യുഎസ് കാർഷിക വകുപ്പ് (യുഎസ് ഡി എ) സ്കൂളുകളിലും ഫുഡ് ബാങ്കുകളിലും പ്രാദേശികമായി ഭക്ഷണം വാങ്ങാൻ പണം നൽകിയിരുന്ന രണ്ടു പ്രോഗ്രാമുകൾ ട്രംപ് ഭരണകൂടം നിർത്തലാക്കി. ഫെഡറൽ ചെലവുകളിൽ $1 ബില്യൺ ആണ് വെട്ടിക്കുറയ്ക്കുന്നത്.
2025ൽ സ്കൂളുകളും ചൈൽഡ് കെയർ സ്ഥാപനങ്ങളും സമീപത്തുള്ള കാർഷിക കേന്ദ്രങ്ങളിൽ നിന്നു $660 മില്യൺ ഭക്ഷണ സാധനങ്ങൾ വാങ്ങാനിരുന്നതു ഇതോടെ റദ്ദായി. ഇതിനുള്ള ലോക്കൽ ഫുഡ് ഫോർ സ്കൂൾസ് കോഓപ്പറേറ്റീവ് എഗ്രിമെന്റ് പ്രോഗ്രാം (എൽ എഫ് എസ്) മരവിച്ചതായി സ്കൂൾ ന്യൂട്രിഷൻ അസോസിയേഷൻ അറിയിച്ചു.
യുഎസ് ഡി എ വെള്ളിയാഴ്ച്ച നൽകിയ അറിയിപ്പിൽ എൽ എഫ് എസ് പ്രോഗ്രാം അവസാനിപ്പിക്കുന്നു എന്നു വ്യക്തമാക്കി. ഏതാണ്ട് 40 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു.
ലോക്കൽ ഫുഡ് പർച്ചേസ് അസ്സിസ്റ്റൻസ് കോഓപ്പറേറ്റിവ് എഗ്രിമെന്റ് പ്രോഗ്രാം (എൽ എഫ് പി എ) ആണ് ഫുഡ് ബാങ്കുകളെയും മറ്റും സഹായിച്ചു വന്നത്. അതും നിർത്തലാക്കി.
കഴിഞ്ഞ ഒക്ടോബറിൽ ഈ പരിപാടികളിൽ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇനി അവ ലഭ്യമല്ലെന്നു യുഎസ് ഡി എ വക്താവ് പറഞ്ഞു. കരാറുകൾ 60 ദിവസത്തെ നോട്ടീസിൽ അവസാനിപ്പിക്കും.
പ്രാദേശിക ഉല്പാദകർക്കു ഈ നീക്കം തിരിച്ചടിയാവുകയും ചെയ്തു. വൻകിട ഉത്പാദകരിൽ നിന്നു വാങ്ങാനുളള പണം സ്കൂളുകൾക്കു ഇല്ല.
പ്രാദേശിക കൃഷിക്കാരെയും സ്കൂൾ കുട്ടികളെയും സഹായിക്കുന്നത് മുൻഗണനയല്ലെന്നു ട്രംപും എലോൺ മസ്‌കും പ്രഖ്യാപിക്കയാണെന്നു മാസച്യുസെറ്റ്സിലെ ഡെമോക്രാറ്റിക് ഗവർണർ മോറ ഹീലി പറഞ്ഞു. സ്‌റ്റേറ്റിനു $12 മില്യൺ ആണ് ഈ ഇനത്തിൽ നഷ്ടമാവുക. സംസ്ഥാനത്തുടനീളം നിരവധി കുടുംബങ്ങളെ അത് കഷ്ടത്തിലാക്കും.
USDA stops funding schools and food banks