Image

ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പാ ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രസംഗിയ്‌ക്കും

ജോസ്‌ കുമ്പിളുവേലില്‍ Published on 31 August, 2011
ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പാ ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രസംഗിയ്‌ക്കും
ബര്‍ലിന്‍: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പാ ജന്മനാടായ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ പാര്‍ലമെന്റിനെ (ബുണ്‌ടസ്‌ടാഗ്‌) അഭിസംബോധന ചെയ്‌ത്‌ സംസാരിയ്‌ക്കും. സെപ്‌റ്റംബര്‍ 22 മുതല്‍ 25 വരെയാണ്‌ മാര്‍പ്പാപ്പായുടെ ജര്‍മന്‍ സന്ദര്‍ശന പരിപാടി. ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പായായതിനു ശേഷം ഇത്‌ മൂന്നാം തവണയാണ്‌ ജന്മനാടിന്റെ സ്‌നേഹം പങ്കുവെയ്‌ക്കാന്‍ എത്തുന്നത്‌.ഫ്രൈബുര്‍ഗ്‌, ബര്‍ലിന്‍ എന്നീ രൂപതകളെ കൂടാതെ മുന്‍ കമ്യൂണിസ്റ്റ്‌ നഗരമായ എര്‍ഫുര്‍ട്ട്‌ രൂപതയുയുമാണ്‌ സന്ദര്‍ശിയ്‌ക്കുന്നത്‌.

സെപ്‌റ്റംബര്‍ 22 വ്യാഴാഴ്‌ച രാവിലെ 10.30ന്‌ ബര്‍ലിന്‍ ടേഗല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന മാര്‍പ്പാപ്പായെ രാജ്യബഹുമതികളോടെ സ്വീകരിയ്‌ക്കും. തുടര്‍ന്ന്‌ ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്റ്റ്യാന്‍ വുള്‍ഫ്‌, ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ എന്നിവരുമായി കൂടിക്കാണും.

ഉച്ചകഴിഞ്ഞ്‌ 4.15 നാണ്‌ ജര്‍മന്‍ പാര്‍ലമെന്റില്‍ മാര്‍പ്പാപ്പാ പ്രസംഗിയ്‌ക്കുന്നത്‌. വൈകുന്നേരം 6.30ന്‌ ബര്‍ലിന്‍ ഒളിംമ്പിയ സ്റ്റേഡിയത്തില്‍ മാര്‍പ്പാപ്പാ ദിവ്യബലിയര്‍പ്പിയ്‌ക്കും.

ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനു വേണ്‌ടി ടിക്കറ്റ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ബര്‍ലിന്‍, എര്‍ഫുര്‍ട്ട്‌, ഫ്രൈബുര്‍ഗ്‌ എന്നിവിടങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍ക്കു വേണ്‌ടിയാണ്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്‌. ജര്‍മനിയുടെ പ്രിയപുത്രനായ പാപ്പായുടെ സന്ദര്‍ശനത്തിന്‌ വന്‍ ഒരുക്കങ്ങളാണ്‌ ജര്‍മനിയില്‍ നടന്നുവരുന്നതെന്ന്‌ ജര്‍മന്‍ ബിഷപ്പ്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റോബര്‍ട്ട്‌ സോളിട്‌ഷ്‌ വെളിപ്പെടുത്തി. ജര്‍മന്‍ ലുഫ്‌ത്താന്‍സാ, ഡോയ്‌റ്റ്‌ഷെ ബാന്‍(ജര്‍മന്‍ റെയില്‍വേ) തുടങ്ങിയ ഗതാഗത ശൃംഖലകള്‍ മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പ്രത്യേക യാത്രാനിരക്കുകള്‍ ആനുകൂല്യങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിട്ടുണ്‌ട്‌.

ഇതിനിടെ സ്വവര്‍ഗ പ്രേമിയെന്നു തുറന്ന സമ്മതിച്ചിട്ടുള്ള ബര്‍ലിന്‍ മേയര്‍ ക്ലോസ്‌ വോവറീറ്റ്‌ ബെനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു സ്വാഗതമോതിക്കൊണ്‌ട്‌ പ്രസ്‌താവന ഇറക്കി. എന്നാല്‍, നടക്കാനിരിക്കുന്ന സന്ദര്‍ശനത്തിനിടെ ഉയരാനിടയുള്ള പ്രതിഷേധങ്ങളെക്കുറിച്ചു തനിക്കു നല്ല ബോധ്യമുണ്‌ടെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌.

കത്തോലിക്ക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ്‌ സോഷ്യല്‍ ഡെമോക്രാറ്റ്‌ പ്രതിനിധിയായ വോവറീറ്റ്‌. എന്നാല്‍, ലൈംഗികത സംബന്ധിച്ച സഭയുടെ അനുശാസനങ്ങള്‍ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്‌ടു തന്നെ പ്രതിഷേധ പ്രകടനങ്ങളുടെ അന്തസത്ത തനിക്കു കൂടുതല്‍ മനസിലാകുമെന്നും അദ്ദേഹം പറയുന്നു.സെപ്‌റ്റംബര്‍ 22 ന്‌ അദ്ദേഹം ഒളിമ്പിക്‌ സ്റ്റേഡിയത്തിലെ വി. കുര്‍ബാനയ്‌ക്കു മുന്‍പ്‌ മാര്‍പ്പാപ്പായെ നേരില്‍ക്കണ്‌ട്‌ സംസാരിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

2005 ല്‍ കൊളോണില്‍ നടന്ന ലോക യുവജന സമ്മേളനത്തോട്‌ അനുബന്ധിച്ചായിരുന്ന ആദ്യ സന്ദര്‍ശനം.പിന്നീട്‌ 2006 ല്‍ മാര്‍പ്പാപ്പായുടെ സ്വന്തം ജന്മസ്ഥലമായ ബവേറിയയിലെ മെര്‍ക്‌ടല്‍ അം ഇന്നില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പ്പാപ്പായുടെ ഇരുപത്തിയൊന്നാമത്തെ വിദേശയാത്രയാണ്‌ ഇത്തവണ നടത്തുന്നത്‌.
ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പാ ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രസംഗിയ്‌ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക