Image

വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജിന്റെ 70-ാം ജന്മവാർഷികം

Published on 13 March, 2025
വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജിന്റെ 70-ാം ജന്മവാർഷികം

ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കർമാരിൽ ഒരാളായ...
ഇന്ത്യക്കാര്‍ക്കു ക്രിക്കറ്റില്‍ സച്ചിന്‍ തെൻഡുൽക്കർ എന്നതുപോലെ ഇന്ത്യന്‍ വോളിബോളിന്, കേരളത്തിന്റെ അഭിമാനമായ  വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജ്. കണ്ണൂർ പേരാവൂരിലെ ഗ്രാമത്തിൽ നിന്ന് സ്‌മാഷുകൾ ഉതിർത്ത് തുടങ്ങിയ ജിമ്മി ജോർജ് അതിരുകളും ആകാശങ്ങളും ഭേദിച്ച് യൂറോപ്യൻ ലീഗ് വരെ എത്തിയാണ് ഇന്ത്യൻ വോളിയുടെ ലോക മുഖമായത്.  കണ്ണൂരിലെ പേരാവൂരില്‍  ജോസഫ് ജോര്‍ജ്ജിന്റെയും മേരിയുടെയും എട്ട് ആണ്‍മക്കളില്‍ മൂത്ത മകനായി 1955 മാര്‍ച്ച് 8 നാണ് ജിമ്മിയുടെ ജനനം. അപ്പന്‍ പിതാവിന്‍റെ ശിക്ഷണത്തില്‍ സഹോദരങ്ങളോടൊപ്പമായിരുന്നു വോളിബോളിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായി ജിമ്മി വളര്‍ന്നു. 21-ാം വയസില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രായം കുറഞ്ഞ വോളിബോള്‍ താരമായി മാറിയ ജിമ്മി യൂറോപ്യന്‍ പ്രഫഷണല്‍ വോളിബോളില്‍ കുപ്പായമണിഞ്ഞ ആദ്യ ഇന്ത്യന്‍ താരമാണ്.

1970-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായ ജിമ്മി പിന്നീട് പാല സെയ്ന്‍റ് തോമസ് കോളേജിനൊപ്പം കളിച്ചു. പ്രതിനിധീകരിച്ച 4 തവണയും കേരള യുണിവേഴ്സിറ്റിക്ക് അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971-ല്‍ പതിനാറാം വയസില്‍ കേരള ടീമില്‍ അംഗമായ ജിമ്മി തുടര്‍ച്ചയായ 11 വര്‍ഷങ്ങളില്‍ കേരള ജേഴ്‌സിയണിഞ്ഞു. 1976-ല്‍ കേരള പൊലീസില്‍ അംഗമായ ജിമ്മി മരിക്കും വരെആ ടീമിലംഗമായിരുന്നു. എന്നാല്‍ 79-ല്‍ ലീവെടുത്ത് അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കാന്‍ പോയതോടെ ജിമ്മി വോളിബോളിന്‍റെ ആഗോള മുഖമായി. അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കവെ അറേബ്യന്‍ നാടുകളിലെ മികച്ച താരമെന്ന് പേരെടുത്തു. 1982-ല്‍ ഇറ്റലിയിലേക്ക് ചേക്കേറിയതോടെയാണ് ജിമ്മി ഹെര്‍മീസ് ദേവനായി അറിയപ്പെടാന്‍ തുടങ്ങിയത്.

1976-ല്‍ സോള്‍, 78-ലെ ബാങ്കോംങ്, 1986 സോള്‍ ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യ വെങ്കലം നേടിയ 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ടീമിന്‍റെ നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 10-ാം നമ്പര്‍ ജേഴ്സിയില്‍ കായിക ചരിത്രത്തിന്‍റെ പ്രൗഡിക്കൊപ്പം കളംവാണ ജിമ്മി 80കളില്‍ ലോകത്തെ മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായിരുന്നു.  1987 നവംബ‍ർ 30ന് ഇറ്റലിയില്‍ നടന്നൊരു കാറപകടത്തില്‍ അപ്രതീക്ഷിതമായി 32-ാം വയസിൽ വിടവാങ്ങുകയായിരുന്നു. 

കടപ്പാട് - ഫേസ് ബുക്ക്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക