പുകയൂതിയെരിയുന്ന
കൺത്തടം, തന്നുടെ
നരവീണ ചേല തൻ
തുമ്പിനാൽ തുടച്ചവൾ;
വത്സരം പെറ്റിട്ട
മാസദിവസങ്ങ-
ളൊച്ചു പോലിഴയും
നിമിഷനേരങ്ങളും!
അന്യഗൃഹത്തി-
ന്നടുക്കളച്ചുമരുകൾ,
അവകാശമാക്കിയ
മണിത്താലി ബന്ധനം!
ശുഷ്കിച്ച കവിളിലൂ-
ടൊഴുകുന്ന നീർമണി,
ചെന്നു പതിക്കുന്ന-
താരുടെ ശിരസ്സിലോ?
കനവിന്റെ ഗോപുര
വാതിലടയ്ക്കവേ,
അടിയറവച്ചു, ത-
ന്നസ്തിത്വ വേരുകൾ!
നീറ്റും നിനവുകൾ
കരടായടിയവേ,
പീഡന രാവിലെ
രതിയിൽ മടുത്തവൾ;
വരമ്പത്തുകുത്തി-
നിർത്തിടാൻ പാകത്തി-
ലൊരു കോലമാ-
യിന്നീ,യവസ്ഥയിൽ!
കാലാന്തരത്തി-
നുള്ളിലെവിടെയോ;
കളഞ്ഞുപോയ്
പാവന പത്നിവേഷം!
നീചകൃത്യങ്ങളിൽ
നേർക്കുനേർ പടവെട്ടി
നേടിയെടുത്തതോ
നിസ്സംഗ ഭാവം?
വാടിത്തളർന്നൊരീ
പുൽനാമ്പിൻ രോദനം,
മണ്ണിൽ ലയിച്ചിടും
നിമിഷങ്ങളകലെയോ ?