‍ജ് ലംഘിച്ചു. അതിനാലാണ് ജോര്‍ജിന് ചെറിയ ശിക്ഷ പാര്‍ട്ടി നല്‍കിയത് ^മാണി പറഞ്ഞു.
ജോര്‍ജിനെ പദവികളില്‍ നിന്നു മാറ്റാനുള്ള തീരുമാനം കൂട്ടായി
എടുത്തതാണ്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യു.ഡി.എഫ് ഉന്നതാധികാര
സമിതിയില്‍ നിന്നും പിന്‍വലിക്കാനായിരുന്നു തീരുമാനം. ഈ രണ്ടു പദവികളും
പാര്‍ട്ടിയാണ് നല്‍കിയത്. തിരിച്ചെടുക്കാനും പാര്‍ട്ടിക്ക് അധികാരമുണ്ട്.
ജോര്‍ജിനെതിരായ നടപടിയില്‍ വിട്ടുവീഴ്ചയില്ല. പല തവണ അദ്ദേഹത്തെ
താക്കീത് ചെയ്തിരുന്നു. നാലു വര്‍ഷമായി യു.ഡി.എഫിനെ ശിഥിലമാക്കുന്ന
നിലപാടാണ് ജോര്‍ജ് സ്വീകരിച്ചിരുന്നത്. ഈ സ്ഥിതി തുടരാനാകില്ല. താനും
പി.ജെ ജോസഫും ഒന്നിച്ചാണു മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്.