Image

കൊക്കെയ്ന്‍ കേസ്: അഞ്ച് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Published on 30 March, 2015
കൊക്കെയ്ന്‍ കേസ്: അഞ്ച് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. 
ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണം. കൊച്ചി നഗരം വിടരുതെന്നും നിര്‍ദ്ദേശമുണ്ട്.

കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നത് മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ളെന്നും കോടതി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ  ഫ്രാന്‍സിസ് ഷെല്‍ബിയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.


മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിശാ പാര്‍ട്ടികളില്‍ വില്‍ക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികള്‍ക്കു മയക്കുമരുന്നു ഗോവയില്‍ നിന്നത്തെിച്ചു നല്‍കിയ നൈജീരിയന്‍ സ്വദേശി കോളിന്‍സ്, കോളിന്‍സിനെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുമായി പരിചയപ്പെടുത്തിയ പൃഥ്വീരാജ്, പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക